പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..

മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും. ഇഡിയുടെ അന്വേഷണ വല നടപടികളിലേക്ക് പ്രവേശിച്ചാലുടൻ താൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കാമെന്ന് പിണറായി പിബിക്ക് ഉറപ്പുനൽകിയെന്നാണ് വിവരം.പിണറായി മാറിയാൽ കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവും. ബാലഗോപാൽ ധനമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ സ്റ്റാഫിലുണ്ടായിരുന്ന പല പ്രമുഖരും ഇപ്പോൾ പ്രതിപക്ഷനേതാവിന്റെ സ്റ്റാഫിലാണുള്ളത്. പിണറായി രാജിവയ്ക്കുമ്പോൾ ബാലഗോപാൽ പ്രതിപക്ഷ നേതാവുകുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം.
സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടുകേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സ്വത്ത് കണ്ടുകെട്ടാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. ഇതിനുള്ള നടപടിക്രമങ്ങൾ കൊച്ചി ഇ.ഡി. ഓഫീസിൽ അവസാനഘട്ടത്തിലാണ്. കേസിലുൾപ്പെട്ട സി.എം.ആർ.എൽ. അധികൃതരുടെയും സ്വത്ത് കണ്ടുകെട്ടിയേക്കും. കഴിഞ്ഞ ഡൽഹി യാത്രയിൽ കേന്ദ്ര സർക്കാരിലെ ചില പ്രമുഖരെ പിണറായി നേരിൽ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനു മുമ്പ് തന്നെ പിണറായിക്കെതിരെ നടപടി വരുമെന്ന് കേന്ദ്ര സർക്കാരിനറിയാമായിരുന്നു. മകളുടെ സ്വത്ത് മരവിപ്പിക്കുന്ന നടപടിയിൽ നിന്നും പിൻമാറണം എന്നായിരുന്നു പിണറായിയുടെ ആവശ്യം.എന്നാൽ ഇത് ചെവിക്കൊള്ളാൻ ആരും തയ്യാറായില്ല.
പിണറായി മകൾക്ക് നൽകിയ കോടികളുടെ സ്വത്തും കണ്ടു കെട്ടാനുള്ള പട്ടികയിലുണ്ടെന്നാണ് മനസിലാക്കുന്നത്. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകളുടെ സ്വത്ത് ആദ്യമായാണ് കേന്ദ്ര സർക്കാർ കണ്ടുകെട്ടുന്നത്. ഇ.ഡി. ഉദ്യോഗസ്ഥസംഘം ജൂലൈ മാസമാദ്യം കണ്ണൂരിലെ പിണറായി, പാതിരിയാട് വില്ലേജുകളിലെത്തി പരിശോധന നടത്തിയിരുന്നു. പിണറായി-പാറപ്രം റോഡിൽ വീണയുടെ പേരിൽ 80 സെന്റുണ്ടെന്നാണ് ലഭിച്ച വിവരം. പാതിരിയാട് വില്ലേജിൽ പിണറായി വിജയന്റെ വീടിനോട് ചേർന്നുള്ള സ്ഥലവും അന്ന് ഇ.ഡി. ഉദ്യോഗസ്ഥസംഘം പരിശോധിച്ചിരുന്നു. ഇതും വീണയുടെ പേരിലുള്ളതാണെന്നാണ് സൂചന. നേരത്തേ വീണാ വിജയന്റെ ഒന്നരലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു.സി.എം.ആർ.എൽ. കമ്പനിയിൽ ആദായനികുതി വകുപ്പ് 2019 ജനുവരിയിൽ നടത്തിയ പരിശോധനയിൽ ഏകദേശം 130 കോടിരൂപയുടെ വ്യാജ ചെലവുകൾ കണ്ടെത്തിയിരുന്നു.
