കയ്യടിയില്‍ വീണു... കാശ്മീരുമായി ബന്ധപ്പെട്ട് യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന് തിരിച്ചടിച്ച് ഇന്ത്യന്‍ പ്രതിനിധി സീമ പൂജാനി

കഴിഞ്ഞ ദിവസം ഇന്ത്യയുടെ ശബ്ദമായി യുഎന്നില്‍ മുഴങ്ങിയത് സീമ പൂജാനിയുടേതാണ്. കാശ്മീരുമായി ബന്ധപ്പെട്ട് യു. എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ (യു.എന്‍.എച്ച്.ആര്‍.സി) ഇന്ത്യയെ വിമര്‍ശിച്ച പാകിസ്ഥാനെതിരെ ഇന്ത്യന്‍ പ്രതിനിധി സീമ പൂജാനി ആഞ്ഞടിച്ചു.
കാശ്മീര്‍ ജനതയുടെ അവകാശങ്ങള്‍ ഇന്ത്യ നിഷേധിക്കുന്നു എന്നായിരുന്നു കൗണ്‍സിലില്‍ പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറിന്റെ ആക്ഷേപം. അതിന് മറുപടിയായി, പാകിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്നില്ലെന്ന് ഇന്ത്യന്‍ പ്രതിനിധി സീമ പൂജാനി തിരിച്ചടിച്ചു. ക്രിസ്ത്യന്‍, ഹിന്ദു, സിക്ക് ന്യൂനപക്ഷങ്ങള്‍ക്കൊന്നും രക്ഷയില്ല.
കിരാതമായ മതനിന്ദാനിയമത്തിന്റെ മറവില്‍ ക്രിസ്ത്യന്‍ വിഭാഗത്തെ വേട്ടയാടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ക്രിസ്ത്യാനികള്‍ക്ക് തൂപ്പ് ജോലി മാത്രമേ നല്‍കൂ. പ്രായപൂര്‍ത്തിയാവാത്ത ക്രിസ്ത്യന്‍, ഹിന്ദു, സിക്ക് പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് നിര്‍ബന്ധമായി പരിവര്‍ത്തനം ചെയ്യുന്നു. പാക് ഭരണകൂടവും ജുഡിഷ്യറിയും അതിന് ഒത്താശ ചെയ്യുന്നു. ഹിന്ദു, സിക്ക് ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നു. പാക് സൈന്യത്തെയോ ജുഡിഷ്യറിയെയോ മോശമായി പരാമര്‍ശിക്കുന്നവരെ അഞ്ച് വര്‍ഷം ജയിലില്‍ അടയ്ക്കാനുള്ള ബില്‍ പാക് പാര്‍ലമെന്റിന്റെ പരിഗണനയിലാണ്.
അഹമ്മദീയ സമുദായത്തെയും പാകിസ്ഥാന്‍ ക്രൂരമായി പീഡിപ്പിക്കുന്നതായും സീമ പൂജാനി ചൂണ്ടിക്കാട്ടി. ഈ സമുദായത്തിലെ വിദ്യാര്‍ത്ഥികളെയും ഡോക്ടര്‍മാരെയും എന്‍ജിനീയര്‍മാരെയും അദ്ധ്യാപകരെയും സമുദായ നേതാക്കളെയും നിരന്തരം കാണാതാവുന്നു. പത്തു വര്‍ഷത്തിനിടെ കാണാതായവരെ പറ്റിയുള്ള 8463 പരാതികളാണ് പാകിസ്ഥാന്‍ തന്നെ നിയോഗിച്ച അന്വേഷണ കമ്മിഷനുകള്‍ക്ക് കിട്ടിയതെന്നും സീമ പൂജാനി ചൂണ്ടിക്കാട്ടി.
തീവ്രവാദികളുടെ സുരക്ഷിത താവളം കൂടിയാണ് പാകിസ്ഥാന്‍. ഒസാമ ബിന്‍ലാദന്‍ ഉള്‍പ്പെടെയുള്ള ഭീകരര്‍ക്ക് വര്‍ഷങ്ങളായി സംരക്ഷണം നല്‍കി.
ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് പാകിസ്ഥാന്‍ യു.എന്‍ വേദി ദുരുപയോഗം ചെയ്യുകയാണ്. സ്വന്തം ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ പാക് നേതൃത്വത്തെ ഉപദേശിക്കുകയാണെന്നും സീമ പൂജാനി പറഞ്ഞു.
വീടുകള്‍ പൊളിച്ചും ഭൂമിയുടെ പാട്ടം അവസാനിപ്പിച്ചും കാശ്മീരികളുടെ ഉപജീവന മാര്‍ഗങ്ങള്‍ ഇല്ലാതാക്കാനാണ് ഇന്ത്യന്‍ അധിനിവേശ അധികാരികള്‍ ശ്രമിക്കുന്നതെന്നും ഹിന റബ്ബാനി ഖാര്‍ വിമര്‍ശിച്ചിരുന്നു. അതേസമയം തുര്‍ക്കിക്കും ചുട്ട മറുപടി നല്‍കി. കൗണ്‍സിലില്‍ പാകിസ്ഥാന് അനുകൂലമായി ജമ്മു കാശ്മീര്‍ പ്രശ്‌നം ഉന്നയിച്ച ഒ.ഐ.സിയെയും (ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ ) തുര്‍ക്കിയെയും ഇന്ത്യന്‍ പ്രതിനിധി വിമര്‍ശിച്ചു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ കുറിച്ചായിരുന്നു പരാമര്‍ശങ്ങള്‍.
ജമ്മു-കാശ്മീര്‍, ലഡാക്ക് കേന്ദ്രഭരണപ്രദേശങ്ങള്‍ ഇന്ത്യയുടെ ഭാഗമാണെന്നത് കണക്കിലെടുക്കാതെ ഇന്ത്യന്‍ പ്രദേശത്ത് പാകിസ്ഥാന്‍ അധിനിവേശം നടത്തുകയാണ്. ഒ.ഐ.സി അംഗമായ പാകിസ്ഥാനോട് ഭീകരത ഉപേക്ഷിക്കാനും അധിനിവേശത്തില്‍ നിന്ന് പിന്‍മാറാനും ആവശ്യപ്പെടുകയാണ് വേണ്ടതെന്ന് സീമ പൂജാനി പറഞ്ഞു.
വിനാശകരമായ ഭൂകമ്പത്തില്‍ നിന്ന് കരകയറാന്‍ ഇന്ത്യ നല്‍കിയ സഹായം മറന്ന് കശ്മീര്‍ വിഷയത്തില്‍ യുഎന്നില്‍ പാകിസ്താന് അനുകൂല നിലപാടുമായി തുര്‍ക്കി . തുര്‍ക്കി പ്രതിനിധിയുടെ പരാമര്‍ശങ്ങളെയും ഇന്ത്യന്‍ പ്രതിനിധി അപലപിച്ചു. ഭൂകമ്പത്തില്‍ എല്ലാം തകര്‍ന്ന തുര്‍ക്കിയെ ഇന്ത്യ സഹായിച്ചതിന് പിന്നാലെയാണ് യു. എന്നില്‍ അവര്‍ ഇന്ത്യാ വിരുദ്ധ നിലപാട് എടുത്തത്.
തീപ്പൊരി പ്രസംഗം നടത്തിയ സീമ ഹരിയാനയിലെ ഫരീദാബാദ് സ്വദേശിയാണ്. 2014ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 37-ാം റാങ്കോടെ വിജയം നേടിയിരുന്നു. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് തെരഞ്ഞെടുത്തു. തൊഴില്‍ നയതന്ത്രജ്ഞ, നിയമ വിദഗ്ദ്ധ ബംഗളൂരു നാഷണല്‍ ലാ സ്‌കൂള്‍ ഒഫ് ഇന്ത്യയില്‍ പഠനം നടത്തി. സീമ പൂജാനിയുടെ വാക്കുകള്‍ അങ്ങനെ വൈറലാകുകയാണ്.
"
https://www.facebook.com/Malayalivartha


























