പുതിയ പേരിൽ വരുന്നു പോപ്പുലർ ഫ്രണ്ട്

സംസ്ഥാനത്ത് മറ്റൊരു പേരിൽ പോപ്പുലർഫ്രണ്ടിനെ പുനരുജ്ജീവിപ്പിക്കാൻ നീക്കം നടക്കുന്നതായി കേന്ദ്ര ഐബിയുടെ മുന്നറിയിപ്പ്. മുൻപ് സംഘടനയുടെ ഭാഗമായി പ്രവർത്തിക്കാത്തവരെയും മുൻ നിരയിലേക്ക് എത്താത്തവരെയും മുന്നിൽ നിർത്തിയാണ് പ്രവർത്തിക്കാൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളിൽ ഇതിന്റെ ഭാഗമായി രഹസ്യയോഗങ്ങൾ നടക്കുന്നതായും ഐബി കണ്ടെത്തി.
ആലുവ കുഞ്ഞുണ്ണിക്കരയിലും പരിസരങ്ങളിലും പിഎഫ്‌ഐയുടെ മുൻ പ്രവർത്തകർ രഹസ്യ യോഗങ്ങൾ വിളിച്ചു ചേർത്തതായി ഐബി കണ്ടെത്തി. ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ ശക്തി കേന്ദ്രങ്ങളിൽ യോഗം സംഘടിപ്പിച്ചു. സംസ്ഥാന നേതാക്കളിൽ പലരും അറസ്റ്റിലായതോടെ രണ്ടാംനിര നേതാക്കളെ മുൻ നിർത്തിയാണ് രഹസ്യ യോഗങ്ങൾ.
മറ്റു സംഘടനകളിൽ ചേക്കേറി പ്രവർത്തിക്കാനോ മറ്റൊരു സംഘടന രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാനോ ആണ് പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ ഇപ്പോൾ പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ സംസ്ഥാന ഇന്റലിജൻസ് ഇത്തരത്തിലുള്ള നീക്കങ്ങൾ കാര്യമായി നിരീക്ഷിക്കുന്നില്ലെന്നതാണ് വാസ്തവം.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) 8 അനുബന്ധ സംഘടനകളെയും 5 വർഷത്തേക്കു നിരോധിച്ച കേന്ദ്ര സർക്കാർ നടപടി യുഎപിഎ ട്രൈബ്യൂണൽ ശരിവച്ചു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) സെപ്റ്റംബർ 28നാണ് ഈ സംഘടനകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. യുഎപിഎ പ്രകാരമുള്ള നിരോധനത്തിനു ട്രൈബ്യൂണലിന്റെ അനുമതി വേണമെന്നു വ്യവസ്ഥയുണ്ട്.
റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ, നാഷനൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ കേരള എന്നിവയാണു നിരോധിക്കപ്പെട്ട മറ്റു സംഘടനകൾ. രാജ്യത്തു ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിൽ പോപ്പുലർ ഫ്രണ്ടും അനുബന്ധ സംഘടനകളും ഏർപ്പെട്ടതായി ചൂണ്ടിക്കാട്ടിയാണു നിരോധനം.
https://www.facebook.com/Malayalivartha