ഇതിൽ വീണയുടെ എക്സാലോജിക്ക് കമ്പനിക്ക് ഐ.ടി. കൺസൾട്ടൻസി സേവനങ്ങളുടെ പേരിൽ നൽകിയ 2.78 കോടി രൂപയുടെ വ്യാജ പെയ്‌മന്റുകളും ഉൾപ്പെടും.പിണറായിയുടെ സ്വാധീനം ഫലപ്രാപ്തിയിലെത്തും മുമ്പ് കേസിൽ അന്വേഷണം വേഗത്തിലാക്കാനും കടുത്ത നടപടികളിലേക്ക് നീങ്ങാനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദക്ഷിണമേഖലാ മേധാവിയും സ്‌പെഷ്യൽ ഡയറക്ടറുമായ പ്രശാന്ത് കുമാർ നിർദേശം നൽകിയിട്ടുണ്ട്.വേണ്ടി വന്നാൽ അറസ്റ്റിലേക്ക് കടക്കാനാണ് നിർദ്ദേശം ഒരു കാരണവശാലും കേന്ദ്ര സർക്കാർ വീണക്കേസിൽ ഇടപെടില്ല. പിണറായിയുടെ തനിനിറം പുറത്തുകൊണ്ടുവരണമെന്ന ആഗ്രഹമാണ് കേന്ദ്രത്തിനുള്ളത്. സിഎംആർഎൽ-എക്‌സാലോജിക് കേസിൽ അന്വേഷണം ഒന്നാം പിണറായി വിജയൻ സർക്കാരിലേക്കും വ്യാപിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു .
വീണയ്ക്ക് സിഎംആർഎലുമായി കരാർ തരപ്പെട്ടത് എങ്ങനെ എന്നതിനെ കുറിച്ച് അന്വേഷണം നടത്തും. പിണറായി സർക്കാർ ഭരിച്ചിരുന്ന കാലത്ത് സിഎംആർഎലിന് എന്തെങ്കിലും വഴിവിട്ട സഹായങ്ങൾ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. വീണയുടെ മൊഴികളിൽ ഇപ്പോഴും പൊരുത്തക്കേടുകളുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.സിഎംആർഎൽ-എക്‌സാലോജിക് കേസുമായി ബന്ധപ്പെട്ട് രണ്ടുവട്ടമാണ് നിലവിൽ പ്രതിപക്ഷ നേതാവായ പിണറായി വിജയന്റെ മകൾ കൂടിയായ വീണയെ ഇഡി ചോദ്യംചെയ്തത്. ഒടുവിലത്തെ ചോദ്യംചെയ്യൽ ഒൻപത് മണിക്കൂറാണ് നീണ്ടത്. ചോദ്യംചെയ്യലിൽ വീണയുടെ മൊഴികളിൽ പൊരുത്തക്കേടുകളുള്ളതായി ഇഡി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഇവരെ ആവശ്യമെങ്കിൽ വീണ്ടും ചോദ്യംചെയ്യാൻ വിളിപ്പിക്കും.
സിഎംആർഎലും എക്‌സാലോജിക്കും തമ്മിൽ എങ്ങനെ കരാറിൽ എത്തി എന്നതാണ് ഇഡി മുന്നോട്ടുവെക്കുന്ന പ്രധാനചോദ്യം. എന്നാൽ ഇതിന് വ്യക്തമായ മറുപടി നൽകാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല, സിഎംആർഎലിൽനിന്ന് ലഭിച്ച 2.78 കോടിരൂപ എങ്ങനെ വിനിയോഗിച്ചു എന്നതിനെ കുറിച്ചും വീണയ്ക്ക് വ്യക്തമായ മറുപടിയില്ല. സിഎംആർഎലും എക്‌സാലോജിക്കും തമ്മിൽ ഏത് സാഹചര്യത്തിലാണ് കരാറിൽ ഏർപ്പെട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ഒന്നാം പിണറായി സർക്കാരിലേക്ക് കൂടി അന്വേഷണം നീങ്ങുന്നത്. ആ കാലത്ത് സിഎംആർഎലിന് എന്തെങ്കിലും വഴിവിട്ട സഹായം സർക്കാരിൽനിന്ന് ലഭിച്ചോ എന്നാണ് അന്വേഷിക്കുക. അങ്ങനെ സഹായം ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ പ്രത്യുപകാരമായാണോ കരാർ ലഭിച്ചതെന്നും അന്വേഷണ ഏജൻസി പരിശോധിക്കും.
