രാഷ്ട്രീയത്തിലെ ആണത്തം.....തോറ്റാലും ജയിച്ചാലും ഞാന്‍ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കും... ഒരു മുഴം മുന്നേ പ്രഖ്യാപിച്ചിരിക്കുന്നു... കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രാപ്തിയും തന്റേടവുമുള്ള നേതാവ്, മുരളീധരനാണെന്ന് നിഷ്പക്ഷമതികള്‍; അതിനിടയിലാണ് ഞാന്‍ മത്സരിക്കാനുണ്ടാകുമെന്ന മുരളിയുടെ പ്രഖ്യാപനം....തോല്‍വിയും ജയവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണാന്‍ ശേഷിയുള്ള അപൂര്‍വം നേതാക്കളിലൊരാളാണ് മുരളി....

ഇങ്ങനെ വേണം രാഷ്ട്രീയത്തിലെ ആണത്തം. തോറ്റാലും ജയിച്ചാലും ഞാന്‍ വീണ്ടും ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരന്‍ എംപി ഒരു മുഴം മുന്നേ പ്രഖ്യാപിച്ചിരിക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രാപ്തിയും തന്റേടവുമുള്ള നേതാവ് മുരളീധരനാണെന്ന് നിഷ്പക്ഷമതികള്‍ വിലയിരുത്തുന്നതിനിടെയാണ് ഞാന്‍ മത്സരിക്കാനുണ്ടാകുമെന്ന മുരളിയുടെ പ്രഖ്യാപനം. തോല്‍വിയും ജയവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണാന്‍ ശേഷിയുള്ള അപൂര്‍വം നേതാക്കളിലൊരാളാണ് മുരളി. മുരളി ക്രൗഡ് പുള്ളറാണെന്ന് അച്ഛന്‍ കെ കരുണാകരന്‍ മുന്‍പൊരിക്കല്‍ പറഞ്ഞപ്പോള്‍ ചിലരെങ്കിലും ചിരിച്ചിട്ടുണ്ടാവും. പക്ഷെ ഇന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ നേതൃനിരയുടെ ദൗര്‍ബല്യം കാണുമ്പോള്‍ ആര്‍ക്കും തോന്നിപ്പോകും മുരളി എത്രയോ ഭേദമായിരുന്നുവെന്ന്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ കെ മുരളീധരന്‍ ഗ്രൂപ്പുകള്‍ക്ക് അതീതമായി നിലകൊണ്ടതും സിപിഎം ഉള്‍പ്പെടെ പ്രതിപക്ഷ നിരയെ വിറപ്പിച്ചതും അവസാനം വടകരപോലെ സിപിഎമ്മിന്റെ പാളയത്തില്‍ കയറി മത്സരിച്ചുജയിച്ചതുമൊക്കെയായി എത്രയോ സംഭവങ്ങള്‍.
മുരളി കേവലം സേവാദള്‍ നേതാവു മാത്രമായിരിക്കെ കെ കരുണാകരന്‍ കോഴിക്കോട്ട് സീറ്റ് കൊടുത്ത് ലോകസഭയില്‍ എത്തിച്ചതിനെതിരെ വ്യാപകമായ വിമര്‍ശനമുണ്ടായി. പക്ഷെ പയറ്റിത്തെളിഞ്ഞ മുരളീധരന്‍ പില്‍ക്കാലത്ത് നിലപാടും തന്റേടവുമുള്ള രാഷ്ട്രീയക്കാരനാണെന്ന് തെളിയിക്കുകയും ചെയ്തു. ഇപ്പോഴത്തെ നിലയില്‍ കേരളത്തിലെ 18 ലോക് സഭാ സീറ്റുകളും യുഡിഎഫിന്റെ കൈകളിലാണ്. കോട്ടയം സീറ്റ് യുഡിഎഫിനൊപ്പമായിരുന്നെങ്കിലും നിലവില്‍ തോമസ് ചാഴികാടന്‍ എല്‍ഡിഎഫിനൊപ്പമാണ്. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി അയോഗ്യനാക്കപ്പെടുകയും ചെയ്തിരിക്കുന്നു.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന എത്ര പേര്‍ കോണ്‍ഗ്രസിനൊപ്പം വിജയിക്കുമെന്ന് വ്യക്തമല്ല. അതിനിടെ പ്രതാപന്‍ ഉള്‍പ്പെടെ ഒരു നിര എംപിമാര്‍ ഇനി മത്സരിക്കാനില്ലെന്ന നിലപാട് മുന്‍പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദേശീയതലത്തില്‍ അതിദുര്‍ബലമായിത്തീര്‍ന്ന കോണ്‍ഗ്രസിനൊപ്പം ലോക്‌സഭയിലും ഡല്‍ഹിയിലും ഒന്നും പ്രവര്‍ത്തിക്കാനില്ലെന്ന തോന്നലാണ് കേരളത്തില്‍നിന്നുള്ള പല കോണ്‍ഗ്രസ് എംപിമാര്‍ക്കും.
