അഴിമതിയില്‍ കുളിച്ച് കേരളത്തിലെ സിപിഎം നേതാക്കള്‍...നഗരമാലിന്യവും പണമാണെന്നറിയുമ്പോള്‍ കേരളം ഞെട്ടുകയാണ്.... ഉയര്‍ന്നുവരുന്നത് അഴിമതിയുടെ കറുത്ത പുക..തീ അണച്ചതുകൊണ്ടോ ഒന്നും തീരുന്നതല്ല നിലവിലെ ഗുരുതരമായ പാരിസ്ഥിതിത പ്രശ്‌നം..

അഴിമതിയില്‍ കുളിച്ച കേരളത്തിലെ സിപിഎം നേതാക്കള്‍ക്ക് നഗരമാലിന്യവും പണമാണെന്നറിയുമ്പോള്‍ കേരളം ഞെട്ടുകയാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ സംസ്‌കരണ കരാര്‍ മുന്‍ എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന നേതാവും മുന്‍ എംഎല്‍എയുമായ വൈക്കം വിശ്വന്റെ മരുമകനുള്ളതായിരുന്നു എന്ന് പുറത്തറിയുമ്പോള്‍ അടിമകളും ഏറാന്‍മൂളികളുമായ കൂലി സഖാക്കള്‍ക്കൊഴികെ ജനങ്ങള്‍ക്കെല്ലാം അമ്പരപ്പ് മാറുന്നില്ല, സംശയം തീരുന്നുമില്ല.ബ്രഹ്മപുരം മാലിന്യസംഭരണിയില്‍നിന്ന് ഉയര്‍ന്നുവരുന്നത് അഴിമതിയുടെ കറുത്ത പുകയാണെന്നതില്‍ ഒരാളും സംശയിക്കേണ്ടതില്ല. കളക്ടറെ മാറ്റിയതുകൊണ്ടോ തീ അണച്ചതുകൊണ്ടോ ഒന്നും തീരുന്നതല്ല നിലവിലെ ഗുരുതരമായ പാരിസ്ഥിതിത പ്രശ്‌നം.
ഭരിക്കുന്ന കാലത്തു മാത്രമേ പാര്‍ട്ടി നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നാലു കാശുണ്ടാക്കാന്‍ സാഹചര്യമുള്ളു. എന്നിരിക്കെയും ചിഞ്ഞളിഞ്ഞ നഗരമാലിന്യത്തിലും കോടികളുടെ സാധ്യത സഖാക്കള്‍ക്ക് കണ്ടെത്താനുള്ള ബുദ്ധി തിരിച്ചറിയുമ്പോഴാണ് കേരളം ഞെട്ടുന്നത്.കൊച്ചിയിലെ അഞ്ചു ലക്ഷത്തോളം ജനങ്ങള്‍ പ്രാണവായുവിനായി നെട്ടോട്ടമോടുമ്പോഴും ഒട്ടേറെ പേര്‍ നാടുവിട്ടോടുമ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ വായന തുടരുകയാണ്. വടക്കുനിന്ന് തെക്കുവരെ നരേന്ദ്ര മോദിയെ ചീത്ത വിളിച്ച് ജാഥ നയിച്ചുവരുന്ന ഗോവിന്ദന്റെ ശ്രദ്ധയിലും ബ്രഹ്മപുരത്ത് മാലിന്യമല കത്തിച്ച ദുരന്തം വാര്‍ത്തയേ ആയിട്ടില്ല. ഇതേ ഗോവിന്ദന്റെ ജാഥ ഇന്നോ നാളെയോ ആയിരുന്നു കൊച്ചിയിലെത്തുന്നതെങ്കിലും ജാഥ മാറ്റിവയ്ക്കുമായിരുന്നു എന്നതില്‍ ആര്‍ക്കാണ് സംശയം. ഒരാള്‍ക്കും സഹിക്കാന്‍ പറ്റാത്ത വിധം അതിരൂക്ഷമായ വിഷപ്പുക സഹിച്ച് ഏതു ഗോവിന്ദന് കൊച്ചിയിലൂടെ ജാഥ നയിച്ചു കടന്നുപോകാന്‍ സാധിക്കും.
