പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് ഇന്ന് തന്നെ നഗരസഭ തീരുമാനിച്ച കേന്ദ്രത്തിലേക്ക് മാറ്റും! ചുടുകട്ടകള്‍ ശേഖരിക്കാന്‍ പ്രത്യേകം വോളന്റീയര്‍മാരെ നിയോഗിച്ചു... കല്ലുകള്‍ക്കായി ഇതിനകം 10 അപേക്ഷ ലഭിച്ചിട്ടുണ്ട്.. സംഘടനയുടെ ഭാഗമായി നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നിയന്ത്രണങ്ങളൊന്നുമില്ലാതെ നടക്കുന്ന ആറ്റുകാൽ പൊങ്കല മഹോത്സവത്തിന് പൊങ്കാല അർപ്പിക്കാൻ ആയിരക്കണക്കിന് പേരാണ് തലസ്ഥാനത്തെത്തിയിട്ടുളളത്.തിരുവനന്തപുരം നഗരവീഥികളും ക്ഷേത്ര പരിസരവും ഭക്തരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പുലർച്ചെ മുതൽ തന്നെ പൊങ്കാലക്കുള്ള തയ്യാറെടുപ്പിലാണ് ഭക്തർ. രാവിലെ 10.30 ന് പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാല സമർപ്പണത്തിന് തുടക്കമാകും. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം അർപ്പിക്കുക. അതേസമയം പൊങ്കാല കഴിഞ്ഞ് ഉപേക്ഷിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് ഇന്ന് തന്നെ നഗരസഭ തീരുമാനിച്ച കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ഇത്തരമൊരു പ്രവര്‍ത്തി കോര്‍പ്പറേഷന്‍ നടത്തുന്നുവെന്ന് അറിഞ്ഞ് ആദ്യം രംഗത്ത് വന്നത് ഡിവൈഎഫ്‌ഐ ആണെന്നും സംഘടനയുടെ ഭാഗമായി നില്‍ക്കുന്നതില്‍ അഭിമാനമുണ്ടെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ഉപേക്ഷിച്ചുപോകുന്ന മുഴുവന്‍ ചുടുകല്ലും ശേഖരിച്ച് നഗരസഭ തീരുമാനിച്ച കേന്ദ്രത്തിലേക്ക് ഇന്ന് തന്നെ മാറ്റും. കല്ലുകള്‍ക്കായി 10 അപേക്ഷ ഇതിനകം ലഭിച്ചിട്ടുണ്ട്. പ്രയോരിറ്റി തീരുമാനിച്ച് അവര്‍ക്ക് നല്‍കും. വിധവകളായവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങി നിരവധി പേരുണ്ടെന്നും മേയര്‍ വിശദീകരിച്ചു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ലുകള്‍ ശേഖരിച്ച് ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് ഉപയോഗിക്കുമെന്ന് ആര്യ രാജേന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























