22 ജീവനുകള്‍ അധികൃതരുടെ കടുത്ത അനാസ്ഥ കാരണം പൊലിഞ്ഞിട്ടും പരസ്പ്പരം പഴിചാരി ചെളിവാരിയെറിയുകയാണ്, ഭരണകക്ഷിയായ സി.പി.എമ്മും പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടിയായ മുസ്ലിം ലീഗും....പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടം ഉദ്ഘാടനത്തിന് മുമ്പും ശേഷവും സ്വന്തമാക്കാന്‍ മത്സരിക്കുന്ന, ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഫിഷറീസ് മന്ത്രി അബ്ദുറഹ്‌മാനും തങ്ങള്‍ക്ക് പറ്റിയ വീഴ്ച അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.... ഇരുവര്‍ക്കും യാതൊരു ധാര്‍മിക ഉത്തരവാദിത്തവുമില്ല.....

താനൂരില്‍ എട്ട് മാസം പ്രായമായ കുട്ടിയുള്‍പ്പെടെ 22 ജീവനുകള്‍ അധികൃതരുടെ കടുത്ത അനാസ്ഥ കാരണം പൊലിഞ്ഞിട്ടും പരസ്പ്പരം പഴിചാരി ചെളിവാരിയെറിയുകയാണ് ഭരണകക്ഷിയായ സി.പി.എമ്മും പ്രതിപക്ഷത്തെ പ്രമുഖ പാര്‍ട്ടിയായ മുസ്ലിം ലീഗും. പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങളുടെ നേട്ടം ഉദ്ഘാടനത്തിന് മുമ്പും ശേഷവും സ്വന്തമാക്കാന്‍ മത്സരിക്കുന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസും ഫിഷറീസ് മന്ത്രി അബ്ദുറഹ്‌മാനും തങ്ങള്‍ക്ക് പറ്റിയ വീഴ്ച അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇരുവര്‍ക്കും യാതൊരു ധാര്‍മിക ഉത്തരവാദിത്തവുമില്ല. കാരണം അപടകം നടന്ന താനൂര്‍ തൂവല്‍ ബീച്ചില്‍ അനധികൃതമായി സര്‍വ്വീസ് നടത്തുന്ന അറ്റ്‌ലാറ്റിക് ബോട്ടിനെ കുറിച്ച് ഏപ്രില്‍ 23ന് പ്രദേശവാസിയായ മുഹാജിദ് പരാതി പറഞ്ഞിരുന്നു. രണ്ട് പേരും എന്തെങ്കിലും നടപടി സ്വീകരിച്ചിരുന്നെങ്കില്‍ വിലപ്പെട്ട 22 ജീവനുകള്‍ നമുക്ക് നഷ്ടപ്പെടില്ലായിരുന്നു. ഒരു കുടുംബത്തിലെ 11 പേരാണ് മരിച്ചത്. ആ കുടുംബത്തിനുണ്ടായ നഷ്ടം ഒരിക്കലും നികത്താനാവില്ല. അവരുടെ മുറിവുകള്‍ ഒരിക്കലും ഉണങ്ങുകയില്ല. നഷ്ടപരിഹാരമായും ചികിത്സാ സഹായമായും ലക്ഷങ്ങള്‍ ഖജനാവില്‍ നിന്ന് നല്‍കി, അന്വേഷണവും പ്രഖ്യാപിച്ച് തലയൂരാനാണ് സര്‍ക്കാര്‍ നോക്കുന്നത്. പ്രതിപക്ഷമാകട്ടെ വീണുകിട്ടിയ അവസരം രാഷ്ട്രീയമായി ഉപയോഗിക്കുന്നു. ഇതിനിടയില്‍ കരയില്‍ വീണ മീനിനെ പോലെ പിടയുകയാണ് പാവം ജനങ്ങള്‍. ഇത് താനൂരിലെ മാത്രം പ്രശ്‌നമല്ല. സംസ്ഥാനത്തുടനീളം പലയിടത്തും ഇത്തരത്തിലുള്ള ദുരന്തമുഖങ്ങളുണ്ട്.
അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നത് കൊണ്ടല്ല, എന്തോ ഭാഗ്യം കൊണ്ടാണ് പലയിടത്തും അപകടങ്ങളുണ്ടാകാത്തത്.തൂവല്‍ ബീച്ച് കണ്ണീര്‍ക്കയമായി മാറിയിട്ടും തങ്ങളുടെ അധികാരപരിധിയിലല്ല കാര്യങ്ങളെന്ന് പറഞ്ഞ് നഗരസഭ ഭരിക്കുന്ന ലീഗും മന്ത്രിമാരോട് പരാതി പറഞ്ഞതേയുള്ളൂ എഴുതിത്തന്നില്ലെന്ന് പറഞ്ഞ് സി.പി.എമ്മും പ്രതിരോധം തീര്‍ക്കുന്നു. ദുരന്തമുഖത്തും നാണമില്ലാതെ രാഷ്ട്രീയം പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ഇവരെ കുറിച്ച് എന്ത് പറയാന്‍. മന്ത്രിമാരോട് മുജാഹിദ് പരാതി പറഞ്ഞിരുന്നെന്ന് പ്രദേശത്തെ സി.പി.എം നേതാവായ ഇ.ജയന്‍ സമ്മതിക്കുന്നു. എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല എന്ന ചോദ്യത്തിന് അദ്ദേഹം താനൂര്‍ മുന്‍സിപ്പാലിറ്റിയുടെ നെഞ്ചത്ത് കയറുകയാണ്. ബോട്ടിന് എന്‍.ഒ.സി നല്‍കുന്നത് നഗരസഭയാണെന്നും അതിനുള്ള അപേക്ഷ ഉടമ കൊടുത്തിരുന്നെന്നും ജയന്‍ ആരോപിക്കുന്നു. മാത്രമല്ല അനധികൃത ബോട്ട് സര്‍വ്വീസ് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ ടൂറിസം വകുപ്പ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചെന്നും വ്യക്തമാക്കുന്നു. ദുരന്തമുണ്ടായപ്പോള്‍ സംസ്ഥാനത്തിനൊന്നും ചെയ്യാനില്ല, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള തുറമുഖ വകുപ്പാണ് എല്ലാം ചെയ്യേണ്ടിയിരുന്നതെന്നാണ് കെ.ടി ജലീല്‍ ന്യായീകരിച്ചിരുന്നത്.
പിന്നീടത് മുന്‍സിപ്പാലിറ്റിയുടെ തലയിലിറക്കിവയ്ക്കുകയായിരുന്നു. അപകടം നടന്ന സ്ഥലത്തെ കൗണ്‍സിലറായ നിസാമുദ്ദീന്‍ പറയുന്നത് തൂവല്‍ ബീച്ച് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പരിധിയിലാണ്. ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടെന്ന് ഏപ്രില്‍ 15ന് അവരെ അറിയിച്ചിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞു. അതനുസരിച്ച് അന്ന് പോലീസെത്തി ബോട്ട് തടഞ്ഞു. രേഖകള്‍ ഉള്ളവര്‍ക്ക് സര്‍വ്വീസ് നടത്താമെന്നും അറിയിച്ചു. എന്നാല്‍ അടു്തത ദിവസം അപകടത്തിലായ ബോട്ട് അടക്കം സര്‍വ്വീസ് നടത്തി. പോലീസിനെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോഴും കാര്യങ്ങളുടെ ഗൗരവം പറഞ്ഞു. ഒന്നും നടന്നില്ല. രേഖകളില്ലാതെ ബോട്ടിറക്കരുതെന്ന് ഉടമയോട് ആവശ്യപ്പെട്ടപ്പോള്‍ എല്ലാമുണ്ടെന്ന മറുപടിയാണ് ലഭിച്ചത്.
