അടിപറിഞ്ഞ് പിണറായി... സ്വപ്‌നയുടെ ചാറ്റിംഗ് കെണിയായി മാറും...

ആകെ അടി പതറുകയാണ് പിണറായി വിജയനും എല്‍ഡിഎഫ് സര്‍ക്കാരും. ഇതേവരെ പുറത്തു കാണിക്കാത്ത വീര്യത്തോടെ പ്രതിപക്ഷത്ത് കോണ്‍ഗ്രസിന്റെ നാക്ക് തോക്കായി മാറിയതോടെ മറുപടിയില്ലാതെ പിണറായി വിജയന്‍ വിറയ്ക്കുകയാണ്. പഴയ സിപിഎം മാടമ്പിയുടെ തനിസ്വഭാവം വേണ്ടിവന്നാല്‍ ഇറക്കുമെന്ന ഭീഷണിവരെ പുറത്തിറക്കാന്‍ പിണറായി നിര്‍ബന്ധിതനായത് പ്രതിപക്ഷത്തിന്റെ ആക്രമം ഇത്രയേറെ ശക്തമായതോടെയാണ്.
ഒരു കാര്യം തീര്‍ച്ചയായിക്കഴിഞ്ഞു. ഇത് മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്റെ അവസാന ടേമാണ്. മുഖ്യമന്ത്രി പദവിയിലേക്ക് ഇനിയൊരങ്കത്തിന് പിണറായിയെ സിപിഎം പുറത്തിറക്കില്ല. പിണറായി ഇതിനായി ആഗ്രഹിക്കുകയുമില്ല. സാമ്പത്തികരംഗത്ത് സര്‍ക്കാര്‍ തരിപ്പണമായിരിക്കുന്നു സര്‍ക്കാര്‍. ജനദ്രോഹബജറ്റിനെതിരെ ജനരോഷം രൂക്ഷമായിരിക്കെ ഇനി മുഖം നന്നാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗം കണ്ടെത്തേണ്ടിയിരിക്കുന്നു.
സ്വര്‍ണക്കള്ളക്കടത്തിലും ലൈഫ് മിഷനിലും ഉള്‍പ്പെടെ അരങ്ങേറിയ നാനാവിധ തട്ടിപ്പുകളിലും ഇന്നേവരെ പിണറായി ചെറുത്തുനിന്നെങ്കിലും ഇനി പിടിച്ചുനില്‍ക്കാനാവാത്ത വിധം വിജയന്റെ അടിത്തറയിളക്കിയിരിക്കുന്നു പ്രതിപക്ഷം. വിഡി സതീശനും മാത്യു കുഴല്‍നാടനും ഉള്‍പ്പെടെ ഒരു നിര കോണ്‍ഗ്രസ് നേതാക്കൾ അരങ്ങുതകര്‍ക്കാന്‍ ഇറങ്ങിയതോടെ ഭരണപക്ഷം പത്തി താഴ്ത്തുക മാത്രമല്ല നിയമസഭാ നടപടികള്‍ തന്നെ നിറുത്തിവയ്ക്കാന്‍ നിര്‍ബന്ധിതരായി.
അതേ സമയം സര്‍ക്കാരിനെതിരെ പ്രതിപക്ഷത്ത് മുസ്ലീംലീഗ് പുലര്‍ത്തുന്ന നിസംഗതയ്‌ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ അമര്‍ഷവും ഉയര്‍ന്നുവരികയാണ്. ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും കോഴയ്ക്ക് രൂപരേഖയുണ്ടാക്കിയത് അവിടെയാണെന്നുമുള്ള പ്രതിപക്ഷ ആരോപണത്തെതുടര്‍ന്ന് ഭരണപക്ഷം ഉയര്‍ത്തിയ അതിശക്തമായ പ്രതിഷേധവും, തുടര്‍ന്നുള്ള രൂക്ഷമായ വാക്കേറ്റവും പിണറായിയെ തളര്‍ത്തിക്കഴിഞ്ഞു.
