യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഉത്തരവാദിത്വ ടൂറിസം പ്രഖ്യാപനത്തിന്റെ നെഞ്ചുരുകുന്ന അപകടങ്ങള്‍ കേരളത്തെ പൊട്ടിക്കരയിക്കുകയാണ്. തികച്ചും നിരുത്തരവാദിത്വത്തിന്റെ പരകോടിയിലാണ് കേരള ടൂറിസം എന്നു തെളിയിക്കുന്നതാണ് താനൂര്‍ തൂവല്‍ത്തീരത്തുണ്ടായ ദുരന്തം

യാതൊരു ഉത്തരവാദിത്വവുമില്ലാത്ത ഉത്തരവാദിത്വ ടൂറിസം പ്രഖ്യാപനത്തിന്റെ നെഞ്ചുരുകുന്ന അപകടങ്ങള്‍ കേരളത്തെ പൊട്ടിക്കരയിക്കുകയാണ്. തികച്ചും നിരുത്തരവാദിത്വത്തിന്റെ പരകോടിയിലാണ് കേരള ടൂറിസം എന്നു തെളിയിക്കുന്നതാണ് താനൂര്‍ തൂവല്‍ത്തീരത്തുണ്ടായ ദുരന്തം. ഒരു കുടുംബത്തിലെ ഒന്നര വയസുകാരന്‍ അടക്കം പതിനൊന്നു പേരുടെ ദുരന്തത്തിന്റെ ആഘാതം മായ്ച്ചുകളയാന്‍ വാക്കു കൊണ്ടു നടത്തി കൊണ്ടിരുന്ന പ്രഖ്യാപനങ്ങള്‍ക്കാകില്ല.
1924 ന് ആലപ്പുഴയിലെ പല്ലനയാറ്റില്‍ മലയാളത്തിന്റെ മഹാകവി കുമാരനാശാന്‍ സഞ്ചരിച്ച് ബോട്ട് മറിഞ്ഞ് കുമാരനാശാനടക്കം 24 പേര്‍ മരിച്ച ബോ്ട്ടപകടത്തോടെയാണ് കേരളത്തിന്റെ ബോട്ട് ദുരന്തങ്ങളുടെ ചരിത്രം പിറക്കുന്നത്. . അതിന്റെ ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് മലപ്പുറം താനൂര്‍ തൂവല്‍ തീരത്ത് രണ്ട് ഡസനോളം ജീവന്‍ നഷ്ടപ്പെടുത്തിയത്. പാളിച്ചകളല്ല അറിഞ്ഞു കൊണ്ട് അപകടത്തിലേയ്ക്ക് സര്‍വ്വീസ് നടത്തി ഭാഗ്യപരീക്ഷണം നടത്തുന്നവര്‍ പന്താടിയ ഒരു പാട് ജീവിതങ്ങള്‍ ഒരുനൂറ്റാണ്ടിനകം കേരളത്തില്‍ പൊലിഞ്ഞിട്ടുണ്ട്. അതിലേറെയും കുരുന്നുകളാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഏവരേയും ദുഖത്തിലാഴ്ത്തുന്നത്. മഹാകവിയുടെ മരണം നടന്ന് ഒരു നൂറ്റാണ്ട് എത്തി നില്ക്കുമ്പോഴും പറഞ്ഞിരുന്ന സുരക്ഷാ കാര്യങ്ങള്‍ അവിടെ തന്നെ നില്ക്കുകയാണ്.
