പണം കുമിഞ്ഞുകൂടി പാക്കിസ്ഥാൻ സൈന്യം.!കോടികൾ ഒഴുകുന്നത് ഇങ്ങനെ

പാകിസ്ഥാനിലെ ജനങ്ങളുടെ അവസ്ഥ പരിതാപകരമാണെന്ന റിപ്പോർട്ടുകൾ ധാരാളം വരാറുണ്ട്. കടവും ദാരിദ്രവും പട്ടിണിയും പരിവട്ടവും, എല്ലാം പക്ഷെ സാധരണ ജനത്തിന്റെ മാത്രം അവസ്ഥയാണ് .അവരെ സംബന്ധിച്ച് ഇന്ധനമില്ല, വെളളമില്ല, ആഹാരമില്ല, എന്നതില്മ് ശരിയുമാണ് . എന്നാൽ സൈന്യത്തിന്റെ അവസ്ഥ അതല്ല... പാകിസ്ഥാൻ സൈന്യത്തിന്റെ കയ്യിൽ പണം കുമിഞ്ഞു കൂടിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ ..
പാക്കിസ്ഥാനെ കുറിച്ചു പറഞ്ഞാൽ ഒരിക്കൽ ശശി തരൂർ എംപി പറഞ്ഞതാണ് ഓര്മവരുന്നത് – ‘‘സാധാരണ ഒരു രാജ്യത്തിന് സ്വന്തമായി ആ രാജ്യത്തിന്റെ സൈന്യമുണ്ടാകും, എന്നാൽ പാക്കിസ്ഥാന്റെ കാര്യത്തിൽ അങ്ങനെയല്ല, അവിടെ സൈന്യത്തിന് സ്വന്തമായി ഒരു രാജ്യം തന്നെ ഉണ്ട്’’. പാക്കിസ്ഥാൻ സൈന്യത്തിന്റെ ബിസിനസുകളും സാമ്പത്തിക ശേഷിയും അധികാരത്തിന്റെ ആഴവും അറിഞ്ഞാൽ മാത്രമേ ഈയൊരു പ്രസ്താവന എത്രമാത്രം ശരിയാണെന്ന് മനസ്സിലാകൂ. ഗ്ലോബൽ ഫയർ പവർ ഇൻഡെക്സ് പ്രകാരം പാകിസ്താൻ സൈന്യം ലോകത്തിലെതന്നെ ഏഴാമത്തെ ശക്തമായ സേനയാണ്.
നാറ്റോ ഡിഫൻസ് എജ്യുക്കേഷൻ എൻഹാൻസ്‌മെന്റ് പ്രോഗ്രാം (ഡീപ്) റിപ്പോർട് പ്രകാരം പാക്കിസ്ഥാൻ സൈന്യത്തിനു ലഹരിമരുന്ന് വ്യാപാരത്തിൽ താലിബാനുമായി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ട് . മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും സ്ഥിരമായ വിതരണം ഉറപ്പാക്കാൻ പാക്കിസ്ഥാൻ കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലേക്കും പ്രത്യേകിച്ച് കശ്മീർ താഴ്‌വരയ്‌ക്കകത്തും കള്ളക്കടത്ത് ശൃംഖലകൾ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് ഉണ്ട്
യുണൈറ്റഡ് നേഷൻസ് ഓഫിസ് ഓൺ ഡ്രഗ്‌സ് ആൻഡ് ക്രൈം (UNODC) നവംബർ 2021 റിപ്പോർട്ട് അനുസരിച്ച്, 2020-ൽ ആഗോള കറുപ്പ് ഉൽപാദനത്തിന്റെ 85 ശതമാനവും അഫ്ഗാനിസ്ഥാനിൽ നിന്നാണ്. അഫ്ഗാനിസ്ഥാനുമായി 2400 കിലോമീറ്റർ അതിർത്തി പങ്കിടുന്ന പാക്കിസ്ഥാൻ ലഹരിമരുന്ന് കടത്തുകാരുടെ ഇടനാഴിയായാണ് പ്രവർത്തിക്കുന്നത്. കണക്കുകൾ പ്രകാരം, അഫ്ഗാൻ ലഹരിമരുന്നുകളിൽ 40 ശതമാനത്തിലേറെയും അന്താരാഷ്ട്ര വിപണിയിൽ എത്തുന്നതിനു മുൻപ് പാക്കിസ്ഥാനിലേക്ക് കടക്കുന്നുണ്ട്.
