വ്യാപാരിയെ വശീകരിച്ച് ഹോട്ടലിലെത്തിച്ച് അടിച്ചു കൊന്ന ശേഷം വെട്ടിനുറുക്കി കൊക്കയില്‍ ഉപേക്ഷിച്ച ക്രിമിനല്‍ വിളയാട്ടമായിരുന്നു ഒന്നെങ്കില്‍ മറ്റൊന്ന് സിപിഎം നയത്തില്‍ മനംനൊന്ത് സ്വന്തം ജീവന്‍ ത്യജിച്ച സാസ്‌കാരിക പ്രവര്‍ത്തകന്റെ ആത്മഹത്യയാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത് മറ്റൊരു തരത്തിലുള്ള കൊലപാതകം തന്നെയാണ്

രണ്ട് കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസം കേരളത്തെ ഞെട്ടിച്ചത്. ഹോട്ടല്‍ വ്യാപാരിയെ വശീകരിച്ച് ഹോട്ടലിലെത്തിച്ച് അടിച്ചു കൊന്ന ശേഷം വെട്ടിനുറുക്കി കൊക്കയില്‍ ഉപേക്ഷിച്ച ക്രിമിനല്‍ വിളയാട്ടമായിരുന്നു ഒന്നെങ്കില്‍ മറ്റൊന്ന് സിപിഎം നയത്തില്‍ മനംനൊന്ത് സ്വന്തം ജീവന്‍ ത്യജിച്ച സാസ്‌കാരിക പ്രവര്‍ത്തകന്റെ ആത്മഹത്യയാണ്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അത് മറ്റൊരു തരത്തിലുള്ള കൊലപാതകം തന്നെയാണ്. അക്രമവാസനകള്‍ കൂടി വരുന്നുവെന്ന മുഖ്യമന്ത്രിയുടെ സ്ഥിരം പല്ലവിയും ഒറ്റപ്പെ്ട്ട സംഭവമെന്ന് കേരളത്തിന്റെ മുഖത്തു നോക്കി പരിഹസിക്കുന്നതു പോലത്ര ലളിതവുമല്ല ഈ സംഭവങ്ങള്‍.
കൊലപാതകങ്ങളും പീഡനങ്ങളും മറ്റൊരു കാലത്തുമില്ലാത്ത തരത്തില്‍ വര്‍ദ്ധിച്ചതിന് പിന്നിലും ഇവിടത്തെ സിസ്റ്റത്തിന്റെ പരാജയം തന്നെന്നും പറയാം. മനുഷ്യ ജീവന്‍ നിസാരം പോലെ വെട്ടിയും കുത്തിയും, അടിച്ചും , കുരുക്കിട്ടും അവസാനിപ്പിക്കാന്‍ ധൈര്യം കാട്ടുന്നവരുടെ എണ്ണത്തിലെ വര്‍ധന അറിയാന്‍ ഒരാഴ്ചത്തെ ക്രൈംറിപ്പോര്‍ട്ട് എടുത്താല്‍ മതിയാകും. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ എട്ടോളം പേരാണ് വിവിധ തരത്തില്‍ കൊലചെയ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പോക്ക് ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളുടെ ക്രൈം റിക്കോര്‍ഡുകളെ കവച്ചു വെയ്ക്കുന്ന തരത്തിലേയ്ക്കാണ് മാറി കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്.
കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന അന്‍പത്തിയെട്ടുകാരനായ ഏഴൂര്‍ മേച്ചേരി സിദ്ദിഖിന്റെ മരണകാരണം, നെഞ്ചിലേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിലയിരുത്തുന്നു. വാരിയെല്ല് പൊട്ടിയ നിലയിലാണ്. കൊല്ലപ്പെടുന്നതിന്റെ മുമ്പ് സിദ്ദിഖും പ്രതികളുമായി മല്‍പിടിത്തം നടന്നതായി സംശയിക്കുന്നു. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. നെഞ്ചിലേറ്റ പരിക്കാകാം മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.നെഞ്ചില്‍ ചവിട്ടിയതോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വസ്തു ഉപയോഗിച്ച് ഇടിച്ചതോ ആകാമെന്നാണ് പറയുന്നത്. നെഞ്ചിലേറ്റ കനത്ത ആഘാതം മരണത്തിനിടയാക്കിയെന്ന് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ വാള്‍ കൊണ്ടാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇലകട്രിക് കട്ടര്‍ വാള്‍ ഉപയോഗിച്ച് കഷണങ്ങളാക്കിയത് ജീവനോടെയാണോയെന്ന സംശയവും ഡോക്ടര്‍മാര്‍ക്കുണ്ട്.
