തുടർച്ചയായ യാത്രകൾ കാരണം അണുബാധയും ശരീരവേദനയും നേരിടുന്നു; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് ഫിസിഷ്യന്മാരടക്കം ഡോക്ടർമാരുടെ വിദഗ്ദ്ധസംഘം പരിശോധിച്ചു; ഗവർണർ മൂന്നു ദിവസത്തെ പൂർണവിശ്രമത്തിൽ

ഗവർണർക്ക് കഴിഞ്ഞ ദിവസം മുതൽ പനിയാണ്. അദ്ദേഹം മൂന്നു ദിവസത്തെ പൂർണവിശ്രമത്തിലാണ്. ഡോക്ടർമാർ അദ്ദേഹത്തിനെ മൂന്നു ദിവസത്തെ വിശ്രമത്തിനായി നിർദേശം കൊടുത്തിരിക്കുകയാണ് . പനിയും അണുബാധയുമാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൂന്ന് ഫിസിഷ്യന്മാരടക്കം ഡോക്ടർമാരുടെ വിദഗ്ദ്ധസംഘം അദ്ദേഹത്തെ പരിശോധിക്കുകയുണ്ടായി. തുടർച്ചയായ യാത്രകൾ കാരണം അണുബാധയും ശരീരവേദനയും അദ്ദേഹം നേരിടുകയാണ് .
ഗവർണറുടെ പരിപാടികൾക്കും മാറ്റം വന്നിട്ടുണ്ട്. ഉത്തരേന്ത്യയിലെ ഗവർണറുടെ ഒരാഴ്ചത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്. മലയാളം സർവകലാശാലാ വി.സിയുടെ ചുമതല കൈമാറുന്നതിനുള്ള ഫയലും കാലിക്കറ്റ് വാഴ്സിറ്റിയിൽ താത്കാലിക സിൻഡിക്കേറ്റ് രൂപീകരിക്കാനുള്ള ബില്ലും ലെജിസ്‌ലേറ്റീവ് അസ്സംബ്ലിയിൽ അവതരിപ്പിക്കാനുള്ള അനുവാദം എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അദ്ദേഹം കഴിഞ്ഞ ദിവസവും യാതൊരു തരത്തിലുള്ള തീരുമാനങ്ങളും എടുത്തിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്
പനിയും ശരീരവേദനയും കാരണം തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്ര ഗവർണർ ട്രെയിനിലാക്കിയിരുന്നു. ശനിയാഴ്ച തൃശൂരിൽ നിന്ന് മടങ്ങാനിരുന്ന അദ്ദേഹം പരിപാടികളെല്ലാം റദ്ദാക്കി ഷാലിമാർ എക്സ്‌പ്രസിൽ വൈകിട്ട് ഏഴരയോടെ തിരുവനന്തപുരത്ത് എത്തിയിരുന്നു . ഏതാനും ദിവസത്തെ പരിപാടികൾ റദ്ദാക്കിയിരിക്കുകയാണ്.
ചികിത്സയ്ക്ക് ശേഷം ഹൈക്കോടതി ചീഫ്ജസ്റ്റിസിന്റെ മകന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ 12ന് ചെന്നൈയിലേക്ക് പോവും. തിങ്കളാഴ്ച ആറ്രുകാൽ ക്ഷേത്ര ദർശനത്തിന് ഗവർണർ എത്തിയേക്കും. അതേസമയം മലയാളം വി.സിയുടെ ചുമതല നൽകാനുള്ള 3 മുതിർന്ന പ്രൊഫസർമാരുടെ പാനൽ ഗവർണർക്ക് ഓൺലൈനായി കൈമാറുകയും ചെയ്തിരുന്നു. പാനലിലുള്ളത് കാലിക്കറ്റ്, കേരള, സംസ്കൃത സർവകലാശാലകളിലെ ഓരോ സീനിയർ പ്രൊഫസർമാരാണ്.
https://www.facebook.com/Malayalivartha

