വീണയുടെ സ്വത്ത് വിവരങ്ങളെ കുറിച്ചും ഇഡി അന്വേഷണം നടത്തും. സിഎംആർഎലിന് ഒരു സേവനവും എക്‌സാലോജിക് നൽകിയിട്ടില്ല. ഇല്ലാത്ത സേവനത്തിനാണ് വീണ പണം കൈപ്പറ്റിയിട്ടുള്ളത്. ഇത് എന്തിനായിരുന്നു എന്നാണ് ഇഡി അന്വേഷിക്കുക.സിഎംആർഎല്ലിന് ഏതെങ്കിലും തരത്തിലുള്ള സേവനങ്ങൾ നൽകിയതായി തെളിയിക്കുന്ന രേഖകളൊന്നും ഹാജരാക്കാൻ വീണയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. സിഎംആർഎൽ പ്രതിനിധികളുമായി നേരിട്ടായിരുന്നു ചർച്ചകൾ നടത്തിയതെന്നും അത്തരത്തിലുള്ള ഗൈഡൻസുകളാണ് നൽകിയതെന്നുമാണ് വീണയുടെ മൊഴി. എക്സാലോജിക് എന്ന കമ്പനി നിലവിൽ പ്രവർത്തനക്ഷമമല്ലാത്തതിനാൽ അത്തരം സേവനങ്ങൾ സംബന്ധിച്ച കൂടുതൽ രേഖകൾ കൈവശമില്ലെന്നും അവർ വിശദീകരിച്ചു.
എന്നാൽ ഇല്ലാത്ത സേവനത്തിനാണ് പണം കൈമാറിയതെന്ന സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന്റെ (എസ്എഫ്‌ഐഒ) കണ്ടെത്തലുകളെ ശരിവെക്കുന്ന നിഗമനങ്ങളിലേക്കാണ് ഇഡിയും നീങ്ങുന്നത്.സിഎംആർഎല്ലിൽ നിന്ന് 1.72 കോടി രൂപ വീണയിലേക്കും എക്സാലോജിക്കിലേക്കും എത്തിയതിന്റെ വിനിയോഗം സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കൈമാറാൻ അവർക്ക് കഴിഞ്ഞിട്ടില്ല. കൂടാതെ, സിഎംആർഎല്ലിന്റെ അനുബന്ധ സ്ഥാപനമായ ഇഐസിപിഎൽ വീണയുടെ കമ്പനിക്ക് നൽകിയ വായ്പയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. വീണ നൽകിയ മൊഴികളിൽ ഗൗരവകരമായ പൊരുത്തക്കേടുകൾ ഉണ്ടെന്നും ഇത് ആഴത്തിൽ പരിശോധിക്കേണ്ടതുണ്ടെന്നും ഇഡി അധികൃതർ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ തയ്യാറാക്കിയ കുറ്റപത്രത്തിലെ അനുബന്ധ രേഖകൾ ഇഡിക്ക് ലഭ്യമാക്കി. ഇതിനോടകം തന്നെ സിഎംആർഎല്ലിന്റെ ജോയിന്റ് എംഡി ശരൺ കർത്ത, ഡയറക്ടർ ജയ കർത്ത, ഷിബി കർത്ത എന്നിവരെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. അടുത്തിടെ നടത്തിയ റെയ്ഡിനു പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനാണ് ഇഡി നിലവിൽ നീക്കം നടത്തുന്നത്. മരവിപ്പിച്ച അക്കൗണ്ടുകളിലൊന്ന് വീണാ വിജയന്റേതാണ്. എച്ച്ഡിഎഫ്‌സി ബാങ്കിലെ ഈ അക്കൗണ്ട് ഉൾപ്പെടെ ഇഡി കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങും.ഇതിനായി വരും ദിവസങ്ങളിൽ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി ഔദ്യോഗിക റിപ്പോർട്ട് നൽകുകയും കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യും.
