തിരുവനന്തപുരം പേട്ടയില്‍ കവര്‍ച്ചക്കിടെ 5 പേരെ കൊലപ്പെടുത്താന്‍ ശ്രമം:ഐ.റ്റി വ്യവസായി അടക്കം 5 പേരെ പട്ടാപ്പകല്‍ ഭവനഭേദനം നടത്തി കുത്തി പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിച്ച കേസില്‍ പരിക്കേറ്റ വ്യവസായി അടക്കം 4 സാക്ഷികള്‍ സാക്ഷിമൊഴി നല്‍കാന്‍ സമയം തേടി, 15 ന് മൊഴി നല്‍കണമെന്ന് കോടതി, നേരത്തേ വിവിധ തീയതികളിലായി ഹാജരാകാന്‍ സമന്‍സ് നല്‍കിയ മറ്റു സാക്ഷികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കാന്‍ കോടതി ഉത്തരവിട്ടു

പേട്ട നാലു മുക്കിന് സമീപം പട്ടാപ്പകല്‍ ഭവന ഭേദനം നടത്തി വ്യവസായി അടക്കം 4 പേരെ കവര്‍ച്ചാ കൊലപാതക ശ്രമം നടത്തിയ കേസില്‍ പരിക്കേറ്റ വ്യവസായി അടക്കം 4 സാക്ഷികള്‍ സാക്ഷിമൊഴി നല്‍കാന്‍ കൂടുതല്‍ സമയം തേടി.
മാര്‍ച്ച് 9 മുതല്‍ വിചാരണ തീയതി കോടതി ഷെഡ്യൂള്‍ ചെയ്ത ലിസ്റ്റ് കേസിലാണ് 4 സാക്ഷികള്‍ കോടതി നടപടി തുടങ്ങിയ 11 മണിക്ക് കോടതിയിലെത്തി കൂടുതല്‍ സമയം തേടിയത്. പ്രതിയും വിചാരണക്ക് സമയം തേടി. തുടര്‍ന്ന് വിചാരണക്കോടതിയായ തിരുവനന്തപുരം അഡീ. ജില്ലാ ജഡ്ജിയും പോക്‌സോ കോടതി ജഡ്ജിയുമായ എം.പി.ഷിബു സാക്ഷികള്‍15 ന് മൊഴി നല്‍കണമെന്ന് ഉത്തരവിട്ടു.
നേരത്തേ വിവിധ തീയതികളിലായി ഹാജരാകാന്‍ സമന്‍സ് നല്‍കിയ മറ്റു സാക്ഷികള്‍ക്ക് സ്റ്റോപ് മെമ്മോ നല്‍കാനും കോടതി ഉത്തരവിട്ടു.
വിചാരണക്ക് മുന്നോടിയായി പ്രതി ബി ബി എ ബിരുദ ധാരി വെങ്കിട സുബ്രഹ്മണ്യത്തിന് തിരുവനന്തപുരം പോക്‌സോ കോടതി 2022ല്‍ കുറ്റപത്രം നല്‍കിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 450 ( ജീവപര്യന്തം തടവുശിക്ഷ വിധിക്കാവുന്ന കുറ്റം ചെയ്യുന്നതിന് വേണ്ടിയുള്ള ഭവനഭേദനം, 307 ( വധശ്രമം ) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കോടതി പ്രതിക്ക് കുറ്റപത്രം നല്‍കിയത്.
ബി.ബി.എ ബിരുദ ധാരി തിരുനെല്‍വേലി പാളയംകോട്ട റെഡ്ഡിയാര്‍ കോമ്പൗണ്ട് ഡോര്‍ നമ്പര്‍ 106, എഫ് 5 ല്‍ എസ്.വെങ്കിട സുബ്രഹ്മണ്യം (25) ആണ് കേസിലെ പ്രതി. പേട്ട പള്ളിമുക്ക് മെഡിക്കല്‍ കോളേജ് റോഡില്‍ കണ്ണമ്മൂലക്കടുത്ത് മലങ്കര ഹോസ്റ്റലില്‍ താമസിക്കവേയാണ് ഇയാള്‍ കവര്‍ച്ചാ വധശ്രമം നടത്തിയത്.
