കൈവല്യദായിനിയായ ആറ്റുകാലമ്മയുടെ വരപ്രസാദം തേടി ഭക്തലക്ഷങ്ങൾ കാത്തിരുന്ന പൊങ്കാല എത്തി...നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി ഒരുങ്ങി... ഇനി അനുഗ്രഹസാഫല്യത്തിനായുള്ള പ്രാർഥനകൾ മാത്രം...

കൈവല്യദായിനിയായ ആറ്റുകാലമ്മയുടെ വരപ്രസാദം തേടി ഭക്തലക്ഷങ്ങൾ കാത്തിരുന്ന പൊങ്കാല ഇന്ന് ദേവീസ്തുതികളുമായി ആയിരങ്ങൾ തൊഴുതിറങ്ങുന്ന ക്ഷേത്രം ഭക്തിമയവാരിധിയായി. നഗരത്തിലെ നിരത്തുകളെല്ലാം പൊങ്കാലയ്ക്കായി ഒരുങ്ങി. ഇനി അനുഗ്രഹസാഫല്യത്തിനായുള്ള പ്രാർഥനകൾ മാത്രം.
രാവിലെ 10-ന് ശുദ്ധപുണ്യാഹത്തിനു ശേഷം പൊങ്കാലയുടെ ചടങ്ങുകൾ ആരംഭിക്കും. മുന്നിലെ പാട്ടുപുരയിൽ തോറ്റംപാട്ടുകാർ കണ്ണകീചരിതത്തിൽ പാണ്ഡ്യരാജാവിന്റെ വധം വിവരിക്കുന്ന ഭാഗം പാടും. രൗദ്രഭാവംപൂണ്ട ദേവിയുടെ വിജയം ഭക്തർ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.
പാട്ടുതീരുമ്പോൾ തന്ത്രി ശ്രീകോവിലിൽനിന്നു ദീപം പകർന്ന് മേൽശാന്തിക്കു നൽകും. മേൽശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീ കത്തിച്ചശേഷം അതേ ദീപം സഹമേൽശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുൻവശത്തെ പണ്ടാരയടുപ്പിലും തീ പകരും. പൊങ്കാലയുടെ വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും മുഴങ്ങും. ഇതിനു പിന്നാലെ ക്ഷേത്രപരിസരത്തും നഗരത്തിലുമുള്ള പൊങ്കാലക്കളങ്ങളിൽ അടുപ്പുകൾ തെളിയും. ഉച്ചയ്ക്ക് 2.30-ന് ഉച്ചപ്പൂജയ്ക്കു ശേഷം നിവേദ്യം കഴിയുന്നതോടെ പൊങ്കാല പൂർത്തിയാകും.
വൈകീട്ട് 7.45-ന് കുത്തിയോട്ടത്തിന് ചൂരൽകുത്ത്. രാത്രി 10.15-ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്തു തുടങ്ങും. ബുധനാഴ്ച രാവിലെ എട്ടിന് അകത്തേക്കുള്ള തിരിച്ചെഴുന്നള്ളത്ത്. രാത്രി കാപ്പഴിച്ച്, കുരുതിതർപ്പണം നടത്തുന്നതോടെ ഉത്സവം സമാപിക്കും.
https://www.facebook.com/Malayalivartha

























