ശവത്തെ കുത്തരുത്... കര്‍ണാടകത്തില്‍ ചുമപ്പ് സാന്നിധ്യം അറിയിക്കാനുള്ള സിപിഎമ്മിന്റെ മോഹം തകര്‍ന്നടിഞ്ഞു; ബാഗേപ്പള്ളിയില്‍ ജയിച്ച് വീമ്പിളക്കാമെന്നുള്ള മോഹം കന്നടക്കാര്‍ തകര്‍ത്തുകളഞ്ഞു; മൂന്നാം സ്ഥാനത്തോടെ സിപിഎം സ്ഥാനാര്‍ത്ഥി സലാം പറഞ്ഞു; സിപിഐയും രക്ഷപ്പെട്ടില്ല

ഒരേയൊരു സീറ്റ്. ഒരൊറ്റ സീറ്റ്. അത്ര മാത്രം മതി സിപിഎമ്മിന് ആഘോഷിക്കാന്‍. അല്ലാതെ കര്‍ണാടക ഭരിക്കണമെന്ന മോഹമൊന്നുമില്ല. പക്ഷെ ആ സ്വപ്നം കന്നടക്കാര്‍ ഓടിച്ചു വിട്ടു. കര്‍ണാടക നിയമസഭയില്‍ സാന്നിധ്യം അറിയിക്കാനുള്ള സിപിഎമ്മിന്റെ സ്വപ്നങ്ങള്‍ ഇത്തവണയും പൂവണിഞ്ഞില്ല.
ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ചിക്കബല്ലാപുരയിലെ ബാഗേപ്പള്ളിയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ.എ. അനില്‍ കുമാറിനു 19,621 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലത്തില്‍ ഇക്കുറി വിജയിക്കാനുറച്ച് കടുത്ത പ്രചാരണമാണ് നടത്തിയത്. കോണ്‍ഗ്രസിനായി സിറ്റിങ് എംഎല്‍എ എസ്.എന്‍ സുബ്ബറെഡ്ഡി 19179 വോട്ടുകള്‍ക്കു മണ്ഡലം നിലനിര്‍ത്തിയപ്പോള്‍ ബിജെപിക്കാണ് രണ്ടാം സ്ഥാനം.
ഇതുള്‍പ്പെടെ 4 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിനു 3 സീറ്റുകളില്‍ ജനതാദള്‍ (എസ്) പിന്തുണ നല്‍കിയിട്ടും 0.06 % വോട്ടു മാത്രമാണ് ലഭിച്ചത്. 7 മണ്ഡലങ്ങളില്‍ മത്സരിച്ച സിപിഐയ്ക്കു 0.02% വോട്ടു മാത്രമാണ് ലഭിച്ചത്. സിപിഎമ്മും സിപിഐയും തമ്മില്‍ മത്സരിച്ച കെജിഎഫ് മണ്ഡലത്തില്‍ ഇരുകക്ഷികള്‍ക്കും വിജയിക്കാനായില്ല. സിപിഎം സ്ഥാനാര്‍ഥി തങ്കരാജിനു 1003 വോട്ടും സിപിഐ സ്ഥാനാര്‍ഥി ജോഷി ബാഷിനു 918 വോട്ടും മാത്രമേ നേടാനായുള്ളൂ. 15 സീറ്റുകളില്‍ മത്സരിച്ച എസ്യുസിഐയ്ക്കും 2 സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ ലിബറേഷനും നിസ്സാര വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.
തിരഞ്ഞെടുപ്പില്‍ സജീവ പ്രചാരണവുമായി കളം നിറഞ്ഞിട്ടും നേട്ടമുണ്ടാക്കാനാകാതെ ചെറു പാര്‍ട്ടികള്‍ വലഞ്ഞു. കര്‍ഷക പാര്‍ട്ടിയായ സര്‍വോദയ കര്‍ണാടക പക്ഷയ്ക്കും മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഡിയുടെ കല്യാണ പ്രഗതി പക്ഷയ്ക്കും മാത്രമാണ് ഒരു സീറ്റിലെങ്കിലും ജയിക്കാന്‍ കഴിഞ്ഞത്. പല മണ്ഡലങ്ങളിലും നോട്ടയ്ക്കും പിന്നിലായിരുന്നു ചെറു പാര്‍ട്ടികളുടെ സ്ഥാനം. 209 മണ്ഡലങ്ങളില്‍ മത്സരിച്ച ആംആദ്മി പാര്‍ട്ടിക്കു 0.58 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.
പാര്‍ട്ടി നിര്‍ണായക സാന്നിധ്യമാകുമെന്ന് അവകാശപ്പെട്ടിരുന്ന ബെംഗളൂരു നഗര മേഖലയിലും ആപ്പിന്റെ സ്ഥാനാര്‍ഥികള്‍ പിന്നോട്ടു പോയി. കഴിഞ്ഞ തവണ ഒരു സീറ്റ് ലഭിച്ച ബിഎസ്പി ഇക്കുറി സംപൂജ്യമായി. 137 മണ്ഡലങ്ങളില്‍ മത്സരിച്ച പാര്‍ട്ടിക്കു 0.31 % വോട്ടു മാത്രമാണ് ലഭിച്ചത്. പാര്‍ട്ടി ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്ന ബെംഗളൂരുവിലെ പുലികേശിനഗറില്‍ രണ്ടാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 9 സീറ്റില്‍ മത്സരിച്ച എന്‍സിപിക്കു 0.27 ശതമാനം വോട്ടാണു ലഭിച്ചത്.
അസദുദ്ദീന്‍ ഉവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീനും (എഐഎംഐഎം) എസ്ഡിപിഐയ്ക്കും കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ സാധിച്ചില്ല. എഐഎംഐഎം 2 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഹൂബ്ലിധാര്‍വാഡ് ഈസ്റ്റ് മണ്ഡലത്തില്‍ 5600, ബസവന ബാഗേവാദിയില്‍ 1472 എന്നിങ്ങനെ വോട്ടാണ് പാര്‍ട്ടിക്കു ലഭിച്ചത്. ഇരു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 16 സീറ്റുകളില്‍ മത്സരിച്ച എസ്ഡിപിഐ നരഹസിംഹരാജയില്‍ 25 % വോട്ടും മംഗളൂരുവില്‍ 10 % വോട്ടും നേടി മൂന്നാം സ്ഥാനത്തെത്തി. എന്നാല്‍ ഇരു മണ്ഡലങ്ങളും കോണ്‍ഗ്രസ് നിലനിര്‍ത്തി.
ഇത് പുരോഗതിക്കും ക്ഷേമത്തിനും സാമൂഹിക നീതിക്കും ജനങ്ങള്‍ നല്‍കിയ വിജയമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിനു നന്ദി. കോണ്‍ഗ്രസ് മുന്നോട്ടുവച്ച 5 വാഗ്ദാനങ്ങളും ആദ്യമന്ത്രിസഭാ യോഗത്തില്‍ തന്നെ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ജയമാണെന്ന് ഡി.കെ.ശിവകുമാര്‍ പറഞ്ഞു. അണികളെല്ലാം ഒറ്റക്കെട്ടായി അധ്വാനിച്ചതിന്റെ ഫലം. ഗാന്ധികുടുംബം എന്നില്‍ വിശ്വാസം അര്‍പ്പിച്ചു. അതിനു നന്ദി. സിദ്ധരാമയ്യയും ഖര്‍ഗെയും ഉള്‍പ്പെടെ ഓരോ നേതാവിനും പ്രവര്‍ത്തകര്‍ക്കും നന്ദിയറിയിച്ചു.
"
https://www.facebook.com/Malayalivartha
























