മക്കള്‍മാഹാത്മ്യം പിണറായിയുടെ പതനത്തിലേക്ക്? കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി പിണറായി പിന്തുടര്‍ന്ന, ഏകാധിപത്യ ശൈലി തച്ചുടയുന്ന അവസ്ഥയിൽ..കസേരയുടെ കാലുകള്‍ ആടിയുലയുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്...വിവാദങ്ങൾ ശെരിയാണെന്ന് തെളിഞ്ഞാല്‍ പിണറായി വിജയന് രാജിവെച്ച് ഒഴിയാതെ വേറെ മാര്‍ഗമില്ല...

ആരെയും വെല്ലുന്ന തന്റേടവും അതിനൊത്ത ധിക്കാരവും ധാര്‍ഷ്ട്യവും ഉള്ള സി.പി.എം നേതാവായ പിണറായി വിജയന്റെ അണ്ടംകീറിയിരിക്കുകയാണ് സ്വപ്‌ന സുരേഷ് എന്ന യുവതി. കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി പിണറായി പിന്തുടര്‍ന്ന ഏകാധിപത്യ ശൈലി തച്ചുടയുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന സ്വപ്‌നയെ 30 കോടി നല്‍കി ഒതുക്കാന്‍ കണ്ണൂര്‍കാരനായ വിജേഷ് പിള്ള എന്ന പുതിയൊരു അവതാരം തന്നെ കളത്തിലിറങ്ങിയത്. പക്ഷെ, കാലെടുത്ത് വയ്ക്കുംമുമ്പ് വിജേഷ് പിള്ളയ്ക്ക് ചുവടുപിഴച്ചു. അത് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കസേരയുടെ കാലുകള്‍ ആടിയുലയുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പിണറായിയില്‍ തൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മൂന്നു മക്കളില്‍ ഇളയമകനായി 1944 മാര്‍ച്ച് 21നാണ് വിജയന്‍ എന്ന പിണറായി വിജയന്റെ ജനനം.
സ്‌കൂള്‍ പഠനകാലത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തി. ധീരനായ സഖാവായി. നിരവധി സമരങ്ങളും പോരാട്ടങ്ങളും നയിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന്റെ ക്രൂരമായ വേട്ടയ്ക്ക് ഇരയായി. ജയില്‍ശിക്ഷയും അനുഭവിച്ചു. 1970ല്‍ 26ാം വയസ്സില്‍ കൂത്തുപറമ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി കേരള നിയമസഭയില്‍ എത്തി. തുടര്‍ന്ന് 1977ലും 1991ലും കൂത്തുപറമ്പില്‍ നിന്നും 1996ല്‍ പയ്യന്നൂരില്‍ നിന്നും വിജയിച്ച് എം.എല്‍.എയായി. പയ്യന്നൂരില്‍ നിന്ന് അന്നുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1996 മുതല്‍ 1998 വരെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ വിദ്യുച്ഛക്തി-സഹകരണ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1998ലെ പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ വി.എസ് സി.ഐ.ടി.യു ലോബിയെ വെട്ടിനിരത്തിയപ്പോള്‍ കൂട്ടിന് പിണറായി വിജയനും ഉണ്ടായിരുന്നു. 1998ല്‍ തന്നെ ചടയന്‍ ഗോവിന്ദന്‍ മരിച്ചതോടെ മന്ത്രിസ്ഥാനം രാജിവെച്ച് പിണറായി സംസ്ഥാന സെക്രട്ടറിയായി. പിന്നീടിങ്ങോട്ടാണ് പിണറായിയിലെ സ്റ്റാലിനിസ്റ്റ് ഉയര്‍ത്തെഴുനേറ്റത്.
