സര്‍ക്കാരിനെതിരായ അഴിമതിവിരുദ്ധതയും മതേതരമനുഷ്യരും കൈകോര്‍ത്തപ്പോള്‍, കര്‍ണാടകയില്‍ ബി.ജെ.പിക്കും പ്രചരണത്തിന് നേതൃത്വം കൊടുത്ത നരേന്ദ്രമോദിക്കും ഹിമാലയന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്....കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്‌നം കണ്ട, കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി സര്‍ക്കാര്‍, വേണമെന്നും ഇരട്ട എഞ്ചിന്‍ ഭരണത്തിന് വേഗത കൂട്ടുമെന്നും ഉള്ള ബി.ജെ.പിയുടെ മുദ്രാവാക്യം ജനം വലിച്ചെറിഞ്ഞു....

സര്‍ക്കാരിനെതിരായ അഴിമതിവിരുദ്ധതയും മതേതരമനുഷ്യരും കൈകോര്‍ത്തപ്പോള്‍ കര്‍ണാടകയില്‍ ബി.ജെ.പിക്കും പ്രചരണത്തിന് നേതൃത്വം കൊടുത്ത നരേന്ദ്രമോദിക്കും ഹിമാലയന്‍ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മുക്തഭാരതം സ്വപ്‌നം കണ്ട, കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി സര്‍ക്കാര്‍ വേണമെന്നും ഇരട്ട എഞ്ചിന്‍ ഭരണത്തിന് വേഗത കൂട്ടുമെന്നും ഉള്ള ബി.ജെ.പിയുടെ മുദ്രാവാക്യം ജനം വലിച്ചെറിഞ്ഞു. ശരിക്കും കോണ്‍ഗ്രസ് ഒരു സുനാമി പോലെ ബി.ജെ.പിയെ വിഴുങ്ങുകയായിരുന്നു. ബി.ജെ.പി വിരുദ്ധ വോട്ടുകളെല്ലാം കൈപ്പത്തിക്ക് കീഴിലാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. കന്നഡയിലെ ഈ മതേതര-അഴിമതിവിരുദ്ധ കാറ്റ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലേക്കും വീശുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇടത്-ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമാകുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. ഇത് തുടര്‍ന്നാല്‍ സി.പി.എമ്മും അവര്‍ നേതൃത്വം കൊടുക്കുന്ന ഇടത് മുന്നണിയും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തും.
അഴിമതി, സ്വജനപക്ഷപാതം എന്നിവയ്‌ക്കെല്ലാം പുറമേ ജനങ്ങളുടെ സ്വത്തിനും ജീവനും പോലും സംരക്ഷമില്ലാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. എല്ലാ മേഖലകളിലും ഭരണവിരുദ്ധവികാരം ശക്തമാണ്. ജനങ്ങള്‍ക്ക് ആശ്രയം കോടതി മാത്രമാണ് എന്ന നിലയിലേക്കാണ് കാര്യങ്ങളെത്തി നില്‍ക്കുന്നത്. സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്ന ജസ്റ്റിസുമാരെ ഉള്‍പ്പെടെ സഖാക്കള്‍ സൈബറിടങ്ങളില്‍ അധിഷേപിക്കുകയാണ്. അത്രയ്ക്ക് അസഹിഷ്ണുതയാണ് സി.പി.