"പ്ലാൻ ബി"യുമായി ശിവശങ്കർ....! ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും

ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എത്രയും പെട്ടെന്ന് പുറത്തുകടക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അതിനായി പല തന്ത്രങ്ങളും പയറ്റി നോക്കുന്നു. അതിനിടെ കണക്കുക്കൂട്ടലുകളെല്ലാം തെറ്റിച്ച് ജാമ്യ ഹർജി 10ാം തീയതി ഹൈക്കോടതി പരിഗണിക്കാതിരുന്നത് ശിവശങ്കറിന് വലിയൊരു തിരിച്ചടിയായി. പുറത്തിറങ്ങാമെന്ന മോഹം പൊലിഞ്ഞതുകൊണ്ടാണോ എന്നറിയില്ല തൊട്ടുപിറ്റേ ദിവസം ദേ കിടക്കുന്നു അശുപത്രിയിൽ.
ജയിലിൽ കഴിയുന്നതിനിടെ ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് അടുത്ത ദിവസം തന്നെ ശിവശങ്കറിനെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയ വാർത്തയാണ് പുറത്തുവന്നത്. ചികിത്സാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ശിവശങ്കർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കുകയാണ്. ജസ്റ്റിസ് ബദറുദ്ദീന്‍റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. വെള്ളിയാഴ്ച ഹർജി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പി.എം.എല്‍.എ കേസുകൾ പരിഗണിക്കുന്ന കോടതിയിലേക്ക് കേസ് മാറ്റുകയായിരുന്നു.
കേസില്‍ ഉൾപ്പെടുത്തി ഇഡി വേട്ടയാടുന്നുവെന്ന് ശിവശങ്കർ ഹർജിയിൽ ആരോപിച്ചു. കേസിലെ മറ്റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യ സ്ഥിതി പോലും പരിഗണിക്കാതെയാണ് തന്നെ മാത്രം അറസ്റ്റ് ചെയ്ത് ജയിലിലടച്ചതെന്നും ഹർജിയിലുണ്ട്. അന്വേഷണത്തില്‍ തനിക്കെതിരെ പുതിയതായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
എന്നാൽ കേസില്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇത്തവണയും അതിനുള്ള സാധ്യത ഏറെയാണ്. ശിവശങ്കറിന് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന ഇഡി വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം അനുവദിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.അന്വേഷണത്തില്‍ ശിവശങ്കര്‍ വേണ്ട പോലെ സഹകരിക്കുന്നില്ലെന്നും ജാമ്യാപേക്ഷയെ എതിര്‍ത്ത് ഇഡി ആരോപിച്ചിരുന്നു ഇത്തവണയും ശിവശങ്കരന്റെ വാദങ്ങളുടെ മുനയൊടിക്കാൻ തന്നെയാകും ഇഡി ശ്രമിക്കുന്നത്.
ഒരു കാരണവശാലും പുറത്തുകടക്കാൻ ഇഡി സമ്മതിക്കില്ലെന്ന ഉറച്ച വാശിയിൽ തന്നെയാണ്. അതുകൊണ്ട് ജാമ്യം കിട്ടുമെന്ന് ശിവശങ്കർ സ്വപ്നത്തിൽ പോലും വിചാരിക്കേണ്ട എന്നു തന്നെ വേണം വിലയിരുത്താൻ. കേസില്‍ ശിവശങ്കറിനെ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തുടര്‍ന്ന് റിമാന്‍ഡ് ചെയ്യുകയായിരുന്നു.പിന്നീട് ശിവശങ്കറിന്റെ റിമാൻഡ് എറണാകുളം അഡിഷണൽ സെഷൻസ് കോടതി 14 ദിവസത്തേക്കു കൂടി നീട്ടിയിരുന്നു.
അതേസമയം സി.എം രവീന്ദ്രനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും. രണ്ടു ദിവസമായി ഇരുപത് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലെ സർവശക്തനായ സിഎം രവീന്ദ്രനെ കേസിൽ പ്രതിചേർക്കുന്ന കാര്യത്തിൽ ഇ ഡി അന്തിമ തീരുമാനമെടുത്തിട്ടില്ല. എന്നാൽ അതിനുളള സാധ്യത തളളിക്കളയുന്നുമില്ല. രവീന്ദ്രൻ രണ്ടു ദിവസമായി നൽകിയ മൊഴി എൻഫോഴ്സ്മെന്‍റ് പരിശോധിക്കുകയാണ്. ഇത് ശരിയാണോയെന്നറിയാൽ പദ്ധതിയുമായി നേരിട്ടിടപെട്ട ചിലരിൽ നിന്ന് വിശദാംശങ്ങളും തേടുന്നുണ്ട്.
ഇടപാടുകളിൽ രവീന്ദ്രന് പങ്കുണ്ടോ എന്ന് ഉറപ്പിക്കുകയാണ് ലക്ഷ്യം. ലൈഫ് മിഷൻ കരാറുമായി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ബന്ധവും കോഴയുടെ വിവരങ്ങളുമാണ് രവീന്ദ്രനോട് ചോദിച്ചത്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ കാട്ടിയായിരുന്നു ചോദ്യം ചെയ്യലെന്ന വിവരമാണ് പുറത്തുവന്നത്. അങ്ങനെയെങ്കിൽ സി.എംന് ഇഡിക്ക് മുന്നിൽ എന്തെങ്കിലുമൊക്കെ സമ്മതിക്കേണ്ടി വന്നിരിക്കാം. വീണ്ടും ചോദ്യം ചെയ്യുന്നതിലൂടെ സകല അഴിമതികളും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റ് വ്യക്തികളുടെ പേരുകളും ഉടൻ പുറത്തുവരും.
https://www.facebook.com/Malayalivartha



