റെയ്ഡുകളിലൂടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും നിലവിൽ ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിലാണ്. വരും ദിവസങ്ങളിൽ വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനും അവർക്ക് ചോദ്യം ചെയ്യലിനായി സമൻസ് അയക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.നേരത്തെ നടത്തിയ റെയ്ഡുകളിൽ വീണയുടെ ഫോൺ, നിക്ഷേപ രസീതുകൾ, സിഎംആർഎല്ലുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു. ഈ രേഖകൾ തുടർ നടപടികൾക്കായി സ്ഥിരമായി കൈവശം വെക്കുന്നതിന് അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിയുടെ അനുമതി ആവശ്യമാണ്.മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വൻ വഴിത്തിരിവാണ് സംഭവിച്ചിരിക്കുന്നത്. . സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് തയ്യാറാക്കിയ കുറ്റപത്രത്തിൻ്റെ ഭാഗമായുള്ള 134 നിർണായക രേഖകൾ ഒടുവിൽ ഇ.ഡിക്ക് ലഭിച്ചു.വീണാവിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ച സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് തയ്യാറാക്കിയ റിപ്പോർട്ട് ഔദ്യോഗികമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറി.
വീണയെ വീണ്ടും ചോദ്യം ചെയ്യുന്നതിന് ഈ റിപ്പോർട്ട് സഹായമാകും. എസ്.എഫ്.ഐ.ഒ രേഖകൾ പ്രകാരം സുപ്രധാനവിവരങ്ങളിൽ വീണാവിജയനോട് ചോദ്യങ്ങൾ ഉയരും. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ നിർണായക ചോദ്യങ്ങളിൽ കൃത്യമായ ഉത്തരം ഇ.ഡിക്ക് ലഭിച്ചിരുന്നില്ല. കൊച്ചിയിലെ പ്രത്യേക പി.എം.എൽ.എ കോടതിയിൽ എസ്.എഫ്.ഐ.ഒ സമർപ്പിച്ച കുറ്റപത്രത്തിലെ രേഖകളാണ് ഇ.ഡിയുടെ അപേക്ഷപ്രകാരം ലഭിച്ചത്. എസ്.എഫ്.ഐ.ഒയ്ക്ക് വീണ നൽകിയ മൊഴി, സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങൾ, എക്‌സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള കത്തിടപാടുകൾ, കരാറുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു. കഴിഞ്ഞ 17ന് നൽകാൻ കോടതി നിർദ്ദേശിച്ച രേഖകളാണിവ. പകർപ്പുകൾ സർട്ടിഫൈ ചെയ്‌തു നൽകേണ്ടതിനാലാണ് വൈകിയത്.
കൊച്ചിയിലെ കമ്പനികാര്യ കോടതിയുടെ ഉത്തരവിനെ തുടർന്നാണ് രേഖകൾ കൈമാറിയത്. ഇ.ഡിക്ക് സമർപ്പിച്ച രേഖകൾ ലഭ്യമായത് അന്വേഷണസംഘത്തിന് വൻ കരുത്താകും.രേഖകൾ വിട്ടുകിട്ടണമെന്ന ഇ.ഡിയുടെ അപേക്ഷയെ സി.എം.ആർ.എൽ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. എന്നാൽ ഈ തടസ്സവാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് രേഖകൾ കൈമാറാൻ കോടതി ഉത്തരവിട്ടത്. ഉത്തരവുണ്ടായിട്ടും രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഇ.ഡിക്ക് ലഭിക്കാൻ നേരിട്ട കാലതാമസം അന്വേഷണത്തെ മുൻപ് പ്രതിസന്ധിയിലാക്കിയിരുന്നു. ഒടുവിൽ രേഖകൾ കൈപ്പറ്റിയതോടെ അന്വേഷണം ദ്രുതഗതിയിലാക്കാനാണ് ഇ.ഡിയുടെ നീക്കം. പുതിയതായി ലഭിച്ച 134 ഡിജിറ്റൽ-സാമ്പത്തിക രേഖകളും തെളിവുകളും മുൻനിർത്തിയാണ് കൊച്ചിയിൽ രണ്ടാംഘട്ട ചോദ്യംചെയ്യൽ നടക്കുന്നത്. ആദ്യഘട്ടത്തിൽ നൽകിയ മൊഴികളും ഈ രേഖകളും തമ്മിൽ ഒത്തുനോക്കി വീണയെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.
