മാനാഭിമാനത്തെ കുറിച്ചാണല്ലോ രാഷ്ട്രീയകേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്...മുഖ്യമന്ത്രിയുടെ മാനത്തിന് വിമാനത്തിന്റെ പുറംചട്ടയുടെ കട്ടിയും സെക്രട്ടറിയുടെ മാനത്തിന് അലൂമിനിയം കഞ്ഞിക്കലത്തിന്റെ കനവും..ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരനാണ് ഫേസ്ബുക്കിലൂടെ ഈ പരിഹാസം നടത്തിയത്...

മാനാഭിമാനത്തെ കുറിച്ചാണല്ലോ രാഷ്ട്രീയകേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിക്കും തനിക്കും മാനമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കിയതോടെയാണ് ചര്‍ച്ചിത ലീലകള്‍ ആരംഭിച്ചത്. കടകംപള്ളിക്കും തോമസ് ഐസക്കിനും പി.ശ്രീരാമകൃഷ്ണനും മാനമുണ്ടോ എന്ന് അറിയാന്‍ മഷിയിട്ട് നോക്കിയിട്ട് പോലും മൂവരെയും കാണാനില്ല. മുഖ്യമന്ത്രിയുടെ ഭാര്യയും മക്കളും സ്വപ്‌നസുരേഷിനെതിരെ മാനനഷ്ട്കകേസ് കൊടുക്കുമോ എന്നതിനെ കുറിച്ച് ഒരറിവും ഇല്ല. അങ്ങനെ ചൂട് പിടിച്ച ചര്‍ച്ച നടക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ മാനത്തിന് വിമാനത്തിന്റെ പുറംചട്ടയുടെ കട്ടിയും സെക്രട്ടറിയുടെ മാനത്തിന് അലൂമിനിയം കഞ്ഞിക്കലത്തിന്റെ കനവും ആണെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുകയാണ്. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരനാണ് ഫേസ്ബുക്കിലൂടെ ഈ പരിഹാസം നടത്തിയത്. അതിന് അദ്ദേഹം യുക്തിഭദ്രമായ വാദങ്ങളാണ് നിരത്തുന്നത്, അല്ലാതെ കേവലം ക്യാപ്‌സ്യൂളുകളല്ല.
ജ്യോതിബസു പശ്ചിമ ബംഗാള്‍ മുഖ്യന്ത്രിയായിരുന്ന കാലത്ത് തന്നെയും തന്റെ മന്ത്രിസഭയെയും അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത ആരെങ്കിലും പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ അവര്‍ക്കെതിരെ കയ്യോടെ കോടതിയില്‍ പോയി അതിന് നഷ്ടപരിഹാരം തേടുമായിരുന്നു. സര്‍ക്കാരോ പാര്‍ട്ടിയോ അതിന് വിലങ്ങുതടി ആയിട്ടില്ല. എന്നാല്‍ സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതി കേരള മുഖ്യമന്ത്രിയെ വായില്‍ തോന്നുന്നതെല്ലാം വിളിച്ചുപറഞ്ഞു തെരുവിലിട്ട് അലക്കിയാലും ആയിരം വട്ടം 'കള്ളാ കള്ളാ' എന്നുവിളിച്ചാലും മുഖ്യമന്ത്രിക്ക് ഒരു ചേതവുമില്ല. മുഖ്യമത്രിയുടെ മാനത്തിന് വിമാനത്തിന്റെ പുറംചട്ടയുടെ കടുംകട്ടിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മാനത്തിന് കിഴക്കമ്പലത്തു നിര്‍മ്മിക്കുന്ന കഞ്ഞിക്കലത്തിന്റെ മാത്രം കട്ടിയുമാണെന്നാണ് വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്റെ ഗോവിന്ദഭാഷ്യം! എന്ന് പറഞ്ഞാണ് ശക്തിധരന്റെ പോസ്റ്റ് തുടങ്ങുന്നത്.മുഖ്യമന്ത്രിയെ ആയിരം വട്ടം അവഹേളിച്ചാലും അപകീര്‍ത്തിപ്പെടുത്തിയാലും അതിനെതിരെ ഒരു കോടതിയെയും സമീപിക്കില്ലന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ പറയുന്നത്.
