പൂജപ്പുര സെൻട്രൽ ജയിലിലേക്ക്...കുഴപ്പക്കാരായ പ്രതികളെ കൈകാര്യം ചെയ്ത് തഴക്കവും വഴക്കവും തടിമിടുക്കമുള്ള, ഉദ്യോഗസ്ഥരെ പൂജപ്പുരയിലേക്ക് നിയോഗിക്കാനും ജയിൽ മേധാവി നിർദ്ദേശിച്ചു...സന്ദീപിന്‍റെ നിരീക്ഷണം ശക്തമാക്കി...സീനിയർ തടവുകാരുടെ കൈയിൽ സന്ദീപിനെ കിട്ടിയാൽ ബാക്കി കാണില്ല...

സംസ്ഥാനത്തെ പ്രധാന ജയിൽ ഉദ്യോഗസ്ഥരെല്ലാം പൂജപ്പുര സെൻട്രൽ ജയിലിലേക്ക്. കുഴപ്പക്കാരായ പ്രതികളെ കൈകാര്യം ചെയ്ത് തഴക്കവും വഴക്കവും തടിമിടുക്കമുള്ള ഉദ്യോഗസ്ഥരെ പൂജപ്പുരയിലേക്ക് നിയോഗിക്കാനും ജയിൽ മേധാവി നിർദ്ദേശിച്ചതായി മനസിലാക്കുന്നു.ഡോക്ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിന് ശേഷവും പ്രതി സന്ദീപിന്‍റെ ബഹളം തുടരുന്ന പശ്ചാത്തലത്തിലാണ് ഡോക്ടർമാരെയും ജയിൽ ഉദ്യോഗസ്ഥരെയും പൂജപ്പുരയിൽ നിയോഗിച്ചിരിക്കുന്നത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് സമ്മതിക്കാൻ അധികൃതർ ഒരുക്കമല്ല.പൂജപ്പുരയിലെ അതിവ സുരക്ഷ ബ്ലോക്കിലെ സെല്ലിലാക്കിയ സന്ദീപ് അവിടെയും ബഹളം തുടരുകയായിരുന്നു. സെല്ലിൽ രാത്രിയും സന്ദീപ് ബഹളം വച്ചതായാണ് ജയിൽ അധികൃതർ വ്യക്തമാക്കിയത്. സന്ദീപിന്‍റെ നിരീക്ഷണം ശക്തമാക്കിയതായും ഉദ്യോഗസ്ഥർ പറയുന്നു. സി സി ടി വി നിരീക്ഷണവും ഉദ്യോഗസ്ഥരുടെ പൂർണ സമയ നിരീക്ഷണത്തിലുമായിരിക്കും പ്രതി. രാത്രി സന്ദീപിന്‍റെ രക്ത സാമ്പിൾ വീണ്ടും ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
പൂജപ്പുര ജയിലിലുള്ള അന്തേവാസികളെല്ലാം സന്ദീപിനോട് ഭയങ്കരമായ കലിപ്പിലാണ്. തരം കിട്ടിയാൽ മുതിർന്ന തടവുകാർ ജൂനിയർ തടവുകാരെ മർദ്ദിക്കാറുണ്ട്. സന്ദീപിനെ മർദ്ദിക്കുമെന്ന് ഭയന്ന് ജയിൽ ഉദ്യോഗസ്ഥർ സന്ദീപിനെ വട്ടം പിടിക്കുന്നുണ്ട്. കാരണം സീനിയർ തടവുകാരുടെ കൈയിൽ സന്ദീപിനെ കിട്ടിയാൽ ബാക്കി കാണില്ലെന്ന് ഉദ്യോഗസ്ഥർക്കറിയാം.ജയിലിൽ സന്ദീപിന് എന്തെങ്കിലും സംഭവിച്ചാൽ മനുഷ്യാവകാശ കമ്മീഷനും ഹൈക്കോടതിക്കും മുമ്പിൽ ഏത്തമിടേണ്ടി വരുമെന്നും ജയിൽ അധികൃതർക്കറിയാം.ജയിൽ മേധാവി ഉൾപ്പെടെ ആർക്കും ഉറക്കമില്ലാത്ത സ്ഥിതിയാണുള്ളത്. പ്രതിയുടെ ജീവൻ ആരെക്കാളധികം സർക്കാരിനാണ് വേണ്ടപ്പെട്ടത്. കാരണം എന്തെങ്കിലും സംഭവിച്ചാൽ ജീവിക്കാൻ കഴിയില്ലെന്ന് സർക്കാരിനറിയാം. അതിനാൽ പ്രതിയുടെ ആരോഗ്യസ്ഥിതിയും മറ്റും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം. സന്ദീപിൻ്റെ ചുമതല രാത്രിയും പകലും നിർവഹിക്കുന്നത് ഉയർന്ന ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരാണ്.മയക്കുമരുന്നിന് അടിമയായ പ്രതി ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും മാനസിക അസ്വസ്ഥതകൾ കാണിക്കുന്നുണ്ട് .ഇത് വിത്ഡ്രോവൽ സിൻഡ്രോം ആണെന്നാണ് ജയിലിലെ ആരോഗ്യ പ്രവർത്തകർ പറയുന്നത്.മയക്കുമരുന്നും മദ്യവും നിരന്തരം ഉപയോഗിച്ചുകൊണ്ടിരുന്ന സന്ദീപിന് അതിപ്പോൾ ഉപയോഗിക്കാതിരിക്കാൻ കഴിയുന്നില്ല അതിൻെറതായ എല്ലാ അസ്വാരസ്യങ്ങളും ഇയാൾ കാണിക്കുന്നുണ്ട്. ഇതിനാവശ്യമായ മരുന്നുകൾ ഇയാൾക്ക് നൽകുന്നുണ്ട്.