കൊച്ചി നഗരത്തിലെ ജനങ്ങള്‍ ദുര്‍ഗന്ധം സഹിക്കാനാവാതെ ജോലിയും വീടും വിട്ട് നാടുവിട്ടോടുമ്പോഴും സംസ്ഥാന സര്‍ക്കാരിന് പതിവ് അഴകൊഴമ്പന്‍ നയംതന്നെ. കൊച്ചിയില്‍നിന്നുള്ള പി രാജീവ് എന്ന വ്യവസായ മന്ത്രിയ്ക്കും ഇക്കാര്യത്തില്‍ ഉരുണ്ടുകളി സമീപനം തന്നെയാണ്.
കഞ്ഞിപ്പരുവത്തിലുള്ള പ്രതിപക്ഷത്തിന്റെ അനൈക്യവും പിടിപ്പുകേടും ഒന്നുകൊണ്ടു മാത്രമാണ് ഭോപ്പാല്‍ ദുരന്തം പോലെ ജനത്തെ തരിപ്പണമാക്കിയ സംഭവത്തില്‍ പിണറായി സര്‍ക്കാര്‍ ഞെളിഞ്ഞു നില്‍ക്കുന്നത്. എവിടെപ്പോയി കേരളത്തിലെ പ്രതിപക്ഷം എന്നു ചോദിച്ചുപോവുകയാണ് കൊച്ചിയിലെ ജനങ്ങള്‍.സംസ്ഥാനത്തെ സഹകരണബാങ്കുകളും തൊഴിലിടങ്ങളും എന്നു വേണ്ട എവിടെയൊക്കെ പണത്തിന് സാധ്യതയുണ്ടോ അവിടെയൊക്കെ സഖാക്കളും നേതാക്കളും ബന്ധുക്കളും നുഴഞ്ഞുകയറും.
കോവിഡ് കാലത്ത് മാസ്‌കും കൈയുറയും വാങ്ങിയതിലും ചിക്കന്‍ഗുനിയ കാലത്ത് മരുന്നു വാങ്ങിയതിലും മാത്രമല്ല ഉറുമ്പുപൊടി വാങ്ങുന്നതിലും ബ്ലീച്ചിംഗ് പൗഡര്‍ വാങ്ങുന്നതിലും മന്ത്, ജലദോഷം ഗുളിക വാങ്ങുന്നതിലും വരെ ഭരണകക്ഷി നേതാക്കള്‍ക്ക് കോടികളുടെ കമ്മീഷനുണ്ട്. സര്‍ക്കാരിന് വണ്ടി വാങ്ങിയാലും നട്ട് ബോള്‍ട്ട് വാങ്ങിയാലുമുണ്ട് ഭരണത്തിലെ പ്രമാണിമാര്‍ക്ക് കോഴയുടെ കുംഭകോണ വിഹിതം.നഗരത്തിലെ ജനങ്ങളില്‍ നിന്ന് കിലോക്കണക്കിന് പണം വാങ്ങി മാലിന്യം വാങ്ങിക്കൊണ്ടു പോയി കാലങ്ങളായി ബ്രഹ്മപുരത്ത് മലപോലെ കൂട്ടിയിടുകയും വേനല്‍ കനത്തതോടെ തീയിടുകയും ചെയ്തുവെന്നതാണ് സത്യം. തീ ഇത്രവലിയ ദുരന്തത്തില്‍ കലാശിക്കുമെന്നൊന്നും ഭരണത്തിലെ പ്രമാണിമാര്‍ അറിഞ്ഞിരുന്നില്ല.
ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട സംസ്‌കരണ കരാര്‍ മരുമകന് കിട്ടിയതില്‍ ദുരൂഹത ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെയെന്നാണ് സിപിഎം നേതാവ് വൈക്കം വിശ്വന്‍ തുടരെ പറയുന്നത്. മരുമുകന്‍ മാലിന്യം കരാറെടുത്ത വിവരം കരാര്‍ കിട്ടിയശേഷമാണ് താന്‍ അറിഞ്ഞതെന്ന് ഇക്കൊല്ലത്തെ നമ്പര്‍ വണ്‍ നുണയും സഖാവ് വിശ്വന്‍ തുറന്നടിച്ചിരിക്കുന്നു. അതേ സമയം സംഭവത്തില്‍ കൊച്ചിയിലെ അനേകായിരം ജനങ്ങള്‍ക്കുണ്ടായ ദുരിതത്തില്‍ താന്‍ ദുഖിതനാണെന്ന സാമാന്യമര്യാദ വര്‍ത്തമാനം വൈക്കം വിശ്വന്‍ ഇതേ വരെ നടത്തിയിട്ടുമില്ല.മരുമകന്‍ കരാര്‍ വാങ്ങിയെടുത്ത കാര്യങ്ങളോ പ്രവര്‍ത്തനം എപ്പോഴാണ് തുടങ്ങിയതെന്നോ തനിക്ക് അറിയില്ലെന്നാണ് വിശ്വന്‍ ജനത്തെ പറഞ്ഞു ബോധിപ്പിക്കുന്നത്.
