വിമാനത്തില്‍ കയറുന്നതിനിടെ യാത്രക്കാരന് മഴ നനഞ്ഞ് പനി പിടിച്ചു, എട്ട് വര്‍ഷം മുമ്പുള്ള കേസിൽ 16,000 രൂപ നഷ്ട പരിഹാരം നല്‍കാൻ ഉത്തരവ്

വിമാനത്തില്‍ കയറുന്നതിനിടെ മഴ നനഞ്ഞ് യാത്രക്കാരന് പനി പിടിച്ച സംഭവത്തിൽ കൊച്ചി വിമാനത്താവള അധികൃതര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ ഉത്തരവ്. എട്ട് വര്‍ഷം മുമ്പുള്ള കേസിൽ 16,000 രൂപ നഷ്ട പരിഹാരം നല്‍കാനാണ് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഇപ്പോൾ ഉത്തരവിട്ടത്. എറണാകുളം വെണ്ണല സ്വദേശിയായ ടി.ജി.എന്‍. കുമാറിന്‍റെ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ നടപടി.
എന്നാല്‍, ഉത്തരവ് സംബന്ധമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല എന്നാണ് സിയാല്‍ അധികൃതര്‍ വിശദമാക്കിയിരിക്കുന്നത്. ഉത്തരവ് ലഭിച്ചാൽ അപ്പീല്‍ പോകാനാണ് തീരുമാനമെന്നും അധികൃതര്‍ വിശദമാക്കി. 2015 ൽ കൊച്ചി വിമാനത്താവളത്തില്‍ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്ക് കാരണമായ സംഭവമുണ്ടായത്. കൊച്ചി വിമാനത്താവളത്തില്‍ അന്ന് ടെര്‍മിനല്‍ സൗകര്യം ഉണ്ടായിരുന്നില്ല.
മാത്രമല്ല, കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ കൊച്ചിയിലേക്ക് തിരിച്ച് വിട്ടത് മൂലം യാത്രക്കാരന് ബുദ്ധിമുട്ടുണ്ടായെന്നും കമ്മീഷന് കൊടുത്തിരിക്കുന്ന പരാതിയില്‍ പറയുന്നുണ്ട്. എന്നാൽ ടെര്‍മിനല്‍ ഇല്ലാതിരുന്ന കാലത്താണ് ഈ സംഭവമുണ്ടായത്. പക്ഷേ, ഇന്ന് ഇത്തരം പ്രശ്നങ്ങൾ ഇല്ലെന്നും കൊച്ചി വിമാനത്താവള അധികൃതര്‍ പറഞ്ഞു.
അതേസമയം നേരത്തെ ടിക്കറ്റ് ഉണ്ടായിട്ടും യാത്രയ്ക്ക് അനുമതി നിഷേധിച്ച സംഭവത്തിൽ യാത്രക്കാരന് എയർ ഇന്ത്യ ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി വന്നിരുന്നു. മുൻകൂട്ടി ബുക്ക് ചെയ്ത യാത്രാടിക്കറ്റ് ഉണ്ടായിട്ടും യാത്രാനുമതി നിഷേധിച്ചതിനാൽ പരാതിക്കാരൻ ഉദയനാപുരം തെനാറ്റ് ആന്റണി എന്നാൾക്ക് മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാനാകാതെ പോയി.
2018 ഓഗസ്‌റ്റ് 25 ന് കൊച്ചിയില്‍നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ആന്റണി ടിക്കറ്റ് ബുക്ക് ചെയ്‌തത്. ഓഗസ്‌റ്റ് 28 ന് ഇംഗ്ലണ്ടിലെ ബര്‍മിങ്‌ഹാമില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായിരുന്നു ഇത്. എന്നാൽ കൊച്ചിയില്‍ നിന്ന് യാത്രചെയ്യാനാവാതെ വന്നതോടെ ഡല്‍ഹിയില്‍നിന്നുള്ള മറ്റൊരു വിമാനത്തില്‍ ആന്റണി ടിക്കറ്റ് വാങ്ങി. ബ്രിട്ടനില്‍ സ്‌ഥിരതാമസ പെര്‍മിറ്റുള്ള ആന്റണി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ബ്രിട്ടനു പുറത്ത് താമസിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ യാത്ര വിലക്കുകയായിരുന്നു.
ഇതോടെ കൊച്ചിയിലേക്കു മടങ്ങിയ ആന്റണി തൊട്ടടുത്ത ദിവസം ഖത്തര്‍ എയര്‍വേയ്‌സില്‍ ദോഹ വഴി മാഞ്ചസ്‌റ്ററിലും പിന്നീട് റോഡുമാര്‍ഗം ബര്‍മിങ്‌ഹാമിലും എത്തിയപ്പോഴേക്കും മകന്റെ വിവാഹം കഴിഞ്ഞിരുന്നു. ഇതോടെയാണ് എയർഇന്ത്യയ്ക്കെതിരെ പരാതിയുമായി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനെ സമീപിച്ചത്.കേസിൽ വാദംകേട്ട വി.എസ്. മനുലാല്‍ പ്രസിഡന്റും ആര്‍. ബിന്ദു, കെ.എം.ആന്റോ എന്നിവര്‍ അംഗങ്ങളുമായുളള ജില്ലാ ഉപഭോക്‌തൃ തര്‍ക്കപരിഹാര കമ്മിഷനാണ് ആന്‍റണിക്ക് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha
























