ഒന്ന് കണ്ണടയ്ക്കാന്‍ പോലും ഭയമാണ്;വെള്ളത്തുണിയില്‍ പൊതിഞ്ഞ് കെട്ടേണ്ടവരാണോ ഞങ്ങള്‍,ഇവിടെ എന്ത് സുരക്ഷയാണ് ഉള്ളത്,പേടിയാണ് ഞങ്ങളെ ഉപദ്രവിക്കല്ലെ,തൊഴുത് പറഞ്ഞ് യുവ വനിത ഡോക്ടര്‍

രാത്രി മേശയില്‍ തലവെച്ച് കിടക്കാന്‍ പോലും ഭയമാണ്, ചിലര്‍ മദ്യപിച്ചെത്തും. ഒന്നലറി വിളിച്ചാല്‍ പോലും കേള്‍ക്കാന്‍ അടുത്ത് ആളുണ്ടാകില്ല. ഞങ്ങള്‍ എത്രമാത്രം അരക്ഷിതമായ ചുറ്റുപാടിലാണ് ജോലി ചെയ്യുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. ഒരു വനിത ഡോക്ടറിന്റെ കുറിപ്പിലെ ചില വാചകങ്ങളാണിത്. കാഷ്വാലിറ്റിയില്‍ ജൂനിയര്‍ ഡോക്ടര്‍മാരാണ് നില്‍ക്കുന്നത്. ഇരുപത്തി മൂന്നും ഇരുപത്തഞ്ചും തുടങ്ങി പ്രായക്കാര്‍. ചെറിയ കുട്ടികള്‍ തന്നെ. ഘടാഘടിയന്മാര്‍ കയറി വന്ന് ഇതുപോലെ ആക്രമിക്കുമ്പോള്‍ എന്ത് ചെയ്യാനാണ് ആ കുട്ടികള്‍. പേടിയാണ് ഞങ്ങള്‍ക്ക് പേടിയാണെന്ന് തൊഴുത് കൊണ്ട് പറയുകയാണ് ഒരു യുവ വനിത ഡോക്ടര്‍. അവരുടെ വാക്കുകള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ ഡോ. ജാനകി ഓംകുമാറിന്റെ വാക്കുകള്‍ക്ക് ഒന്ന് ചെവി കൊടുക്കുക. ഇത് ഒരു ഡോക്ടര്‍ രോഗിയോടല്ല. മറിച്ച് ഒരു മനുഷ്യന്‍ മറ്റൊരു മനുഷ്യനോടാണ് പറയുന്നത്. കൂടെ നില്‍ക്കണം എന്ന് അഭ്യര്‍ഥിക്കുന്നു' എന്ന കുറിപ്പോടെയാണ് ഡോ. ജാനകി സോഷ്യല്‍ മീഡിയയിയില്‍ പ്രതികരിച്ചിരിക്കുന്നത്. എന്നെ പോലെ ജൂനിയറായ ഡോ. വന്ദന ദാസ് ഇന്നലെ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വച്ച് കൊല്ലപ്പെട്ടു. ആള്‍ ചികിത്സിച്ചിരുന്ന പ്രതി അവിടെയുള്ള ചികിത്സാ ഉപകരണങ്ങളെടുത്ത് അവരെ കൊലപ്പെടുത്തി. ഞങ്ങള്‍ എത്രമാത്രം അരക്ഷിതമായ ചുറ്റുപാടിലാണ് ജോലിചെയ്യുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പലപ്പോഴും പലസ്ഥലത്തും നൈറ്റ് ഡ്യൂട്ടികളില്‍ ഞങ്ങള്‍ ഒറ്റയ്ക്കാണ് ഉണ്ടാകുന്നത്. വനിതാ ആരോഗ്യ പ്രവര്‍ത്തകര്‍ ഒറ്റയ്ക്കാകും ഉണ്ടാകുന്നത്. ഒന്ന് ഉച്ചത്തില്‍ വിളിച്ചാല്‍ കേള്‍ക്കാവുന്ന അകലത്തില്‍ ഒരു നഴ്‌സിങ് സ്റ്റാഫോ അറ്റന്‍ഡറോ സെക്യൂരിറ്റി സ്റ്റാഫോ ഉണ്ടാകാറില്ല. എന്നിട്ടും ഞങ്ങളെല്ലാം ആ ജോലിക്കു പോകാനുള്ള കാരണം അവിടെ വരുന്ന രോഗികള്‍ക്ക് ഞങ്ങള്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുള്ളതിനാലാണ്. രാത്രി തിരക്കൊഴിയുന്ന സമയത്തു പോലും ഇരിക്കുന്ന ടേബിളില്‍ ഒന്ന് തലവച്ച് ഉറങ്ങാന്‍ ഞങ്ങള്‍ക്ക് ഉള്ളില്‍ ഭയമാണ്. കാരണം ആ സമയം ആരെങ്കിലും കയറി വന്ന് എന്തെങ്കിലും ചെയ്താല്‍ ഒന്നും നമുക്ക് ചെയ്യാന്‍ കഴിയില്ല. ഒന്ന് അലറി വിളിച്ചാല്‍ പോലും ആരും കേള്‍ക്കണമെന്ന് ഇല്ല. പ്രത്യേകിച്ച് ഞങ്ങള്‍ വനിതാ ഡോക്ടര്‍മാര്‍ വളരെ വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. പലപ്പോഴും രാത്രി മദ്യപിച്ച് രോഗികളെത്തും. അങ്ങനെ പലരീതിയിലുള്ള അനുഭവങ്ങളുണ്ടാകും. എന്നിട്ടും ഞങ്ങളെല്ലാം ഈ ജോലിക്കു പോകുന്നത് വരുന്ന രോഗികളുടെ ആരോഗ്യം ഞങ്ങള്‍ക്ക് അത്ര പ്രധാനമാണ്.'ജാനകി പറയുന്നു.
