നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ച പശ്ചാത്തലത്തിൽ ഗവർണർക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി സർക്കാർ

ഗവർണർക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങി സർക്കാർ. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവെച്ച പശ്ചാത്തലത്തിലാണ് സർക്കാരിന്റ പുതിയ നീക്കം. തുടർ നടപടികളെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തി. മന്ത്രിമാർ നേരിട്ടു ഹാജരായി വ്യക്തത വരുത്തിയിട്ടും ഗവർണർ നടപടിയെടുത്തിട്ടില്ല. നയപരമായ തീരുമാനമനുസരിച്ചുള്ള ബില്ലുകൾ ഗവർണർ ഒപ്പിടുകയോ അല്ലെങ്കിൽ സർക്കാരിനു തിരിച്ചയയ്ക്കുകയോ ചെയ്തിട്ടില്ലെന്നതാണ് സർക്കാരിനു മുന്നിലെ പ്രതിസന്ധി. ഗവർണർ ബില്ലുകൾ ഒപ്പിടാത്തപ്രശ്നത്തിൽ ഈയിടെ തെലങ്കാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ പാതയിലാണ് കേരളത്തിന്റെ നീക്കം.
എട്ടു ബില്ലുകളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടാനുള്ളത്. ഇതിൽ ലോകായുക്ത നിയമഭേദഗതി, സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ നീക്കൽ, വൈസ് ചാൻസലർ നിയമനത്തിന് സർക്കാരിനു മുൻതൂക്കം ലഭിക്കുന്ന അഞ്ചംഗ സെർച്ച് കമ്മിറ്റിക്കുള്ള സർവകലാശാലാ ഭേദഗതി എന്നീ സുപ്രധാന ബില്ലുകളിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഗവർണർ.
എട്ടു ബില്ലുകൾ ഗവർണർ ഒപ്പിടാനുണ്ടെന്ന് ഓർമിപ്പിച്ച് മുഖ്യമന്ത്രി രണ്ടുതവണ ഗവർണർക്കു കത്തയച്ചിരുന്നു. ഇതിനുമറുപടി ലഭിക്കാത്തത് സർക്കാരിന് കോടതിയെ സമീപിക്കാനുള്ള സാധൂകരണവുമാവും.ഇതിനിടെയാണ്, ബില്ലുകളെക്കുറിച്ചു വിശദീകരിക്കാൻ മന്ത്രിമാരായ പി. രാജീവ്, ആർ. ബിന്ദു, വി.എൻ. വാസവൻ, വി. അബ്ദുറഹ്‌മാൻ, ജെ. ചിഞ്ചുറാണി എന്നിവർ കഴിഞ്ഞ മാസം ഗവർണറെ കണ്ടത്. മന്ത്രിമാരുമായി ചർച്ചയ്ക്ക് തയ്യാറായെങ്കിലും വിശദീകരിക്കാൻ മുഖ്യമന്ത്രി എന്തുകൊണ്ടു വന്നില്ലെന്നായിരുന്നു ഗവർണറുടെ ചോദ്യം.
ഒപ്പം സർവകലാശാലകളിലെ ഗവർണറുടെ ഇടപെടൽ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാൻ സർക്കാരിന് അനുകൂലമായ നിയമോപദേശമാണ് ലഭിച്ചത്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദ്ദേശം അനുസരിച്ചാണ് അതിനാൽ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് നിയമോപദേശം. സംസ്ഥാനത്തുള്ള വിവിധ സർവ്വകലാശാലകളിൽ ഗവർണർ നടത്തുന്ന ഇടപെടൽ മൂലം ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധികൾ ഉണ്ടാകുന്നു എന്ന കാര്യവും സർക്കാർ സുപ്രിം കോടതിയിൽ അവതരിപ്പിക്കും.