എമ്മിനും പ്രവര്‍ത്തകര്‍ക്കും ഉള്ളത്. മന്ത്രിമാരോട് നേരിട്ട് പരാതി പറഞ്ഞാലും നടപടിയെടുക്കാത്ത അവസ്ഥയുണ്ട്. അതിന്റെ ഫലമായാണ് താനൂര്‍ ബോട്ട് ദുരന്തം ഉണ്ടായത്. മന്ത്രി അബ്ദുറഹ്‌മാന്റെ അടുപ്പക്കാരന്‍ ലൈസന്‍സും രജിസ്‌ട്രേഷനുമില്ലാതെ സര്‍വ്വീസ് നടത്തിയ ബോട്ട് മറിഞ്ഞാണ് 22 പേരുടെ ജീവന്‍ പൊലിഞ്ഞത്. ഒരു കുടുംബത്തിലെ 11 പേരാണ് മരിച്ചത്. മരിച്ചവര്‍ക്ക് നഷ്ടപരിഹാരവും കൊടുത്ത്, അന്വേഷണവും പ്രഖ്യാപിച്ച് മന്ത്രിമാര്‍ മടങ്ങി. കോടതി പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതാകട്ടെ സി.പി.എമ്മിന് വളരെ വേണ്ടപ്പെട്ട റിട്ടയേഡ് ജഡ്ജിയെ. സര്‍ക്കാരിന്റെ തെറ്റുകള്‍ മറച്ചുവയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനും ആരെയൊക്കെ സ്വാധീനിക്കാമോ, അതെല്ലാം ഭരണനേതൃത്വം ചെയ്യുന്നു. ഇതിനെയൊക്കെ മാധ്യമങ്ങളും പ്രതിപക്ഷവും ചോദ്യം ചെയ്യുമ്പോള്‍ ധിക്കാരത്തോടെയും ധാര്‍ഷ്ട്യത്തോടെയും സംസാരിക്കുന്നു. അധികാരത്തിന്റെ മത്ത് തലയ്ക്ക് പിടിച്ചിരിക്കുകയാണ്. ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി പോലും പറയാനാകുന്നില്ല. ഇതാണോ ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്.
പരമ്പരാഗതമായി ഹൈന്ദവ വോട്ടുകളാണ് സി.പി.എമ്മിനെ അധികാരത്തിലേറ്റിയിരുന്നത്. എന്നാല്‍ ശബരിമല യുവതീപ്രവേശന വിധി തിടുക്കപ്പെട്ട് നടപ്പാക്കരുതെന്ന ഹിന്ദു സംഘടനകളുടെ ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചതോടെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഇരന്നു വാങ്ങി. അടുത്ത കൊല്ലം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിലെ സ്ഥിതിയും വ്യത്യസ്തമാകില്ല. ഹൈന്ദവരെ അവഗണിക്കുമ്പോള്‍ മുസ്ലിം ന്യൂനപക്ഷത്തെ സംരക്ഷിക്കുകയും അവരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയുമാണ്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ അവസാനം ആ നിലപാടില്‍ നിന്ന് പിന്നോട്ടുപോയി. മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടറാമിനെ ആലപ്പുഴ കളക്ടറാക്കിയതിനെതിരെ മുസ്ലിം സംഘടനകള്‍ തെരുവിലിറങ്ങിയതോടെ അയാളെ മാറ്റി. മിന്നല്‍ ഹര്‍ത്താലില്‍ പൊതുമുതല്‍ നശിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട് ജപ്തി ചെയ്യുന്നത് വൈകിപ്പിക്കാന്‍ ശ്രമിച്ചു. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ഫ്രണ്ട് മാര്‍ച്ചിനിടെ കൊച്ചുകുട്ടിയെ കൊണ്ട് വര്‍ഗീയ വിഷം ചീറ്റുന്ന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തില്‍ കേസെടുത്തെങ്കിലും പിന്നീട് അന്വേഷണം മന്ദഗതിയിലാക്കി. ഇത് വലിയ തോതില്‍ ഹൈന്ദവ-ക്രിസ്ത്യന്‍ ഏകീകരണത്തിന് ഇടയാക്കിയിട്ടുണ്ട്. അത് മുതലെടുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ക്രൈസ്തവരും മുസ്ലിം വിഭാഗങ്ങളും തമ്മില്‍ സംസ്ഥാനത്ത് ഭിന്നത വര്‍ദ്ധിച്ചുരുകയാണ്. ചാനല്‍ ചര്‍ച്ചകളില്‍ കെ.