പാര്‍ട്ടിയുടെ അധികാരസ്ഥാനങ്ങളിലിരുന്നപ്പോള്‍ ബന്ധുക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ വേണ്ടി സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയ അനുഭവം ഇല്ലെന്നും സഖാവ് വിശ്വന്‍ അരുളപ്പാടു നടത്തി കൈകഴുകി.
മാര്‍കിസ്റ്റ് പാര്‍ട്ടിയെ താഴ്ത്തിക്കെട്ടണമെന്ന ഉദ്ദേശമാണ് ആരോപണത്തിനു പിന്നിലെന്നും ഒരു ടെണ്ടറുമില്ലാതെയാണ് പല കമ്പനികളും പ്രവര്‍ത്തിച്ചിരുന്നതെന്നുമൊക്കെയാണ് തയാറാക്കിയ തിരക്കഥ പോലെ വിശ്വന്‍ പറഞ്ഞൊപ്പിക്കുന്നത്. മകളുടെ ഭര്‍ത്താവിന് എന്താണ് തൊഴിലെന്നു പോലും അറിയില്ലെന്നും ഇത്തരമൊരു കോടികളുടെ കച്ചവടം മകളുടെ ഭര്‍ത്താവിന് ലഭിച്ചതില്‍ പാര്‍ട്ടിതല സ്വാധീനമില്ലെന്നുമൊക്കെ പറയാന്‍ വിശ്വനു മാത്രമേ സാധിക്കൂ.എറണാകുളം ജില്ലയിലെ പഴയകാല മുന്‍നിര സിപിഎം നേതാവിന് തൃപ്പൂണിത്തുറ, എറണാകുളം മേഖലകളിലായി മുന്‍പ് ആറ് ബാര്‍ ഹോട്ടലുകളുണ്ടായിരുന്നു. എല്ലാ സഖാവിന്റെ മരുമകന്റെ പേരിലായിരുന്നുവെന്നു മാത്രം. മാലിന്യം വിറ്റ് മകള്‍ സമ്പന്നയായാല്‍ അത് നേട്ടം. മാലിന്യത്തിന് തീയിട്ട് ജനത്തെ നെട്ടോട്ടം ഓടിച്ചാല്‍ അതില്‍ തനിക്കൊരു പങ്കുമില്ലെന്ന ന്യായീകരണം. ജനം ശ്വാസത്തിനായി നെട്ടോട്ടമോടിയ സംഭത്തില്‍ സര്‍ക്കാരിനെതിരെ കോടതി ഇടപെട്ടതോടെ എറണാകുളത്തെ കളക്ടറെ വയനാട്ടിലേക്ക് ഓടിച്ചാല്‍ കളങ്കം മാറുമെന്നാണ് സഖാവ് പിണറായിയുടെ വിശ്വാസം.
എറണാകുളം ജില്ലക്കാരനാണ് പ്രതിപക്ഷ നേതാവെങ്കിലും ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങളെ ഇളക്കി മറിക്കാനുള്ള ചങ്കൂറ്റം ഇല്ലാതെ പോയി. കഴിഞ്ഞ തെരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് അല്‍പമെങ്കിലും പിടിച്ചുനിന്ന് ഏക ജില്ല എറണാകുളമാണെന്ന തിരിച്ചറിവ് പ്രതിപക്ഷനേതാവ് വിഡി സതീശന് ഇല്ലാതെ പോയി.എന്തിനു പറയണം എറണാകുളം ജില്ലയിലോ എറണാകുളം നഗരത്തിലോ എങ്കിലും ഒരു ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ഇളക്കാനുള്ള ഒരു ചെറിയ ബുദ്ധിപോലും വിഡി സതീശന്‍ വക്കീലിന് ഇല്ലാതെ പോയതിലാണ് പരമകഷ്ടം.എട്ടു ദിവസത്തിനുശേഷം സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചുവെങ്കിലും മാലിന്യ പ്ലാന്റില്‍ നിന്നുള്ള വിഷപ്പുക ശമനമില്ലാതെ തുടരുകയാണ്. ബ്രഹ്മപുരത്തുനിന്നുള്ള വിഷപ്പുക എറണാകുളം ജില്ലയും കടന്ന് കോട്ടയം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടുത്തം ഉണ്ടാക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളെന്ന് വിദഗ്ധര്‍.