കണ്ണമ്മൂല ' ഗയ 'യില്‍ താമസം ഐ.റ്റി.വ്യവസായി പ്രിയദാസ്. ജി.മംഗലം, ഭാര്യ ജെസ്സി, മകന്‍ ഗൗതം, വീട്ടില്‍ ജോലിക്ക് വന്ന ജോയി, അജി എന്നിവര്‍ക്കാണ് മൂര്‍ച്ചയേറിയ കത്തി കൊണ്ടുള്ള മാരകമായ കുത്തേറ്റത്.
2011 ജൂണ്‍ 19 ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് കേസിനാ സ്പദമായ സംഭവം നടന്നത്. സ്വീകരണ മുറിയില്‍ പ്രിയദാസും ഭാര്യ ജെസ്സിയും കുടുബ സുഹൃത്തായ ശ്രീകുമാരി ടീച്ചറുമായി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് കാളിംഗ് ബെല്‍ ശബ്ദിച്ചത്.ജെസ്സി വാതില്‍ തുറന്നപ്പോള്‍ ആജാനുബാഹുവായ പ്രതി വ്യാജ ഫോണ്‍ നമ്പരും വിലാസവുമെഴുതിയ ഒരു രസീത് കാട്ടി എറണാകുളത്തുള്ള ഒരാളുടെ വീടറിയുമോ എന്ന് ചോദിച്ചു.തമിഴ് ചുവയുള്ള സംസാരത്തില്‍ പന്തികേട് തോന്നിയ ജെസ്സി ഭര്‍ത്താവിനെ വിളിച്ചു. പൊടുന്നനെ മാരകമായ കത്തി ഉയര്‍ത്തി തുടരെ കുത്തുകയായിരുന്നു. മകനും ജോലിക്കാരും ഓടിയെത്തിയെങ്കിലും അവരെയും കുത്തി വീഴ്ത്തി.ശ്രീകുമാരി ടീച്ചറാണ് ഒച്ചവച്ച് ആളെ കൂട്ടിയത്. സ്ഥലവാസികള്‍ ഓടിയെത്തി പ്രതിയെ കയ്യോടെ പിടി കൂടിയതിനാല്‍ കവര്‍ച്ചയും കൊലപാതകവും നടന്നില്ല.
ആക്രമണത്തില്‍ കഴുത്തിന് മാരകമായി കുത്തേറ്റ പ്രിയദാസ് , ഭാര്യ ജെസ്സി എന്നിവരെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയരാക്കിയതിനാലാണ് ജീവന്‍ രക്ഷിക്കാനായത്.
പ്രതി തമിഴ്‌നാട് തിരുനെല്‍വേലി കോളേജില്‍ ബി.ബി.എ പാസ്സായ ശേഷം നാടുവിട്ട് കേരളത്തില്‍ വന്ന് കണ്ണമ്മൂല താമസിച്ചു വരവേയാണ് കൃത്യം ചെയ്തത്.
തിരുവനന്തപുരത്ത് എം.ബി.എക്ക് അഡ്മിഷന്‍ കിട്ടിയെന്നും സ്വകാര്യ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി കിട്ടിയെന്നും പഠനത്തിനുള്ള വരുമാനം തരപ്പെട്ടുവെന്നുമാണ് തിരുനെല്‍വേലിയിലെ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചത്. തിരുനെല്‍വേലിയില്‍ ചുണ്ണാമ്പു കച്ചവടക്കാരനാണ് പിതാവ് ശങ്കര്‍ രാജ. എം.ബി.എ ക്ക് ഫീസ് അഡ്വാന്‍സായി 25,000 വേണമെന്ന് മകന്‍ ആവശ്യപ്പെട്ടത് പ്രകാരം പലരില്‍ നിന്ന് കടം വാങ്ങി പിതാവ് നല്‍കിയ 25,000 രൂപയുമായാണ് വെങ്കിടം തിരുവനന്തപുരത്തെത്തിയത്.ഇരുപത്തയ്യായിരം രൂപക്ക് ഒരു കോളേജിന്റെ പേരില്‍ വ്യാജ രസീത് ചമച്ച് പിതാവിനെയും കുടുംബത്തെയും പറ്റിച്ചതായും പേട്ട പോലീസിന്റെയും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെയും അന്വേഷണത്തില്‍ കണ്ടെത്തി.
