മനുഷ്യ ജീവന് വിലകല്പിക്കാത്ത സര്‍ക്കാര്‍ എന്ന മേല്‍വിലാസം ചാര്‍ത്തിക്കിട്ടിയിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഒരു വാക്കു പോലുമുണ്ടായിട്ടില്ലെന്നത് കേരള ജനതയെ അവഗണിക്കുന്നതിന് തുല്യമായി കരുതുന്നു

അടുത്തത്തടുത്ത ദിവസങ്ങളിലായി കേരളത്തെ കണ്ണീര്‍ കുടിപ്പിച്ച സംഭവങ്ങളായിരുന്നു താനൂര്‍ ബോട്ടപകടവും, ഡോ.വന്ദനദാസിന്റെ കൊലപാതകവും. രണ്ടു സംഭവത്തിലും സര്‍ക്കാരിന്റെ തികഞ്ഞ അലംഭാവവും ധാര്‍ഷ്ട്യവും പ്രകടമാണ്. ഹൈക്കോടതി പോലും കേരള സര്‍ക്കാര്‍ സിസ്റ്റത്തെ കുറിച്ച് വ്യ്ാകുലപ്പെടുന്ന സാഹചര്യമുണ്ടായി. നാലുപാടു നിന്നുമുണ്ടായ പ്രതിഷേധത്തെ ചെറുക്കാന്‍ സര്‍ക്കാരിനോ സിപിഎമ്മിനോ നാളിതുവരെ കഴിഞ്ഞിട്ടില്ല. മനുഷ്യ ജീവന് വിലകല്പിക്കാത്ത സര്‍ക്കാര്‍ എന്ന മേല്‍വിലാസം ചാര്‍ത്തിക്കിട്ടിയിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഒരു വാക്കു പോലുമുണ്ടായിട്ടില്ലെന്നത് കേരള ജനതയെ അവഗണിക്കുന്നതിന് തുല്യമായി കരുതുന്നു. മുന്‍ ദേശാഭിമാനി റസിഡന്റ് എഡിറ്ററും ഇടതു ചിന്തകനുമായ ജി ശക്തിധരന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെയാണ്.
കണ്ണില്‍പൊടിയിടാന്‍
അല്ലേ അന്വേഷണം?
ഡോ വന്ദന യുടെ കൊലപാതകം സൃഷ്ടിച്ച രോഷാഗ്‌നിയിലും തിരൂര്‍ ബോട്ടപകടം 22 നിഷ്‌കളങ്കരായ മനുഷ്യ ജീവന്‍ അപഹരിച്ച ദൈന്യതയിലും നിന്നു തലയൂരാന്‍ സര്‍ക്കാരിന് ഇന്നലെ
വൈകിട്ടോടെ കളമൊരുങ്ങികിട്ടിയതോടെ ഈ അതിദാരുണ സംഭവവും പൈശാചിക കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ നിന്ന് തേഞ്ഞുമാഞ്ഞു പോകുകയാണ്. ഡോ വന്ദനയുടെ കൊലപാതകം സംബന്ധിച്ച് കൊല്ലം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും ആരോഗ്യ വകുപ്പിലെ ഡെപ്യുട്ടി ഡിഎംഒ യും അന്വേഷിക്കുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ബോട്ടപകടം അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി കെ മോഹനനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് .
കേരളം ഇതേവരെ കണ്ടിട്ടില്ലാത്ത ഒരു പൈശാചിക കുറ്റകൃത്യത്തെ കുറിച്ച്, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ഒരു വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് മാതൃകാപരമായി അന്വേഷിക്കാന്‍ സിപിഎം ഏരിയാകമ്മിറ്റി ഓഫീസിലെ ചീട്ടും വാങ്ങി പ്രാദേശിക രാഷ്ട്രീയ താല്പ്പര്യം മുന്‍നിര്‍ത്തി നിയമിക്കപ്പെടുന്ന ഡിവൈഎസ് പി യെയാണോ നിയോഗിക്കേണ്ടത്? രാഷ്ട്രീയത്തിനതീതമായി ഡിവൈഎസ്പി മാര്‍ അന്വേഷണം നടത്തി തെളിയിക്കപ്പെട്ട എത്ര കേസുകള്‍ സമീപകാലത്തു നമുക്ക് നിരത്തിവെക്കാനുണ്ട്. ക്രൈം ബ്രാഞ്ച് ഡി ഐ ജിമാര്‍ അന്വേഷണം നടത്തുന്ന കേസുകളില്‍ പോലും കുറ്റവാളികള്‍ ജയിലിലടക്കപെടുന്നില്ല. അതിനിടെയാണ് ഇതുപോലെ കേരളത്തെ ഞെട്ടിച്ച കേസില്‍ പാര്‍ട്ടി ഓഫീസുകളില്‍ നിന്ന് ഏരിയ സെക്രട്ടറി തുണ്ടു കൊടുത്തുവിടുന്നവരെ അന്വേഷണ ചുമതല നല്‍കുന്നത്. മാത്രമോ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടി ഡി എം ഓ യെ ആണ് മറ്റൊരു അന്വേഷണത്തിന് ഏല്‍പ്പിച്ചിരിക്കുന്നത്! എത്ര വിചിത്രമാണ് ഈ അന്വേഷണ പ്രഹസനം?