കഴിഞ്ഞ 18നാണ് സിദ്ദീഖിനെ കാണാതായത്. 22ന് സിദ്ദീഖിന്റെ മകന്‍ പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം അട്ടപ്പാടി ചുരംവളവില്‍നിന്ന് ട്രോളിബാഗില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തി. സിദ്ദിഖിന്റെ ഹോട്ടലില്‍ പതിനഞ്ച് ദിവസം മാത്രം ജോലി ചെയ്ത ഇരുപത്തി രണ്ടുകാരനായ ഷിബിലിയും അയ്യാളുടെ കാമുകി ഫര്‍ഹാനയും കൂടെയാണ് കൊല നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. കൊലയ്ക്കു ശേഷം ഫര്‍ഹാനയുടെ സുഹൃത്ത് ആഷിക്കിനെ വിളിച്ചു വരുത്തുകയായിരുന്നു . ആഷിക് എത്തിയ ശേഷമാണ് സിദ്ദിഖിനെ വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി കൊക്കയില്‍ ഉപേക്ഷിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹണി ട്രാപ്പില്‍ പെടിത്തിയതാവാമെന്നതാണ് നിഗമനം. പതിനെട്ടുകാരിയെ കാട്ടി സിദ്ദിഖിനെ കൊണ്ടു തന്നെ പ്രതികള്‍ മുറിയെടുപ്പിച്ചുവെന്നണ് കരുതുന്നത്.
താന്‍ വിശ്വസിക്കുന്ന പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച് ഒടുവില്‍ അതേ പ്രസ്ഥാനത്തിന്റെ അവഹേളനം ഏറ്റവാങ്ങിയാണ് റസാഖ് പയമ്പ്രോട്ട് എന്ന പൊതുപ്രവര്‍ത്തകന്‍ ജീവനൊടുക്കിയത്. സിപിഎമ്മെന്ന പ്രസ്ഥാനത്ത് ജീവന് തുല്യം സ്നേഹിച്ച് ആ പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം സമ്പാദ്യങ്ങളും കിടപ്പാടവും റസാഖ് എഴുതു നല്‍കിയിരുന്നു. എന്നിട്ടും പാര്‍ട്ടിയില്‍ നിന്നും അവഗണനയാണ് നേരിടേണ്ടി വന്നത്. തുടര്‍ച്ചയായി അവഗണനകള്‍ നേരിടേണ്ടി വന്നതോടെ അടുത്തകാലത്തായി സിപിഎമ്മുമായി കലഹിക്കുകയായിരുന്നു റസാഖ്. മലപ്പുറം പുളിക്കല്‍ പഞ്ചായത്താഫീസിനുള്ളില്‍ കെട്ടിതൂങ്ങി മരണത്തെ വരിക്കുമ്പോഴും താന്‍ നല്കിയ നിവേദനങ്ങളുടെ പകര്‍പ്പുകള്‍ സഞ്ചിയിലാക്കി കഴുത്തില്‍ തൂക്കിയിരുന്നു. റസാഖിന്റെ നിവേദനം എന്തായിരുന്നു എന്നു പോലും വായിച്ചു നോക്കാതെ അവഗണിച്ച പഞ്ചായത്ത് ഭരണസമിതിയോടും അതിന് കൂട്ടുനിന്ന സിപിഎം നേതാക്കളോടുമുള്ള അമര്‍ഷം ഫെയ്‌സ് ബുക്ക് ലൈവിലൂടെ പങ്കുവെച്ചിട്ടും ഈ പാര്‍ട്ടി സ്‌നേ്ഹിയോട് നല്ലൊരു വാക്കു പോലും പറയാന്‍ സിപിഎം നേതാക്കള്‍ തയ്യാറായില്ലെന്നതാണ് ഏറെ ദുഖകരം.
സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാര്‍ട്ടിക്ക് എഴുതിക്കൊടുത്തതാണ്. ഇവര്‍ക്കു മക്കളുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പാര്‍ട്ടിയായിരുന്നു എല്ലാം. സിപിഎം ഭരിക്കുന്ന പഞ്ചായത്താണു പുളിക്കല്‍. തിരക്കഥാകൃത്ത് ടി.എ. റസാഖിന്റെ ഭാര്യാസഹോദരനാണ്. റസാഖ്, കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കല്‍ കേബിള്‍ടിവി ചാനലും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ വിശാലമായ ബന്ധങ്ങളും അദ്ദേഹത്തിന് ഉണ്ടായിരുന്നു.വര്‍ത്തമാനം ദിനപത്രത്തില്‍ കോര്‍ഡിനേറ്റിങ് എഡിറ്ററായും പ്രവര്‍ത്തിച്ചിരുന്നു. തന്റെ മൂത്ത സഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാനായി പലതവണ പുളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ കയറിയിറങ്ങി. സിപിഎമ്മുകാരനായിട്ടു കൂടി ഭരണനേതൃത്വം അദ്ദേഹത്തെ നിഷ്‌ക്കരുണം അവഗണിച്ചു.
ശ്വാസകേശ രോഗം ബാധിച്ച് തന്‍െര മൂത്ത സഹോദരന്‍ മരിച്ചതു പോലെ ഇനിയാര്‍ക്കും ഇത്തരത്തിലൊരു ദുരന്തം വരരുതെന്നുള്ള സഹജീവി സ്‌നേഹമാണ് റസാഖിനെ പ്ലാസ്റ്റിക് ഫാക്ടറിയ്‌ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ശാസ്ത്രീയ തെളിവുകളോടെയാണ് റസാഖ് പരാതികള്‍ നല്കിയത്. എന്നിട്ടും പ്രാഥമിക വിലയിരുത്തല്‍ പോലും നടത്താന്‍ പഞ്ചായത്ത് തയ്യാറാകാതെ റസാഖിനെ അധിക്ഷേപിക്കാനാണ് ശ്രമിച്ചു കൊണ്ടിരുന്നത്.താന്‍ നല്‍കിയ പരാതികള്‍ പഞ്ചായത്ത് അധികൃതര്‍ അവഗണിക്കുകയാണെന്നും കാട്ടി റസാഖ് പലവട്ടം പത്രസമ്മേളനങ്ങള്‍ നടത്തിയിരുന്നു. ഇതിന് മറുപടിയായി പായത്തിന്റെ മറുപടി പത്രസമ്മേളനങ്ങളും ഉണ്ടായിരുന്നു. സിപിഎമ്മിന്റെ ഉന്നത് നേതാക്കള്‍ക്കെല്ലാം അദ്ദേഹം പരാതി നല്കിയിരുന്നു . ഒരാള്‍ പോലും റസാഖിന്റെ പരാതി കേട്ടില്ലെന്നു മാത്രമല്ല , റസാഖിനെ സ്ഥിരം വ്യവഹാരിയായി ചിത്രീകരിക്കാനായി സിപിഎം പരമാവധി ശ്രമിക്കുകയും ചെയ്തു. സിപിഎമ്മിനായി സകലതും ത്യജിച്ച റസാഖിന്റെ സ്ഥിതി പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം തിരിച്ചറിയേണ്ടതാണ്. ഇത് സിപിഎം ആസൂത്രിത കൊലപാതകം എന്നു തന്നെയാണ് റസാഖിന്റെ ബന്ധുക്കളും പ്രതിപക്ഷവും ആരോപിക്കുന്നത്.
കോഴിക്കോട് ഡി കാസ ഹോട്ടലില്‍ നടന്ന സിദ്ദിഖിന്റെ കൊലപാതകത്തില്‍ ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും പുറത്ത് വന്നിട്ടുണ്ട്. രണ്ട് മുറികളുടെയും വാടക നല്‍കിയത് സിദ്ദിഖ് തന്നെയാണെന്നാണ് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കുന്നത്. സിദ്ദിഖ് തുക അഡ്വാന്‍സായി നല്‍കുകയായിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കി. മുറിയില്‍ രക്തകറ കണ്ടിരുന്നുവെന്നും ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷിബിലും ഫര്‍ഹാനയും തങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ആര്‍ത്തവ രക്തമാണ് എന്നാണ് ഷിബിലും ഫര്‍ഹാനയും പറഞ്ഞത് എന്നാണ് ജീവനക്കാരുടെ മൊഴി. രണ്ട് മുറികളില്‍ ഒന്ന് സംഭവ ശേഷം മറ്റാരും ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ഒരു മുറിയില്‍ പിന്നീട് കസ്റ്റമേഴ്സ് വന്നിരുന്നുവെന്നും ഹോട്ടല്‍ ജീവനക്കാര്‍ പൊലീസില്‍ മൊഴി നല്‍കി.
