ലൈഫ് മിഷന്‍ കോഴയിടപാടിലെ അന്വേഷണം എങ്ങനെയും വഴിമുട്ടിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ശ്രമിക്കുന്നത് എന്തിന്? ഈ ചോദ്യം ചോദിക്കാന്‍ കാരണമുണ്ട്....

വിജിലന്‍സിന്റെ പ്രതിപ്പട്ടികയിലുള്ളത് യൂണിടാക്, സെയിന്റ് വെഞ്ചേഴ്‌സ്, സ്വപ്‌ന, സരിത്, സന്ദീപ് നായര്‍, എം.ശിവശങ്കര്‍ എന്നിവരടക്കം എട്ട് പേരാണ്. ഇവരെ സംരക്ഷിക്കേണ്ട ബാധ്യ മുഖ്യമന്ത്രിക്കോ, സി.പി.എമ്മിനോ ഇല്ല. ഇവരാരും പാര്‍ട്ടി കുടുംബങ്ങളിലുള്ളവരോ, പിണറായിയുടെ ബന്ധുക്കളോ അല്ല. വിദേശ സംഭാവനാ ചട്ടം ലംഘിച്ച സംഭവത്തിലാണ് സി.ബി.ഐ കേസ് എടുത്ത് എഫ്.ഐ.ആര്‍ എടുത്തത്. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലൈഫ് മിഷന്‍ സി.ഇ.ഒയും യൂണിടാക്കും ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി കണ്ടംവഴി ഓടിച്ചു. വളരെ ബുദ്ധിപരമായ അഴിമതിയാണ് നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. വിദേശ സംഭാവന ചട്ട പ്രകാരമുള്ള കേസ് സംസ്ഥാന ഏജന്‍സ്‌ക്ക് അന്വേഷിക്കാനാവില്ല. അതുകൊണ്ടാണ് സി.ബി.ഐ കേസെടുത്തത്. പദ്ധതിയിലെ ക്രമക്കേടുകളെ കുറിച്ചാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. അതിന് അവര്‍ക്ക് അധികാരമുണ്ട്. അല്ലാതെ സംസ്ഥാനത്തിന്റെ അധികാരപരിധിയിലൊന്നും സി.ബി.ഐ കടന്ന് കയറിയിട്ടില്ല.
പ്രിവന്‍ഷന്‍ ഓഫ് കറപ്റ്റ് ആക്ട് അനുസരിച്ചാണ് വിജിലന്‍സ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. പ്രതിപട്ടികയിലുള്ളവരാരും സി.പി.എമ്മിന്റെ അടുപ്പക്കാരോ പിണറായിയുടെ അവതാരങ്ങളോ അല്ലെന്നായിരുന്നു സഖാക്കള്‍ അടുത്തകാലം വരെ പുറത്തുവിട്ടിരുന്ന ക്യാപ്‌സ്യൂളുകളില്‍ പറഞ്ഞിരുന്നത്. എന്നിട്ടും വിജിലന്‍സ് അന്വേഷണം പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞ മറുപടിയില്‍ നിന്ന് വ്യക്തമാക്കുന്നത്. അത് ഇങ്ങിനെയാണ്: വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലെ എല്ലാ രേഖകളും ഫയലുകളും സി.ബി.ഐ എടുത്തുകൊണ്ടു പോയിരിക്കുകയാണ്. അതിന്റെ പകര്‍പ്പിന് അപേക്ഷിച്ചിട്ടുണ്ട്. അത് കിട്ടുന്നതിന് അനുസരിച്ച് അന്വേഷണം പുരോഗമിക്കും. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രി നിയമസഭയില്‍ ഇത്രയും അപഹാസ്യമായ മറുപടി കൊടുത്തത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണ്. കാരണം സെക്രട്ടേറിയറ്റിലും കേസിലെ പരാതിക്കാരനായ മുന്‍ എം.എല്‍.എ അനില്‍ അക്കരെയുടെ കയ്യിലും ഇതിന്റെ എല്ലാ രേഖകളുമുണ്ട്. എന്നിട്ടും അത് ശേഖരിക്കാത്തതെന്ത്. അതിന് കാരണം പ്രതിപട്ടികയിലുള്ള എട്ട് പേരില്‍ കേസ് ഒതുങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനറിയാം. വിദേശ സംഭാവനാ നിയന്ത്രണ ചട്ടം ലംഘിക്കാന്‍ തീരുമാനം എടുത്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അനില്‍ അക്കരെ തുറന്നടിച്ചത് അതുകൊണ്ടാണ്.