കേരളം മുഴുവൻ തന്നെ വെറുക്കുകയാണെന്ന ഭാവമൊന്നും പ്രതിയുടെ മുഖത്തില്ല. എന്തോ മഹാകാര്യം ചെയ്ത മട്ടിലാണ് ഇയാൾ പെരുമാറുന്നത്. ഒരിറ്റ് പോലും നിരാശയോ മന:പ്രയാസമോ ഇയാൾ പ്രകടിപ്പിക്കുന്നില്ല. ഇനിയും ഒന്നു രണ്ടു പേരെ കൊല്ലാം എന്ന മട്ടിലാണ് ഇയാൾ നീങ്ങുന്നത്. ജയിലിലെ പതിവു രീതിയായ നടയടിക്ക് പോലും ജീവനക്കാർക്ക് ഭയമാണ്.ബഹളം കൂടിയാൽ ആവശ്യമെങ്കിൽ ഇയാളെ കെട്ടിയിടാൻ വരെ ജയിൽ അധികൃതർ തയ്യാറാണ്. കെട്ടിയിടുന്ന കയറിനെ കുറിച്ച് മാത്രമാണ് ഉദ്യോuസ്ഥർക്ക് ആശങ്ക. കേരളം മുഴുവൻ തന്നെ കുറിച്ച് ചർച്ച ചെയ്യുകയാണെന്ന് പ്രതിക്കറിയാം. എന്നിട്ടും ഇയാൾക്ക് ഒരു കൂസലുമില്ല. ഇയാളുമായി ഇടപെടുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ജയിൽ അധിക്യതർ പോലും ഭയപ്പാടിലാണ് ഇപ്പോൾ.അതേസമയം ഡോക്ടർ വന്ദനയുടെ കൊലപാതകം സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പ്രതിയെ ആശുപത്രിയിലെത്തിച്ചതുമുതലുള്ള വിശദമായ വിവരങ്ങൾ അടങ്ങുന്നതാണ് റിപ്പോർട്ട്. കൊലപാതകവും അക്രമവും അടക്കം ആശുപത്രിയിലെ സംഭവങ്ങളെല്ലാം നടന്നത് 20 മിനിട്ടിനുള്ളിലായിരുന്നു. പുലർച്ചെ 4:41 നാണ് സന്ദീപുമായി പൊലിസ് ആശുപത്രിയിലെത്തുന്നത്. പിന്നാലെ ഒ പി ടിക്കറ്റ് എടുത്തു. 4:53 ന് ഡ്രസിംഗ് മുറിയിലെ ദൃശ്യങ്ങൾ സന്ദീപ് വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപ് ആക്രമണം തുടങ്ങിയത്. പുലർച്ചെ 4:53 നും 5.03 നും ഇടയിലായിരുന്നു അക്രമസംഭവങ്ങൾ അരങ്ങേറിയത്.