അതേസമയം അതേ ആരോപണങ്ങള്‍ തനിക്കെതിരെ ഉന്നയിക്കുന്നവരെ കോടതികയറ്റുമെന്നും അതേ ശ്വാസത്തില്‍ സംസ്ഥാന സെക്രട്ടറി വിളിച്ചുപറയുന്നു? എന്തിന്റെ കേടാണ് ഈ സെക്രട്ടറിക്ക്. ഏതു ലോകത്താണ് ഇവര്‍ ജീവിക്കുന്നത്? ഒരു കൂട്ടിക്കൊടുപ്പിന്റെ സ്വരമാണ് ഇവിടെ മുഴങ്ങുന്നതെന്ന് പറയാതിരിക്കാനാകില്ല. ലജ്ജിക്കണം. ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഇങ്ങിനെയാകാമോ? പാര്‍ട്ടി സെക്രട്ടറി മുഖ്യമന്ത്രിയുടെ അടിമയാകാമോ? സെക്രട്ടറി എന്തിനു മുഖ്യമന്ത്രിയെ ഭയക്കണം? സെക്രട്ടറിയേറ്റും സംസ്ഥാനകമ്മിറ്റിയുമൊക്കെ ചേരുമ്പോള്‍ അവിടെ ഇരിക്കുന്നത് കമ്മ്യുണിസ്റ്റുകാര്‍ തന്നെയാണോ? അതോ ഗോര്‍ബച്ചേവ് കൊണ്ടിരിരുത്തിയിരുന്ന ഏറാന്‍ മൂളികളോ? കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തില്‍ സെക്രട്ടറിയുടെ പദവി മഹനീയമാണ് . മുഖ്യമന്ത്രിക്കു മുന്നില്‍ മുട്ടിട്ട് ഇഴയലല്ല. സെക്രട്ടറിയുടെ പണി. സെക്രട്ടറിയുടെ കൂട്ടായ നേതൃത്വത്തിന് കീഴ്‌പ്പെട്ടാണ് പാര്‍ട്ടിയും സെക്രട്ടറിയും പ്രവര്‍ത്തിക്കേണ്ടത്. മുഖ്യമന്ത്രി കണ്ണിരുട്ടിയാല്‍ മൂത്രം പോകുന്ന സെക്രട്ടറി കമ്യുണിസ്റ്റ് പാര്‍ട്ടിക്ക് ഭൂഷണമല്ല.അതുവല്ല സലിം മടവൂര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയിലെ കാണൂ.
മുഖ്യമന്ത്രിക്ക് ആയിരം കൂട്ടം പണിയുണ്ടത്രേ! ചെമ്പ് പാത്രം കഴുകലാണോ ക്ലിഫ് ഹൗസിലെ പണി? .ജ്യോതിബസുവിന് ആയിരം കൂട്ടം പണിയില്ലാതിരുന്നത് കൊണ്ടാണോ ലോകപ്രശസ്തമായിരുന്ന 'സ്റ്റേറ്റ്സ്മാന്‍' പത്രത്തിനെതിരെ അപകീര്‍ത്തിക്കേസുമായി ഇറങ്ങിയത്.?മറ്റൊരു പോസ്റ്റില്‍ പിണറായി വിജയന്‍ ആരെയോ ഭയക്കുന്നതായി അദ്ദേഹത്തിന്റെ പേരെടുത്ത് പറയാതെ ശക്തിധരന്‍ എഴുതുന്നു. അതിങ്ങിനെയാണ്: ഈ നേതാവിനെ വീണ്ടെടുക്കണം. വീണ്ടെടുത്തേ തീരൂ. രണ്ട് ദിവസം മുമ്പ് കൂടുതല്‍ വിസ്‌ഫോടനത്തിന് ഇറങ്ങിപ്പുറപ്പെട്ട വീര പരിവേഷമുള്ള നായികയുടെ പേര് ടെലിവിഷനില്‍ കേട്ടപാടെ അദ്ദേഹത്തെ ചൂഴ്ന്നുനിന്ന ഭയം , ഉന്നതനേതാക്കളില്‍ നിന്ന് എത്രയും വേഗം അകന്നുമാറി നില്‍ക്കാനുള്ള ദുശ്ശാഠ്യം, അധികരിക്കുകയായിരുന്നു. ടെലിവിഷനില്‍ വിസ്ഫ്‌ഫോടനം നടന്നുകൊണ്ടിരിക്കെ തൊട്ടുമുകളിലെ മുറിയില്‍ മൊബൈലില്‍ അത് ആലസ്യത്തോടെ കണ്ടുകൊണ്ടിരിക്കുന്ന പോളിറ്റ് ബ്യുറോ അംഗത്തോട് ഒരു വാക്ക് ഉച്ചരിക്കാതെ ലിഫ്റ്റില്‍ പുറത്തേക്ക് ഒളിച്ചോടിയത്, സ്ഥലത്തുണ്ടായിരുന്ന സുഹൃത്തായ എല്‍ ഡി എഫ് കണ്‍വീനറോട് പോലും ഒരക്ഷരം ഉരിയാടാതെ പിന്മടങ്ങിയത് , എല്ലാം എന്തിന്റെ സൂചനകളാണ്.
