അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തെ ചുറ്റിപ്പറ്റി ഇരുരാജ്യങ്ങളും ആക്രമണം ശക്തമാക്കിയതോടെ ജോര്‍ദാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ ഉള്‍പ്പെടെയുള്ള മേഖലകളിലും സംഘര്‍ഷത്തിന്റെ പ്രത്യാഘാതം പ്രകടമായി. അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും സൈനിക വിമാനങ്ങള്‍ക്കും നേരെ മിസൈലും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാന്‍ അവകാശപ്പെട്ടപ്പോള്‍, ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കും തീരപ്രദേശങ്ങള്‍ക്കും നേരെ തുടര്‍ച്ചയായ ആറാം രാത്രിയും വന്‍ വ്യോമാക്രമണം നടത്തിയതായി അമേരിക്ക സ്ഥിരീകരിച്ചു.
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) പുറത്തുവിട്ട പ്രസ്താവനയില്‍, ജോര്‍ദാനില്‍ വിന്യസിച്ചിരുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങളെയും ഇന്ധനം നിറയ്ക്കുന്ന ടാങ്കര്‍ വിമാനങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അറിയിച്ചു. 'ഓപ്പറേഷന്‍ നസര്‍-2 'ന്റെ പതിനാലാം ഘട്ടത്തിന്റെ ഭാഗമായാണ് രണ്ട് ഘട്ടങ്ങളിലായി ബാലിസ്റ്റിക് മിസൈലുകളും നിരവധി ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നും, നിരവധി അമേരിക്കന്‍ യുദ്ധവിമാനങ്ങളും ടാങ്കര്‍ വിമാനങ്ങളും നശിപ്പിച്ചെന്നും മറ്റുചില വിമാനങ്ങള്‍ക്ക് ഗുരുതര കേടുപാടുകള്‍ സംഭവിച്ചെന്നും ഇറാന്‍ അവകാശപ്പെട്ടു.
എന്നാല്‍ ഇറാന്റെ ഈ അവകാശവാദം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. ജോര്‍ദാന്‍ സൈന്യവും തങ്ങളുടെ വ്യോമാതിര്‍ത്തിയിലേക്ക് കടന്ന മൂന്ന് ഇറാനിയന്‍ മിസൈലുകള്‍ വിജയകരമായി വെടിവെച്ചിട്ടതായി അറിയിച്ചു. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും ജോര്‍ദാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