ഒരു നേരത്തെ ആഹാരത്തിനോ ഒരു തുളളിവെളളത്തിനോ ഗതിയില്ലാത്തഅവസ്ഥയിൽ സാധാരണ ഞങ്ങൾ നരകിക്കുമ്പോഴും പാകിസ്ഥാന് ഉളളിൽ മറ്റൊരു ലോകം തന്നെ സ ൃഷ്ടിച്ചിട്ടുണ്ട് പാകിസ്ഥാൻ സൈന്യം. പാകിസ്ഥാൻ ഭരിക്കുന്നത് അവിടുത്തെ സൈന്യമാണ്. പാകിസ്ഥാനിൽ എല്ലാം തീരുമാനിക്കുന്നത് അവിടുത്തെ സൈന്യമാണ്.. ജനാധിപത്യ പാർട്ടികളും ഭരണവും എല്ലാം ഒരു കേവല സങ്കല്പം മാത്രമാണ്. രാജ്യത്തിന്റെ ചരിത്രം പരിശോധിച്ചാൽ സൈനിക സ്വേച്ഛാധിപത്യവും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളും തമ്മിൽ കടുത്ത മത്സരം ആണ് നടക്കുന്നത്
സൈന്യത്തിന്റെ പിന്തുണയില്ലാതെ ഒരു പ്രധാനമന്ത്രിക്കും പാകിസ്ഥാനിൽ ഭരിക്കാനാവില്ല. ഏത് ഭരണാധികാരിയും അധികാരം വിട്ടൊഴിഞ്ഞാൽ അഴിമതിക്കേസിൽ അകത്താവുന്നതും വിചാരണ നേരിടുന്നതും പാകിസ്ഥാനിൽ പതിവാണ്. ചിലർ ശിക്ഷിക്കപ്പെടും. ചിലർക്ക് ജീവൻ നഷ്ടപ്പെടും. ചുരുക്കം ചിലർ വിദേശത്തേക്ക് രക്ഷപ്പെടും. അഞ്ചുവർഷം മുമ്പ് അധികാരത്തിലെത്താൻ സൈന്യവും കോടതിയുമാണ് ഇമ്രാൻഖാനെ സഹായിച്ചത്. സൈന്യം കൈവിട്ടപ്പോഴാണ് ഒരുവർഷം മുൻപ് പുറത്തായത്. എങ്ങനെയാണു പാകിസ്ഥാനിൽ സൈന്യം ഇത്രയും ശക്തമാകുന്നത് ? എവിടുന്നാണ് കോടികൾ അകിസ്ഥാൻ സൈന്യത്തിലേയ്ക്ക് ഒഴുകി എത്തുന്നതു ?
പാകിസ്താനിലെ ജിഡിപിയുടെ 95 ശതമാനവും കടവും ബാധ്യതയും ആണ് .. കടങ്ങൾ വീട്ടാൻ പണമില്ല, പ്രധാനമന്ത്രിമാർ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഫണ്ട് തേടി രാജ്യങ്ങൾതോറും സഞ്ചരിക്കുകയാണ്. ലോകബാങ്ക് പോലും പാക്കിസ്ഥാന്റെ പ്രതിരോധ ബജറ്റിന് പരിധി നിശ്ചയിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.പക്ഷെ പാകിസ്താനിലേക്ക് ഒഴുകി എത്തുന്ന കോടികൾ ചെലവഴിക്കുന്നത് ഭീകര പ്രവർത്തങ്ങൾക്കാണ് ..