ഇത് വീണ വിജയന് വരും ദിവസങ്ങളിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചേക്കും. സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കങ്ങൾ കരുതലോടെയാണ് . ലഭ്യമായ മുഴുവൻ മൊഴികളും രേഖകളും വിശദമായ വിശകലനത്തിന് വിധേയമാക്കുകയാണ് ആദ്യ ചുവട്. അതേസമയം, മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി. വീണയ്ക്കും മാത്രമല്ല, അതിനുമപ്പുറമുള്ള സാധ്യതകളിലേക്കു കൂടി വഴി തുറക്കുന്നതായിരിക്കും ഏജൻസിയുടെ അടുത്ത നീക്കങ്ങളെന്നുമാണ് അന്വേഷണസംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.
വീണ ഇടനിലക്കാരിയാണെന്നും കൈക്കൂലി പിണറായിക്ക് വേണ്ടിയാണെന്നും ബി ജെ പി നേതാവ് ഷോൺ ജോർജ് ആരോപിച്ചു കഴിഞ്ഞു. ഇതാണ് പിണറായിക്ക് വിനയാവാൻ പോകുന്നത്. ചെയ്ത സേവനത്തിനാണു വീണ പ്രതിഫലം വാങ്ങിയതെന്നും നികുതിയടച്ച പണമെങ്ങനെ കള്ളപ്പണമാകുമെന്നുമുള്ള പ്രതിരോധം വീണയ്ക്കായി ഇപ്പോഴും ഉയർത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ അൽപം മയപ്പെട്ടിട്ടുണ്ട്. അവരുടെ ബിസിനസ് ഇടപാട് സംബന്ധിച്ച് അവർ വ്യക്തത വരുത്തട്ടെയെന്ന നിലപാടിലേക്ക് ഏറക്കുറെ എത്തിയെന്നു സൂചിപ്പിക്കുന്നതാണ് എ.കെ.ബാലൻ ഉൾപ്പെടെയുള്ളവരുടെ പ്രതികരണം. വീണയെത്തേടി വന്ന ഇ.ഡിക്കെതിരെ വീടിനു മുൻപിൽ നടത്തിയ അക്രമസമരം കൈവിട്ടുപോയെന്ന വികാരം ഒരുപറ്റം നേതാക്കൾക്കുണ്ട്. ഇ.ഡി റെയ്ഡിനെതിരായ സമരം എൽഡിഎഫ് നേതാവായ പിണറായിയുടെ വീട്ടിൽ 8 മണിക്കൂർ പരിശോധന നടത്തിയതിനായിരുന്നുവെന്നും സിഎംആർഎൽ–എക്സാലോജിക് ഇടപാട് തങ്ങളുടെ വിഷയമല്ലെന്നും സിപിഐയും വ്യക്തമാക്കിയിട്ടുണ്ട്.
