കോഴിക്കോട് മെഡിക്കൽ കോളേജിൽ അറ്റൻഡറുടെ ലൈംഗിക അതിക്രമം... ഇരയായ യുവതിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ഇപ്പോഴും ഒളിവിൽ..രക്ഷപ്പെടുത്താൻ ഉന്നതരുടെ നീക്കം...

കോഴിക്കോട് മെഡിക്കൽ കോളേജിൽ അറ്റൻഡറുടെ ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ഒളിവിലെന്നു പോലീസ്. പ്രതികളുടെ വീടുകളിലും പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും റെയ്ഡ് നടത്തിയെങ്കിലും ഇവരെയാരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ഇവർ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു.താത്കാലിക ജീവനക്കാരി ഉൾപ്പെടെ ആറുപേരെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ഇവരിൽ ഒരാൾ രേഖകളിൽ സർക്കാർ ക്വാർട്ടേഴ്‌സിലാണ് താമസമെങ്കിലും ഈ ക്വാർട്ടേഴ്‌സ് വാടകയ്ക്കു മറിച്ചു നൽകിയിരിക്കയാണെന്ന് പോലീസ് കണ്ടെത്തി. ഇതുകൂടാതെ കൊയിലാണ്ടി, എളേറ്റിൽ വട്ടോളി, ഫറോക്ക്, കൂരാച്ചുണ്ട്, കണ്ണൂരിലെ മട്ടന്നൂർ എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്.
അന്വേഷണം പുരോഗമിക്കുകയാണെന്നും വൈകാതെ പ്രതികളെ പിടികൂടുമെന്നുമാണ് പോലീസ് പറയുന്നത്.പീഡനം നടത്തിയ ഗ്രേഡ് വൺ അറ്റൻഡർ ശശീന്ദ്രനെതിരായ പരാതി പിൻവലിക്കാനും നഷ്ടപരിഹാരം വാങ്ങി കേസ് ഒത്തുതീർക്കാനും സമ്മർദം ചെലുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് ജീവനക്കാർക്കെതിരായ അതിജീവിതയുടെ പരാതി. യുവതിയുടെ പരാതി പ്രകാരം അഞ്ചുപേരെ സസ്‌പെൻഡ് ചെയ്യുകയും താത്കാലിക ജീവനക്കാരിയെ പിരിച്ചുവിടുകയും ചെയ്തിരുന്നു.ആറുപേരെയാണ് ഇപ്പോൾ സംശയിക്കുന്നതെങ്കിലും കേസിൽ കൂടുതൽ പേർ ഉൾപ്പെടാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.യുവതിയെ പ്രവേശിപ്പിച്ച വാർഡിനു സമീപം പത്തോളം പേർ എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ ഇവർ യുവതിയോട് സംസാരിച്ചിട്ടില്ല. ഇവരും സഹപ്രവർത്തകനുവേണ്ടി സമ്മർദം ചെലുത്താൻ എത്തിയവരാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ആറ് ജീവനക്കാരും യുവതി കഴിയുന്ന വാർഡിലേക്കു പ്രവേശിക്കേണ്ട ആവശ്യമില്ലാത്തവരാണെന്നും ഇവരുടെ ഭാഗത്തുനിന്നു വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ആഭ്യന്തര അന്വേഷണസമിതി നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ആരോപണ പ്രത്യാരോപണങ്ങളുമായി സർവീസ് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. കേസിൽ പ്രതി ചേർത്തിട്ടുള്ളവർ സിപിഎം പിന്തുണയുള്ള സർവീസ് സംഘടനാ അനുകൂലികളാണ്. ഇവർ നടത്തിയ ഇടപെടൽ സംബന്ധിച്ച് പഴുതടച്ച അന്വേഷണം വേണമെന്ന ആവശ്യമാണ് മറുപക്ഷം ഉയർത്തുന്നത്.യുവതിക്ക് അനുകൂലമായും പ്രതികൾക്കെതിരെയും നിലപാടെടുത്ത സീനിയർ നഴ്‌സിങ് ഓഫീസറെ സസ്‌പെൻഡ് ചെയ്യുമെന്ന് യൂണിയന്റെ ജില്ലാ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതിയും നിലവിലുണ്ട്. ഇതുസംബന്ധിച്ച പരാതി രണ്ടുദിവസം മുമ്പ് പ്രിൻസിപ്പലിന് നൽകിയെങ്കിലും പോലീസിന് കൈമാറിയിട്ടില്ല..മെഡിക്കൽ കോളജ് ജീവനക്കാരൻ എം.എം.ശശീന്ദ്രനെതിരെയുള്ള പരാതി പിൻവലിക്കാനും സമ്മർദം ചെലുത്താനുമാണ് 6 ജീവനക്കാരികൾ എത്തിയത്. യുവതി പരാതി നൽകിയതോടെ ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. യുവതിയെ ഭീഷണിപ്പെടുത്തിയോ എന്നു വ്യക്തമായിട്ടില്ല എന്ന പേരിലാണ് രണ്ടാമത്തെ അന്വേഷണ കമ്മിറ്റിയെ നിയോഗിക്കുന്നത്.
പ്രതികളായ 6 പേരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. വാർഡിൽ ചുമതലയുണ്ടായിരുന്ന ഹെഡ് നഴ്സ് പി.ബി.അനിതയുടെ പരാതിയിലും പ്രതികളെ കുറിച്ചു പറഞ്ഞിരുന്നു. പ്രതികളായ വി.ഷലൂജ, പ്രസീന മനോളി, പി.ഇ.ഷൈമ, ദീപ എന്നിവരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നു. ഗ്രേഡ് വൺ ജീവനക്കാരിയായ ആസ്യ യുവതിയുടെ അടുത്തു പോയി സംസാരിച്ചതായി തെളിവുണ്ടെന്നും അന്വേഷണ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇവർ നിരപരാധികളാണെന്ന് എൻജിഒ യൂണിയൻ നേതാക്കൾ ഇടപെട്ട് ആരോഗ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിരുന്നു. യുവതിക്ക് അനുകൂലമായി മൊഴി കൊടുത്ത ഹെഡ് നഴ്സിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ ഹെഡ് നഴ്സും പരാതി നൽകിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ഇതും ഉന്നതതല നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. പരാതിക്കാരിയായ യുവതി ഇന്നലെ ആശുപത്രി വിട്ടു.
https://www.facebook.com/Malayalivartha






