പതിനെട്ടു വയസുള്ള പെണ്‍കുട്ടിയ്ക്ക് ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ബ്ലീഡിംഗ് കൂടുതലായതിനാലാണെന്നും ജീവനക്കാരെ വിശ്വസിപ്പിച്ചു. ഫര്‍ഹാന തന്റെ ഭാര്യയെന്നാണ് ഷിബിലി പറഞ്ഞിരുന്നത്.
നഗരമധ്യത്തില്‍ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു തൊട്ടടുത്ത്, തിരക്കേറിയ റോഡരികിലാണു സിദ്ദീഖിനെ കൊലപ്പെടുത്തി വെട്ടിമുറിച്ച 'ഡി കാസ ഇന്‍' ലോഡ്ജ്. റോഡില്‍ വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും തിരക്കുള്ള സമയത്ത്, ആളുകള്‍ നോക്കി നില്‍ക്കെയാണ്, 2 പേര്‍ ചേര്‍ന്ന് കൂസലില്ലാതെ മൃതദേഹഭാഗങ്ങളടങ്ങിയ ബാഗ് കാറിലെടുത്തുവച്ച് കൊണ്ടുപോയത്. തൊട്ടടുത്തു സ്വകാര്യ ആശുപത്രിയുള്ളതിനാല്‍ ഈ ലോഡ്ജില്‍ ആളുകളെത്തുന്നതു പതിവാണ്. നേരത്തേ ചില പരാതികള്‍ ഉയര്‍ന്നതിനാല്‍ ലോഡ്ജ് ഏതാനും മാസം അടച്ചിട്ടിരുന്നു.
സിദ്ദിഖിനോട് കാട്ടിയത് സമാനകളില്ലാത്ത ക്രൂരതയാണ്. അതേ രീതിയിലല്ലെങ്കിലും സിപിഎമ്മിനെ ജീവവായുവായി കൊണ്ടു നടന്ന റസാഖിനോട് കാട്ടിയതും അതിക്രൂരതയാണ്. പുളിക്കല്‍ പഞ്ചായത്തില്‍ മാത്രമല്ല കേരളത്തില്‍ എത്രയോ ഇടങ്ങളില്‍ ഇത്തരത്തിലുള്ള നീതി നിഷേധം നടക്കുന്നുണ്ട്. അവിടെയെല്ലാം സിപിഎമ്മാണ് പ്രതിക്കൂട്ടിലാകുന്നതെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി ഭരണസമിതിയ്‌ക്കെതിരെ നിവേദനവുമായി നടന്ന റസാഖിനെ കുലംകുത്തിയായി മുദ്രകുത്തിയാണ് സിപിഎം പ്രവര്‍ത്തിച്ചിരുന്നത്.
റസാഖ് തന്റെ പ്രത്യയശാസ്ത്രങ്ങളില്‍ നിന്ന പിന്നോട്ടു പോകാന്‍ കഴിയാത്തതിനാല്‍ തന്റെ പ്രതികാരം മുഴുവന്‍ കത്തിയെരിച്ചു കൊണ്ടാണ് പഞ്ചായത്താഫീസില്‍ തന്നെ ജീവനൊടുക്കിയത്. ഭരണക്കാരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ഇനിയെത്ര റസാഖുമാരുടെ ജീവന്‍ ബലി നല്‌കേണ്ടി വരും. ദന്തഗോപുരങ്ങളില്‍ നിന്ന താഴേയ്ക്കിറങ്ങാന്‍ സഖാക്കള്‍ തയ്യാറാകാതെ അധികാര ഭ്രമത്തില്‍ മദിച്ചു മുന്നേറാനാണ് ഭാവമെങ്കില്‍ , ഇതു കേരളമാണെന്ന് സിപിഎം വല്ലപ്പോഴും ഓര്‍ക്കുന്നത് നന്നായിരിക്കും.
https://www.facebook.com/Malayalivartha






