ഒരു സീനിയര്‍ ഐ പി എസ് ഉദ്യോഗസ്ഥനെയും സീനിയര്‍ ഐ എ എസ് ഉദ്യോ ഗസ്ഥനെയും കിട്ടാത്തതു കൊണ്ടാണോ ഇങ്ങിനെ കണ്ണില്‍ പൊടിയിടുന്നത്? എന്ത് വഞ്ചനയാണിത്? പ്രതിപക്ഷത്തിന് എന്തുപറ്റി? നാവിറങ്ങിപ്പോയോ ? ബോട്ടപകടം അന്വേഷിക്കാന്‍ നിയോഗിച്ച മുന്‍ ജഡ്ജി ക്കെതിരെ മുസ്ലിം ലീഗിന്റെ യുവ നേതാവ് പൊട്ടിത്തെറിച്ചു സംസാരിച്ചത് കണ്ടു. 22 മനുഷ്യ ജീവന്‍ അപഹരിച്ച ഒരു ദുരന്തത്തെ കുറിച്ച് ആ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ എന്താ ഇതുവരെ വായ് തുറക്കാത്തത് . 22 അല്ല 222 പേരുടെ ജീവന്‍ നഷ്ടപ്പെട്ടാലും അവര്‍ക്കെന്തു നഷ്ടം? പോയത് പാവങ്ങള്‍ക്കല്ലേ? ഈ അന്വേഷണവും വെറും പ്രഹസനമാണെന്നത് എനിക്ക് പറയാതിരിക്കാനാകില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള നേര്‍വഴിക്ക് മാത്രം സഞ്ചരിച്ചിട്ടുള്ള പട്ടിണിയുടെയും കൊടും ദാരിദ്ര്യത്തിന്റെയും കയ്പ്പ് നീര് ഏറെ കുടിച്ചിറക്കിയിട്ടുള്ള ഒരു ന്യായാധിപന്‍ ആണ് ജസ്റ്റിസ് വി കെ മോഹന്‍ . പക്ഷെ അദ്ദേഹത്തിന് പാര്‍ട്ടി നിര്‌ദേശിക്കുന്നതിനപ്പുറം ഒരു കടലാസിലും വിധി എഴുതാനാകില്ല. അത് അദ്ദേഹത്തിന്റെ പരിമിതിയാണ്. 22 ഹതഭാഗ്യരുടെ മുഖം ഓര്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കരണീയമായിട്ടുള്ളത് ഈ പാപ ഭാരത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. അതാണ് പഴയ വികെ മോഹനന് അഭികാമ്യം.
ഈ സംഭവങ്ങളില്‍ ഈ നിമിഷം വരെ കേരളത്തിലെ പൊതുസമൂഹത്തോട് ഒരക്ഷരം പ്രതികരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിക്ക് ഇത് ചീള് കേസാണ്.എന്താ അദ്ദേഹം മൂന്നരക്കോടി ജനങ്ങളെ പുല്ലായ് കരുതുകയാണോ?
ഒരു വനിതാ നിയമസഭാ സാമാജികയെ ജനാധിപത്യത്തിന്റെ ശ്രീകോവിലിനുള്ളില്‍ തടഞ്ഞു വെച്ച് വളഞ്ഞിട്ട് തല്ലി കൈയില് എല്ല് പൊട്ടിച്ചിട്ട് ഫോണിലൂടെ എങ്കിലും ഒരു സഹതാപ വാക്ക് പോലും പറയാതെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് വ്യാജ എക്‌സ്‌റേ സംഘടിപ്പിച്ചു ആ വനിതാ എം എല്‍ എ യോട് കൊടും ക്രൂരത കാട്ടുന്നവന്‍ മനുഷ്യനാണോ. ഇതുപോലൊരു മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ടോ കേരളം?.