കൂട്ടുകാരില്‍ നിന്നും മറ്റും വാങ്ങിയ 3 ലക്ഷം രൂപയുടെ കടം വീട്ടാനാണ് പ്രതി കൃത്യം ചെയ്തതെന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയുടേതായ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് 'ബി' ടീമില്‍ ഇടം നേടിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് ആ തുക ഒരാള്‍ വഞ്ചിച്ചെടുത്തതായും വെങ്കിടം പോലിസിന് മൊഴി നല്‍കി. കടക്കെണിയിലകപ്പെട്ട താന്‍ എങ്ങനെയും കുറെ തുക കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് ഒരു കൊള്ള ആസൂത്രണം ചെയ്തത്. താമസിക്കുന്ന ഹോസ്റ്റലില്‍ നിന്ന് നഗരത്തിലേക്കുള്ള സ്ഥിര യാത്രക്കിടയില്‍ ആളൊഴിഞ്ഞ കോണില്‍ ഉള്ളിലായി കാണപ്പെട്ട വലിയ വീട് കണ്ണിലുടക്കി. നിരന്തര യാത്രകള്‍ക്കിടയില്‍ വീടിന്റെ ചുറ്റുപാടുകള്‍ നിരീക്ഷിച്ച ശേഷമാണ് ഞായറാഴ്ച ചെന്നതെന്നും വീട്ടിലാരെങ്കിലും തടഞ്ഞാല്‍ കൊലപ്പെടുത്തി കൊള്ള നടത്താനായിരുന്നു പദ്ധതി.ഇതിനായി സംഭവ ദിവസം കണ്ണമ്മൂലയില്‍ നിന്നും ചാലയില്‍ പോയി 60 രൂപ കൊടുത്ത് മൂര്‍ച്ചയേറിയ കത്തി വാങ്ങിയതായും കോടതിയിലുള്ള പ്രതിയുടെ മൊഴിയിലുണ്ട്.
.
2010 ല്‍ ഇതേ വീട്ടില്‍ നഗരത്തെ ഞെട്ടിച്ച കൊള്ള നടന്നിരുന്നു.പ്രിയദാസ് സ്ഥലത്തില്ലാതിരുന്ന രാത്രി ജനാല പൊളിച്ച് അകത്ത് കടന്ന 8 അംഗ മഹാരാഷ്ട്ര കൊള്ള സംഘം മാരകായുധങ്ങളുമായി പ്രിയദാസിന്റെ ഭാര്യ ജെസ്സി ഉറങ്ങിക്കിടന്ന മുറിയില്‍ കടന്നു. ശബ്ദം കേട്ട് ജെസ്സി എണീക്കാന്‍ തുടങ്ങും മുമ്പേ സംഘം മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ജെസ്സിയുടെ കൈ കാലുകള്‍ കട്ടിലില്‍ ബന്ധിച്ചു. ജെസ്സി അണിഞ്ഞിരുന്ന ആഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പതിനായിരം രൂപയും അപഹരിച്ചു. കാര്‍പോര്‍ച്ചില്‍ കിടന്ന പ്രിയദാസിന്റെ ബെന്‍സ് കാറുമായാണ് സംഘം സ്ഥലം വിട്ടത്. ആ കേസില്‍ പിടിയിലായ കോടാജി ചൗഹാന്‍ (24), ബാബാ സാഹിബ് ബാബ്ക (25) എന്നിവരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മറ്റു പ്രതികള്‍ ഒളിവിലാണ്.
"
https://www.facebook.com/Malayalivartha

