ഈ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നത് അടിസ്ഥാനപരമായ കാര്യമല്ലേ എന്ന് ജാനകി ചോദിച്ചു. 'പേടിച്ച് ജോലിക്കു പോകേണ്ട അവസ്ഥയെ കുറിച്ച് നിങ്ങള്‍ ആലോചിച്ചു നോക്കൂ. നിങ്ങള്‍ ഒരു സ്‌കൂള്‍ ടീച്ചറാണ്. സ്‌കൂളിലേക്കു പോകുമ്പോള്‍ കുട്ടികള്‍ നിങ്ങളെ അടിക്കുന്നു എന്നു കരുതുക. അവരെ പേടിച്ചു ജോലിക്കു പോകുന്ന അവസ്ഥയെ കുറിച്ചു ചിന്തിച്ചു നോക്കൂ. ഞങ്ങള്‍ അങ്ങനെ ഒരു അവസ്ഥയിലാണ് ജോലിചെയ്യുന്നത്. രാത്രിയോ പകലോ എന്നില്ലാതെ തുടര്‍ച്ചയായി 24 ഉം 48 ഉം മണിക്കൂറുകള്‍ ജോലിചെയ്യുന്നവരാണ്. വരുന്ന രോഗി മദ്യപിച്ചാണോ പ്രതിയാണോ മാനസിക പ്രശ്‌നമുള്ളയാളാണോ എന്നൊന്നും നോക്കാറില്ല. ഞങ്ങള്‍ക്കു മുന്നിലെത്തുന്നവര്‍ രോഗികളാണ്. അവരെ ചികിത്സിക്കുക എന്നതു മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. അതിനിടയില്‍ അടിയേല്‍ക്കുന്നു. ചീത്തവിളി കേള്‍ക്കുന്നു. ഇപ്പോള്‍ ഒരു വനിതാ ഡോക്ടര്‍ അവരുടെ ജോലി ചെയ്യുന്നതിനിടെ ക്രൂരമായി കൊല്ലപ്പെട്ടു. വിശപ്പും വിയര്‍പ്പുമുള്ള പച്ചയായ മനുഷ്യരാണ് ഞങ്ങള്‍. ഇതൊരു അപേക്ഷയാണ്.
അടികൊണ്ടാല്‍ ഞങ്ങള്‍ക്കും വേദനയെടുക്കും. തിരിച്ചു പോയാല്‍ ഞങ്ങളെയും കാത്തിരിക്കാനായി വീട്ടില്‍ അച്ഛനും അമ്മയും ഉണ്ട്. ഞാന്‍ ഒറ്റമകളാണ്. എന്നെ പോലെ തന്നെ ഒറ്റമകളാണ് വന്ദനയും. രാത്രി ഡ്യൂട്ടിക്കു പോകുമ്പോള്‍ ഡ്യൂട്ടിക്കു പോകുകയാണെന്ന് ആ കുട്ടി വീട്ടില്‍ വിളിച്ചു പറഞ്ഞു കാണും. കാലത്ത് പൊതിഞ്ഞുകെട്ടിയ വെള്ള തുണിക്കെട്ടായി വീട്ടിലെക്കു പോകേണ്ടി വരുന്ന അവസ്ഥ ഒന്ന് ആലോചിക്കണം. നിങ്ങളെ ശുശ്രൂഷിക്കണമെങ്കില്‍ ഞങ്ങള്‍ക്ക് ഞങ്ങളുടെ ജീവനും ആരോഗ്യവും ബാക്കിയുണ്ടാകണം. ഇതിനായി എല്ലാവരും കൂടെയുണ്ടാകണമെന്ന് അഭ്യര്‍ഥിക്കുകയാണ് ജാനകി പറഞ്ഞു. ഏതെങ്കിലും ഡോക്ടര്‍മാരെ കുറിച്ച് നിങ്ങള്‍ക്കു പരാതിയുണ്ടെങ്കില്‍ കൃത്യമായി പരാതിപ്പെടണമെന്നും ജാനകി ആവശ്യപ്പെട്ടു. 'പരാതി പറയാനുള്ള കംപ്ലെയ്ന്റ് സെല്ലുകള്‍ ആശുപത്രികളില്‍ ഉണ്ട്. അല്ലെങ്കില്‍ ആശുപത്രിയിലെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍മാരോട് പരാതിപ്പെടാം. ദയവ് ചെയ്ത് ഡോക്ടര്‍മാരെ ശാരീരികമായി ഉപദ്രവിക്കരുത്.' ജാനകി അഭ്യര്‍ത്ഥിച്ചു.
https://www.facebook.com/Malayalivartha
