പല കാലങ്ങളിലായി നടന്ന സർവകലാശാലകളിലെ വിവിധ വിഷയങ്ങൾ സർക്കാർ മുന്നോട്ടു വയ്ക്കും. കൂടാതെ സാങ്കേതിക സർവ്വകലാശാലയില്‍ സ്ഥിരം വൈസ് ചാന്‍സലറില്ലാത്തത്തിനെ തുടര്‍ന്ന് സംബന്ധിച്ച് നിലനിൽക്കുന്ന പ്രതിസന്ധികൾ സർക്കാർ മുന്നോട്ടു വയ്ക്കും.
അതോടൊപ്പം തന്നെ ഗവർണറുടെ മുൻപിൽ ഗവർണറുടെ അനുമതിക്കായി നിയമസഭ പാസാക്കിയ ബില്ലുകൾ കാത്തിരിക്കുന്നത്. ഈ ബില്ലുകൾ ഒപ്പിടാതിരിക്കാനോ അല്ലെങ്കിൽ ഇത്തരത്തിൽ പിടിച്ച് വയ്ക്കാനോ ഗവർണർക്ക് അവകാശമില്ല. ഒന്നുകിൽ അത് ഒപ്പിടാതെ തിരിച്ചയക്കുകയോ അല്ലെങ്കിൽ രാഷ്ട്രപതിക്ക് മേൽ നടപടികൾക്കായി അയക്കുകയോ ആണ് ചെയ്യേണ്ടത്.
പകരം ഇത്തരത്തിൽ ബില്ലുകൾ പിടിച്ചു വെച്ചുകൊണ്ട് അതിന്മേൽ ഭരണ പ്രതിസന്ധി ഉണ്ടാക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ പോകാൻ പാടില്ല എന്ന കാര്യവും സുപ്രിംകോടതിയെ സർക്കാർ ധരിപ്പിക്കും. ഉടൻ തന്നെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. യു.ജി.സി. മാനദണ്ഡവും നിയമങ്ങളും സർക്കാർ പാലിക്കുന്നില്ലെന്ന് പറയുന്ന ഗവർണർതന്നെ അതെല്ലാം ലംഘിച്ചു തീരുമാനങ്ങളെടുക്കുന്നുവെന്നാണ് സർക്കാരിന്റെ വിമർശനം. കാർഷികോത്‌പാദന കമ്മിഷണറായിരിക്കേ ഇഷിതാ റോയിക്ക് കാർഷിക സർവകലാശാല വി.സി.യുടെ ചുമതലനൽകിയപ്പോൾ ഗവർണർ തടഞ്ഞു. യു.ജി.സി നിഷ്‌കർഷിക്കുന്ന യോഗ്യതയില്ലെന്നായിരുന്നു ഉന്നയിച്ച കാരണം. പക്ഷേ, ഇതേ ഗവർണർതന്നെ കാർഷികോത്‌പാദന കമ്മിഷണർ ബി. അശോകിനെ വി.സി.യാക്കാൻ അനുമതി നൽകി.
എം.ജി. സർവകലാശാലാ വി.സി. ഡോ. സാബു തോമസിന് മലയാളം സർവകലാശാലാ വി.സി.യുടെ താത്‌കാലികചുമതല നൽകിയതും ഗവർണറാണ്. തൊട്ടടുത്തുള്ള കാലിക്കറ്റ് സർവകലാശാലാ വി.സി.യെ ഈ സ്ഥാനത്തേക്കു സർക്കാർ നിർദേശിച്ചപ്പോൾ അംഗീകരിച്ചില്ല. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തിൽ രാജിവെക്കാൻ ഈ വി.സി.ക്കു നോട്ടീസ് നൽകിയിട്ടുണ്ടെന്നതാണ് കാരണം. എന്നാൽ, ഇതേ നോട്ടീസ് ലഭിച്ചിട്ടുള്ള എം.ജി. വി.സി.ക്ക് ചുമതലനൽകാൻ ഗവർണർക്ക് ഒന്നും തടസ്സമായില്ല.
https://www.facebook.com/Malayalivartha



























