മനസ് തുറന്ന് ഡോക്ടര്‍... ഇന്നസെന്റിനെ കാണാനെത്തിയ ഓരോരുത്തര്‍ക്കും പറയാനുണ്ടായിരുന്നത് ഓരോ കഥ; ഇന്നസെന്റിനെ ചികിത്സിച്ച ഡോ. ഗംഗാധനരന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥ; കാന്‍സര്‍ ഇന്നസന്റിനെ കീഴ്‌പ്പെടുത്തി എന്നാണ് പലരുടെയും ധാരണ; മരണകാരണം കാന്‍സറല്ല

ഇന്നസെന്റിനെ കാണാന്‍ ജനസാഹരം കൊച്ചിയിലും തൃശൂരിലും ഒഴുകിയെത്തിയിരുന്നു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് ഓരോ കഥകള്‍. അത് ഇന്നസെന്റിന്റെ ജീവതമാകാം അനശ്വരമാക്കിയ കഥാപാത്രങ്ങളാകാം പൊട്ടിച്ചിരിപ്പിച്ച ഡയലോഗുകളാകാം. അവരുടെ മനസ്സ് കഥകള്‍കൊണ്ട് ഇന്നസെന്റ് നിറച്ചിരുന്നു. പ്രസംഗിക്കാനെത്തിയപ്പോഴും വോട്ടു ചോദിക്കാനെത്തിയപ്പോഴും കല്യാണത്തിനും കാതുകുത്തിനും വന്നപ്പോഴുമെല്ലാം അവരെ ചിരിപ്പിച്ചാണു പോയിരുന്നത്. അതുകൊണ്ടുതന്നെ പലരും വിതുമ്പിപ്പോയി.
അത്സമയം ഇന്നസെന്റിനെ ചികിത്സിച്ച ഡോ. ഗംഗാധനരന് പറയാനുണ്ടായിരുന്നത് മറ്റൊരു കഥയാണ്. കാന്‍സര്‍ കാരണമല്ല ഇന്നസന്റ് നമ്മെ വിട്ടുപിരിഞ്ഞത്. മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് ആ മഹാ കലാകാരനെ തട്ടിയെടുത്തത്. പലരുടെയും ധാരണ കാന്‍സര്‍ വീണ്ടും ഇന്നസന്റിനെ കീഴ്‌പ്പെടുത്തിയിരുന്നു എന്നതാണ്.
സ്വര്‍ഗത്തില്‍നിന്ന് ഇന്നസന്റ് ചിരിയോടെ പറയുന്നുണ്ടാകും: പേടിക്കേണ്ട, എന്റെ കാന്‍സര്‍ മാറിയതാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ബയോപ്‌സിയുടെ ഫലം ഞാനാണ് ഇന്നസന്റിനെ വിളിച്ചറിയിക്കുന്നത്. അന്ന് അദ്ദേഹം ഒരു സിനിമയുടെ അവസാന സീനില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇരുട്ടിലേക്കു പോകുന്നതായിരുന്നു ആ രംഗം. റിസല്‍റ്റ് അറിഞ്ഞദിവസം ഇന്നസന്റിന് താന്‍ ഇരുട്ടിലേക്കു പോകുകയാണോ എന്ന സന്ദേഹം ഉണ്ടായിരുന്നു.
എന്നാല്‍ പിറ്റേദിവസം കാണാനെത്തിയതു മുതല്‍ വളരെ ലാഘവത്തോടെയാണ് അദ്ദേഹം കാന്‍സറിനെ നേരിട്ടത്. സെലിബ്രിറ്റി തലത്തിലുള്ള ഇന്നസന്റിനെപ്പോലൊരാള്‍ തന്റെ രോഗബാധ തുറന്നു പറഞ്ഞതു സമൂഹത്തിനു മാതൃകയും മാനസികമായി തളര്‍ന്നിരുന്നവര്‍ക്ക് ആശ്വാസവുമായി. കാന്‍സര്‍ മാറില്ലെന്നൊരു ബോധ്യത്തെ ഇന്നസന്റ് ചിരിയോടെ നേരിട്ടു വിജയം വരിച്ചത് ഏറെപ്പേര്‍ക്ക് ആത്മവിശ്വാസം നല്‍കി.
ഇന്നസന്റില്‍നിന്നു നമുക്കു പഠിക്കാനേറെയുണ്ട്. രോഗത്തെ ചിരിച്ചുനേരിട്ട അദ്ദേഹത്തിന്റെ പോസിറ്റീവ് മനസ്സാണ് ആദ്യത്തേത്. ഇന്നസന്റിന് ഉറച്ച തീരുമാനങ്ങളുണ്ട്. പല സിനിമാതാരങ്ങളും അദ്ദേഹത്തിനു രോഗസംബന്ധമായ ഉപദേശങ്ങള്‍ നല്‍കുക പതിവായിരുന്നു. ഒറ്റമൂലികള്‍, പച്ചമരുന്നുകള്‍, ഫലമൂലാദികള്‍ എന്നിവ അവരില്‍ പലരും ഇന്നസന്റിനു നല്‍കുമായിരുന്നു.
എന്നാല്‍, ശാസ്ത്രീയ ചികിത്സാമാര്‍ഗങ്ങള്‍ മാത്രമേ തേടൂ എന്ന നിശ്ചയദാര്‍ഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് കാന്‍സറില്‍നിന്ന് അദ്ദേഹം മോചിതനായത്. പലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടര്‍ന്നു. നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടി.
കാന്‍സര്‍ ബോധവല്‍ക്കരണത്തിനായി ഇന്നസന്റ് പല യാത്രകളില്‍ കൂടെ വന്നിട്ടുണ്ട്. തന്റെ പോസിറ്റീവ് ചികിത്സാനുഭവം മറ്റു രോഗബാധിതരോടു തുറന്നു പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്നതിലും ഇന്നസന്റ് വളരെ കരുതലെടുത്തു. കീമോതെറപ്പിയുടെ സമയത്ത് കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കളിക്കൂട്ടം പോലുള്ള കൂട്ടായ്മകളില്‍ ഇന്നസന്റ് പങ്കെടുക്കുകയും ക്യാംപുകള്‍ക്കാകെ ഉണര്‍വു പകരുകയും ചെയ്തു എന്നും ഡോക്ടര്‍ പറയുന്നു.
ഇന്നസെന്റ് വേര്‍പിരിയുമ്പോള്‍ ഒരുനാടാകെ വിതുമ്പിപ്പോയി. ഒരു കല്യാണവീട്ടിലെത്തിയാല്‍പോലും ഇന്നസന്റ് അടുത്തവീടുകളില്‍കൂടി പോകുമായിരുന്നു. അവരോടു കുടുംബത്തിന്റെ വേരുകള്‍വരെ അന്വേഷിക്കും. ജോലിക്കായി താമസിക്കാനെത്തിയവരോടു പറയും, പോണ്ടട്ടോ ഇതിലും നല്ല നാടില്ല.
എത്രയോതവണ കേള്‍വിക്കാരെ ചിരിയുടെ ഓളങ്ങളില്‍ ആറാടിച്ച ടൗണ്‍ഹാളില്‍ ഇന്നസന്റ് നിശ്ശബ്ദനായി കിടന്നു. കാണാനെത്തിയ പലരും അദ്ദേഹം ഉറങ്ങുന്ന കണ്ണാടിക്കൂടില്‍ തൊട്ടപ്പോള്‍ വിതുമ്പിപ്പോയി. സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, ദിലീപ്... മുതല്‍ സാധാരണക്കാര്‍ വരെ.
"
https://www.facebook.com/Malayalivartha






