2002-ലെ കണ്ണൂര്‍ സമ്മേളനത്തില്‍ പിണറായി വീണ്ടും സെക്രട്ടറിയായി. അതിന് ശേഷമാണ് വി.എസും പിണറായിയും തമ്മില്‍ തെറ്റുന്നത്. വി.എസ് പ്രതിപക്ഷനേതാവും പിണറായി പാര്‍ട്ടി സെക്രട്ടറിയും രണ്ട് പേരും കട്ടയ്ക്ക് നിന്നതോടെ സി.പി.എമ്മിലെ വിഭാഗീയത ഹിമാലയത്തോളം വളര്‍ന്നു. മുതലാളിമാരും വ്യവസായികളുമായുള്ള കൂട്ടുകെട്ടിലൂടെ പാര്‍ട്ടിയെ ചങ്ങാത്ത മുതലാളിത്തത്തിലേക്ക് നയിച്ചത് പിണറായി ആണെന്ന ആരോപണം അന്നും ഇന്നും ശക്തമാണ്. വിവാദവ്യവസായി ഫാരിസ് അബൂബക്കറും പിണറായി വിജയനും തമ്മിലുള്ള ബന്ധം അങ്ങാടിപ്പാട്ടായി. കൈരളി ചാനലിന് മാത്രം ഫാരിസ് അഭിമുഖം നല്‍കിയതോടെ വിവാദം തിളച്ചുമറിഞ്ഞു. പ്രതിപക്ഷനേതാവെന്ന നിലയില്‍ സര്‍ക്കാരിനെതിരെ ശക്തനായ നിലപാടെടുത്ത വി.എസ് പാര്‍ട്ടിയിലെ പുഴുക്കുത്തുകള്‍ക്കെതിരെയും തിരിഞ്ഞു. പിണറായി വിജയന്‍ പ്രതിയായിരുന്ന എസ്.എന്‍.സി ലാവ്‌ലിന്‍ കേസില്‍ വി.എസ് വ്യത്യസ്തനിലപാട് സ്വീകരിച്ചു.
അണികളെല്ലാം വി.എസിനൊപ്പവും ജില്ലാകമ്മിറ്റികളില്‍ ചിലത് ഒഴികെയെല്ലാം പിണറായിക്കും ഒപ്പം എന്നായിരുന്നു 2005ലെ സി.പി.എം സമ്മേളന കാലത്തെ അവസ്ഥ. പിണറായിക്കെതിരെ ശബ്ദിക്കുന്നവരെയെല്ലാം വെട്ടിനിരത്തി. എറണാകുളം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ അങ്ങനെ മിക്ക ജില്ലകളിലും വിഭാഗീയത കൊടികുത്തിവാണു. മലപ്പുറത്തായിരുന്നു സംസ്ഥാന സമ്മേളനം. 'വിജയനില്‍ നിന്ന് മലപ്പുറം വഴി പിണറായിയിലേക്ക്' എന്ന് കലാകൗമുദിയില്‍ ലേഖനം വന്നു. മാധ്യമങ്ങളെല്ലാം വി.എസിനൊപ്പം നിന്നു. പിണറായി മാറുമെന്ന് ഉറപ്പായി. സമ്മേളനത്തില്‍ സംസ്ഥാന സമിതിയിലേക്ക് വി.എസ് പക്ഷക്കാരായി മത്സരിച്ച 12 പേരെ വെട്ടിനിരത്തി പിണറായി വിണ്ടും മിന്നല്‍പ്പിണറായി. അങ്ങനെ പാര്‍ട്ടിയെന്നാല്‍ പിണറായി എന്ന സ്ഥിതി വന്നു. തൊട്ടടുത്ത കൊല്ലം അതായത് 2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങി. ലാവ്‌ലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നടക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് ഒരു ദിവസം മുമ്പ് പിണറായിയെ കുറ്റവിമുക്തനാക്കി. അതോടെ യു.ഡി.എഫ് ഗവണ്‍മെന്റും സി.പി.എമ്മും ഒത്തുകളിച്ചെന്നും ഹം സബ് ചോര്‍ ഹേ... എന്നും മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞു. അതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ലാവ്‌ലിന്‍ കേസ് സി.ബി.ഐയ്ക്ക് വിട്ടു. പിണറായിക്ക് മത്സരിക്കാനായില്ല. എല്‍.ഡി.എഫിനെ വി.എസ് നയിച്ചു, മുഖ്യമന്ത്രിയായി. പക്ഷെ, അദ്ദേഹത്തിന് ആഭ്യന്തരവകുപ്പ് കൊടുക്കാന്‍ പിണറായിയും കൂട്ടരും തയ്യാറായില്ല. കവിയൂര്‍, കിളിരൂര്‍ അടക്കമുള്ള പീഢനക്കേസുകളിലെ പ്രതികളെ അഴിക്കുള്ളിലാക്കും എന്ന് പറഞ്ഞാണ് വി.എസ് വോട്ട് തേടിയത്. സി.പി.എമ്മിലെ ചിലരുടെ മക്കള്‍ക്ക് ഈ കേസുകളുമായി ബന്ധമുണ്ടെന്ന ആക്ഷേപം ശക്തമായിരുന്നു.