ആദ്യം ബന്ധു രാജേന്ദ്രനെയാണ് പ്രതി ആക്രമിച്ചത്. രാജേന്ദ്രനെ ചവിട്ടി വീഴ്ത്തിയ സന്ദീപ്, കത്രിയെടുത്ത് പുറത്ത് വന്ന് ബിനുവിനെ കുത്തുകയായിരുന്നു. കുത്തേൽക്കുന്നത് ബിനു പെട്ടെന്ന് കണ്ടില്ല. ബിനുവിനെ കുത്തുന്നത് കണ്ട് തടയാൻ ശ്രമിച്ച ഹോം ഗാർഡ് അലക്സിനെ കുത്തുകയായിരുന്നു. പ്ലാസ്റ്റിക് കസേര കൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ച എ എസ് ഐ മണിലാലിനും ഇതിനിടെ കുത്തേറ്റു. തടയാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ രാജേഷിനെയും പ്രതി കുത്തി. ഇതിനിടയിലായിരുന്നു വന്ദനയോടുള്ള കൊടും ക്രൂരത. 5 മണിക്ക് കുത്തേറ്റ വന്ദനയുമായി സുഹൃത്ത് ഓടി പുറത്തേക്ക് വരുന്നു. 5.04 ന് വന്ദനയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. ഇതിന്‍റെയെല്ലാം സി സി ടി വി ദൃശ്യങ്ങൾ സഹിതമുള്ള വിശദമായ റിപ്പോർട്ടാണ് പൊലിസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.മതിയായ സംരക്ഷണം ഒരുക്കുന്നതു വരെ സംസ്ഥാനത്തെ ഡോക്ടർമാർ പോലീസുകാർ എത്തിക്കുന്ന പ്രതികളെ പരിശോധി ക്കാത്തത് പോലീസിന് വെല്ലുവിളിയാകുന്നുണ്ട്.. ഡോക്ടർമാരുടെ സംഘടനകൾ ഇത്തരം ഒരു തീരുമാനമെടുത്തിട്ടില്ല. എന്നാൽ ഡോക്ടർമാർ സ്വന്തം തടി സ്വയം രക്ഷിക്കാൻ തീരുമാനമെടുത്തു കഴിഞ്ഞു.
വൈദ്യ പരിശോധനയ്ക്കായി വിലങ്ങില്ലാതെ ആശുപത്രിയിൽ എത്തിച്ച പ്രതിയുടെ കൈയിൽ വിലങ്ങിട്ടു വരാൻ വനിതാ ഡോക്ടർ നിർദ്ദേശിച്ചത് ഇങ്ങനെയൊരു തീരുമാന ത്തിൻ്റെ ഭാഗമായാണ്.തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറാണ് നിർദ്ദേശം നൽകിയത്. എന്നാൽ വനിതാ ഡോക്ടർ പ്രതികരിക്കാൻ തയ്യാറായില്ല.മാധ്യമങ്ങളെയും പോലീസിനെയും സർക്കാരിനെയും തങ്ങൾക്ക് വിശ്വാസമില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.കൈവിലങ്ങിട്ട് പ്രതിയെ പരിശോധനയ്ക്കായി കൊണ്ടുവരണമെന്നാണ് ഡോക്ടർ കുറിപ്പിൽ രേഖപ്പെടുത്തിയത്. പ്രതിഷേധ സൂചകമായാണ് ഡോക്ടർ ഇത്തരത്തിൽ രേഖപ്പെടുത്തിയതെന്ന് ജനറൽ ആശുപത്രി ജീവനക്കാർ അനൗദ്യോഗികമായി പറഞ്ഞു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടർ വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്ന് ഡോക്ടർമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രതിഷേധം രൂക്ഷമാണ്. കൈവിലങ്ങില്ലാത്ത പ്രതികളെ പരിശോധിക്കരുതെന്ന് ഗ്രൂപ്പുകളിൽ ആവശ്യം ഉയർന്നിരുന്നു. ശക്തമായ പ്രതിഷേധം ഉണ്ടായില്ലെങ്കിൽ ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും ഗ്രൂപ്പുകളിൽ വിമർശനം ഉണ്ടായി.
