കണ്ണൂരിൽ കാർ കത്തി പൂർണ ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ കത്തിയ കാറിനകത്ത് പെട്രോളിന്റെ അംശം കണ്ടെത്തിയതായി ഫൊറൻസിക് റിപ്പോർട്ട്: റിപ്പോർട്ട് തളിപ്പറമ്പ് ആർഡിഒ, കോടതിയിൽ സമർപ്പിച്ചു...

കാർ കത്തി ഗർഭിണിയടക്കം മരിച്ച സംഭവത്തിൽ, കത്തിയ കാറിനകത്ത് പെട്രോളിന്റെ അംശം കണ്ടെത്തിയതായി ഫൊറൻസിക് റിപ്പോർട്ട്. കാറിന്റെ കത്തിയ ഭാഗങ്ങളിൽ നിന്നു കണ്ടെടുത്ത പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളിന്റെ അംശമുണ്ടെന്ന റിപ്പോർട്ട് തളിപ്പറമ്പ് ആർഡിഒ, കോടതിയിൽ സമർപ്പിച്ചു. പ്രസവ വേദനയെത്തുടർന്നു ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ്, ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് പ്രജിത്തും ഭാര്യ കെ.കെ. റീഷയും ഫെബ്രുവരി 2നു രാവിലെ വെന്തുമരിച്ചത്. റീഷയുടെ ഗർഭസ്ഥ ശിശുവും മരിച്ചു.
കാറിന്റെ ഡാഷ് ബോർഡിലെ വയറുകളിലുണ്ടായ ഷോർട് സർക്യൂട്ടാണു തീപിടിത്തത്തിനിടയാക്കിയതെന്നു മോട്ടർ വാഹന വകുപ്പ് കണ്ടെത്തിയിരുന്നു. കാറിന്റെ പിറകിൽ ക്യാമറ ഘടിപ്പിക്കാൻ വയറിങ്ങിൽ മാറ്റം വരുത്തിയിരിക്കാമെന്നും ഇത് ഷോർട് സർക്യൂട്ടിലേക്കു നയിച്ചിരിക്കാമെന്നുമാണു മോട്ടർ വാഹന വകുപ്പിന്റെ റിപ്പോർട്ട്. മുൻവശത്തെ ഡോർ തുറക്കാനോ സീറ്റ് ബെൽറ്റ് അഴിക്കാനോ കഴിയാതെ പ്രജിത്തും റീഷയും കാറിൽ കുടുങ്ങിപ്പോവുകയായിരുന്നു. നിമിഷങ്ങൾക്കകം കാറിന്റെ മുൻഭാഗം മുഴുവൻ തീപിടിച്ചതെന്തുകൊണ്ടെന്ന ചോദ്യത്തിനാണു ഫൊറൻസിക് റിപ്പോർട്ട് ഉത്തരം നൽകുന്നത്.
ഫൊറൻസിക് വിഭാഗം, കാറിന്റെ തീപിടിച്ച ഭാഗത്തു നിന്നു 2 പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തിയിരുന്നു. കാറിനകത്തു പ്ലാസ്റ്റിക് കുപ്പിയിൽ പെട്രോളുണ്ടായിരുന്നുവെന്ന പ്രചാരണം, റീഷയുടെ പിതാവ് കെ.കെ.വിശ്വനാഥൻ നിഷേധിച്ചിരുന്നു.
കാറിൽ പെട്രോൾ സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നും നിറയെ ഇന്ധനമുണ്ടായിരുന്നുവെന്നും കെ.കെ.വിശ്വനാഥൻ പറഞ്ഞു. പ്രജിത്ത്– റീഷ ദമ്പതികളും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ജില്ലാ ആശുപത്രിയിലേക്ക് എത്താൻ 300 മീറ്റർ മാത്രം ബാക്കിയുള്ളപ്പോഴാണ് തീയിൽ അമർന്നത്.