അങ്ങനെ ആഭ്യന്തരം തന്റെ വിശ്വസ്തനായ കോടിയേരിക്ക് പിണറായി താലത്തില്‍ വെച്ചുകൊടുത്തു.മുഖ്യമന്ത്രിയായ ശേഷം പാര്‍ട്ടിയേയും പിണറായിയേയും വി.എസ് പലതവണ വെളളം കുടിപ്പിച്ചു. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായുള്ള അഭിപ്രായഭിന്നത പരസ്യമായി പ്രകടിപ്പിച്ചതിന് 2007 മെയ് 26-ന് പോളിറ്റ് ബ്യൂറോയില്‍ നിന്നും പിണറായിയെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് 2007 ഒക്ടോബര്‍ 1-ന് പിണറായി വിജയനെ പിബി തിരിച്ചെടുത്തു. 2008-ലെ കോട്ടയം സമ്മേളനവും 2012-ലെ തിരുവനന്തപുരം സമ്മേളനവും പിണറായി വിജയനെ തന്നെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2011ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ സി.പി.എമ്മിലെ ചില നേതാക്കള്‍ തന്നെ ഒത്തുകളിച്ചു. സി.പി.എം ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മുന്നണിക്ക് ഭരിക്കാനുള്ള കേവലഭൂരിപക്ഷത്തിന് രണ്ട് എം.എല്‍.എമാരുടെ കുറവുണ്ടായിരുന്നു. വി.എസ് വീണ്ടും പ്രതിപക്ഷനേതാവായി. 2012ലാണ് സി.പി.എമ്മിനെ പിടിച്ചുലച്ച ടി.പി ചന്ദ്രശേഖരന്‍ വധം നടക്കുന്നത്. സി.പി.എം മുന്‍ നേതാവും ആര്‍.എം.പി സ്ഥാപകനേതാവും ആയിരുന്ന ടി.പി കടുത്ത വി.എസ് പക്ഷക്കാരനായിരുന്നു.