എം ജയശങ്കര്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥനെക്കാള്‍ തരംതാഴ്ന്ന വ്യക്തിത്വമാണ് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി രവീന്ദ്രന്റേതെന്ന് സ്വപ്‌നാ സുരേഷുമായി നടത്തിയ ചാറ്റിംഗില്‍ പുറത്തുവന്നതും പിണറായിക്കു ക്ഷീണമായി. മുന്‍സ്പീക്കര്‍ പി. ശ്രീരാമകൃഷ്മനും കെ.ടി. ജലീലും ഉള്‍പ്പെടെ ഒരു നിര സഖാക്കള്‍ക്ക് യുഎഇ കോണ്‍സുലേറ്റുമായുണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങളെയും ശിവശങ്കറിന്റെ ഇടപടലുകളെയും ഉന്നത ഉദ്യോഗസ്ഥരില്‍ സ്വപ്‌നാ സുരേഷ് പുലര്‍ത്തിയ സ്വാധീനത്തെയും സര്‍ക്കാരിനെതിരെ കുന്തമുനകളായി പ്രയോഗിക്കാന്‍ പ്രതിപക്ഷത്തിന് മുന്‍പൊന്നും സാധിച്ചിരുന്നില്ല.
മുഖ്യമന്ത്രിയും ശിവശങ്കറും കോണ്‍സല്‍ ജനറലും സ്വപ്നയും ക്ലിഫ്ഹൗസില്‍ യോഗം ചേര്‍ന്നതായി അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച കോണ്‍ഗ്രസിലെ മാത്യു കുഴല്‍നാടന്‍ ആരോപിച്ചതോടെ പിണറായി ആകെ കുഴഞ്ഞ മട്ടായി. സ്വപ്‌നാ സുരേഷ് സിഎം രവീന്ദ്രനുമായി നടത്തിയ അശ്ലീല ചാറ്റിംഗിലെ നിലകെട്ട പ്രതികരണങ്ങളും പിണറായി വിജയന് വല്ലാത്ത മാനക്കേടായി മാറിയിരിക്കുന്നു. പ്രായത്തിനും പദവിക്കും യോജിക്കാത്ത ദ്വൈദാര്‍ഥപ്രയോഗങ്ങളാണ് ചാറ്റിംഗിലുടനീളം രവീന്ദ്രന്‍ നടത്തുന്നത്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴക്കേസ് അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ കൂടുതല്‍ ഉന്നതരുടെ പങ്ക് വെളിവായേക്കുമെന്ന് സൂചന. തുടര്‍ച്ചയായി ചോദ്യം ചെയ്യലില്‍നിന്ന് രവീന്ദ്രന്‍ വിട്ടുനില്‍ക്കുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ രവീന്ദ്രന്‍ ഇഡിയുടെ കസ്റ്റഡിയിലാകുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍നിന്നു മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങളും ശിവശങ്കറിന്റെ വാട്സാപ് സന്ദേശവും പ്രതിപക്ഷം പരാമര്‍ശിച്ചതിനു പിന്നാലെയാണ് ഭരണപക്ഷം തന്നെ നടപടികള്‍ സ്തംഭിപ്പിക്കുകയെന്ന അപൂര്‍വതയ്ക്കു കഴിഞ്ഞ ദിവസം സഭ സാക്ഷ്യം വഹിച്ചത്.
വാട്സാപ് സന്ദേശം നിഷേധിക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നു കുഴല്‍നാടന്‍ വെല്ലുവിളിച്ചതോടെ ഭരണപക്ഷം ബഹളവുമായി രംഗത്തിറങ്ങുകയായിരുന്നു. ക്ഷുഭിതനായി എഴുന്നേറ്റ മുഖ്യമന്ത്രി ഇതു പച്ചക്കള്ളമെന്നു വിളിച്ചുപറയുകയും ചെയ്തു. ഒരു മുഖ്യമന്ത്രിയുടെ അന്തസിനും പദവിക്കും പറ്റിയതാണോ ഇത്തരം നിലപാടെന്ന് പൊതുസമൂഹം ചിന്തിച്ചുതുടങ്ങുകയും ചെയ്തിരിക്കുന്നു.