ഒന്നുകൂടി ആവര്‍ത്തിക്കുകയാണ് . ആരെയാണ് എന്തിനെയാണ് ഭയപ്പെടുന്നത്? ആപല്‍സൂചന ഉണ്ടെങ്കില്‍, തിരുവായ്ക്കു എതിര്‍വായ് ഇല്ലാതെ ജീവന്‍ കൊടുക്കാന്‍ തയ്യാറുള്ള ഡസന്‍ കണക്കിന് പടയാളികള്‍ ഏതു കാലത്തും ഉള്ളപ്പോള്‍ ഒരു നേതാവ് ഇങ്ങിനെ ഭീരുവിനെപോലെ ഒളിച്ചുകളിച്ചാല്‍ ഇതെങ്ങനെ ഒരു വിപ്ലവ പ്രസ്ഥാനമാകും. തെറ്റുപറ്റാതിരിക്കണമെങ്കില്‍ ഗര്‍ഭസ്ഥ ശിശു ആയിരിക്കണം എന്ന് മഹാനായ ലെനിന്‍ നമ്മളോടല്ലേ പറഞ്ഞത്. ലെനിന്‍ തന്നെ നമ്മെ പഠിപ്പിച്ച പാര്‍ലമെണ്ടറി ജനാധിപത്യം എന്ന 'പന്നി'ത്തൊഴുത്തില്‍ കയറിയിറങ്ങിയപ്പോള്‍ എന്തെങ്കിലും അമളിയോ കൈപ്പിഴയോ അഴുക്കോ പറ്റിയിട്ടുണ്ടെങ്കില്‍ അതേറ്റു പറഞ്ഞു തിരുത്തിക്കാണിച്ചു മുന്നോട്ടുപോവുകയല്ലേ നമ്മുടെ പൂര്‍വ്വികര്‍ ചെയ്തിട്ടുള്ളത്. പക്ഷെ വൈരുദ്ധ്യാന്മക ഭൗതികവാദത്തിന്റെ അപ്പോസ്തലന്‍ എന്ന് അവകാശപ്പെടുന്നവരെക്കൊണ്ട് വായില്‍ത്തോന്നുന്നത് വിളിച്ചു പറയാന്‍ വിട്ടുകൊടുത്താല്‍ വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാകുകയല്ലേ ഉള്ളൂ.
