ജനഹൃദയങ്ങളിൽ ആ ചിരി ബാക്കി; ഇന്നസെൻ്റിന് ആയിരങ്ങളുടെ യാത്രാമൊഴി

മലയാളത്തിന്റെ മഹാനടനും ജനപ്രതിനിധിയും എഴുത്തുകാരനുമായ ഇന്നസെൻ്റിന് ആയിരങ്ങളുടെ യാത്രാമൊഴി. തേക്കെത്തല വറീതിന്റെ മകൻ ഇന്നസെന്റ് എന്ന വെള്ളിത്തിരയിലെ പ്രിയതാരത്തെ അവസാനമായി കാണാൻ അദ്ദേഹത്തിന്റെ വീടായ പാർപ്പിടത്തിലേക്ക് ജനം ഒഴുകി. ഒരുനോക്ക് കാണാൻ കാത്തുനിന്നവരുടെ നിര ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് വരെ നീണ്ടു. പിന്നീട് മൃതദേഹം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. മുൻ എംപി കൂടിയായ ഇന്നസെന്റിന് സംസ്ഥാന സർക്കാർ ഗാർഡ് ഓർ ഓണർ നൽകി.
റവന്യു മന്ത്രി കെ രാജൻ, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു, ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, എംഎൽഎമാരായ വി ആർ സുനിൽ കുമാർ, പി ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ വിലാപയാത്രയിൽ ഒപ്പം ചേർന്നു. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് പോളി കണ്ണൂക്കാടൻ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി.
ചലച്ചിത്ര താരങ്ങളായ കാവ്യ മാധവൻ, ദിലീപ്, നാദിർ ഷാ, കോട്ടയം നസീർ, ജോജു ജോർജ്, വിനീത്, ഇടവേള ബാബു, ടോവിനോ തോമസ്, സായ് കുമാർ, ബിന്ദു പണിക്കർ, അരുൺ ബോബൻ, ബൈജു, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങുകൾക്കും മറ്റും ഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ ടി വി ചാർളി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.
മലയാള സിനിമ കണ്ട മഹാപ്രതിഭ, പ്രിയപ്പെട്ട ജനപ്രതിനിധി, എഴുത്തുകാരൻ ഇനി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ "തേക്കേത്തല വറീത് മകൻ ഇന്നസെന്റ് ജനനം 1948 ഫെബ്രുവരി 28- മരണം 2023 മാർച്ച് 26" എന്നെഴുതിയ ശിലയിൽ അന്ത്യനിദ്ര കൊള്ളും.
https://www.facebook.com/Malayalivartha























