കോട്ടയം കാഞ്ഞിരപ്പള്ളി ആർ.ടി.ഓഫിസിലെ വിജിലൻസ് പരിശോധന; ക്രമക്കേടും കൈക്കൂലിയും കണ്ടെത്തിയ എം.വി.ഐമാർ അടക്കം നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി ആർ.ടി ഓഫിസിൽ കോട്ടയം വിജിലൻസ് നടത്തിയ പരിശോധനയിൽ ക്രമക്കേടുകളും അഴിമതിയും കണ്ടെത്തിയ സാഹചര്യത്തിൽ, എം.വി.ഐ മാർ അടക്കം നാല് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കാഞ്ഞിരപ്പള്ളി ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരവിന്ദ്, അസിസ്റ്റന്റ് മോട്ടോർ വൈഹിക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് , മുൻ സീനിയർ ക്ലാർക്ക് ടിജോ ഫ്രാൻസിസ് , സീനിയർ ക്ലാർക്ക് ടി.എം സുൽത്ത് എന്നിവരെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ് കുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്തിരിക്കുന്നത്.
2021 സെപ്റ്റംബർ 14 ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. പാലാ പൊൻകുന്നം റോഡിൽ അട്ടിക്കൽ ഭാഗത്തെ പഴയ ആർ.ടി ഓഫീസിന് സമീപവും, പൊൻകുന്നത്ത് പ്രവർത്തിക്കുന്ന കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലുമാണ് വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തുകയും ക്രമക്കേടുകൾ കണ്ടെത്തുകയും ചെയ്തത്.
ഇവിടെ ജോലി ചെയ്തിരുന്ന കാലയളവിൽ അരവിന്ദ് , അധികാര ദുർവിനിയോഗം നടത്തുകയും ആർ.ടി ഏജന്റുമാർ മുഖാന്തിരം കൈക്കൂലി വാങ്ങിയിരുന്നതായും വിജിലൻസ് നൽകിയ റിപ്പോർട്ടിൽ പറയുന്നു. എ.എം.വി.ഐ ആയി ജോലി ചെയ്തിരുന്ന ശ്രീജിത്ത് ഓഫീസിലെ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ 380/- രൂപയാണ് രേഖപ്പെടുത്തിയിരുന്നത് എന്നാൽ , ഇദേഹത്തിന്റെ കൈവശം 6850 രൂപയുണ്ടായിരുന്നു. ഇത് പിടിച്ചെടുത്തത് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നൽകാൻ ഇദേഹത്തിന് സാധിച്ചിട്ടില്ല.
ഇദേഹത്തിന്റെ കൈവശത്ത് നിന്ന് കണ്ടെടുത്ത 6850 രൂപയിൽ 2000 രൂപ ആർ.ടി ഏജന്റ് അബ്ദുൾ സമദ്യം , 4850 രൂപ മറ്റൊരു ഏജന്റായ മാർട്ടിൻ കൈക്കൂലിയായി കൊടുത്തതായും കണ്ടെത്തി. ശ്രീജിത്ത് പരിശോധന നടത്തുന്ന ഓരോ വാഹനത്തിനും 500 രൂപ കൈക്കൂലിയായി വാങ്ങിയിരുന്നതായി ആർ.ടി.ഏജന്റ് അബ്ദുൾ സമദ് വിജിലൻസ് സംഘത്തിന് മൊഴി നൽകിയിരുന്നു. ആർ.ടി ഏജന്റ് നിയാസിൽ നിന്നും കണ്ടെടുത്ത പേപ്പറിൽ ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉള്ളതായുളള രേഖകൾ കണ്ടെത്തി.
കാഞ്ഞിരപ്പള്ളി ആർ.ടി ഓഫിസിലെ മുൻ സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ് ഏജന്റുമാർ വഴി കൈക്കൂലി വാങ്ങിയിരുന്നതായി കണ്ടെത്തി. സാധാരണക്കാർക്ക് സേവനം ലഭ്യമാക്കുന്നതിൽ ഇവർക്ക് വൻ വീഴ്ച വന്നതായി വിജിലൻസ് റിപ്പോർട്ടിലുണ്ട്. ഇത് കൂടാതെ നിയാസിന്റെ പോക്കറ്റിൽ നിന്നും കിട്ടിയ തുണ്ട് കടലാസിൽ വാഹനങ്ങളുടെ നമ്പരിനൊപ്പം 100, 50 എന്നീ സംഖ്യകൾ എഴുതിയിരുന്നു. ഇത് കൈക്കൂലി തുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സബ്ബ് ആർ.ടി ഓഫീസിലെ സീനിയർ ക്ലാർക്ക് റ്റി.എം. സുൽഫത്തിന്റെ പേരെഴുതിയ പൊതിഞ്ഞ പേപ്പറിനോടൊപ്പമുള്ള 1500 രൂപ ഏജന്റ് നിയാസിന്റെ പക്കൽ നിന്നും വിജിലൻസ് കണ്ടെത്തി. ഇതേ തുടർന്നാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തത്.
https://www.facebook.com/Malayalivartha



