കോട്ടയം കുറുപ്പന്തറ സ്വദേശിയാണ് ഇന്നലെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോക്ടർ വന്ദന ദാസ്. ഹൗസ് സർജനായി ജോലി നോക്കുന്നതിനിടയിലാണ് നെടുമ്പന യുപി സ്കൂൾ അധ്യാപകനും ലഹരിക്കടിമയുമായ സന്ദീപ് വന്ദനയെ ആക്രമിച്ചത്. വന്ദനയുടെ ശരീരത്തിൽ പതിനൊന്നിടത്ത് കുത്തേറ്റു. പരുക്കേറ്റതിനെ തുടർന്ന് പൊലീസാണ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. പരിശോധനയ്ക്കിടെ അക്രമാസക്തനായ സന്ദീപ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷം വന്ദനയെ കുത്തുകയായിരുന്നു. തങ്ങളെ സഹായിക്കാൻ ആരുമില്ലെന്ന പ്രയാസമാണ് ഡോക്ടർമാർ അനുഭവിക്കുന്നത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊല ചെയ്യപ്പെട്ടതിന്‍റേയും വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളുടേയും പശ്ചാത്തലത്തിൽ സർക്കാർ ആശുപത്രികളിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. മരണഭയം കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങൾക്ക് ഉറപ്പ് വരുത്തുന്നതിനും വേണ്ട നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
കത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ ഇവയാണ് . ആശുപത്രി സംരക്ഷണ നിയമം പരിഷ്കരിച്ചുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുക. സി സി റ്റി വി ഉൾപ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കണം.അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പോലീസിനെ നിയമിച്ച് പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിക്കുക. അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കണം.പോലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ 2 മെഡിക്കൽ ഓഫീസർമാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ സി.എം.ഒ. മാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കണം.. പ്രസിഡന്‍റ് ഡോ.സുരേഷ് ടി.എൻ,ജനറൽ സെക്രട്ടറി ഡോ.സുനിൽ. പി.കെ എന്നിവരാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്.ജയിലിൽ സന്ദീപിനെ ചികിത്സിക്കുന്നതിന് ഡോക്ടർമാർക്ക് വിമുഖതയുണ്ട്. എന്നാൽ ജോലിയുടെ ഭാഗമായതു കൊണ്ട് വഴിപാട് കണക്കെ അവർ അനുസരിക്കുന്നു.
അതേ സമയം പോലീസുകാരുടെ നിസഹായതയും ചർച്ചയാവുകയാണ്. ക്രമസമാധാന പരിപാലനത്തിനും കുറ്റാന്വേഷണത്തിനും ഒരുപോലെ നിയോഗിക്കപ്പെടുന്ന പൊലീസുകാരിൽ മിക്കവരും ആയുധങ്ങൾ ഇല്ലാതെയാണ് ഡ്യൂട്ടി ചെയ്യുന്നത്. എസ്ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥർക്കാണ് പിസ്റ്റളോ റിവോൾവറോ നൽകുന്നത്. സ്റ്റേഷൻ പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇപ്പോൾ റൈഫിളിന് പകരം പിസ്റ്റളാണ് നൽകുന്നത്. പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോമിന്‍റെ ബെൽറ്റിൽ തോക്ക് സൂക്ഷിക്കാനുള്ള ഹോൽസ്റ്റർ മാത്രമാണുള്ളത്. വയർലെസ് സെറ്റ് തൂക്കിയിടാൻ കൊളുത്തുമുണ്ട്. മറ്റൊരു തരത്തിലുള്ള ആയുധങ്ങളോ ഉപകരണങ്ങളോ സൂക്ഷിക്കാനുള്ള സൗകര്യം പൊലീസ് യൂണിഫോമിൽ ഇല്ല. ആധുനിക ഉപകരണങ്ങളും പൊലീസിന് നൽകിയിട്ടില്ല. ആധുനിക ആയുധങ്ങൾ സൂക്ഷിക്കാൻ സൗകര്യപ്രദമായി യൂണിഫോം പരിഷ്കരിക്കാൻ മുൻപ് ചർച്ചകൾ നടന്നിരുന്നെങ്കിലും എങ്ങും എത്തിയില്ല. സംഭവങ്ങൾ തത്സമയം റിക്കോഡ് ചെയ്യാൻ ബോഡി ക്യാമറകൾ നൽകിയെങ്കിലും അതെല്ലാം വേഗം തകരാറിലായി. പൊലീസ് ഇപ്പോൾ ബോഡി ക്യാമറകൾ ഉപയോഗിക്കുന്നില്ല. എ എെ ക്യാമറ വിതരണം ചെയ്തവരായിരിക്കണം ഇതും വിതരണം ചെയ്തത്.