ഇനി ഈ കോഴപ്പണം വന്ന വഴി എങ്ങനെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. സി.പി.എം അംഗവും ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ ഉടമയുമായ ശങ്കറിനാണ് വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലേക്ക് ടെണ്ടര്‍ വഴി സര്‍ക്കാര്‍ 2019 ജനുവരിയില്‍ തെരഞ്ഞെടുത്തത്. ഹാബിറ്റാറ്റ് ഗ്രൂപ്പിന്റെ പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണ്. രണ്ട് മാസം കഴിഞ്ഞാണ് യു.എ.ഇ റെഡ്ക്രസന്റ് ഈ പദ്ധതിക്ക് ധന സഹായവുമായി എത്തുന്നത്. അത് പ്രളയബാധിതര്‍ക്ക് വേണ്ടിയായിരുന്നു. അവര്‍ സര്‍ക്കാരിനെ വിവരം അറിയിച്ചു. പറ്റിയ പ്രോജക്ട് ഏതാണെന്ന് അന്വേഷിച്ചു. അങ്ങനെ 204 ഫ്‌ലാറ്റുകളില്‍ 84 എണ്ണത്തിന്റെ പ്ലാനും ഡെമോയും തയ്യാറാക്കി തരാന്‍ ഹാബിറ്റാറ്റിനോട് അധികൃതര്‍ പറഞ്ഞു. ഹാബിറ്റാറ്റത് തയ്യാറാക്കി കൊടുത്തു. സര്‍ക്കാര്‍ പദ്ധതിക്ക് റെഡ്ക്രസന്റ് സഹായം കൊടുക്കുന്നു. ഹാബിറ്റാറ്റ് നിര്‍മിക്കുന്നു എന്നായിരുന്നു അന്നത്തെ തീരുമാനം. എന്നാല്‍ ജൂണോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. ജൂലൈ പതിനൊന്നിന് പെട്ടെന്ന് വന്ന് കരാര്‍ ഒപ്പിടണമെന്ന് ലൈഫ് മിഷന്‍ സി.ഇ.ഒയോട് തദ്ദേശവകുപ്പ് സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ കത്തയച്ച് ആവശ്യപ്പെടുന്നു. ആ കത്തില്‍ പറയുന്നത് നിര്‍മാണം റെഡ്ക്രസന്റ് നേരിട്ട് നടത്തുമെന്നാണ്. ഫ്‌ളാറ്റിന് ഇത്ര രൂപ, ആശുപത്രിക്ക് ഇത്ര എന്നപം കരാര്‍ പറയുന്നു. എന്നാല്‍ ഓഗസ്റ്റില്‍ യൂണിടാക് ബില്‍ഡേഴ്‌സ് പുതിയ പ്ലാന്‍ ലൈഫ് മിഷന്‍ സി.ഇ.ഒയ്ക്ക് കൊടുക്കുന്നു. ശങ്കറിന്റെ പ്ലാനും ഹാബിററാറ്റിന്റെ ടെണ്ടറും എവിടെപ്പോയി. നിങ്ങള്‍ പ്രീഫാബ് ടെക്‌നോളജി അല്ല ഉപയോഗിക്കുന്നതെന്ന് ഹിബിറ്റാറ്റിനെ വിളിച്ച് അധികൃതര്‍ അറിയിച്ചു. അതേസമയം വലിയ കെട്ടിടങ്ങള്‍ നിര്‍മിച്ച് പാരമ്പര്യമില്ലാത്ത യൂണിടാക് എങ്ങനെ ഈ കരാര്‍ ഏറ്റെടുത്തതെന്ന് വ്യക്തമല്ല. അതിന് സര്‍ക്കാരിന് മറുപടിയുമില്ല.
ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗ തീരുമാനം അനുസരിച്ചാണ് കരാര്‍ ഒപ്പിട്ടതെന്ന് ലൈഫ് സി.ഇ.ഒ പറയുന്നു. സി.ഇ.ഒയ്ക്ക് യൂണിടാക്കിനെ കുറിച്ച് അതുവരെ അറിയില്ല. പിന്നെങ്ങനെയാണ് സര്‍ക്കാര്‍ ഭൂമിയില്‍ റെഡ്ക്രസന്റിന് മറ്റൊരു കമ്പനിയെ കൊണ്ട് നിര്‍മാണം നടത്താനാവുക. ഇതിനും വ്യക്തമായ മറുപടിയില്ല. അതേസമയം നിങ്ങളാണ് റെഡ്ക്രസന്റിനെ നിര്‍ദ്ദേശിച്ചതെന്ന ഓതറൈസേഷന്‍ ലൈറ്റര്‍ തരണമെന്ന് റെഡ്ക്രസന്റിനോട് സി.ഇ.ഒ ആവശ്യപ്പെട്ടു. ഭാവിയില്‍ എന്തെങ്കിലും നിയമനടപടിയുണ്ടായാല്‍ പിടിച്ച് നില്‍ക്കാനായിരുന്നു ഈ കത്ത് ആവശ്യപ്പെട്ടതെന്ന് വ്യക്തം. നിയമപരമായി യൂണിടാക്കിനെ പണി ഏല്‍പ്പിക്കാന്‍ ലൈഫ് മിഷന് കഴിയില്ല. റെഡ്ക്രസന്റ് കത്ത് കൊടുത്തുമില്ല.
അപ്പോള്‍ റെഡ്ക്രസന്റാണ് യൂണിടാക്കിനെ കൊണ്ടുവന്നത് എന്നതിന് എന്ത് രേഖയാണുള്ളത്. കേരളാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് വടക്കാഞ്ചേരിയിലെ പാര്‍പ്പിട സമുച്ചയം നിര്‍മിക്കാന്‍ യൂണിടാക്കിനെ ചുമതലപ്പെടുത്തുന്നു എന്ന് റെഡ്ക്രസന്റ് പറഞ്ഞതായി അറിയുന്നു. അന്ന് യു.എ.ഇ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്ന സ്വപ്‌ന സുരേഷ് വഴിയാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അങ്ങനെയെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലത്ത് എങ്ങനെ റെഡ്ക്രസന്റിന് നിര്‍മാണം നടത്താനാകും. ഈ ചോദ്യം മാത്യുകുഴല്‍ നാടന്‍ നിയമസഭയില്‍ ഉന്നയിച്ചതോടെ മുഖ്യമന്ത്രി ആകെ അസ്വസ്ഥനായി. അദ്ദേഹം അതിന് മറുപടി നല്‍കിയില്ല. ലൈഫ് സി.ഇ.ഒ ആയിരുന്ന യു.വി ജോസ് എങ്ങനെ ഇത്തരത്തിലൊരു തീരുമാനം എടുക്കാനാവും എന്ന ചോദ്യത്തിന് പിണറായി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. അഥവാ ഇനി ജോസ് ആണ് തീരുമാനം എടുത്തതെങ്കില്‍ മുഖ്യമന്ത്രി അങ്ങ് എന്തിനാണ് ആ കസേരയിലിരിക്കുന്നത് എന്ന ചോദ്യം ജനങ്ങള്‍ ചോദിക്കും.
നിയമസഭയില്‍ ജനപ്രതിനിധികള്‍ ചോദ്യം ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി വല്ലാതെ ക്ഷുഭിതനാകുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത്
ബാര്‍കോഴ, സോളാര്‍ കേസ് എന്നിവ അന്വേഷണഘട്ടത്തിലും നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ച നടത്തിയിരുന്നു. കോടതിയിലിരിക്കുന്ന കേസുകളെ പറ്റി നിയമസഭാ സമിതി അന്വേഷണം നടത്തിയിട്ടില്ലേ. അപ്പോ കാര്യം ഇതാണ്, പിണറായിക്കെതിരെ പറയാനൊക്കില്ല. പറഞ്ഞാല്‍ അത് സഭാ രേഖകളില്‍ പോലും കാണില്ല. ലോക്‌സഭാ സ്പീക്കര്‍ക്കെതിരെ സി.പി.എം എം.പിമാര്‍ പാര്‍ലമെന്റില്‍ എന്തെല്ലാം ആരോപണം ഉന്നയിച്ചു. പക്ഷെ, കേരളത്തിലത് നടക്കില്ല, ഇതാണ് മഹത്തായ പിണറായി റിപ്പബ്‌ളിക്കിലെ ജനാധിപത്യം.
https://www.facebook.com/Malayalivartha



