വനിതാ ഡോക്ടറെ ആശുപത്രിയില്‍ കയറി ഒരുത്തന്‍ കുത്തോട് കുത്തി കുത്തി കൊന്നിട്ട് ഫോട്ടോഗ്രാഫറെ മുന്‍പില്‍ സഹതപിച്ചുകാണിക്കാന്‍ ഈ മുഖ്യമന്ത്രി എത്ര സാഹസപ്പെട്ടിട്ടുണ്ടാകും. മനുഷ്യസ്‌നേഹിയായ ഒരുവനാണ് മുഖ്യമന്ത്രിയുടെ കസേരയിലുണ്ടായിരുന്നെങ്കില്‍ മൂന്നാറിലെ കയ്യേറ്റ മാഫിയയെ കീഴ്‌പ്പെടുത്തിയ ഊര്‍ജ്ജസ്വലതയോടെ നിയമം നിയമത്തിന്റെ വഴിക്ക് സഞ്ചരിക്കുമായിരുന്നു. ന്യായാധിപന്മാര്‍ ഇവിടെ ഒറ്റയ്ക്കാകില്ലായിരുന്നു. ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് ന്യായാധിപന്മാര്‍ ഭരണനേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുന്ന സ്ഥിതി മുമ്പ് എപ്പോഴെങ്കിലും നമ്മള്‍ കണ്ടിട്ടുണ്ടോ?
മാനവികത എന്നത് ഒരു ജനുസിന്റെ ലെഗസിയാണ്. അതുകൊണ്ടാണ് കമ്മ്യുണിസ്റ്റുകാര്‍
മാനവികതയെക്കുറിച്ചു സംസാരിച്ചു കൊണ്ടേയിരിക്കുന്നത് . അത് കെട്ടുപോകുമ്പോഴാണ് ഈ പ്രസ്ഥാനം സ്ഥാപിച്ചവന്‍ നൂറാം വയസിലേക്ക് കടന്നു എന്ന് അറിയുമ്പോള്‍ പോലും അദ്ദേഹത്തെ ഒരു നോക്ക് പോയി കാണണം എന്ന് തോന്നാത്തത്. അത്ര വലിയ കരിങ്കല്ലാണ് ഹൃദയത്തില്‍ ചുമക്കുന്നത്.
എന്റെ ഈ പോസ്റ്റ് എല്ലാ രാഷ്ട്രീയ അണികളും രാഷ്ട്രീയമില്ലാത്തവരും ചിന്തിക്കാനാണ്. ഇതിലെ വഞ്ചന രാഷ്ട്രീയം മറന്ന് ചിന്തിച്ചു നോക്കൂ.
സ്വാഭാവിക നീതി പോലും മരിച്ചവര്‍ക്ക് നിഷേധിക്കുന്ന അന്വേഷണങ്ങളെ കുറിച്ച് കൂടുതലായി പറയാന്‍ കഴിയില്ല. കൊല്ലരുതേ ജീവിക്കണം എന്ന് നിലവിളിക്കുന്ന യുവഡോക്ടര്‍മാര്‍ സുരക്ഷയ്ക്കാണ് സര്‍ക്കാരിനോട് യാചിക്കുന്നത്. സര്‍ക്കാരാകട്ടെ ഞങ്ങള്‍ക്ക മുകളില്‍ ആരുമില്ലെന്ന ധാര്‍ഷ്ട്യത്തിന്റെ മുഖംമൂടിയണിഞ്ഞ് എല്ലാവരേയും പുച്ഛിച്ചു തള്ളുന്നു. ആരോഗ്യ മന്ത്രിക്കെതിരെ തെരുവുകളില്‍ നടക്കുന്ന അധിക്ഷേപങ്ങള്‍ക്കാണ് സര്‍ക്കാരും ഇടതുപക്ഷവും പ്രാധാന്യം കൊടുത്തു കൊണ്ടിരിക്കുന്നതെന്ന് കാണുമ്പോള്‍ സിപിഎമ്മിന്റെ അപചയം വ്യക്തമാവുകയാണ്. കൊല്ലും കൊലയും നിര്‍ബാധം നടക്കുന്ന നാട്ടിലിരുന്നിട്ട് അപ്പുറത്തെ കുറ്റങ്ങള്‍ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഒരുതരം സാഡിസ്റ്റ് രീതിയിലേയ്ക്കാണ് സര്‍ക്കാര്‍ സംവിധാനം അധപതിച്ചിരിക്കുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.
https://www.facebook.com/Malayalivartha
























