ഒത്തുതീര്‍പ്പ് കെണിയായി... നിര്‍മ്മാണ തൊഴിലാളിയായ ബന്ധുവിനെ ജോലിയുടെ ആവശ്യത്തിനെന്ന പേരില്‍ വിളിച്ചു വരുത്തി ഹണി ട്രാപ്പില്‍ കുടുക്കി; നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ ആവശ്യപ്പെട്ടത് 50 ലക്ഷം രൂപ; യുവതികള്‍ അടക്കം 3 പേര്‍ അറസ്റ്റില്‍

പണം ഉള്ളവരെ കുടുക്കാനുള്ള കെണിയായി ഹണി ട്രാപ്പ് മാറിയിരിക്കുകയാണ്. നിരവധി പേരാണ് ഈ കെണിയില്‍ വീണത്. ഇപ്പോഴിതാ ഒരു നിര്‍മ്മാണ തൊഴിലാളിയും വീണിരിക്കുകയാണ്. കോട്ടയം വൈക്കത്ത് മധ്യവയസ്‌കനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവതികള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.
നഗ്‌നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 50 ലക്ഷം രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. വെച്ചൂര്‍ കുന്നപ്പള്ളില്‍ രതിമോള്‍, ഓണംതുരുത്ത് പടിപ്പുരയില്‍ രഞ്ജിനി, കുമരകം ഇല്ലിക്കുളംചിറ ധന്‍സ് എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. രതിമോളുടെ ബന്ധുവുമായ മധ്യവയസ്‌കനെയാണ് പ്രതികള്‍ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചത്.
നിര്‍മ്മാണ തൊഴിലാളിയായ ഇദ്ദേഹത്തെ ജോലിയുടെ ആവശ്യത്തിനെന്ന പേരില്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് രഞ്ജിനി നഗ്‌നയായി മധ്യവയസ്‌കന്റെ മുറിയിലെത്തി. ഈ സമയം കൂടെ ധന്‍സും മുറിയില്‍ കയറി എത്തി ഇവരുടെ ദൃശ്യം പകര്‍ത്തുകയായിരുന്നു. യുവാവ് പോലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താല്‍ ഒത്തുതീര്‍പ്പാക്കാമെന്ന് രതി മോള്‍ അവശ്യപ്പെട്ടു. പിന്നീട് പലപ്പോഴായി രതിയും ധന്‍സും ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇരയുടെ പരാതിയില്‍ വൈക്കം എസ്.ഐ അജ്മല്‍ ഹുസൈന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സമാന രീതിയില്‍ പ്രതികള്‍ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കും. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും സംശയമുണ്ട്.
സമാനമായ നിരവധി ഹണി ട്രാപ്പുകളാണ് പുറത്ത് വരുന്നത്. സെക്‌സ് വീഡിയോ കോളിന് പിന്നാലെ ഗുജറാത്തിലെ വ്യവസായിയെ ബ്ലാക്ക് മെയില്‍ ചെയ്ത് 2.69 കോടി രൂപ തട്ടിയതായി പരാതി. റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ ബിസിനസ് നടത്തുന്ന വ്യവസായിക്കാണ് പണം നഷ്ടമായത്. പലതവണയായാണ് ഇയാളില്‍നിന്ന് പണം തട്ടിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിന് മോര്‍ബിയില്‍ നിന്നുള്ള റിയ ശര്‍മ്മ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയില്‍ നിന്ന് ഇയാള്‍ക്ക് ഫോണ്‍ വന്നു.
ഇരുവരും ഫോണ്‍ വഴി കൂടുതല്‍ അടുത്തു. പിന്നീട് വീഡിയോ കോളിനിടെ യുവതി ഇയാളോട് വസ്ത്രങ്ങള്‍ അഴിയ്ക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രമഴിച്ച് സംസാരിച്ചതിന് പിന്നാലെ യുവതി കോള്‍ കട്ട് ചെയ്തു. പിന്നീടാണ് ബ്ലാക്ക് മെയില്‍ ചെയ്തത്. നഗ്‌ന വീഡിയോ ക്ലിപ്പ് പ്രചരിപ്പിക്കാതിരിക്കാന്‍ 50,000 രൂപ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടു. വ്യവസായി പണം നല്‍കുകയും ചെയ്തു. എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, വ്യവസായിയെ ദില്ലി പൊലീസിലെ ഇന്‍സ്പെക്ടര്‍ ഗുഡ്ഡു ശര്‍മ്മയാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു.
നഗ്‌ന വീഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നും മൂന്ന് ലക്ഷം രൂപ തന്നില്ലെങ്കില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇയാള്‍ ആവശ്യപ്പെട്ട പണവും നല്‍കി. ഓഗസ്റ്റ് 14 ന്, ദില്ലി പൊലീസ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന് പറഞ്ഞ് 80.97 ലക്ഷം രൂപ ആവശ്യപ്പെട്ടു. പിന്നീട് യുവതിയുടെ അമ്മ കേന്ദ്ര അന്വേഷണ ഏജന്‍സിയെ സമീപിച്ചുവെന്ന് അവകാശപ്പെട്ട് കേസ് ഒത്തുതീര്‍പ്പാക്കാന്‍ 8.5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഒരു സിബിഐ ഉദ്യോഗസ്ഥനാണെന്ന വ്യാജേന മറ്റൊരാള്‍ വിളിച്ചു.
ഡിസംബര്‍ 15 വരെ ഇയാള്‍ തട്ടിപ്പുകാര്‍ക്ക് പണം നല്‍കി. എന്നാല്‍, ദില്ലി കേസ് ഒത്തുതീര്‍പ്പാക്കിയെന്ന ദില്ലി ഹൈക്കോടതിയുടെ വിധിയുടെ പകര്‍പ്പ് സംശയം ജനിപ്പിച്ചു. പരിശോധനയില്‍ വിധിയുടെ പകര്‍പ്പ് വ്യാജമാണെന്ന് മനസ്സിലായതോടെ പൊലീസിനെ സമീപിച്ചു. തുടര്‍ന്ന് ജനുവരി 10ന് സൈബര്‍ ക്രൈംബ്രാഞ്ച് പൊലീസ് സ്റ്റേഷനില്‍ 11 പേര്‍ക്കെതിരെ 2.69 കോടി രൂപ തട്ടിയെടുത്തതായി പരാതി നല്‍കി. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha


























