അരിക്കൊമ്പൻ സുരുളി വെള്ളച്ചാട്ടത്തിന് സമീപം; മയക്കുവെടിവയ്ക്കാൻ ഒരുക്കം; സംഘത്തിൽ മൂന്ന് കുങ്കിയാനകൾ

തമിഴ്നാട്ടിലെ കമ്പത്ത് കാടിറങ്ങിയ കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം ആരംഭിച്ചു . ദൗത്യത്തിന് രാവിലെ ആറ് മണിയോടെ തന്നെ തുടക്കമായി. ഇന്നലെ പകൽ നിന്ന സ്ഥലത്ത് നിന്ന് രാത്രിയോടെ ആന നീങ്ങിയിരുന്നു. അരിക്കൊമ്പൻ കമ്പത്തെ സുരുളി വെള്ളച്ചാട്ടത്തിന് സമീപമുണ്ട്. മയക്കുവെടിവയ്ക്കാനുള്ള സംഘവും സ്ഥലത്തുണ്ട്. കമ്പത്ത് ഇന്നലെ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുന്നു. മൂന്ന് കുങ്കിയാനകളെ കമ്പം നടരാജ മണ്ഡപത്തിനു സമീപം എത്തിച്ചു. ആനമാല, സ്വയംഭൂ, മുത്തു എന്നീ കുങ്കിയാനകളാണ് തമിഴ്നാടിന്‍റെ അരിക്കൊമ്പൻ ദൗത്യത്തില്‍ പങ്കെടുക്കുന്നത്.
ആന നിൽക്കുന്ന സ്ഥലം കൃത്യമായി വനം വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അവിടേക്ക് തിരിച്ചു. അതേസമയം, എത്രയും വേഗം ആനയെ മയക്കുവെടി വെക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. ഇന്നലെ രാത്രി അരിക്കൊമ്പൻ കഴിഞ്ഞത് സുരുളിപ്പെട്ടി ഭാഗത്താണ്. കൃഷിയിടങ്ങളിലെ ഗേറ്റുകളും വേലികളും തകർത്ത് വെള്ളച്ചാട്ടം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. പുലർച്ചെ മൂന്നുമണിയോടെ അരിക്കൊമ്പനെ കണ്ടതായി വിനോദസഞ്ചാരികൾ പറഞ്ഞു. മയക്കുവെടിവച്ച് പിടികൂടുന്ന അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഘമല വന്യജീവി സങ്കേതത്തിലെ വരശനാടിനടുത്തു വെള്ളിമലയിലേക്കാകും മാറ്റുക.
അരിക്കൊമ്പൻ ദൗത്യത്തെ തുടർന്ന് കമ്പം ബൈപ്പാസിലൂടെയുള്ള ഗതാഗതത്തിന് നിരോധനം തുടരുകയാണ്. ബൈപ്പാസിലൂടെ വാഹനങ്ങൾ കടത്തി വിടുന്നില്ല. ശ്രീവില്ലി പുത്തൂർ - മേഘമലെ ടൈഗർ റിസർവിന്‍റെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററിനാണ് ദൗത്യ ചുമതല. സംഘത്തിൽ 3 കുങ്കിയാനകൾ, പാപ്പാന്മാർ, ഡോക്ടർമാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങൾ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്പന് നേതൃത്വം നൽകുക.
ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പൻ 28 ദിവസത്തിനു ശേഷമാണു ഇന്നലെ വീണ്ടും ജനവാസമേഖലയിലിറങ്ങിയത്. ഇന്നലെ കമ്പം ടൗണിൽ, തുമ്പിക്കൈ കൊണ്ടു തട്ടിയതിനെത്തുടർന്ന് ഒരാൾക്കും ഭയന്നോടുമ്പോൾ വീണ 2 പേർക്കും പരുക്കേറ്റിരുന്നു.ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്ന് കണ്ടെത്തി ഇന്നലെയാണ് തമിഴ്നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറക്കിയത്. 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
https://www.facebook.com/Malayalivartha





