സിപിഎമ്മിനുള്ളില്‍തന്നെ കണ്ണൂര്‍ലോബിക്കുള്ളിലെ പൊട്ടിത്തെറി പിണറായി വിജയനെ വല്ലാതെ അസ്വസ്തതപ്പെടുത്തുന്നുണ്ട്. കണ്ണൂരിലെ കരുത്തന്‍മാരായ മൂന്നു ജയരാജന്‍മാരും പിണറായി വിജയനില്‍നിന്ന് അകന്ന സാഹചര്യത്തില്‍ പിണറായിക്ക് കണ്ണൂരില്‍ ഇനി എന്തു വില എന്നതാണ് നിലവിലെ സാഹചര്യം.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നടത്തുന്ന സംസ്ഥാന ജാഥയക്ക് കാസര്‍ഗോട്ടും കണ്ണൂരിലും കാര്യമായ ആളനക്കം കിട്ടാതെ വന്നതും ജയകൃഷ്ണന്‍മാര്‍ അകന്നുനിന്നതും പിണറായിക്കും പാര്‍ട്ടിക്കും വല്ലാത്ത തിരിച്ചടിയായിട്ടുണ്ട്. ചോരപ്പുഴയൊഴുക്കിയ കണ്ണൂര്‍ രാഷ്ട്രീയത്തിലെ തന്റെ വീരോചിത കഥകളൊക്കെ പുറത്തിറക്കാന്‍ പിണറായി നിര്‍ബന്ധിതനായിരിക്കുന്നതും വ്യക്തിപരമായി നേരിടുന്ന തന്ത്രങ്ങളുടെ പരണിതഫലമായാണ്.
മുഖ്യമന്ത്രിയുടെ സുരക്ഷയെച്ചൊല്ലി നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നേര്‍ക്കുനേര്‍ വാഗ്വാദത്തില്‍ ഏര്‍പ്പെടേണ്ടിവന്നതും ഈ പശ്ചാത്തലത്തിലാണഅ. രാഹുല്‍ ഗാന്ധിയ്ക്കുള്ള സുരക്ഷയേ തനിക്കുള്ളൂവെന്നാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. പഴയ പിണറായിയെയും പുതിയ പിണറായിയെയും തങ്ങള്‍ക്ക് പേടിയില്ലെന്നും മുഖ്യമന്ത്രി വീട്ടില്‍ത്തന്നെ ഇരിക്കേണ്ടിവരും.
വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു എന്നായിരുന്നു സതീശന്റെ മറുപടി. നില്‍ക്കള്ളിയില്ലാതെ പഴയ വിജയനാണെങ്കില്‍ താന്‍ പണ്ടേ ഞാന്‍ അതിന് മറുപടി പറഞ്ഞിട്ടുണ്ടാകുമെന്നും ഇപ്പോള്‍ മുഖമന്ത്രി സ്ഥാനത്തായതിനാല്‍ അതിന് പറ്റില്ലെന്നുമായിരുന്നു പിണറായിയുടെ പ്രതികരണം. ഞങ്ങള്‍ക്ക് പഴയ വിജയനെയും പേടിയില്ല. പുതിയ വിജയനെയും പേടിയില്ല. നിങ്ങളെയൊന്നും ഭയന്നല്ല ഞങ്ങള്‍ കഴിയുന്നതെന്നാണ് വിഡി സതീശന്‍ അതിനു മറുപടി പറഞ്ഞത്.
https://www.facebook.com/Malayalivartha



