വെറുതെ ഇരിക്കാനും ഡല്‍ഹിയില്‍ സര്‍ക്കാര്‍ ചെലവില്‍ താമസിക്കാനുമായി ആരും ഡല്‍ഹിയിലേക്ക് പോയിട്ടു കാര്യമില്ലെന്ന് മുന്‍പ് മുരളീധരന്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു.ഈ നിലയിലാണ് ഞാന്‍ വീണ്ടും മത്സരിക്കുമെന്ന കെ മുരളീധരന്റെ നിലപാട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പാക്കിയ മട്ടിലായിരുന്നു ആദ്യ റൗണ്ടില്‍ സിപിഎം സ്ഥാനാര്‍ഥി പി ജയരാജന്റെ നീക്കം. നേരിടാന്‍ കെ മുരളീധരന്‍ വരുന്നവെന്ന കേള്‍വിയോ ജയരാജന്റെ സമനില തെറ്റി. കടുത്ത പോരാട്ടത്തില്‍ വടകര സീറ്റില്‍ മുരളീധരന്‍ മിന്നുന്ന വിജയം നേടുകയും ചെയ്തു. സിറ്റിംഗ് എംഎല്‍എയായിരിക്കെയാണ് മുരളി വടകരയില്‍ പി. ജയരാജനോടു പോരിന് തയാറായി എത്തിയത്.1989-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് സി.പി.എം നേതാവായിരുന്ന ഇ.കെ. ഇമ്പിച്ചി ബാവയെ പരാജയപ്പെടുത്തിയാണ് മുരളീധരന്‍ ആദ്യമായി ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.1991-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് ജനതാദള്‍ നേതാവായിരുന്ന എം.പി.വീരേന്ദ്രകുമാറിനെ തോല്‍പ്പിച്ച് വീണ്ടും ലോക്‌സഭയിലെത്തി. 1996-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നിന്ന് എം.പി. വീരേന്ദ്രകുമാറിനോട് പരാജയപ്പെട്ടു.
തുടര്‍ന്നും മുരളിക്ക് രാഷ്ട്രീയത്തില്‍ തുടരെ തോല്‍വിയും തിരിച്ചടിയുമാണ് നേരിടേണ്ടിവന്നത്. 1998-ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സി.പി.ഐ നേതാവായിരുന്ന വി.വി. രാഘവനോട് അപ്രതീക്ഷിതമായി തോറ്റു. മുരളിക്കു മാത്രമല്ല കോണ്‍ഗ്രസിനുതന്നെ വലിയ മാനക്കേടും ക്ഷീണവുമായിരുന്നു ആ പരാജയം. പിന്നീട് കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും വൈസ് പ്രസിഡണ്ടുമായി മുരളി രാഷ്ട്രീയത്തില്‍ സജീവമായി നിലകൊണ്ടു.1999-ല്‍ കോഴിക്കോട് നിന്ന് വീണ്ടും ലോക്സഭയില്‍ അംഗമായി.2001-2004 കാലഘട്ടത്തില്‍ എ.കെ. ആന്റണി കേരള മുഖ്യമന്ത്രിയായിരുന്നുപ്പോള്‍ കെ. മുരളീധരനായിരുന്നു കെ.പി.സി.സി. പ്രസിഡണ്ട്. 2004ല്‍ ആന്റണി മന്ത്രിസഭയിലെ വൈദ്യുതി വകുപ്പ് മന്ത്രിയായി മുരളീധരന്‍ ചുമതലയേറ്റു. എന്നാല്‍ ആറു മാസത്തിനകം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കേരളത്തില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രിയാണ് കെ.മുരളീധരന്‍. ഇതേത്തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്ന് മുരളിക്കു രാജിവച്ചൊഴിയേണ്ടിവന്നു.
