വി.ഡി.സതീശനും കൂട്ടരും കഴിഞ്ഞ രണ്ടു ദിവസമായി നിയമസഭയിൽ നടത്തിയ പ്രകടനത്തിന് എന്ത് സംഭവിച്ചു..? കോൺഗ്രസിലെ കൂടുതൽ നേതാക്കൾ പിണറായിക്കും സർക്കാരിനുമെതിരെ രംഗത്തെത്തുമെന്ന് റിപോർട്ടുകൾ...

ലൈഫ്മിഷൻ, സ്വർണ്ണ കടത്ത് കേസുകളിലും ഇന്ധന സെസ് വർധനവിലും യു ഡി എഫ് നടത്തിവന്നിരുന്ന സമരങ്ങളെല്ലാം കോൺഗ്രസ് അവസാനിപ്പിക്കുന്നു. ഏറ്റവും ഒടുവിൽ അനിൽ അക്കര മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ പോലും കോൺഗ്രസ് നേതൃത്വം ഏറ്റെടുത്തില്ല. വി.ഡി.സതീശനും കൂട്ടരും കഴിഞ്ഞ രണ്ടു ദിവസമായി നിയമസഭയിൽ നടത്തിയ പ്രകടനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാനേജ് ചെയ്തത്. ഹൈക്കമാൻ്റ് രാഹുൽ ഗാന്ധിയുടെ ഇടപെടലാണ് സതീശൻ്റെ പിൻമാറ്റത്തിന് പിന്നിലെന്ന് മനസിലാക്കുന്നു.കൂടുതൽ കോൺഗ്രസ് നേതാക്കൾ ബി ജെ പിയുമായി അടുക്കാൻ ശ്രമിക്കുന്നു എന്നാണ് സൂചന. കെ സി വേണുഗോപാലാണ് പിണറായിക്ക് വേണ്ടി ഇടപെട്ടതെന്ന് കോൺഗ്രസ് നേതാക്കൾ കരുതുന്നു.
വരും ദിവസങ്ങളിൽ കോൺഗ്രസിലെ കൂടുതൽ നേതാക്കൾ പിണറായിക്കും സർക്കാരിനുമെതിരെ രംഗത്തെത്തുമെന്നാണ് മനസിലാക്കുന്നത്.സതീശനെയും രാഹുൽ ഗാന്ധിയെയും ഭയപ്പെട്ടാൽ ഭാവിയിലും വീട്ടിലിരിക്കേണ്ടി വരുമെന്ന ചിന്തയിലാണ് കോൺഗ്രസ് നേതാക്കൾ. എം.കെ. രാഘവൻ എം.പി.സതീശനും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന്റെ കരാര്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ പൂര്‍ണ്ണ അറിവോടെയാണെന്നാണ് അനിൽ അക്കര പറഞ്ഞത്.. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് കരാര്‍ നല്‍കിയതെന്നും എംഎല്‍എ ആയിരുന്ന അനില്‍ അക്കരെ പറഞ്ഞു. തൃശൂര്‍ ഡിസിസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ലൈഫ് മിഷന്‍ അഴിമതിയുമായി തനിക്ക് ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി അധ്യക്ഷനായ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ടും അനില്‍ അക്കര പുറത്തുവിട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസ്, മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ കത്താണ് അനില്‍ അക്കര പുറത്തുവിട്ടത്.
യുഎഇ കോണ്‍സല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്തിട്ടുണ്ട്. യു.വി. ജോസിന്റെ കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേഷന്‍ ആക്ട് (എഫ്‌സിആര്‍എ) നിയമം ലംഘിച്ചാണ് ഫണ്ട് കൈപ്പറ്റിയിരിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നു.
വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള റവന്യൂ ഭൂമിയില്‍ വിദേശ ഏജന്‍സി നേരിട്ടു കെട്ടിടം പണിയുന്നതിനു അനുമതി നല്‍കുകയാണു മുഖ്യമന്ത്രി ചെയ്തത്. സംസ്ഥാന സര്‍ക്കാരിന് ഇതിനുള്ള അധികാരമില്ലെന്നും അനില്‍ അക്കരെ കൂട്ടിച്ചേര്‍ത്തു.