സി.ബി.സി നേതാക്കളും സഭാ വക്താക്കളും ഉന്നയിക്കുന്ന ആരോപണങ്ങളില്‍ നിന്നത് വ്യക്തമാണ്. ക്രൈസ്തവരടക്കമുള്ള പെണ്‍കുട്ടികളെ ഇസ്ലാമിലേക്ക് നിര്‍ബന്ധിതമായി മതം മാറ്റുകയും വിധ്വംസകപ്രവര്‍ത്തനങ്ങള്‍ക്കും മയക്കുമരുന്ന് കടത്തിനും ഉപയോഗിക്കുന്നുണ്ടെന്നും കെ.സി.ബി.സി ആരോപിക്കുന്നു. നാര്‍ക്കോട്ടിക് ജിഹാദ് ഉണ്ടെന്ന് പാലാ ബിഷപ്പ് തന്നെ വ്യക്തമാക്കി. ഇതേക്കുറിച്ച് വ്യക്തമായി അന്വേഷിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. പാലാ ബിഷപ്പ് ഹൗസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് സഭാ നേതൃത്വം ആരോപിക്കുന്നു. ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തിലെ കോടതിവിധി മറികടക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് തയ്യാറെടുക്കുകയാണ്. റബ്ബര്‍ അടക്കമുള്ള കര്‍ഷകരെ ദ്രോഹിക്കുന്ന നിലപാടാണുള്ളത്. അങ്ങനെയാണ് ചില ക്രൈസ്തവ സഭകള്‍ ബി.ജെ.പി അനുകൂല നിലപാട് എടുത്തത്. ഇതുമായി അവര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും അവര്‍ നേതൃത്വം കൊടുക്കുന്ന യു.ഡി.എഫിനും വലിയ നേട്ടമുണ്ടാക്കാനാവുമെന്ന് കരുതുന്നു. ഭൂരിപക്ഷം ഹൈന്ദവ വോട്ടുകളും പ്രധാനപ്പെട്ട ക്രൈസ്തവ സഭാ വോട്ടുകളും ലീഗിനൊപ്പമുള്ള മുസ്ലിം സംഘടനകളുടെയും പിന്തുണ അവര്‍ക്ക് കിട്ടുമെന്ന് കണക്ക്കൂട്ടല്‍.
സി.പി.എമ്മിന് ഒരു വിഭാഗം മുസ്ലിം -ഹിന്ദു വോട്ടും കേരളാ കോണ്‍ഗ്രസിലെ ക്രൈസ്തവരുടെ വോട്ടും മാത്രമേ നിലവിലെ സാഹചര്യത്തില്‍ ലഭിക്കൂ. ഭരണവിരുദ്ധ വികാരവും മുസ്ലിം പ്രീണനവും ഇടത് മുന്നണിക്ക് തിരിച്ചടിയായേക്കും. സി.പി.എം അടക്കമുള്ള ഇടത് പാര്‍ട്ടികളിലെ പ്രവര്‍ത്തകരായ ഹിന്ദുക്കളും ക്രൈസ്തവരും സര്‍ക്കാരിന്റെ മുസ്ലിം പ്രീണനത്തില്‍ അതൃപ്തരാണ്. അതേസമയം ഹൈന്ദവ ആരാധനാലയങ്ങളോട് പോലും നീതി കാണിക്കുന്നില്ലെന്ന ആക്ഷേപവും അവര്‍ക്കുണ്ട്. വെള്ളായണി ദേവിക്ഷേത്രത്തിലെ പ്രശ്‌നവും ഗുരുവായൂരമ്പലത്തിലെ ഫ്രീ ഓണ്‍ലൈന്‍ ദര്‍ശന്‍ നിര്‍ത്തലാക്കിയതും അടക്കമുള്ള വിഷയങ്ങള്‍ അവര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതെല്ലാം തിരുത്തി മതേതര സര്‍ക്കാരായി, ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോയാല്‍ ഇടത് സര്‍ക്കാരിന് നേട്ടമാകും.
https://www.facebook.com/Malayalivartha
























