കേരളം ചുട്ടു പൊള്ളുന്നു..വെയിലത്ത് ഏറെനേരം ജോലി ചെയ്താൽ സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ള ജില്ലകളാണിത്....അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും (ഹ്യുമിഡിറ്റി) ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുള്ളത്...

ചൂടിന്റെ തീവ്രത വിലയിരുത്തി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആദ്യമായി പ്രസിദ്ധീകരിച്ച താപസൂചികാ (ഹീറ്റ് ഇൻഡക്സ്) ഭൂപടത്തിൽ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ അപകട മേഖലയിൽ. വെയിലത്ത് ഏറെനേരം ജോലി ചെയ്താൽ സൂര്യാതപം ഏൽക്കാൻ സാധ്യതയുള്ള ജില്ലകളാണിത്. അന്തരീക്ഷ ഊഷ്മാവിനൊപ്പം ഈർപ്പവും (ഹ്യുമിഡിറ്റി) ചേർന്ന് അനുഭവപ്പെടുന്ന ചൂടാണ് താപസൂചികയിലുള്ളത്. യഥാർഥ അന്തരീക്ഷ താപനിലയെക്കാൾ കൂടുതലാണിത്.തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങൾ സൂര്യാതപം ഉറപ്പുള്ള അതീവ ജാഗ്രതാ വിഭാഗത്തിലാണ്. സൂചികപ്രകാരം, ഏറെനേരം വെയിൽ കൊണ്ടാൽ തളർന്നുപോകുന്ന 40–45 വിഭാഗത്തിലാണ് കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും. ഇടുക്കി, വയനാട് ജില്ലകളിലെ മിക്ക മേഖലകളും 30–40 വിഭാഗത്തിലാണ്. ഇടുക്കി ജില്ലയിലെ തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് (29നു താഴെ) ആശ്വാസകരമായ സ്ഥിതിയുള്ളത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടമാറ്റിക് കാലാവസ്ഥാമാപിനികൾ വഴി ലഭ്യമാകുന്ന താപനില, ആപേക്ഷിക ഈർപ്പം എന്നീ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയാറാക്കിയതാണ് താപസൂചികാ ഭൂപടം. അതേസമയം, ഓട്ടമാറ്റിക് കാലാവസ്ഥാമാപിനികളിലെ കണക്കുകൾ പൂർണമായി ശാസ്ത്രീയമെന്നു പറയാനാകില്ലെന്നു വിദഗ്ധർ സൂചിപ്പിച്ചു.രൂക്ഷമാകുക പെട്ടെന്ന് കേരളത്തിലെ കാലാവസ്ഥയിൽ താപനില 36.5 ഡിഗ്രി സെൽഷ്യസ്,അന്തരീക്ഷ ഈർപ്പം 40% എന്നിങ്ങനെയാണങ്കിൽ തന്നെ താപസൂചിക 40 കടക്കും. താപനില 37 ഡിഗ്രി, അന്തരീക്ഷ ഈർപ്പം 50% എന്നിങ്ങനെയായാൽ ഇതു 46 ആകും. താപനിലയിലെ നേരിയ വർധന കൊണ്ടുപോലും സ്ഥിതി രൂക്ഷമാകുമെന്ന് അർഥം.
ഇന്നലെ കണ്ണൂർ (37.6 ഡിഗ്രി), കോട്ടയം (37.5 ഡിഗ്രി) ജില്ലകളിലായിരുന്നു ഏറ്റവും കൂടിയ പകൽ താപനില. വിവിധ ജില്ലകളിൽ ഇന്നുമുതൽ നേരിയ മഴ എന്ന പ്രവചനം കാലാവസ്ഥാ വകുപ്പ് തിരുത്തി. നാളെമുതൽ എന്നാണ് പുതിയ വിവരം.കൂടാതെ സംസ്ഥാനത്ത് ശനി, ഞായര്‍, തിങ്കൾ (മാർച്ച് 11, 12, 13 തീയതികളിൽ) ദിവസങ്ങളില്‍ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനി, ഞായര്‍, തിങ്കൾ ദിവസങ്ങളിലും എറണാകുളത്ത് ശനിയാഴ്ചയും ഇടുക്കിയിൽ ശനി, തിങ്കൾ ദിവസങ്ങളിലും മഴ ലഭിക്കും. കേരള തീരത്ത് വെള്ളിയാഴ്ച രാത്രി 11:30 വരെ 0.2 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ചൂടുകാലമേറുകയാണ്, ചുട്ടുപൊള്ളുന്ന ചൂടിൽ നട്ടം തിരിയുന്ന നാട്. ചൂട് കനക്കുന്നതിനിടെ പകൽ 11 മണി മുതൽ 3 മണി വരെ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത്ഒഴിവാക്കണമെന്ന ജാഗ്രതാ നിർദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച്, ഫെബ്രുവരി മുതൽ തന്നെ ചൂട് കൂടുതലായി അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്..ഉത്തരേന്ത്യയിലുണ്ടാകുന്ന ആന്റിസൈക്ലോണിൽ നിന്നു പ്രവഹിക്കുന്ന ചൂടു കൂടിയ കാറ്റ് കേരളത്തിലേക്കു പ്രവേശിക്കുന്നത് പാലക്കാട്, പുനലൂർ എന്നിവിടങ്ങളിലൂടെയാണ്. അതിനാലാണ് പാലക്കാട്, തൃശൂർ, മലപ്പുറം, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെടാൻ കാരണം. ആലപ്പുഴ, കൊച്ചി, കോട്ടയം ജില്ലകളിലാകട്ടെ, ഈർപ്പം കൂടിയ കാലാവസ്ഥയായതിനാൽ അതിന്റെ പ്രത്യേകത കൊണ്ടും ചൂടു കൂടാറുണ്ട്. ഈർപ്പം കൂടുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന ഊഷ്മാവിന്റെ അളവ് കൂടുതലായി തോന്നും.നഗര പ്രദേശങ്ങളിലെ താപത്തുരുത്തും ചൂടു കൂടുന്നതിനു കാരണമായേക്കാം. ഗ്രാമീണ മേഖലകളെ അപേക്ഷിച്ച്, നഗര പ്രദേശങ്ങളിൽ മരങ്ങൾ കുറവായതിനാലും റോഡുകളും കെട്ടിടങ്ങളും കൂടുതലായതിനാലും ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ ചൂടിനെ പിടിച്ചെടുക്കാൻ കഴിയും. അതിനാലാണ് നഗര പ്രദേശങ്ങളിൽ താപത്തുരുത്ത് ഉണ്ടാകുന്നതും ചൂടു കൂടുന്നതിനുമുള്ള കാരണവും.
https://www.facebook.com/Malayalivartha

