അതേ റോഡിൽ യാത്രക് ചെയ്യുകയായിരുന്ന 5 യാത്രക്കാരും കാറിൽ നിന്ന് തീ ഉയരുന്നത് കണ്ട് വാഹനങ്ങൾ നിർത്തി കാറിനടുത്തേക്ക് ഓടിയെത്തി മുൻ ഭാഗത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ലോക്ക് മാറ്റാനും സീറ്റ് ബെൽറ്റ് അഴിക്കാനും പുറത്തുള്ളവർ ആർത്തു വിളിച്ചു പറയുന്നുണ്ടായിരുന്നെങ്കിലും കഴിയുന്നില്ലെന്നായിരുന്നു നിസ്സഹായതയോടെയുള്ള മറുപടി. രക്ഷാപ്രവർത്തനത്തിനായി ഓടിക്കൂടിയ ഓട്ടോക്കാര്‍ മുൻ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
സീറ്റിനടിയിൽ നിന്ന് ഉയരുന്ന തീയുടെ മുകളിൽ ഇരിക്കുന്ന പ്രജിത്തിനെയും റീഷയെയും നോക്കി പിൻസീറ്റിലിരുന്ന് നിലവിളിക്കുന്ന മകൾ ശ്രീപാർവതി, റിഷയുടെ മാതാപിതാക്കളായ വിശ്വനാഥൻ, ശോഭന, ഇളയമ്മ സജിന എന്നിവരെ ഇതിനിടെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. സ്റ്റിയറിങ്ങിനടിയിൽ നിന്നും സീറ്റിനടിയിൽ നിന്നും തീ ഉയരുന്നതിനിടയിലും പിന്നിലുള്ള ഡോർ തുറക്കാൻ കൈ എത്തിപ്പിടിച്ച് സഹായിച്ചത് പ്രജിത്തായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
മുന്നിലെ ഡോർ തുറക്കാനുള്ള ശ്രമത്തിനിടയിലാണ് പ്രജിത്തിന്റെയും റീഷയുടെയും ജീവനെടുത്തുകൊണ്ട് തീ ആളിപ്പടർന്നതെന്നു രക്ഷാപ്രവർത്തനത്തിനെത്തിയവർ പറഞ്ഞു. ഈ സമയം അഗ്നിരക്ഷാസേനസ്ഥലത്തേക്ക് കുതിച്ചെത്തി. തീ അണയ്ക്കും വരെയും കാറിന് സമീപത്ത് നിന്ന് റീഷയുടെ അച്ഛനും അമ്മയും ഇളയമ്മയും മാത്രമല്ല, ദൃക്സാക്ഷികൾ വരെ വാവിട്ടു നിലവിളിക്കുകയായിരുന്നു. മുത്തച്ഛനും മുത്തശ്ശിയും ശ്രീപാർവതിയെ കെട്ടിപ്പിടിച്ചു റോഡിന് വശത്ത് തളർന്നിരുന്നു. ഒടുവിൽ കാറിന്റെ ഡോർ പൊളിച്ചാണ് പ്രജിത്തിനെയും റീഷയെയും ജില്ലാ ആശുപത്രിയിലെത്തിച്ചത്. ഒപ്പം, കുടുംബാഗങ്ങളെയും അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ കുപ്പിയിൽ എന്തോ ദ്രാവകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഫൊറൻസിക് വിഭാഗം ആദ്യം കണ്ടെത്തിയിരുന്നു. എന്നാൽ വാഹനത്തിൽ സൂക്ഷിച്ചിരുന്നത് പെട്രോൾ അല്ലെന്നും, രണ്ട് കുപ്പി വെള്ളമാണെന്നും കുടുംബം ആരോപിച്ചിരുന്നു. മകൾ പ്രസവത്തിന് പോകുന്നതുകൊണ്ട് ആവശ്യമായ വസ്ത്രങ്ങൾ കരുതിയിരുന്നു. വേറെയൊന്നും കാറിൽ ഉണ്ടായിരുന്നില്ല. പെട്രോൾ എന്തിന് കുപ്പിയിൽ നിറച്ച് കാറിൽ വെക്കണം. വഴിയിൽ എത്ര പെട്രോൾ പമ്പുകളുണ്ട്. വീട്ടിനടുത്തുമുണ്ട് പമ്പ് എന്ന് പിതാവ് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha



