.1971 ല്‍ കരമനയാറ്റില്‍ 12 ബോട്ട് യാത്രക്കാരില്‍ ഒരു കുട്ടിയൊഴികെ പതിനൊന്ന് പേരും മരിച്ചിരുന്നു.1980 എറണാകുളത്തെ കണ്ണമാലി കായല്‍ ബോട്ടവകടത്തില്‍ 29 പേരും,1983 ല്‍ കൊച്ചിയില്‍ വല്ലാര്‍പാടത്ത് 18 പേരും, 1990 അതേ കൊച്ചിയില്‍ അഞ്ചു പേരും, അതേ വര്‍ഷം തന്നെ പേപ്പാറയില്‍ ഏഴുപേരും ബോട്ടപകടങ്ങളില്‍ മരിച്ചിരുന്നു. 1991 ല്‍ കണ്ണൂര്‍ ഇരിട്ടിയില്‍ നാലുപേരും, 1991 ല്‍ പുന്നമട ക്കായലില്‍ മൂന്നു പേരും, കല്ലാറില്‍ എട്ടു പേരും മരിച്ചിരുന്നു. 1992 ല്‍ മുനമ്പത്ത് മുന്നും, 1993 ല്‍ എറണാകുളത്ത് അഞ്ചും, 1994 ല്‍ കോഴിക്കോട് വെള്ളായിക്കോട് ആറും, 1997 ല്‍ കാ്പ്പാട് ബീച്ചില്‍ നാലും, ആലുവയില്‍ നാലും പേര്‍ വീതം മരിച്ചിരുന്നു. 2002 ല്‍ അത് വീണ്ടും കുമരകത്ത് വന്‍ ദുരന്തമായി മാറി.
2002 ജൂലൈ 27-ന് രാവിലെ 6.10ന് വേമ്പനാട്ട് കായലില്‍ കുമരകത്തിന് സമീപം 29 പേരുടെ മരണത്തിനിടയാക്കിയ ബോട്ടപകടമാണ് കുമരകം ബോട്ടപകടം എന്ന് അറിയപ്പെടുന്നത്.മുഹമ്മയില്‍ നിന്ന് രാവിലെ 5.45-ന് നിറയെ യാത്രക്കാരുമായി കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പര്‍ ബോട്ടാണ് അപകടത്തില്‍പെട്ടത്. കുമരകം ജെട്ടിയില്‍ എത്തുന്നതിന് ഒരു കിലോമീറ്റര്‍ ബാക്കി നില്‍ക്കേയാണ് അപകടം സംഭവിച്ചത. സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവില്‍പ്പനക്കാരും, പി എസ് സി പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥികളും ബോട്ടിലുണ്ടായിരുന്നു. എണ്ണത്തില്‍ കൂടുതല്‍ ആളെ കയറ്റിയ ബോട്ട് കായലിലെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു. മരണമടഞ്ഞവരില്‍ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു ശിശുവും ഉള്‍പ്പെട്ടിരുന്നു.
എറണാകുളം-ഇടുക്കി ജില്ലാതിര്‍ത്തിയില്‍ ഭൂതത്താന്‍ കെട്ട് അണക്കെട്ടിനു സമീപം തട്ടേക്കാട് 2007 ഫെബ്രുവരി 20ന് ബോട്ട് മുങ്ങി 18 പേര്‍ മരിക്കാനിടയായ അപകടമാണ് തട്ടേക്കാട് ബോട്ടപകടം. അങ്കമാലി എളവൂര്‍ സെന്റ് ആന്റണീസ് സ്‌കൂളില്‍ നിന്നും വിനോദയാത്രയ്ക്കു പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത് . ഈ സ്‌കൂളിലെ 15 വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരും ഒരു ജീവനക്കാരിയുമാണ് അപകടത്തില്‍ മരണമടഞ്ഞത്. പ്രാഥമിക നിഗമനങ്ങള്‍ പ്രകാരം വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ടിന്റെ അടിഭാഗം ഇളകി വെള്ളം കയറിയതാണ് അപകടകാരണം.
കോതമംഗലത്തു നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ ഭൂതത്താന്‍ കെട്ട് അണക്കെട്ട് പരിസരത്തു നിന്നാണ് യാത്രാസംഘം ബോട്ടുകളില്‍ കയറിയത്. ഇവിടെ നിന്നും സമീപമുള്ള തട്ടേക്കാട് പക്ഷിസങ്കേതം സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണ് വിനോദയാത്രികര്‍ സഞ്ചരിച്ചിരുന്ന മൂന്നു ബോട്ടുകളിലൊന്ന് മുങ്ങിയത്. തട്ടേക്കാട് പക്ഷി സങ്കേതത്തിനു ഒരു കിലോമീറ്റര്‍ അകലെ പെരിയാറിലെ ഓവുങ്കല്‍ കടവില്‍ 2007 ഫെബ്രുവരി 20 വൈകുന്നേരം ആറരയോടെയായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട ബോട്ടില്‍ 37 പേര്‍ യാത്രചെയ്തിരുന്നു.
