ആശുപത്രി വാസം കഴിഞ്ഞ്... എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ വിശദമായി ചോദ്യം ചെയ്യാനാകാതെ അന്വേഷണ സംഘം; മഞ്ഞപ്പിത്തം സ്ഥിരീകരിച്ച ഷാറൂഖ് സെയ്ഫിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു; ഭീകരനെന്ന് സംശയിക്കാന്‍ നിരവധി തെളിവുകളെന്ന് അന്വേഷണ സംഘം

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരള്‍ പ്രവര്‍ത്തനത്തില്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്നും സ്ഥിരീകരിച്ചു. രക്ത പരിശോധനയില്‍ ചില കാര്യങ്ങളില്‍ സംശയമുണ്ടായതിനാലാണ് പ്രതിക്ക് വീണ്ടും വിശദമായ പരിശോധന നടത്തിയത്.
പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്റെയും പഴക്കം ഡോക്ടര്‍മാരുടെ സംഘം നേരത്തെ പരിശോധിച്ചിരുന്നു. അതേസമയം പരസ്പരവിരുദ്ധമായ മൊഴികളാണ് ഷാറൂഖ് സെയ്ഫി നല്‍കുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാള്‍ നല്‍കിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പൊലീസിനോട് വ്യക്തമാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥരെ കൂടുതല്‍ കുഴക്കുന്ന മറുപടികളാണ് അറസ്റ്റിലായതിന് പിന്നാലെ ഷാരുഖ് സെയ്ഫി നല്‍കുന്നത്.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയേക്കും. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഷാരൂഖിന് ഇന്ന് രാവിലെ നടത്തുന്ന രക്ത പരിശോധനയുടെ ഫലത്തിന്റെ അടിസ്ഥാനത്തിലാവും പൊലീസ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. ആശുപത്രി വിടാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഓണ്‍ലൈനായി ഹാജരാക്കുന്ന കാര്യവും ആലോചിക്കുന്നുണ്ട്. കനത്ത കാവലില്‍ ആശുപത്രിയില്‍ കഴിയുന്ന ഷാരൂഖിനെ ഇന്നലെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്‍ ഐ എ സംഘവും അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോടുണ്ട്.
അതേസമയം, കോഴിക്കോട്ടെ ട്രെയിന്‍ തീവയ്പ് ഭീകരാക്രമണമാണെന്ന സംശയം ബലപ്പെടുകയാണ്. പ്രതിയായ ഷാരൂഖ് സെയ്ഫി ഏതെങ്കിലും ഭീകര സംഘടനയുടെ സ്ലീപ്പര്‍ സെല്ലിലെ അംഗമാകാമെന്ന് മഹാരാഷ്ട്ര എ.ടി.എസാണ് കേരള പൊലീസിനെ അറിയിച്ചത്. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത യുവാക്കളെയാണ് ഇത്തരം ദൗത്യങ്ങള്‍ക്ക് സ്ലീപ്പര്‍ സെല്ലിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇന്നലെ ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളെ കണ്ട ഡി. ജി.പി അനില്‍ കാന്തും ഭീകരബന്ധം തള്ളിയിട്ടില്ല.
ഷാരൂഖിനെ രോഗം ഭേദമായ ശേഷം വിശദമായി ചോദ്യം ചെയ്താലേ വ്യക്തത വരൂ. ഡല്‍ഹി സ്വദേശിയായ പ്രതി കേരളത്തില്‍ വന്ന് ട്രെയിനില്‍ തീവച്ചതിനും ആരുടെയും കണ്ണില്‍ പെടാതെ രക്ഷപ്പെട്ടതിനും പിന്നില്‍ ഭീകരഗ്രൂപ്പുകളുടെ ആസൂത്രണവും കേരളത്തില്‍ ഉള്‍പ്പെടെ നിരവധി സഹായികളുടെ പങ്കാളിത്തവും സംശയിക്കുന്നു.
കോരപ്പുഴ റെയില്‍പാലവും ആളൊഴിഞ്ഞ എലത്തൂര്‍ പ്രദേശവും ആക്രമണത്തിന് തിരഞ്ഞെടുത്തതും ബോധപൂര്‍വമാവാം. ദൗത്യം പാളിയപ്പോള്‍ മഹാരാഷ്ട്രയിലെ കലംബാനിയില്‍ വച്ച് ഷാരൂഖിനെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് വകവരുത്താന്‍ ശ്രമിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
ഒരാളിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ട്രെയിനില്‍ തീവച്ചതെന്നും കോഴിക്കോട് മുതല്‍ ഒരാള്‍ തനിക്കൊപ്പം ഉണ്ടായിരുന്നെന്നും ആളുകളെ കൊന്നാല്‍ നല്ലകാലം വരുമെന്ന് ഒരാള്‍ ഉപദേശിച്ചെന്നുമാണ് ഷാരൂഖ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയ്ക്ക് മൊഴി നല്‍കിയത്. ഇവര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തുന്നില്ല. എന്നാല്‍, കേരള പൊലീസിനോട് ഇയാള്‍ പറഞ്ഞത് തന്റെ പൊട്ടബുദ്ധിയിലാണ് എല്ലാം ചെയ്തതെന്നും കൂട്ടാളികളില്ലെന്നുമാണ്.
ഷാരൂഖ് ഒറ്റയ്ക്ക് കോഴിക്കോട്ടിറങ്ങി പെട്രോള്‍ വാങ്ങി ട്രെയിനില്‍ തീ വച്ചെന്ന മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ഇയാളുടെ ആറ് സിം കാര്‍ഡുകളും സമൂഹമാദ്ധ്യമ അക്കൗണ്ടുകളും പരിശോധിച്ച് ആരുമായൊക്കെ ബന്ധപ്പെട്ടെന്ന് കണ്ടെത്താനാണ് ശ്രമം.
" f
https://www.facebook.com/Malayalivartha

























