റിപ്പോർട്ടർ ടി വിയിലെ നിലവിലെ ജീവനക്കാർ കടുത്ത ആശങ്കയിലാണ്. ചാനൽ 30 കോടിയ്ക്ക് മാംഗോ മൊബൈൽസ് വാങ്ങിയതോടെ 30 കോടിയുമായി നികേഷ് കുമാർ മുങ്ങുമോ എന്ന ആശങ്കയിലാണ് പഴയ ജീവനക്കാർ

റിപ്പോർട്ടർ ടി വിയിലെ നിലവിലെ ജീവനക്കാർ കടുത്ത ആശങ്കയിലാണ്. ചാനൽ 30 കോടിയ്ക്ക് മാംഗോ മൊബൈൽസ് വാങ്ങിയതോടെ 30 കോടിയുമായി നികേഷ് കുമാർ മുങ്ങുമോ എന്ന ആശങ്കയിലാണ് പഴയ ജീവനക്കാർ. കാരണം അവർക്കെല്ലാം ഭീമമായി ശമ്പള കുടിശിക നൽകാനുണ്ട്. നികേഷ് കുമാറിനോട് പൈസ ചോദിക്കുമ്പോൾ പുതിയ മാനേജ്മെന്റിനോട് ചോദിക്കാനാണ് മറുപടി. പുതിയ മാനേജ്മെന്റ് കുടിശിക നൽകില്ലെന്ന് മാത്രമല്ല ജോലിയിൽ തുടരാൻ അനുവദിക്കുമോ എന്ന ആശങ്കയിലാണ് പഴയ ജീവനക്കാർ. മുതൽമുടക്കാൻ പുതിയ ആളുകൾ എത്തിയതോടെ മുഖം മിനുക്കാനുളള ശ്രമത്തിലാണ് റിപ്പോർട്ടർ ചാനൽ.
ഇന്ത്യാവിഷനിലൂടെ കേരളത്തിലെ വാർത്താ ചാനൽ രംഗത്ത് വിപ്ളവം സൃഷ്ടിച്ച എം.വി. നികേഷ് കുമാർ സ്വന്തം നിലയിൽ തുടങ്ങിയ റിപ്പോർട്ടർ ടി.വിക്ക് തുടക്കത്തിലുണ്ടായിരുന്ന സ്വീകാര്യത പിന്നീട് ഒരിക്കലും ലഭിച്ചിരുന്നില്ല. നികേഷിൽ നിന്ന് റിപ്പോർട്ടർ ടി.വി സ്വന്തമാക്കിയ മാംഗോ മൊബൈൽസ് വൻതുക മുടക്കി ശ്രദ്ധേയരായ അവതാരകരെ കൊണ്ടുവന്ന് ചാനലിനെ പൊക്കിയെടുക്കാനുളള ശ്രമത്തിലാണ്. 24 ന്യൂസിൻെറ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന ഡോ. അരുൺ കുമാറിനെ കൊണ്ട് വരാൻ ശ്രമം നടത്തിയെങ്കിലും അരുൺകുമാർ സമ്മതം മൂളിയിട്ടില്ല. ദീപക് ധർമ്മടം ആ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. മീഡിയ വൺ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എഡിറ്ററായിരുന്ന സ്മൃതി പരുത്തിക്കാട് എക്സിക്യൂട്ടീവ് എഡിറ്ററായി ചുമതലയേറ്റിട്ടുണ്ട്
24 ന്യൂസ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അനിൽ അയിരൂരാണ് റിപ്പോർട്ടറിൻെറ സി.ഇ.ഒ. അതേ സമയം റിപ്പോർട്ടറിന്റെ ഡിജിറ്റൽ വിങ്ങിന്റെ ചുമതല ഉണ്ണിബാലകൃഷ്ണൻ ഏറ്റെടുത്തു. അനിൽ അയിരൂരിനൊപ്പം 24 ന്യൂസിൽ നിന്ന് സുജയ്യ പാർവ്വതിയുമടക്കം പതിനഞ്ചോളം മാധ്യമ പ്രവർത്തകർകൂടി റിപ്പോർട്ടറിലേക്ക് എത്തിയേക്കും. 24 ൽ മികച്ച അവതാരകർക്ക് പോലും മുഖം കാണിക്കാൻ അവസരം കൊടുക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. റിപ്പോർട്ടർ ടി വി സജീവമാകുന്നതോടെ 24 ൽ അവതാരകരുടെ ക്ഷാമം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. സ്മൃതി പരുത്തിക്കാട് പോകുന്നതോടെ പുതിയ അവതാരകനെ തേടുന്ന മീഡിയാവൺ മാതൃഭൂമി ന്യൂസിൽ നിന്ന് അഭിലാഷ് മോഹനനെ തിരികെയെത്തിക്കാൻ ചർച്ചകൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. അതേ സമയം ദി ഫോർത്ത് ചാനലിൽ നിന്നും നിരവധി പേരാണ് റിപ്പോർട്ടറിലേക്ക് അപേക്ഷ നൽകിയിട്ടുളളത് എന്നാണ് ലഭിക്കുന്ന വിവരം. ജോർജ്ജ് പുളിക്കനും എ യു രഞ്ജിത്തും പോയതോടെ ഫോർത്തിൽ ഇവരെ അനുകൂലിക്കുന്ന വിഭാഗം അതൃപ്തരാണ്. റിപ്പോർട്ടറിൽ പുതുതായി ജോലിക്കെടുക്കുന്നവർക്ക് മികച്ച പോസ്റ്റും ശമ്പളവുമാണ് നൽകുക. ചാനലിന്റെ പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്ന പഴയ സ്റ്റാഫുകൾക്ക് ശമ്പളം വർദ്ധിപ്പിക്കുമോ അതോ അവരെ ഒഴിവാക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.
ഒരു കോർപ്പറേറ്റ് സംസ്കാരത്തിലേക്ക് ചാനൽ പോകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.
അതേ സമയം നികേഷ് കുമാർ കോഴിക്കോട് ആസ്ഥാനമായി ഡിജിറ്റൽ ചാനൽ തുടങ്ങാനുളള തയ്യാറെടുപ്പിലാണെന്നും റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ നികേഷിന്റെ ഇഷ്ടക്കാരായ നിലവിലെ പഴയ റിപ്പോർട്ടർ ജീവനക്കാരെ നികേഷ് കൊണ്ടു പോകുമെന്നും റിപ്പോർട്ടുകളുണ്ട്. ഏതായാലും നികേഷ് കുമാർ എന്ത് ചെയ്യുമെന്ന ആകാംക്ഷയിലാണ് റിപ്പോർട്ടറിലെ പഴയ ജീവനക്കാർ
ബിനു പളളിമൺ
https://www.facebook.com/Malayalivartha



