'സത്യം പറയാന്‍ സൗകര്യപ്പെടില്ല പോയ് പാട് നോക്ക്' എന്ന് പാര്‍ട്ടി നേതാവിനെക്കൊണ്ട് കടുപ്പിച്ചു പറയിക്കുമ്പോള്‍ ഭൂമിക്കു കുലുക്കമുണ്ടാകും .അത് സ്വാഭാവികം. മാര്‍ക്‌സോ ഏംഗല്‍സോ മാനിഫെസ്റ്റോയില്‍ എവിടെയെങ്കിലും അങ്ങിനെ പറഞ്ഞിട്ടുണ്ടോ എന്നെങ്കിലും തുറന്ന് നോക്കണ്ടേ?എന്താണ് സമനില തെറ്റിയപോലെ അങ്ങേക്ക് സംഭവിച്ചത്. ചില നേതാക്കള്‍ പറയുന്നു ഇതെല്ലാം ചെയ്യിക്കുന്നത് വിദേശ ചാരസംഘടനയുമായി ബന്ധമുള്ളവരാണെന്ന്. മറ്റൊരുകൂട്ടര്‍ കുശുകുശുക്കുന്നു നമ്മുടെ സഖാവിനെ ഇങ്ങിനെയാക്കിയത് യൗവ്വനകാലം മുതലേ രാപ്പനിയറിഞ്ഞു ഒപ്പമുണ്ടായിരുന്ന മറ്റൊരു കണ്ണൂരുകാരന്‍ ആണെന്ന്. ആര്‍ക്കും കളങ്കപ്പെടുത്താന്‍ കഴിയാത്ത വ്യക്തിത്വമായിരിക്കണം ഞങ്ങളുടെ കരുത്തന്‍ എന്ന് ആഗ്രഹിക്കുന്നവരാണ് കമ്യുണിസ്റ്റുകാര്‍. രണ്ടാമൂഴം മുതലാണ് മാറ്റം കൂടുതല്‍ പ്രകടമാകുന്നതെന്ന് വിശ്വസിക്കുന്നവരുണ്ട്. അവിടം മുതലാണത്രെ വ്യതിചലനം .പ്രധാന തീരുമാനങ്ങള്‍ക്ക് പിന്നിലെല്ലാം ദുരൂഹത!. നിഗൂഢത!. ആത്മമിത്രം കൂടിയായ നേതാവ് ഈ മണ്ണില്‍ നിന്ന് തുടച്ചു നീക്കപ്പെടുമ്പോഴും അര്‍ഹമായ അന്ത്യോപചാരം അര്‍പ്പിക്കാന്‍ കൂട്ടാക്കാതെ വിദേശങ്ങളില്‍ തിടുക്കപ്പെട്ട് സുഖവാസത്തിന് ചാടിപ്പുറപ്പെട്ടതിന്റെ പിന്നിലെ ചേതോവികാരമാണ് ഇപ്പോഴും കാര്‍മേഘങ്ങള്‍ മൂടിക്കിടക്കുന്നത് .
ഒരു മനുഷ്യനും സാധാരണ സാധ്യമായ കാര്യമല്ല അത് .ആ യാത്രയും ഇന്നത്തെ അവസ്ഥയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ആരാണ് ആ യാത്ര അസൂത്രണം ചെയ്തത്?എന്തിനാണ് എത്രയും വേഗം പകുതി വഴിക്ക് മടങ്ങിവന്ന് മരിച്ചു പോയ സഹോദരതുല്യമായ നേതാവിന്റെ ഓര്‍മ്മകളോട്, ദുഃഖത്തോട് അടുത്തുനില്കുന്നതിനു പകരം പിന്നെയും ഗള്‍ഫിലെ സ്വര്‍ഗ്ഗതുല്യമായ സുഖസൗകര്യങ്ങളിലേക്ക് ആറാടാന്‍ ആരാ നിര്‍ബന്ധിച്ചത്? എന്തോ ചതി ഇതിലില്ലേ ? ആരെങ്കിലും ബ്ലാക്ക് മെയില്‍ ചെയ്യുന്നുണ്ടോ? എഴുതിയാല്‍ തീരാത്ത സംശയങ്ങള്‍ മനസിനെ മഥിക്കുകയാണ്. സത്യം- എന്ന് പറഞ്ഞാണ് ശക്തിധരന്‍ രണ്ടാമത്തെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സി.പി.എമ്മുമായും നേതാക്കളുമായും ഏറെ അടുത്തബന്ധം ഇപ്പോഴും ഉള്ളയാളാണ് ജി.ശക്തിധരന്‍. അതുകൊണ്ട് അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസനീയമാവാം. അങ്ങനെയെങ്കില്‍ എവിടെയാണ് പിണറായി വിജയന് പിഴച്ചത്? കാലം അത് തെളിയിക്കുമായിരിക്കും.
https://www.facebook.com/Malayalivartha



