ടണ്‍ കണക്കിന് പ്ലാസ്റ്റിക് കത്തിയുണ്ടാകുന്ന രാസമാലിന്യം വന്‍തോതില്‍ വായുവിലും ജലസ്രോതസുകളിലും കലരുന്നുണ്ട്. ജലസ്രോതസുകളിലെ മലിനീകരണത്തിന്റെ തോത് കണ്ടെത്തേണ്ടതും ആവശ്യമാണ്.അതേസമയം ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീയും പുകയും ഒരാഴ്ച പിന്നിട്ടിട്ടും പൂര്‍ണമായി അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തീയണയ്ക്കുന്നതിനാണ് പ്രഥമ പരിഗണന. അഗ്‌നിശമന സേന അഹോരാത്രം വെള്ളം പമ്പ് ചെയ്ത് തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. പൂര്‍ണമായി കത്താതെ പുറത്തുവരുന്ന കാര്‍ബണ്‍ ഘടകങ്ങളാണ് പുകയായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്. എന്നാല്‍ ഇതിലും മാരകമായ ഡയോക്‌സീന്‍, ഫ്യൂറാന്‍ എന്നീ രാസവസ്തുകളടക്കം ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. കാണാന്‍ കഴിയാത്ത ഈ രാസവസ്തുക്കള്‍ സൂക്ഷ്മഘടകങ്ങള്‍ക്കൊപ്പം അന്തരീക്ഷത്തിലും, മാലിന്യക്കൂമ്പാരത്തില്‍നിന്ന് അരിച്ചിറങ്ങുന്ന വെള്ളത്തിലൂടെ സമീപത്തെ ജലസ്രോതസുകളിലുമെത്തും.സംഭവത്തില്‍ സ്വമേധയ കേസെടുത്ത ഹൈക്കോടതി തീപിടിത്തം മനുഷ്യ നിര്‍മിതമോ എന്ന് ചോദ്യവും ഉന്നയിച്ചിരുന്നു. ഈ നിലയിലാണ് തീപിടിത്തത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമായി വരുന്നത്. ബ്രഹ്മപുരത്തെ മാലിന്യസംസ്‌കരണം കരാറെടുത്തിരുന്നവരെപ്പറ്റിയും കരാര്‍ ധാരണകളെപ്പറ്റിയും അന്വേഷിക്കാനുള്ള ആത്മാര്‍ഥത സര്‍ക്കാരില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നില്ല.
പ്രായാധിക്യം മൂലം സിപിഎം പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് വിശ്രമത്തിലാണെങ്കിലും പാര്‍ട്ടിക്കുള്ളില്‍ വൈക്കം വിശ്വന്‍ ഇന്നും കരുത്തനാണ്. ഒപ്പം പിണറായി വിജയന്റെ വലം കൈയുമാണ്. സിപിഎമ്മിലെ പല മുന്‍നിര പുലികളെയും വെട്ടിനിരത്തിയശേഷമാണ് വൈക്കം വിശ്വനെ പിണറായി വിജയന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ പദവിയില്‍ അലങ്കരിച്ചത്. വിഎസ് ഗ്രൂപ്പിന്റെ വിഭാഗീയ നീക്കങ്ങളെ വെട്ടിനിരത്തിയ ഔദ്യോഗിക പക്ഷത്തെ മുന്‍നിര പോരാളികളിലൊരാളായിരുന്നു വൈക്കം വിശ്വന്‍. പ്രത്യേകിച്ച് വിഎസ് അച്യുതാനന്ദന്‍ ഗ്രൂപ്പിനെ വെട്ടിനിരത്തിയ കോട്ടയം പാര്‍ട്ടി സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും സഖാവ് വൈക്കം വിശ്വനായിരുന്നു.
https://www.facebook.com/Malayalivartha

