അനിൽ അക്കരയുടെ പ്രസ്താവന ഏറ്റെടുക്കാൻ സംസ്ഥാന കോൺഗ്രസ് നേതാക്കൾ വിസമ്മതിച്ചപ്പോൾ ബി ജെ പി അത് ഏറ്റെടുക്കാൻ തീരുമാനിച്ചു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിന് വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.. ധാര്‍മ്മികതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ലൈഫ്മിഷന്‍ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം അറിയാതെ ഒരു കരാറും ഒപ്പിടില്ലെന്ന് ബിജെപി നേരത്തെ തന്നെ പറഞ്ഞതാണ്. ലൈഫ്മിഷന്‍ തട്ടിപ്പിലെ എല്ലാ രേഖകളും അടിയന്തരമായി വിജിലന്‍സ് സിബിഐയെ ഏല്‍പ്പിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അദ്ദേഹം ഇതുവരെ പറഞ്ഞ പച്ചക്കള്ളങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. യോഗത്തില്‍ കോണ്‍സല്‍ ജനറലും റെഡ് ക്രസന്റ് പ്രതിനിധികളും പങ്കെടുത്തുവെന്നത് ഫെഡറല്‍ ചട്ടങ്ങളുടെ ലംഘനമാണ്. വിദേശ സംഭാവന നിയന്ത്രണ ചട്ടം മുഖ്യമന്ത്രി ലംഘിച്ചിരിക്കുകയാണ്. എഫ് സി ആര്‍ എ നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വ്യക്തമായ സാഹചര്യത്തില്‍ അദ്ദേഹത്തിന് രാജിയല്ലാതെ മറ്റൊരു പോംവഴി ഇല്ലാതായിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ലൈഫ് മിഷനിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ എംഎല്‍എ മാത്യു കുഴൽനാടന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കിയതും പിണറായിയുടെ മാനേജ്മെൻറിൻ്റെ ഭാഗമാണ്. കുഴൽനാടൻെറ അത്യുജ്ജ്വല പ്രസംഗം രേഖകളിൽ നിന്നും നീക്കിയിട്ടു വി.ഡി സതീശൻ ഒന്നും മിണ്ടിയില്ല.
ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയെ കുറിച്ച് പരാമർശമുണ്ട് എന്ന ഭാഗമാണ് സഭാ രേഖകളിൽ ഒഴിവാക്കിയത്. സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു എന്ന് പരാമർശവും സഭാ രേഖകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. റിമാൻഡ് റിപ്പോർട്ട് വായിക്കുന്നതും രേഖയിൽ നിന്ന് ഒഴിവാക്കി. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്ന നിലയ്ക്കാണ് നടപടി. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള പല വിഷയങ്ങളും നിയമസഭയിൽ ചർച്ചയായി മാറാറുണ്ട്. എന്നൊന്നും ഇത്തരത്തിൽ നീക്കം ചെയ്യൽ ഉണ്ടായിട്ടില്ല. ഇതിനെതിരെയും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയില്ല.
എന്നാൽ കേരളത്തിൽ പച്ച തൊടില്ലെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി ഇതേ ദിവസം തന്നെ വി. ഡി സതീശൻ രംഗത്തെത്തി. മോദിക്ക് മറുപടി നൽകുന്ന കാര്യത്തിൽ സതീശന് വലിയ ആവേശമായിരുന്നു.എന്നാൽ പിണറായി എന്നു കേൾക്കുന്നത് തന്നെ ഇപ്പോൾ സതീശന് ഭയമാണ്. മോദിക്കെതിരെ സംസാരിക്കാൻ പിണറായിയെക്കാൾ ആവേശമായിരുന്നു സതീശന് .
ത്രിപുരയിൽ ഉൾപ്പെടെ കോൺഗ്രസും സി പി എമ്മും ഒരുമിച്ചാണ് മത്സരിച്ചത്. രാഹുൽ ഗാന്ധിയുമായി ഒരുമിച്ച് മാനേജ് ചെയ്യാൻ തനിക്കുള്ള അപാരമായ കഴിവ് പിണറായി പലവട്ടം പ്രകടമാക്കിയിട്ടുണ്ട്.
ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും വെട്ടിമുറിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഇന്നും ചെന്നിത്തല വിശ്വസിക്കുന്നു.. പിണറായിക്ക് രാഹുൽ ഗാന്ധിയിലും കോൺഗ്രസ് ഹൈക്കമാൻറിലുമുള്ള അവർണനീയമായ സ്വാധീനം കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് രമേശ് കരുതുന്നു. പണ്ടേ കോൺഗ്രസിനെ മാനേജ് ചെയ്യുന്ന കാര്യത്തിൽ പിണറായി മിടുക്കനായിരുന്നു.
ഇതോടെ ചെന്നിത്തല നിശബ്ദനായി. ചെന്നിത്തല പോയതോടെ കോൺഗ്രസിൻറെ തകർച്ച പൂർണമായി. പ്രതിപക്ഷ നേതാവ് സതീശൻറെ ആദ്യ പത്ര സമ്മേളനത്തിൽ തന്നെ അദ്ദേഹം സർക്കാരിന് തൻറെ പിന്തുണ പ്രഖ്യാപിച്ചത് ഒത്തുകളിയുടെ ഭാഗമായിരുന്നു.
തന്നെയും തൻറെ മന്ത്രിസഭയെയും കഴിഞ്ഞ 5 കൊല്ലം മുൻമുനയിൽ നിർത്തിയത് ചെന്നിത്തലയാണെന്ന് മുഖ്യമന്ത്രിക്ക് അറിയാം. ഉള്ളതും ഇല്ലാത്തതുമായ ആരോപണങ്ങൾ കൊണ്ടുവന്നു തന്നെ പ്രതിസന്ധിയിലാക്കി. അതിന് പണി കൊടുക്കാൻ അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നു.
ചാണ്ടിയെയും ചെന്നിത്തലയെയും കോൺഗ്രസിൽ നിന്നും ഔട്ടാക്കിയത് പിണറായിയാണ്. . ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് പുറത്താക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടും ഒഴിഞ്ഞു പോകാൻ അദ്ദേഹം തയ്യാറായില്ല..ചെന്നിത്തലയെ ഗ്രൂപ്പ് വിരോധം മറന്ന് പിന്തുണച്ചതാണ് ഉമ്മൻ ചാണ്ടിക്ക് വിനയായത്.
തലമുറമാറ്റം എന്ന ലൈൻ ഹൈക്കമാൻറ് മുന്നോട്ടുവച്ചത് തന്നെ ചെന്നിത്തലയെയും മുല്ലപ്പള്ളിയെയും പുറത്താക്കാൻ വേണ്ടിയാണ്. അത് അറിഞ്ഞിട്ടും ചെന്നിത്തലയും മുല്ലപ്പള്ളിയും അറിഞ്ഞില്ലെന്ന് നടിച്ചു.
വി ഡി സതീശനെ 51 വെട്ടുകൾ മറികടന്ന് പ്രതിപക്ഷനേതാവാക്കിയത് ഹൈക്കമാൻറ് നേരിട്ടാണ് . പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചപ്പോൾ കേരളത്തിൽ മഴ തിമിർക്കുകയായിരുന്നു. . ഇക്കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെയാ ണ് സംസ്ഥാനഘടകത്തെ അറിയിച്ചത്.
സംസ്ഥാനത്തെ കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് രാഹുൽ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് പറയുന്നതെങ്കിലും അതിന് അടിസ്ഥാനമായ തെളിവുകൾ അക്കാര്യം പറയുന്നവർക്ക് പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്‍റെ നിലപാടും വി ഡി സതീശന് അനുകൂലമായിരുന്നു.. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്‍റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്.
ചെന്നിത്തലയ്ക്ക് വേണ്ടി സമ്മർദ്ദം ശക്തമാക്കിയ ഉമ്മൻചാണ്ടിയെയും, രമേശ് ചെന്നിത്തലയെ നേരിട്ടും, കാര്യങ്ങൾ വിശദീകരിച്ച് സാഹചര്യം ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് എ കെ ആന്‍റണി രാഹുലിനോടും സോണിയയോടും അന്ന് പറഞ്ഞിരുന്നു .എന്നാൽ പൊതുവേ തലമുറമാറ്റം വരട്ടെയെന്ന നിലപാടിൽ ഉറച്ചുനിന്ന രാഹുലിന്‍റെ നിലപാടിനോട് ലീഗും പരോക്ഷമായി പിന്തുണയറിയിച്ചു. പക്ഷേ, അവസാനനിമിഷവും ചെന്നിത്തലയ്ക്ക് വേണ്ടി മുതിർന്ന നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയിരുന്നു. ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ വേണമെന്നും, ആദര്‍ശവും ആവേശവും കൊണ്ടുമാത്രം പാര്‍ട്ടി സംവിധാനങ്ങളെ ചലിപ്പിക്കാനാവില്ലെന്നുമാണ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്ന ഉമ്മന്‍ചാണ്ടി ഹൈക്കമാൻഡിനോട് പറഞ്ഞത്.
