ബ്രഹ്മപുരത്ത് തീ നിയന്ത്രണ വിധേയമായിട്ടും അടങ്ങാതെ പുക..! അന്തരീക്ഷ വായുവിൽ വിഷാംശം കൂടിയതായി കേന്ദ്രം...! ചികിത്സ തേടി നിരവധി പേർ...ഏഴാം ക്ലാസിനു മുകളിലുള്ള ക്ലാസുകളിലെ കുട്ടികളെ വിഷപ്പുക ബാധിക്കില്ലേ എന്ന ചോദ്യമുയർത്തി പ്രതിഷേധം..!

ബ്രഹ്മപുരത്തു കൊച്ചി കോർപറേഷന്റെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെ തീ നിയന്ത്രിക്കാനായെങ്കിലും ഇന്നലെയും പുകശല്യം തുടരുകയാണ്. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുടെ ആശങ്കയുയർത്തി രൂക്ഷമായ പുകശല്യം തുടരുകയാണ്. ഇന്നെങ്കിലും തീ അണയ്ക്കാനാകുമെന്നാണു പ്രതീക്ഷയിലാണ് അധികൃതർ. കൊച്ചിക്കാരെ കടുത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്ക് തള്ളിവിടുകയാണ് അധികാരികൾ ചെയതത്. പുകശല്യത്തെ തുടർന്ന് വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപ്പഞ്ചായത്തുകൾ, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് നഗരസഭകൾ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലെ എല്ലാ സ്‌കൂളുകളിലും ഏഴു വരെയുള്ള ക്ലാസുകൾക്ക് കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഏഴ് ക്ലാസിന് മുകളിലുള്ളവർക്ക് പുകശല്യം ബാധിക്കില്ലേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ബ്രഹ്മപുരത്തിനു ചുറ്റുമുള്ള പഞ്ചായത്തുകളിലും കൊച്ചി കോർപറേഷനിലും മരട്, തൃപ്പൂണിത്തുറ, തൃക്കാക്കര നഗരസഭകളിലും ഇന്നലെയും വിഷപ്പുക പടർന്നു. രാവിലെ എട്ടായപ്പോഴേക്കും റോഡിൽ കാഴ്ച മറഞ്ഞു. വൈറ്റില, മരട്, കുണ്ടന്നൂർ ഭാഗങ്ങളിൽ തൊട്ടടുത്തുള്ള ആളെപ്പോലും കാണാനാകുമായിരുന്നില്ല. തീയണയ്ക്കലിനു മേൽനോട്ടം വഹിക്കാൻ പ്രത്യേക ഏകോപനസമിതിക്കു രൂപം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അവലോകനയോഗത്തിനു ശേഷം മന്ത്രി പി.രാജീവ് പറഞ്ഞു. എന്നാൽ, സഹിക്കാനാകാത്ത പുകയോടെ ചികിത്സ തേടിയവരും നിരവധിയാണ്.
ഒട്ടേറെപ്പേർക്കു തലവേദന, തൊണ്ടവേദന, കണ്ണെരിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ശ്വാസംമുട്ടൽ, ഛർദി, രക്തസമ്മർദം തുടങ്ങിയ കാരണങ്ങളാൽ 12 പേർ ബ്രഹ്മപുരത്തിനു സമീപമുള്ള സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടി. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു മന്ത്രി വീണാ ജോർജ് പറഞ്ഞു. ആശുപത്രികളിൽ ഓക്‌സിജൻ സൗകര്യമുള്ള കിടക്കകൾ സജ്ജമാണ്. ആരോഗ്യ വകുപ്പ് 2 കൺട്രോൾ റൂമുകൾ തുറന്നു. എല്ലാവരും എൻ95 മാസ്‌ക് ധരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അതിനിടെ ബ്രഹ്മപുരത്തേക്ക് ഇന്നലെ മാലിന്യവുമായെത്തിയ ലോറികൾ സമരസമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. മാലിന്യ നീക്കം പുനരാരംഭിക്കാൻ കലക്ടറുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനവും ഏർപ്പെടുത്താനാണു തീരുമാനം. അതേസമയം, ബ്രഹ്മപുരത്തു മാലിന്യ നിർമ്മാർജന ചട്ടങ്ങൾ പാലിക്കാത്തതിന് കോർപറേഷന് 1.8 കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ് നോട്ടിസ് നൽകി.
https://www.facebook.com/Malayalivartha


