അതിന്റെ പ്രതികാരനടപടി പ്രാദേശികമായി പാര്‍ട്ടി നടത്തിയതോടെയാണ് ടി.പി പുതിയ പാര്‍ട്ടി ഉണ്ടാക്കിയത്. ഇത് സി.പി.എമ്മിന് വലിയ തലവേദനയായിരുന്നു. സി.പി.എം എം.എല്‍.എയായിരുന്ന ആര്‍. സെല്‍വരാജ് വിഭാഗീയത ആരോപിച്ച് രാജിവെച്ചു. നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. സെല്‍വരാജ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. ഈ സമയത്താണ് ടി.പി വധവും നടന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന ദിവസം ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിന്റെ എതിര്‍പ്പ് മറികടന്ന് വി.എസ് ടി.പിയുടെ വീട്ടില്‍ പോയി ഭാര്യ രമയെ കണ്ടു. ഫലം വന്നപ്പോള്‍ സി.പി.എം തോറ്റു. പിന്നീട് സി.പി.എമ്മിനെ കൊലപാതക പാര്‍ട്ടിയെന്ന് എല്ലാവരും മുദ്രചാര്‍ത്തി. അന്നൊക്കെ നാട്‌നീളെ പൊതുസമ്മേളനം വിളിച്ച് പിണറായി പാര്‍ട്ടി നിലപാട് വ്യക്തമാക്കി. പാര്‍ട്ടിയുടെ അടിത്തറ ഉലഞ്ഞസമയമായിരുന്നു. പാര്‍ട്ടിയെ ഇടംവലം തിരിയാതെ മുന്നോട്ടു നയിച്ചത് പിണറായിയായിരുന്നു. ചവിട്ടി നില്‍ക്കുന്ന മണ്ണുപോലും ഒലിച്ചുപോകുമെന്ന സന്നിഗ്ധഘട്ടം വന്നപ്പോള്‍ പോലും കാലിടറാതെ തന്റെ സ്വതസിദ്ധമായ കര്‍ക്കശമനോഭാവത്തോടെ പിണറായി എല്ലാം കൈപ്പിടിയിലൊതുക്കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പ്രകാശ് കാരാട്ടിനെപോലും നിയന്ത്രിച്ച ആളെന്ന ആരോപണവും അദ്ദേഹത്തിനെതിരെ എതിരാളികള്‍ ഉയര്‍ത്തി. 2013 നവംബര്‍ അഞ്ചിന് പിണറായി നല്‍കിയ വിടുതല്‍ ഹര്‍ജി പരിഗണിച്ച് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി അദ്ദേഹത്തെ ലാവ്‌ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കി. അതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന സ്ഥിതിയായി. 2015-ല്‍ ആലപ്പുഴയില്‍ വച്ച് നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ പിണറായി വിജയന്‍ സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞു. അദ്ദേഹത്തിന്റെ വിശ്വസ്തനായ കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ സാധാരണ സംസ്ഥാന സെക്രട്ടറിമാര്‍ നയിക്കുന്ന ജാഥയ്ക്ക് പകരം പി.ബി അംഗമായ പിണറായിയാണ് ജാഥയുടെ ക്യാപ്റ്റനായത്. അത് മുഖ്യമന്ത്രി പദം ലക്ഷ്യം വെച്ചുള്ളതായിരുന്നു. പക്ഷെ, വി.എസിനെ മുന്നില്‍ നിര്‍ത്തിയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പിണറായി മുഖ്യമന്ത്രിയായി. തുടക്കം നല്ലതായിരുന്നു. 2018ലെ പ്രളയ ദുരന്തവും നന്നായി കൈകാര്യം ചെയ്തു. ഒപ്പം ഡാംമാനേജ്‌മെന്റിലെ വീഴ്ചയ്‌ക്കെതിരെ ആക്ഷേപം ഉണ്ടായി.
