തലസ്ഥാനത്ത് മിന്നൽ ചുഴലി: കനത്ത നാശ നഷ്ടം:- ചുഴലിക്കാറ്റ് ഉഗ്രരൂപമെടുക്കുന്നു....

കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ തിരുവനന്തപുരത്ത് മിന്നൽ ചുഴലി അനുഭവപ്പെട്ടു. കനത്ത നാശ നഷ്ട്ടം റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് കനത്ത മഴയിലും ചുഴലിക്കാറ്റുമുണ്ടായത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ വെള്ളൈക്കടവിൽ മരം വീണ് വീടുകൾ തകര്‍ന്നു. പ്ലാസ്റ്റിക് ഷീറ്റിട്ട മേൽക്കൂര പറന്നുപോയി. റോഡിന്‍റെ ഒരുഭാഗം മഴയിൽ ഒലിച്ചു പോയി. വാഴകൃഷി ഉൾപ്പെടെ വ്യാപക കൃഷി നാശം ഉണ്ടായി. പേയാട് കനത്ത മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് തെങ്ങ് വീണ് ചെറുകോട് സ്വദേശി സുരേഷ് കുമാറിന് പരിക്കേറ്റു. വൈകീട്ട് മൂന്നരയ്ക്കായിരുന്നു സംഭവം.
വീടിന്റെ ഓട് പൊട്ടി താഴെ വീണാണ് വീടിനകത്തുണ്ടായിരുന്ന സുരേഷിന് പരിക്കേറ്റത്. ഫയര്‍ഫോഴ്സ് എത്തിയാണ് തെങ്ങ് മുറിച്ചുമാറ്റിയത്. പേയാട്, വള്ളൈക്കടവ്, വയലിക്കട, മൂന്നാംമൂട് മേഖലകളിൽ മരങ്ങൾ പൊട്ടിവീണു. പ്രദേശങ്ങളിൽ വീടുകളും റോഡും തകര്‍ന്നു. കെഎസ്ഇബിയുടെ വൈദ്യുതി കമ്പികൾക്ക് മുകളിൽ മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു.
നിരവധി ഇടങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ പൊട്ടി. വീടിന് മുകളിൽ തെങ്ങ് വീണ് ഗൃഹനാഥന് പരിക്കേറ്റു. കണ്ണൂര്‍ പടിയൂരില്‍ ഇടിമിന്നലേറ്റ് വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ കത്തി നശിച്ചു. കൊശവന്‍ വയലിലെ വലിയ പറമ്പില്‍ വനജയുടെ വീട്ടിലാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. വീട്ടിലെ നായ മിന്നലേറ്റു ചത്തു. വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ വീണിട്ടുണ്ട്. മിന്നലേറ്റ് തറയുടെ ഒരു ഭാഗത്ത് കുഴി രൂപപ്പെട്ടു. വീട്ടുകാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇരിക്കൂര്‍ മേഖലയിലും മിന്നലില്‍ നാശനഷ്ടമുണ്ടായി.
സംസ്ഥാനത്ത് അടുത്ത നാല് ദിവസവും മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് ഉണ്ട്. ഇടി, മിന്നൽ, കാറ്റ് എന്നിവയോടു കൂടിയ മഴയ്ക്കാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'മോഖ' ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ശക്തിപ്രാപിച്ച സാഹചര്യത്തിലാണ് കേരളത്തിലും മഴ ലഭിക്കുന്നത്. വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന അതിതീവ്ര ചുഴലിക്കാറ്റ് മധ്യ- കിഴക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 14 ഓടെ ശക്തി കുറയുന്ന 'മോഖ' ചുഴലിക്കാറ്റ് അന്നേ ദിവസം ഉച്ചയോടെ ബംഗ്ലാദേശിനും മ്യാൻമറിനും ഇടയിൽ പരമാവധി 175 കിലോമീറ്റർ/മണിക്കൂർ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനാൽ, തമിഴ്നാട് തീരം, കന്യാകുമാരി പ്രദേശം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇവിടങ്ങളിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ല.
കൂടാതെ, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മത്സബന്ധനത്തിനായി പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. വടക്കുകിഴക്ക് ബംഗാൾ ഉൾക്കടൽ, വടക്ക് ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങണമെന്ന നിർദേശവും കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് ചുഴലിക്കാറ്റ് ഉഗ്രരൂപം പ്രാപിക്കും. ഏറ്റവും കൂടുതൽ വേഗതയായ 175 കിലോമീറ്റർ വരെ വേഗതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും. ഇടിയോടുകൂടിയുള്ള മഴയ്ക്കാണ് കിഴക്കൻ പ്രദേശങ്ങളിൽ സാധ്യതയുള്ളത്. വടക്കൻ കേരളത്തിന്റെയും തെക്കൻ കേരളത്തിന്റെയും കിഴക്കൻ മേഖലകളിലാണ് മഴ സാധ്യത.
https://www.facebook.com/Malayalivartha
