സൈന്യത്തിന് ബിസിനസ് നടത്തിപ്പിലൂടെ നല്ല ലാഭം ഉണ്ടാക്കാൻ സാധിക്കുന്നുണ്ട്. പാകിസ്ഥാനിലെ ഏറ്റവും വലിയ ബിസിനസ്സ് സംഘമാണ് പാകിസ്ഥാന്റെ സൈന്യം, പാകിസ്ഥാനിലുടനീളം 50- ലധികം വൻകിട ബിസിനസ്സ് സ്ഥാപനങ്ങളുണ്ട് , അവയിൽ മിക്കതും രാജ്യത്തെ ഏറ്റവും വലിയവയാണ്. "രാഷ്ട്രത്തിനായി സമർപ്പിക്കപ്പെട്ട" ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ പേരിലാണ് മിക്ക ബിസിനസ്സുകളും നടത്തുന്നത്, മുതിർന്ന സൈനിക ജനറൽമാർ നേരിട്ട് പ്രവർത്തിപ്പിക്കുന്നതാണ് ഈ ബിസിനസ് സ്ഥാപനങ്ങൾ . ബിസ്‌ക്കറ്റുകൾ, സാനിറ്ററി നാപ്കിനുകൾ, വൈദ്യുതി, വളം എന്നിവയെല്ലാം വിൽക്കുന്നത് ചാരിറ്റിയുടെ പേരിൽ തന്നെ
പാക്കിസ്ഥാൻ ഓഹരി വിപണിയുടെ 70 ശതമാനവും സൈന്യമാണ് നിയന്ത്രിക്കുന്നതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശാകാരി ഫൗണ്ടേഷൻ, ഫൗജി ഫൗണ്ടേഷൻ (പാക്കിസ്ഥാൻ ആർമി), ഷഹീൻ ഫൗണ്ടേഷൻ (പാക്കിസ്ഥാൻ എയർഫോഴ്സ്), ബഹാരിയ ഫൗണ്ടേഷൻ (പാക്കിസ്ഥാൻ നേവി), ആർമി വെൽഫെയർ ട്രസ്റ്റ്, ഡിഫൻസ് ഹൗസിങ് അതോറിറ്റികൾ (ഡിഎച്ച്എ) തുടങ്ങിയ ചാരിറ്റബിൾ ബാനറുകളുടെ കീഴിലാണ് ഈ ബിസിനസുകൾ പ്രവർത്തിക്കുന്നത്. അവരെ ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ കീഴിലാക്കുന്നതിന്റെ ഉദ്ദേശ്യം തന്നെ നികുതി വെട്ടിപ്പാണ്. ഈ ഓർഗനൈസേഷനുകളുടെ പ്രധാന ലക്ഷ്യം സേനയിലെ ഉദ്യോഗസ്ഥരുടെ ക്ഷേമമാണ്. വിരമിച്ച ആർമി ജനറൽമാർക്ക് പോലും ബിസിനസുകൾ നടത്തിക്കൊണ്ടുപോകാനുള്ള അവകാശവും അധികാരവും പാക്കിസ്ഥാനിലുണ്ട്.
വളം, സിമന്റ് നിർമാണം, ധാന്യ ഉൽപാദനം, ഇൻഷുറൻസ്, ബാങ്കിങ് സംരംഭങ്ങൾ, വിദ്യാഭ്യാസം, വിവര സാങ്കേതിക സ്ഥാപനങ്ങൾ, എയർപോർട്ട് സേവനങ്ങൾ, ട്രാവൽ ഏജൻസികൾ, ഷിപ്പിങ്, തുറമുഖ സേവനങ്ങൾ, ആഴക്കടൽ മത്സ്യബന്ധനം, പെട്രോൾ പമ്പുകൾ മുതൽ വൻകിട വ്യാവസായിക പ്ലാന്റുകൾ, ബാങ്കുകൾ, ബേക്കറികൾ, സ്‌കൂളുകൾ, സർവകലാശാലകൾ, മിൽക്ക് ഡെയറികൾ, സ്റ്റഡ് ഫാമുകൾ, സിമന്റ് പ്ലാന്റുകൾ എന്നിവ എല്ലാം പാക് സൈന്യത്തിന്റെ ബിസിനസുകളിൽ ഉൾപ്പെടുന്നുണ്ട്
പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതി, വിതരണം, സംസ്കരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് ഡസനിലധികം സ്ഥാപനങ്ങളുള്ള പാക്കിസ്ഥാൻ സൈന്യം പെട്രോളിയം, വാതക മേഖലയിലെ ഏറ്റവും വലിയ ഭീമനാണ്. അഫ്ഗാനിസ്ഥാനിൽ അമേരിക്ക ‘ഭീകരതയ്‌ക്കെതിരായ യുദ്ധം’ എന്ന് വിളിക്കപ്പെടുന്ന യുദ്ധം ആരംഭിച്ചപ്പോൾ, അഫ്ഗാനിസ്ഥാനിലെ എല്ലാ വിദേശ കരാറുകാർക്കും സഖ്യസേനയ്ക്കും സ്വകാര്യ സുരക്ഷയ്ക്കും ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്യുകയെന്ന ബിസിനസ് പാകിസ്ഥാൻ സൈന്യം ആരംഭിച്ചു . സ്പേസ് ആൻഡ് അപ്പർ അറ്റ്മോസ്ഫിയർ റിസർച് കമ്മിഷൻ ഓഫ് പാകിസ്ഥാന്റെ ഏറ്റവും വലിയ കരാറുകാരനും സൈന്യം തന്നെ
4 പൂർണ്ണ ഉടമസ്ഥതയിലുള്ളതും 21 അനുബന്ധ കമ്പനികളും, ഉള്ള തെക്ക്-കിഴക്കൻ ഏഷ്യയിലെ ഏറ്റവും വൈവിധ്യമാർന്ന ബിസിനസ്സ് കൂട്ടായ്മകളിലൊന്നായ ഫൗജി ഫൗണ്ടേഷന്റെ വെബ്‌സൈറ്റിൽ കമ്പനിയുടെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ കോർപ്പറേറ്റ് തലവന്മാരിൽ ഭൂരിഭാഗവുംപാക് സൈന്യമാണ് . 2017 ൽ പ്രസിദ്ധീകരിച്ച അവരുടെ വെബ്സൈറ്റിൽ ഉള്ളത് സായുധ സേനയിൽ കമ്മീഷൻ ചെയ്ത ഓഫീസർമാരുടെ ഫോട്ടോകളാണ് .. .
രാജ്യത്തുടനീളം അൻപതിലധികം വ്യത്യസ്ത ഭവന പദ്ധതികളുള്ള പാക്കിസ്ഥാനിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡവലപ്പർമാരാണ് സൈന്യം. രാജ്യത്തിന്റെ 12 ശതമാനം ഭൂമിയും സൈന്യത്തിന്റെ കൈവശമാണ് അവയെല്ലാം ആയിരക്കണക്കിന് ഏക്കറുകളിലായി പരന്നുകിടക്കുന്നു. ആ ഭൂമിയുടെ മൂന്നിൽ രണ്ട് ഭാഗവും നിലവിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും മുൻ ഉദ്യോഗസ്ഥരുടെയും കൂടുതലും ബ്രിഗേഡിയർമാർ, മേജർ ജനറൽമാർ എന്നിവരുടെ കൈകളിലാണ് .. ഡിഎച്ച്എ ഇസ്‌ലാമാബാദ് 16000 ഏക്കറിൽ പരന്നുകിടക്കുമ്പോൾ ഡിഎച്ച്എ കറാച്ചി 12,000 ഏക്കറിലധികമാണ്. ഈ ഭൂമികൾ പാകിസ്ഥാൻ സർക്കാർ സൗജന്യമായി സൈന്യത്തിന് അനുവദിക്കുന്നതാണ്. ഇനി ഇതേ ഭൂമി സാധാരണക്കാർക്ക് നൽകുമ്പോൾ വലിയ വിലയിട്ടു വിൽക്കുന്നതിലൂടെയും നല്ല ലാഭമുണ്ടാക്കുന്നുണ്ട്.
പാക്കിസ്ഥാന്റെ സൈനിക ഭൂമികളിലും കന്റോൺമെന്റുകളിലും 200 കോടി രൂപയുടെ ക്രമക്കേടുകളുണ്ടെന്ന് ഡിഫൻസ് ഓഡിറ്റ് റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. പാക്കിസ്ഥാൻ ആർമി കന്റീനുമായി ബന്ധപ്പെട്ട പർച്ചേസിൽ 1800 കോടി രൂപയുടെ അഴിമതിയുണ്ടെന്നാണ് കണ്ടെത്തൽ. സംഭരണ മാനദണ്ഡങ്ങൾ പാലിക്കാതെ ഇഷ്യു ചെയ്ത ടെണ്ടറുകൾ പെട്ടെന്ന് റദ്ദാക്കിയതിലൂടെ 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മൂന്ന് ജില്ലകളായ ഭക്കർ, ഖുഷാബ്, സഹിവാൾ എന്നിവിടങ്ങളിലായി കുറഞ്ഞത് 45,267 ഏക്കർ ഭൂമി സൈന്യത്തിന് കൈമാറിയിട്ടുണ്ട്. പാക്കിസ്ഥാൻ സൈന്യം ഇപ്പോൾ ഈ ഭൂമിയിൽ 'കോർപ്പറേറ്റ് അഗ്രികൾച്ചർ ഫാമിങ്' ചെയ്യാൻ പോകുന്നു. 