ഇടതുമുന്നണി മൊത്തത്തിൽ പുതുമുഖങ്ങളുമായി രണ്ടാം സർക്കാർ രൂപീകരിച്ച സാഹചര്യത്തിൽ കോൺഗ്രസിൽ ഇനിയും പഴയ അതേ നേതൃനിരയുമായി മുന്നോട്ട് പോകാനാകില്ലെന്ന് പാർട്ടിയിലെ യുവനേതാക്കൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഇങ്ങനെ പോയാൽ വൻ തിരിച്ചടിയുണ്ടാകുമെന്ന് യുവനേതാക്കൾ രാഹുലിനെ അറിയിച്ചു. ഇതേ നിലപാട് തന്നെയാണ് ചർച്ചയിൽ രാഹുലും സ്വീകരിച്ചത്. എന്നാൽ ഇതെല്ലാം ചെന്നിത്തലയെ പുറത്താക്കാനുള്ള തന്ത്രം മാത്രമായിരുന്നു..
തൻ്റെ പ്രസംഗം സഭാ രേഖകളിൽ നിന്നും നീക്കിയതിനെതിരെ കുഴൽ നാടൻ രംഗത്ത് എത്തിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നോട് അസഹിഷ്ണുതയോടെ പെരുമാറുന്നു എന്നാണ് കുഴൽനാടൻ്റെ പ്രതികരണം. മാത്യു പക്ഷേ പ്രതിപക്ഷ നേതാവുമായി സംസാരിച്ചിട്ടില്ല.സതീശനോട് സംസാരിച്ചിട്ട് കാര്യമില്ലെന്നാണ് കുഴൽനാടൻ തൻ്റെ സുഹ്യത്തുക്കളോട് പറഞ്ഞത്. ഇന്ധന സെസിനെതിരായ സമരം ഒരു സുപ്രഭാതത്തിൽ നിർത്താൻ തീരുമാനിച്ചതിലും യുവകോൺഗ്രസ് നേതാക്കൾക്ക് എതിർപ്പുണ്ട്.
കെ സി വേണുഗോപാലാണ് പിണറായിയും രാഹുൽ ഗാന്ധിയും തമ്മിലുള്ള പാലം എന്നാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ പറയുന്നത്. കോൺഗ്രസിൻെ ശത്രു സി പി എം അല്ലെന്ന വ്യക്തമായ സൂചന വേണുഗോപാൽ കോൺഗ്രസ് നേതാക്കൾക്ക് നൽകിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. കേരളത്തിൻ്റെ പ്രത്യേക സാഹചര്യം കോൺഗ്രസിനെ ഇല്ലാതാക്കാൻ മാത്രമേ ഉതകുകയുള്ളു. സി പി എം ആണ് കേരളത്തിൽ കോൺഗ്രസിൻ്റെ പ്രധാന ശത്രു. എന്നാൽ രാഹുലിനെ സംബന്ധിച്ചത്തോളം കേരളത്തിൽ സി പി എം ജയിച്ചാലും കോൺഗ്രസ് ജയിച്ചാലും ഒരേ ഇഫക്റ്റാണ്.
ശശി തരൂർ ഉൾപ്പെടെയുള്ള നേതാക്കൾ രാഹുലിൻ്റെ പിണറായി മാനേജ്മെൻറിൽ അസ്വസ്ഥരാണ്. കോൺഗ്രസിനെക്കാൾ ഭേദം ബി ജെ പിയാണെന്ന് കോൺഗ്രസ് നേതാക്കൾ തോന്നി തുടങ്ങിയിരിക്കുന്നു എന്നാണ് സത്യം .
https://www.facebook.com/Malayalivartha



