എകെ 47 തോക്കും പൊലീസിന്റെ ആയുധശേഖരത്തിൽ ഉണ്ട്. മാവോയിസ്റ്റ് മേഖലയിലെ പരിശോധനകൾക്കായാണ് ഇത്തരം ആയുധങ്ങൾ ഉപയോഗിക്കുന്നത്. പൊലീസുകാർക്ക് വർഷത്തിലൊരിക്കൽ വെടിവയ്പ്പിൽ പരിശീലനം നൽകണമെന്നാണ് നിയമമെങ്കിലും ഇത് പലപ്പോഴും നടക്കാറില്ല. മാവോയിസ്റ്റ് മേഖലയിൽ ജോലി ചെയ്യുന്ന പൊലീസുകാർക്ക് വർഷങ്ങളായി ആയുധ പരിശീലനം ലഭിച്ചിട്ടില്ല.ആയുധങ്ങൾ പോലീസിന് ഇന്നും കിട്ടാകനിയാണ്. ലാത്തിയും തോക്കും ഇല്ലാതെയാണ് സംഘർഷ സ്ഥലങ്ങളിലേക്ക് പലപ്പോഴും പൊലീസ് എത്തുന്നത്. ആയുധങ്ങൾ നഷ്ടപ്പെട്ടാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഓർത്താണ് പലരും ആയുധങ്ങൾ സ്റ്റേഷനിൽ വച്ചിട്ട് വരുന്നത്. കൊണ്ടുനടക്കാൻ ബുദ്ധിമുട്ട് ആയതിനാൽ ലാത്തിയും ഒഴിവാക്കും. വലിയ രീതിയിലുള്ള സമരങ്ങളോ ക്രമസമാധാന പ്രശ്നങ്ങളോ ഉണ്ടാകുമ്പോഴാണ് പൊലീസ് ലാത്തി ഉപയോഗിക്കുന്നത്. കൂടെ കണ്ണീർവാതകവും ഷെല്ലുകളും ഉപയോഗിക്കും. സമരം നടക്കുമ്പോൾ വലതു കൈ സ്വാധീനമുള്ള പൊലീസുകാർ ഷീൽഡ് ഇടതു കൈയിൽ പിടിക്കും. ലാത്തി വലതു കയ്യിലും. തലയിൽ പരുക്കേൽക്കാതിരിക്കാൻ ഹെൽമറ്റ് ധരിക്കും.
സ്റ്റേഷനുകളിൽ ആയുധങ്ങൾ സൂക്ഷിക്കാൻ പ്രത്യേക മുറിയുണ്ട്. എസ്എച്ച്ഒയുടെ അനുവാദത്തോടെയാണ് ആയുധങ്ങളും വെടിയുണ്ടകളും ഉദ്യോഗസ്ഥർ പുറത്തേക്ക് കൊണ്ടു പോകുന്നത്. എടുക്കുന്ന ആയുധങ്ങളുടെയും വെടിയുണ്ടകളുടെയും കണക്ക് റജിസ്റ്ററിൽ രേഖപ്പെടുത്തണം. എആർ ക്യാംപുകളിൽനിന്നു സുരക്ഷാ ഡ്യൂട്ടിക്കു പോകുന്ന പൊലീസുകാർക്ക് പിസ്റ്റളുകളും റൈഫിളുകളും നൽകാറുണ്ട്. എന്നാൽ ക്രമസമാധാനം പരിപാലിക്കാൻ നിയോഗിക്കപ്പെടുന്നവർ വെറുംകൈയോടെ നിന്ന് വേദനിക്കും.ഇത്തരം ഒരു സാഹചര്യം ഉണ്ടാകുമ്പോൾ ഓടിയൊളിക്കുക മാത്രമാണ് പോംവഴി. കൊട്ടാരക്കരയിൽ സംഭവിച്ചതും ഇതാണ്.അതേസമയം വി ഐ പി കൾക്ക് ഒപ്പം ജോലി ചെയ്യുന്നവർക്ക് ആവശ്യമില്ലാതിരുന്നിട്ടും റൈഫിളുകൾ നൽകുന്നു. സന്ദീപിനെ ആശുപത്രിയിലെത്തിച്ച പോലീസുകാരുടെ കൈയിൽ റിവോൾവർ ഉണ്ടായിരുന്നെങ്കിൽ ഡോ. വന്ദന ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. സന്ദീപിന് ജയിൽ അധികൃതർ പണികൊടുക്കില്ലെന്ന് ഇപ്പോൾ പറയാനാവില്ല. വരും ദിവസങ്ങളിൽ മാത്രമേ ഇത് വ്യക്തമാവുകയുള്ളു. കാരണം സന്ദീപ് അത്രമൽ വെറുക്കപ്പെട്ടവനാണ്.
https://www.facebook.com/Malayalivartha