2021 ഒക്ടോബറിലെ ക്രെഡിറ്റ് സ്യൂസ് റിപ്പോർട്ട് അനുസരിച്ച്, പാക്കിസ്ഥാൻ സൈന്യത്തിൽനിന്ന് വിരമിച്ച 25 ഉദ്യോഗസ്ഥർക്കെങ്കിലും സ്വിസ് ബാങ്ക് അക്കൗണ്ടുകളുണ്ട്. 80,000 കോടിയുടെ അപ്രഖ്യാപിത സ്വത്തുക്കൾ ഈ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിലെ ഒരു ആർമി ജനറൽ, പെപ്പ ജോൺസ് എന്ന പീത്‌സ കമ്പനിയിൽ കുടുംബാംഗങ്ങളുടെ പേരിൽ 22,000 കോടി രൂപയായിരുന്നു നിക്ഷേപിച്ചത്. പീത്‌സ ഫ്രാഞ്ചൈസിയുടെ ഡെലിവറി ഡ്രൈവറായിരുന്ന ഇദ്ദേഹത്തിന്റെ സഹോദരൻ ഇപ്പോൾ ശതകോടി പ്രഭുവാണ്
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ്സ് സംഘമാണ് എന്ന വസ്തുത ഉണ്ടായിരുന്നിട്ടും, ലോകത്തിലെ ഏറ്റവും അവ്യക്തമായ അക്കൗണ്ടിംഗ് സംവിധാനങ്ങളിലൊന്നാണ് പാകിസ്താനുള്ളത് . പാകിസ്ഥാൻ സൈന്യത്തിന്റെ ബിസിനസ് സംരംഭങ്ങളുടെ മൂല്യം എത്രയാണെന്നതിനെ കുറിച്ച് നിലവിൽ വിവരങ്ങളൊന്നും ലഭ്യമല്ല.2007-ൽ തന്നെ സൈന്യത്തിന്റെ ആസ്തി 20 ബില്യൺ ഡോളറിലധികം വരുമെന്ന് കണക്കാക്കിയിരുന്നു . 2019 ൽ അത് ഒരു ട്രില്യൺ ഡോളറിലധികം വരുമെന്നാണ് ഊഹിക്കുന്നത്
റിട്ടയേർഡ് കോർപ്സ് കമാൻഡർമാരിൽ ഏതാണ്ട് 50 ശതമാനവും പാക്കിസ്ഥാൻ ആർമി, പാക്കിസ്ഥാൻ നേവി, എയർ ഫോഴ്സ് എന്നിവയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരിട്ട് ഈ ചാരിറ്റബിൾ ഓർഗനൈസേഷനുകളുടെ നടത്തിപ്പിലുണ്ട്. മറ്റൊരു 30 ശതമാനം അംബാസഡർമാരായോ വിദേശ സേവനത്തിലോ ബ്യൂറോക്രസിയിലോ നിയോഗിക്കപ്പെടുന്നു. വിവിധ സർക്കാർ പ്രോജക്ടുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഗവൺമെന്റുകളുടെ ഉപദേഷ്ടാക്കൾ തുടങ്ങിയവയിൽ ബാക്കി 20 ശതമാനം പേർക്കും സ്ഥാനമാനങ്ങൾ ലഭിക്കുന്ന രീതിയാണ് അവിടെയുള്ളത്. ഈ ചാരിറ്റബിൾ ഓർഗനൈസേഷനുകൾ ഒരു ഡയറക്ടർ ബോർഡ് സ്വതന്ത്രമായി നടത്തുന്നുണ്ടെങ്കിലും അവയുടെ മൊത്തത്തിലുള്ള എല്ലാ മാനേജ്മെന്റും ചെയ്യുന്നത് പാക്കിസ്ഥാൻ ആർമിയുടെ റാവൽപിണ്ടിയിലെ ജനറൽ ഹെഡ്ക്വാർട്ടേഴ്സാണ്.
ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമ്പോഴും അഴിമതിയും സ്വജനപക്ഷപാതവും നികുതി വെട്ടിപ്പും മയക്കു മരുന്ന് ഇടപാടുകളുമായി പാകിസ്ഥാൻ സൈന്യം കൊഴുക്കുകയാണ് ...
https://www.facebook.com/Malayalivartha






















