രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

വഖഫ് വിഷയം മതവുമായി ബന്ധപ്പെട്ടതല്ല. അത് നിയമവാഴ്ചയുമായി ബന്ധപ്പെട്ട ഒന്നാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.സിപിഎമ്മും മുസ്ലിം ലീഗും ജനങ്ങളോട് സത്യം പറയുന്നതിന് പകരം വീണ്ടും ഭീതി പടർത്തുകയാണ്.
ഇന്ത്യൻ പാർലമെന്റ് ഒരു നിയമം പാസാക്കിയിട്ടുണ്ട്. വഖഫ് ബോർഡിൽ മുസ്ലിം ഇതര വിഭാഗത്തിൽ നിന്നുള്ള രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താൻ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.പാർലമെന്റ് പാസാക്കുന്ന മറ്റെല്ലാ നിയമങ്ങളെയും പോലെ, ഇതും കേരളം ഉൾപ്പെടെ ഇന്ത്യയിലുടനീളം ബാധകമാണ്.
രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും വിഷയത്തെ വർഗീയവൽക്കരിക്കുകയുമാണ് ചെയ്യുന്നത്.അവരുടെ ലക്ഷ്യം വ്യക്തമാണ്: ഭയം സൃഷ്ടിക്കുക, ജനങ്ങളെ ഭിന്നിപ്പിക്കുക, ബിജെപി മുസ്ലിം വിരുദ്ധമാണെന്ന് ചിത്രീകരിക്കുക.
ഈ തരത്തിലുള്ള രാഷ്ട്രീയം നമ്മൾ മുൻപും കണ്ടിട്ടുള്ളതാണ്. പൗരത്വ ഭേദഗതി നിയമം ഇന്ത്യൻ മുസ്ലിങ്ങളുടെ പൗരത്വം ഇല്ലാതാക്കുമെന്ന് അവർ പ്രചരിപ്പിച്ചു. എന്നാൽ അങ്ങനെ ഒന്നും സംഭവിച്ചില്ല. മുത്തലാഖ് നിർത്തലാക്കിയത് മുസ്ലിം വിരുദ്ധമാണെന്ന് അവർ വാദിച്ചു. എന്നാൽ അതിന് പകരം, അത് മുസ്ലിം സ്ത്രീകളുടെ അന്തസ്സും അവകാശങ്ങളും സുരക്ഷിതത്വവുമാണ് സംരക്ഷിച്ചത്.
ഇന്ന് വഖഫ് നിയമത്തിന്റെ പേരിലും അവർ ഇതേ ഭയപ്പെടുത്തൽ തന്ത്രം തന്നെയാണ് വീണ്ടും പുറത്തെടുക്കുന്നത്. സിപിഎമ്മും കോൺഗ്രസുമാണ് യഥാർത്ഥ വർഗീയ പാർട്ടികൾ.പ്രീണന രാഷ്ട്രീയം അവർ നന്നായി പയറ്റി തെളിഞ്ഞതാണ്. ഇവർ രണ്ടല്ല, ഒന്നാണ്.ഒരു ഭയവുമില്ലാതെ, പക്ഷപാതമില്ലാതെ, പ്രീണനങ്ങളില്ലാതെ എല്ലാ മലയാളികൾക്ക് വേണ്ടിയും നിലകൊള്ളുന്ന ഏക പാർട്ടി ബിജെപിയാണ്.
https://www.facebook.com/Malayalivartha