ബോട്ടിനുള്ള ലൈസന്‍സ്, എന്‍.ഒ.സി അടക്കമുള്ള കാര്യങ്ങള്‍ മാരിടൈം ബോര്‍ഡാണ് കൊടുക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ പി.പി ഷംസുദ്ദീനും പറയുന്നു. അങ്ങനെ ഉത്തരവാദിത്തമുള്ള മന്ത്രിമാര്‍ മുതല്‍ കൗണ്‍സിലര്‍ വരെയുള്ള ജനപ്രതിധിനിധികള്‍ ന്യായീകരണങ്ങള്‍ നിരത്തുന്നു. ഇതെല്ലാം കണ്ടും കേട്ടും പാവം ജനങ്ങള്‍ കഴിയുന്നു. എന്ത് ദുരവസ്ഥയാണ് കേരളത്തിലെ ജനങ്ങള്‍ക്ക് നേരിടുന്നത്. ഇത് കേവലും താനൂരിലെ മാത്രം കാര്യമല്ല. തൂവല്‍ തീരത്ത് അനധികൃതമായി ബോട്ട് ജെട്ടി പണിതത് വാര്‍ഡ് കൗണ്‍സിലര്‍ക്കും നഗരസഭാ ചെയര്‍മാനും അറിഞ്ഞിരുന്നു. അവരും അനങ്ങിയില്ല. ബോട്ട് സര്‍വ്വീസിനെതിരെ അബ്ദുള്‍ ഹമീദ് എം.എല്‍.എ പരാതി കൊടുത്തിരുന്നു. ഇത്രയും ഗുരുതരമായ സാഹചര്യം ഉണ്ടെന്ന് മനസ്സിലായിട്ടും മന്ത്രിമാര്‍ മുതല്‍ കൗണ്‍സിലര്‍ വരെ അനങ്ങാതിരുന്നത് എന്തുകൊണ്ടാണ്. മനുഷ്യജീവന്‍ വെച്ച് പന്താടാന്‍ തയ്യാറായ ഇവരൊക്കെയാണോ ജനങ്ങളെ സേവിക്കേണ്ടത്. ആരെ സംരക്ഷിക്കാനാണ് ഇവരൊക്കെ നാട് ഭരിക്കുന്നത്. അപടകം നടന്നതിന് കുറച്ച് ദൂരെ തൂവല്‍ ബീച്ചില്‍ മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്ത ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന്റെ അടുത്ത് പരിശീലനം സിദ്ധിച്ച ലൈഫ് ഗാര്‍ഡ് പോലുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്തൊരനാസ്ഥയാണ്. ഇങ്ങിനെയാണോ ടൂറിസം വകുപ്പ് കുതിക്കേണ്ടത്.
സംസ്ഥാനത്ത് എത്രയോ ബോട്ടപകടങ്ങളുണ്ടായിരിക്കുന്നു. അതില്‍ നിന്നൊന്നും അധികൃതര്‍ യാതൊരു പാഠവും ഉള്‍ക്കൊണ്ടില്ല എന്നതിന്റെ ശക്തമായ ഉദാഹരണമാണ് താനൂരിലെ ദുരന്തം. മന്ത്രിമാരോട് പരാതി പറഞ്ഞിട്ട് നടപടിയില്ലെങ്കില്‍ പിന്നെ ആരോട് പറയാന്‍. കോടികളുടെ കിലുക്കമുള്ള പദ്ധതികള്‍ നടപ്പാക്കാനും അതിവഴി കിട്ടുന്ന കമ്മിഷനും മറ്റ് ലാഭങ്ങളും കടല്‍ കടത്താനുള്ള ഓട്ടത്തിനിടെ എന്ത് ബോട്ട്, എന്ത് ദുരന്തം, എന്ത് അപകടം. വോട്ട് ചെയ്ത് വിജയിപ്പിക്കുന്ന ജനത്തിന്റെ ജീവനും സുരക്ഷയ്ക്കും യാതൊരു വിലയും ഇവരൊന്നും നല്‍കുന്നില്ല. ഇവരെയൊക്കെ തീറ്റിപ്പോറ്റുന്നവരെയും ഏറാന്‍മൂളികളായി നില്‍ക്കുന്നവരെയും സഹായിക്കാനും അവരുടെ നേട്ടങ്ങള്‍ക്ക് വഴിവിട്ട് എന്തും ചെയ്യാനും രാഷ്ട്രീയ നേതൃത്വം തയ്യാറാകും. സാധാരണക്കാരന്റെ ജനുവിനായ ആവശ്യങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്യും. എന്ത് കാര്യത്തിലും അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ചിരിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയക്കാരെ, പ്രത്യേകിച്ച് സി.പി.എമ്മുകാരെ. അതുകൊണ്ടാണല്ലോ മന്ത്രി അബ്ദുറഹ്‌മാന് അടുപ്പമുണ്ടെന്ന് നാട്ടുകാര്‍ പറയുന്ന നാസര്‍ എന്ന ബോട്ടുടമയ്ക്ക് ലാഭമുണ്ടാക്കാനായി മുജാഹിദിന്റെ പരാതി കേട്ടില്ലെന്ന് നടിച്ചത്. അല്പമെങ്കിലും മനസാക്ഷിയോ, മനുഷ്യത്വമോ ബാക്കിയുണ്ടെങ്കില്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജനങ്ങളോട് ക്ഷമ ചോദിച്ച് ഇറങ്ങി പോകണം ഉത്തരവാദികളായ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍. കാരണം ഹൈകോടതി കാണിച്ച ഉത്തരവാദിത്തം പോലും ഇവർക്കാർക്കും ഉണ്ടായില്ല.
https://www.facebook.com/Malayalivartha

