2009 സെപ്റ്റംബര്‍ 30-ന് വൈകുന്നേരം 4 മണിയോടെ തേക്കടിയില്‍നിന്ന് മുല്ലപ്പെരിയാറിലേക്ക് പോകുകയായിരുന്ന കെ.ടി.ഡി.സിയുടെ ജലകന്യക എന്ന ബോട്ട് അപകടത്തില്‍പ്പെട്ടു. 76 യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ഈ ബോട്ട് പുറപ്പെട്ടിടത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ മണക്കാവല എന്ന പ്രദേശത്തു വെച്ചാണ് മറിഞ്ഞത്. ആകെ സഞ്ചാരികളില്‍ 46 പേര്‍ ബോട്ടപകടത്തില്‍ മരിച്ചിരുന്നു.76 പേരുമായി സഞ്ചരിക്കുകയായിരുന്ന ബോട്ടിലെ വിനോദ സഞ്ചാരികള്‍ കരയില്‍ കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഒരു വശത്തേക്കു നീങ്ങി. ഇതു കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു എന്നാണ് പ്രാഥമിക നിഗമനം.മരണപ്പെട്ടവരില്‍ ഭൂരിഭാഗം പേരും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും വിദേശികളുംആയിരുന്നു.
ക്രൈംബ്രാഞ്ച് കോട്ടയം ഓഫീസാണ് ആദ്യം തേക്കടി ബോട്ടുദുരന്ത അന്വേഷണം ആരംഭിച്ചത്. ജസ്റ്റീസ് ഇ.മൊയ്തീന്‍ കുഞ്ഞ് കമ്മീഷനാണ് തുടരന്വേഷണം നടത്തിയത്. കൊച്ചി സര്‍വകലാശാലയിലെ ഷിപ്പിംഗ് ടെക്നോളജി വിഭാഗം മുന്‍ തലവനും ഷിപ്പിംഗ് സാങ്കേതിക വിദഗ്ദ്ധനുമായ ഡോ.എസ്.കെ. പ്യാരിലാല്‍ അപകടമുണ്ടാക്കിയ ബോട്ടിന്റെ ചരിവ് നിര്‍മ്മാണത്തിലെ പിഴവ് എന്നിവ സംബന്ധിച്ച് പരിശോധന നടത്തുകയും ക്രൈംബ്രാഞ്ചിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ അടിസ്ഥാനത്തില്‍ കമ്മീഷന്‍ പ്യാരിലാലിന്റെ മൊഴിയെടുത്തു. ബോട്ടിന്റെ നിര്‍മ്മാണ പിഴവുകള്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വേറിന്റെ സഹായത്തോടെ പ്യാരിലാല്‍ കമ്മീഷന്‍ മുമ്പാകെ അവതരിപ്പിച്ചു. എന്നിട്ടും ആര്‍ക്കെതിരെയും നടപടികളുണ്ടയിട്ടില്ല. ലൈസെന്‍സില്ലാതെ ബോട്ട് സര്‍വ്വീസ് നടത്തിയതിന് ആരെയും ജയിലിടച്ചിട്ടുമില്ല. എവിടെയാണ് സുരക്ഷ , എവിടെയാണ് സേഫ് കേരള. റോഡിലിലെ സുരക്ഷയില്‍ പൊഴിയുന്ന ജീവന്‍ മാത്രമല്ല സര്‍ക്കാരേ വെള്ളത്തില്‍ മുങ്ങി താഴുന്ന ജീവനും പവന്‍മാറ്റ് വിലയുണ്ടെന്നറിയുക.
https://www.facebook.com/Malayalivartha

























