തന്നോടുള്ള വിരോധം ആർക്കാണ് എന്നും ശത്രു ആരെന്നും മാധ്യമപ്രവർത്തകർ തന്നെ എഴുതിച്ചേർത്തോളൂ എന്നൊക്കെ പറഞ്ഞപ്പോൾ, ഇപി ജയരാജനിൽ നിന്നും മലയാളികൾ ഇത്രക്കങ്ങ് പ്രതീക്ഷിച്ചില്ല.

തന്നോടുള്ള വിരോധം ആർക്കാണ് എന്നും ശത്രു ആരെന്നും മാധ്യമപ്രവർത്തകർ തന്നെ എഴുതിച്ചേർത്തോളൂ എന്നൊക്കെ പറഞ്ഞപ്പോൾ, ഇപി ജയരാജനിൽ നിന്നും മലയാളികൾ ഇത്രക്കങ്ങ് പ്രതീക്ഷിച്ചില്ല. എന്നാലും മുമ്പും പല ബോംബുകളും പൊട്ടിച്ചിട്ടുള്ള ഇപി ഇതൊക്കെ പറഞ്ഞില്ലെങ്കിലേ അൽഭുതമുള്ളൂ. പടലപ്പിണക്കങ്ങൾക്കിടയിൽ എൽഡിഎഫ് കൺവീനർ ഇപിജയരാജൻ ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായത് നമ്മളറിഞ്ഞു.
പക്ഷേ ജാഥയുടെ സ്വീകരണ സമ്മേളനത്തിൽ ഇ പി പൊട്ടിച്ച ബോംബാണ് ഈ വാരാന്ത്യം ചിരി പൊട്ടിക്കുന്നത്. വേറൊന്നുമല്ല, മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണെന്ന്!!!! ഇത്തിരി കടുത്തുപോയെന്ന് മലയാളികൾ! ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഉൽസവപ്പറമ്പിൽ വിൽക്കുന്ന പോസ്റ്റർ കണ്ടു, ആറ്റുകാലമ്മ ഈ വീടിന്റെ ഐശ്വര്യം എന്ന്....
ഇനി ഇപിയുടെ ഈ ഡയലോഗും പോസ്റ്ററാക്കി വിൽക്കുമോ സഖാക്കൾ?!! ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് ഇ. പി ജയരാജൻ സിപിഎം ജാഥയുടെ ഭാഗമായത്. പിണറായിയുടെ കുടുംബം നാടിന്‍റെ ഐശ്വര്യമാണെനനും ആ പിണറായിയെ എതിർത്താൽ ജനങ്ങൾ നോക്കി നിൽക്കില്ലെന്നുമാണ് ഇ പി ജയരാജൻ സിപിഎം ജാഥാ സ്വീകരണവേദിയിൽ പ്രസംഗിച്ചത്. ,റിസോർട്ട് ആരോപണത്തെ തുടർന്നും, മറ്റും ഇത്ര ദിവസവും ജാഥയിൽ നിന്ന് വിട്ടു നിന്ന ഇപി, 13 ആം ദിവസം ജാഥയിലെത്തിയത് പാർട്ടി പറയുന്നതുപോലെ തികച്ചും സ്വാഭാവികമല്ല.
അത് പ്രശ്നങ്ങളിൽ നിന്ന് പാർട്ടി തുണക്കണമെന്നതു കൊണ്ട് തന്നെയാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഇപി ജാഥക്കെത്തിയത്. അതായത് പാർട്ടി സെക്രട്ടേറിയറ്റിലും, അല്ലാതെയും പലവിധ ഉപദേശങ്ങൾക്കും നിർദ്ദേശങ്ങൾക്കും ശേഷമാണ് എന്നുസാരം. കലിതുള്ളി, ശത്രു ആരെന്ന് നിങ്ങൾ എഴുതിക്കോളൂ എന്നൊക്കെ ബ്ലാങ്ക് മുദ്രപ്പത്രം നീട്ടിയ സഖാവ് വെറുതെയങ്ങ് ജനകീയ പ്രതിരോധ ജാഥയിൽ കയറിയതൊന്നുമല്ല.
ഇത്ര ദിവസവും പൊതുസമൂഹവും പ്രതിപക്ഷവും രാഷ്ട്രീയ നിരീക്ഷകരുമൊക്കെ ഉറ്റു നോക്കിയ സംഭവമാണ് ഇപിയുടെ ജാഥയിലെ അഭാവം. ജാഥയിൽ സംസാരിക്കുമ്പോൾ ഇങ്ങനെ നല്ല തള്ള് തള്ളണമെങ്കിൽ കാര്യ അണ്ടർഗ്രൗണ്ടിൽ സമവായച്ചർച്ച നടന്നു. വൈദേകം റിസോർട്ടിൽ ഇഡിയും ഇൻകം ടാക്സും വന്നതോടെ ഇനി പാർട്ടിയോട് അകന്നു നിന്നാൽ ശരിയാവില്ലെന്നും പേടിച്ചു. ജാഥാ സമ്മേളനത്തിൽ വേറെയും ചിലതുകൂടി പറഞ്ഞു ഇപി, കറുത്ത തുണിയിൽ കല്ല് കെട്ടി അക്രമത്തിനിറങ്ങിയാൽ നോക്കി നിൽക്കില്ലെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്.
അക്രമം സമരം തുടർന്നാൽ പാർട്ടിക്കുവേണ്ടി ജനങ്ങൾ തെരുവിലിറങ്ങും. ഇടതുപക്ഷത്തെ കളങ്കപ്പെടുത്തിക്കളയാമെന്ന് കരുതണ്ട. കോൺഗ്രസ്സ് കല്ലുമെടുത്ത് അക്രമത്തിന് പോകരുത്. കോൺഗ്രസ് നാശത്തിൻ്റെ കുഴിയാണ് സൃഷ്ടിക്കുന്നത്. ഒരു കുഴൽ മാടനുണ്ട്. എന്തും പറയാമെന്ന് കരുതണ്ടെന്നും ഇ പി ജയരാജൻ സ്വീകരണ സമ്മേളനത്തിൽ വച്ചടിച്ചു. ഫെബ്രുവരി 20 ന് കാസർഗോഡ് കുമ്പളയിൽ ആരംഭിച്ച ജാഥയുടെ പതിമൂന്നാം ദിവസമാണ് എൽഡിഎഫ് കൺവീനർ കൂടിയായ ഇജി ജയരാജൻ ജാഥയിൽ അണിചേരുന്നത്.
എന്നാലും മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബമാണ് ഈ നാടിന്റെ ഐശ്വര്യൈം എന്നൊക്കെ വച്ചടിക്കണ്ടായിരുന്നു. ഒന്നുമില്ലെങ്കിലും ചെയ്തുകൂട്ടുന്ന കാര്യങ്ങളൊക്കെ ഈ നാട്ടിലെ മനുഷ്യർക്കെല്ലാം അറിയുന്നതല്ലേ? പാർട്ടി കൈവിടില്ല എന്ന വിശ്വാസത്തിൽ ജയരാജൻ സഖാവ് മുഖ്യമന്ത്രിയുടെ ഒരു കുടുംബ ചിത്രം വീട്ടിൽ തൂക്കട്ടെ. പക്ഷേ ഈ നാടിന് ആ ഐശ്വര്യം ചാർത്തിക്കൊടുക്കുന്നതെന്തിന്?
https://www.facebook.com/Malayalivartha


