2004-ല്‍ രാജ്യസഭസീറ്റിന്റെ പ്രശ്‌നത്തില്‍ മുരളി കെ.പി.സി.സി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു.അക്കാലത്ത് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ആറ് വര്‍ഷത്തേയ്ക്ക് മുരളീധരനെ സസ്‌പെന്‍ഡ് ചെയ്തു. കേരളരാഷ്ട്രീയത്തില്‍ വന്‍കോളിളക്കമുണ്ടായ അക്കാലത്ത് 2005-ല്‍ കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഡിഐസി എന്ന പ്രസ്ഥാനം രൂപംകൊണ്ടു. ഇടതുമുന്നണിയോടൊപ്പം ചേര്‍ന്ന ഡിഐസിയെ വി.എസ്. അച്യുതാനന്ദന്റെയും വെളിയം ഭാര്‍ഗവന്റെയും എതിര്‍പ്പിനെത്തുടര്‍ന്ന് ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കി.2006-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് നേതൃത്വവുമായി ഡി.ഐ.സി (കെ) ധാരണയിലെത്തി. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കൊടുവള്ളിയില്‍ നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ.മുരളീധരന്‍ സി.പി.എം സ്വതന്ത്രനായ പി.ടി.എ.റഹീമിനോട് തോറ്റു. അന്ന് യു.ഡി.എഫ് ഘടകകക്ഷിയായി മത്സരിച്ച ഡി.ഐ.സിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. 2007-ല്‍ കെ. കരുണാകരനോടൊപ്പം കെ. മുരളീധരനും ഡി.ഐ.സി (കെ) പാര്‍ട്ടിയും എന്‍.സി.പിയില്‍ ലയിച്ചു.
2007 ഡിസംബര്‍ 31-ന് കെ. കരുണാകരന്‍ കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുപോയെങ്കിലും മുരളീധരന്‍ എന്‍.സി.പിയില്‍ തുടര്‍ന്നു.2009 ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍നിന്ന് കെ. മുരളീധരന്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി.2009ല്‍ മുരളീധരനെ എന്‍.സി.പിയില്‍ നിന്ന് പുറത്താക്കി.പിന്നീട് ആറു വര്‍ഷത്തിനു ശേഷം 2011 ല്‍ കെ.മുരളീധരന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തിരിച്ചെത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച മുരളീധരന്‍ സിപിഎമ്മിലെ ചെറിയാന്‍ ഫിലിപ്പിനെ പരാജയപ്പെടുത്തി നിയമസഭ അംഗമായി. 2016ലും വട്ടിയൂര്‍ക്കാവില്‍ നിന്ന് തന്നെ വീണ്ടും നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രന്‍ന് പകരക്കാരനായി 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ജനവിധി തേടുവാന്‍ വട്ടിയൂര്‍ക്കാവ് എം.എല്‍.എ ആയിരുന്ന മുരളീധരനെ കോണ്‍ഗ്രസ് നിയോഗിച്ചതിനെ തുടര്‍ന്ന് എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വീണ്ടും ലോക്‌സഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.ഇത്തരത്തില്‍ ജയവും തോല്‍വിയും പുത്തരിയല്ലാത്ത മുരളീധരന്‍ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. മുരളിയെ സിപിഎമ്മില്‍നിന്നും ബിജെപിയില്‍ നിന്നും ആര് നേരിടാനിറങ്ങും എന്നതാണ് കാത്തിരിന്നു കാണേണ്ടത്. വടകര അംസംബ്‌ളി സീറ്റില്‍ കെകെ രമയുടെ വിജയത്തിനു പിന്നിലെ ചാലകശക്തിയും കെ മുരളീധരനായിരുന്നു.
https://www.facebook.com/Malayalivartha

























