ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം കരുത്താർജ്ജിക്കുന്നു: നാളെയോടെ മോക്കാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത:- മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദ്ദേശം

ന്യൂനമർദ്ദം ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിക്കുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപത്തായാണ് നിലവിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. വരും മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. നാളെയോടെ ഇത് മോക്കാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ്-മ്യാന്മാർ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ നിരീക്ഷണങ്ങൾ അനുസരിച്ച് ബംഗാൾ ഉൾക്കടലിന്റെ മധ്യമേഖലയിൽ വച്ചായിരിക്കും മോക്ക ചുഴലിക്കാറ്റ് രൂപപ്പെടുക. ഈ മാസം 12 നകം മോക്ക രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ തീരങ്ങളിൽ നിന്ന് അകന്ന് ആയിരിക്കും മോക്ക സഞ്ചരിക്കുക. മ്യാൻമറിയിലേക്കോ തായ്‌ലൻഡിലേക്കോ കരകയറാനാണ് ഇപ്പോഴത്തെ കാലാവസ്ഥ മോഡലുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സൂചിപ്പിച്ചിരുന്നത് പോലെ കേരളത്തിൽ നേരിട്ടുള്ള സ്വാധീനം മോക്ക് ചുഴലിക്കാറ്റിന് ഉണ്ടാകില്ല. ഇന്ന് രാത്രിയോടെ അല്ലെങ്കിൽ നാളെ പുലർച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത ഉള്ളതിനാൽ കേരളത്തിന് കുറുകെ മേഘങ്ങൾ സഞ്ചരിക്കാനും ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.
വടക്കൻ കേരളം മുതൽ കോട്ടയം പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളുടെ കിഴക്കൻ മേഖലയിൽ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. കേരള തീരത്ത് ഇന്ന് രാത്രി 11:30 വരെ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. 0.8 മീറ്റർ മുതൽ 1.2 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കാണ് സാധ്യത. എന്നാൽ കേരളതീരത്തും കർണാടക ലക്ഷദ്വീപീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കില്ല. കന്യാകുമാരി കടലിലും തെക്കൻ തമിഴ്നാട് തീരപ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
കേരളത്തിൽ പരക്കെയുള്ള മഴക്ക് സാധ്യതയില്ലെങ്കിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ശക്തമായ മഴ ലഭിക്കാൻ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മലയോര മേഖലകളിൽ ഉച്ചക്കുശേഷം പെട്ടെന്ന് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവർ ജാഗ്രത പാലിക്കണം. അരുവികളിലും തോടുകളിലും ജലാശയങ്ങളിലും പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിന് സാധ്യതയുണ്ട്.
നിങ്ങൾ നിൽക്കുന്ന പ്രദേശത്ത് മഴയില്ലെങ്കിലും വനത്തിന്റെ ഉൾഭാഗത്ത് കനത്ത മഴ ലഭിച്ചു വൻതോതിൽ വെള്ളമൊഴുകി വരാൻ സാധ്യതയുള്ളതിനാൽ വെള്ളച്ചാട്ടത്തിന് താഴെ കുളിക്കുന്നവരും മറ്റും പ്രത്യേകം ജാഗ്രത പുലർത്തണം. തീരദേശ ഉൾപ്പെടെ രാത്രിയിൽ മഴക്ക് സാധ്യതയുണ്ട്. കേരളത്തിൽ മിക്കയിടത്തും ഭാഗികമായി ഇന്ന് മേഘാവൃതമായ അന്തരീക്ഷം തുടരും.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. ജാഗ്രത കണക്കിലെടുത്ത് വയനാട് ജില്ലയിൽ ഇന്ന് ഇടുക്കിയിലും എറണാകുളം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയും മിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ട്. ഉയർന്ന തിരമാല മുന്നറിയിപ്പ് നിലവിലുണ്ട്.
ഉയർന്ന തിരമാലയുടെ സാഹചര്യത്തിൽ ബീച്ചിലേക്കുള്ള യാത്രയും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായി ഒഴിവാക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം (ഇൻകോയിസ് ) നൽകുന്ന മുന്നറിയിപ്പ്. സെക്കന്റിൽ തിരമാലകൾക്ക് 20-50 സെ.മി വ്യതിയാനം സംഭവിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