ഒരു കുഴപ്പവുമില്ല എന്ന് ഒരിക്കൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സാക്ഷ്യപത്രം നൽകിയ ടി.വീണയും സിഎംആർഎലുമായുള്ള സാമ്പത്തിക ഇടപാട് സിപിഎമ്മിനെ ബുദ്ധി മുട്ടിക്കുകയാണ്. . ഇ.ഡി തന്നോടല്ല, മകളോടാണു ചോദ്യങ്ങൾ ചോദിച്ചതെന്നു പിണറായി വിജയൻ സമ്മതിച്ചു. സിഎംആർഎൽ നൽകിയ 2.78 കോടി രൂപയ്ക്ക് അനുയോജ്യമായ സേവനം നൽകിയിട്ടില്ലെന്നു വീണ തന്നെ നൽകിയ മൊഴിയിൽ വ്യക്തവുമാണ്. നേതാക്കൾ ന്യായീകരിച്ചു കുഴങ്ങുന്നതും അണികൾ തെരുവിലിറങ്ങുന്നതും പിന്നെന്തിനാണെന്ന ചോദ്യം ബാക്കി.വീണയ്ക്കെതിരെ ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ വിധി വന്നപ്പോൾ അവരുടെ ഭാഗം കേൾക്കാതെയുള്ള വിധിയാണെന്നായിരുന്നു സിപിഎമ്മിന്റെ ന്യായം. എന്നാൽ എസ്എഫ്ഐഒ ഒന്നിലേറെ തവണ വിളിച്ചുവരുത്തുകയും വിശദീകരണം കേൾക്കുകയും ചെയ്ത ശേഷമാണു പ്രതിപ്പട്ടികയിൽ വീണയെ ഉൾപ്പെടുത്തിയത്.
ഇ.ഡി ഇപ്പോൾ വന്നതാകട്ടെ, അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎലിന്റെ ഹർജി ഹൈക്കോടതി തള്ളിയതിനെത്തുടർന്നും. തെറ്റു ചെയ്തിട്ടില്ലെങ്കിൽ ബോധ്യപ്പെടുത്താൻ നിയമപരമായ മാർഗങ്ങളുള്ളപ്പോൾ എന്തിനു പാർട്ടി തലയിലേറ്റണം?പാർട്ടി നേതാക്കളുടെ മക്കളോ ബന്ധുക്കളോ പ്രശ്നങ്ങളിലോ കേസുകളിലോ പെട്ടാൽ അവർതന്നെ അതു നേരിടുകയും പരിഹാരം കണ്ടെത്തുകയും വേണമെന്ന നയം പിണറായിയുടെ കാര്യത്തിൽ എന്തുകൊണ്ട് ബാധകമല്ല? വി.എസ്.അച്യുതാനന്ദന്റെ മകൻ വി.എ.അരുൺകുമാർ വിജിലൻസ് കേസുകളിൽ പെട്ടപ്പോൾ പിണറായി വിജയൻ സെക്രട്ടറിയായിരുന്ന പാർട്ടി ആ നിലപാടാണെടുത്തത്. ബംഗാളിൽ ജ്യോതിബസുവിന്റെ മകൻ ചന്ദൻ ബസു ഭൂമിയിടപാടിൽ പ്രതിപ്പട്ടികയിൽ വന്നപ്പോഴും അതു ചന്ദന്റെ ബാധ്യതയെന്നായിരുന്നു നയം.
കോടിയേരി ബാലകൃഷ്ണന്റെ മക്കൾ വിവാദത്തിൽ പെട്ടപ്പോഴും കയ്യൊഴിയുന്ന പ്രതികരണമാണു പിണറായി നടത്തിയത്? ഇതേ നീതിയാണ് പിണറായിക്കും പാർട്ടി നൽകാൻ പോകുന്നത്. കോടിയേരിയുടെ മക്കൾക്ക് മാറി നിൽക്കാമെങ്കിൽ പിണറായിയുടെ മകൾക്ക് എന്തുകൊണ്ട് മാറിനിന്നുകൂടെന്നാണ് പാർട്ടി ചോദിക്കുന്നത്. ഏതായാലും പിണറായി യുഗം അവസാനിക്കുകയാണ്. മകൾ അച്ഛന് അവസാനംകുറിച്ചു എന്ന്പറയുന്നതാവും കൂടുതൽ ശരി.
https://www.facebook.com/Malayalivartha


