2019ന്റെ അവസാനം ലോകത്തെ കീഴടക്കിയ കോവിഡ് മഹാമാരി സംസ്ഥാനത്തെയും ലോക്ഡൗണിലാക്കി. ഇതിന് ശേഷമാണ് വിവാദമായ സ്പ്രിംഗ്ലര്‍ ഇടപാട് വരുന്നത്. സംസ്ഥാനത്തെ 1.80 ലക്ഷം പേരുടെ ഡാറ്റ അമേരിക്കന്‍ കമ്പനിയായ സ്പ്രിംഗ്ലറിന് വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെന്നായിരുന്നു ആക്ഷേപം. ഇടപാടിന് പിന്നില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നു. അവസാനം സര്‍്കകാര്‍ കരാറില്‍ നിന്ന് പിന്‍മാറി തടിതപ്പി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസം മുമ്പ് നയതന്ത്ര ചാനലിലൂടെ സ്വര്‍ണം കടത്തിയ കേസ് വിവാദമായി. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് പാര്‍ക്കില്‍ കരാര്‍ ജീവനക്കാരിയായ സ്വപ്‌നാ സുരേഷിന് ഇതില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തി. ഈ സ്വപ്‌ന മുമ്പ് യു.എ.ഇ കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരുന്നെന്നും വ്യക്തമായി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും സ്വപ്‌നയും തമ്മില്‍ ബന്ധം ഉണ്ടെന്ന ആരോപണം വന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിക്ക് ഇടപാടില്‍ പങ്കില്ലെന്ന സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവന്നു. തെരഞ്ഞെടുപ്പ് ഫലം പിണറായിക്ക് അനുകൂലമായി. മാസങ്ങള്‍ക്ക് ശേഷം ജയില്‍മോചിതയായ സ്വപ്‌ന സുരേഷ് സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പങ്കുണ്ടെന്ന് ആരോപിച്ചു. അതിനിടെ ലൈഫ് മിഷന്‍ കോഴ ഇടപാടും പുറത്തായി. സ്വപ്‌നയുടെ പക്കല്‍ നിന്ന് ഇ.ഡി കോഴപ്പണം കണ്ടെടുത്തു. ശിവശങ്കറും പെട്ടു. പിന്നീട് കുറേനാള്‍ സ്വപ്‌ന മിണ്ടാതെ ഇരുന്നു. അവരെ വീണ്ടും സര്‍ക്കാര്‍ ഉപദ്രവിച്ചു, പാലക്കാട് കിട്ടിയ ജോലി പോലും പോയി. അങ്ങനെ മുഖ്യമന്ത്രിക്കും മകള്‍ക്കും മകനും ഭാര്യയ്ക്കും എതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നിട്ട് ഒരു വക്കീല്‍ നോട്ടീസ് പോലും അദ്ദേഹം സ്വപ്‌നയ്‌ക്കെതിരെ അയച്ചില്ല. സ്വപ്നയെ കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ ആവര്‍ത്തിച്ചു. എന്നാല്‍ കണ്ടിട്ടുണ്ടെന്ന് ഇ.ഡി കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അങ്ങനെ മുഖ്യമന്ത്രിയുടെ വാദങ്ങളുടെ മുനയൊടിഞ്ഞു നില്‍ക്കുമ്പോഴാണ് 30 കോടി തന്ന് തന്നോട് നാട് വിടണമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതെന്ന് സ്വപ്‌ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
ഇതോടെ മുഖ്യമന്ത്രി എന്തൊക്കെയോ മറച്ചുവയ്ക്കുന്നു എന്ന സംശയം ശക്തമായി. സ്വപ്‌നയുടെ കൈവശം മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്നും അത് കൈമാറണമെന്നും വിജേഷ് ആവശ്യപ്പെട്ടു. മുമ്പ് ഷാജി കിരണ്‍ എന്ന മാധ്യമപ്രവര്‍ത്തകന്‍ മുഖ്യമന്ത്രിക്ക് വേണ്ടി എന്ന് പറഞ്ഞ് സ്വപ്നയെ സമീപിച്ചിരുന്നു. അന്ന് ഷാജി കിരണിനെതിരെ കേസെടുത്തെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇതിപ്പോ വിജേഷ് ബാംഗ്ലൂരില്‍ ചെന്നാണ് സ്വപ്നയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സ്വപ്‌ന പരാതി കൊടുത്തിട്ടുണ്ട്. അവിടെ ഭരിക്കുന്നത് ബി.ജെ.പിയാണ്. സംഭവം ശരിയാണെന്ന് തെളിഞ്ഞാല്‍ പിണറായി വിജയന് രാജിവെച്ച് ഒഴിയാതെ വേറെ മാര്‍ഗമില്ല.
https://www.facebook.com/Malayalivartha

























