ചിറയിൻകീഴ് കൂട്ടായ്മ കവർച്ചാ കേസിൽ ഒട്ടകം രാജേഷിന് പ്രൊഡക്ഷൻ വാറണ്ട്: കുരുക്ക് മുറുക്കി തലസ്ഥാനത്തെ കോടതികൾ

കൈകാലുകൾ വെട്ടി മാറ്റി ദാരുണമായി കൊലപ്പെടുത്തി കാൽ അര കി.മി. ബൈക്കിൽ കൊണ്ടുപോയി എറിഞ്ഞ പോത്തൻകോട് സുധീഷ് കൊലക്കേസ് പ്രതിയും ജയിലറക്കുള്ളിൽ കഴിഞ്ഞ് ഗുണ്ടാ പ്രവർത്തനവും കഞ്ചാവ് മൊത്ത വ്യാപാരവും ചെയ്യുന്നതായും ആരോപണമുള്ള കൊടും കുറ്റവാളി ഒട്ടകം രാജേഷിന് ചിറയിൻകീഴ് കൂട്ടായ്മ കവർച്ചാ കേസിൽ പ്രൊഡക്ഷൻ വാറണ്ട്. ജൂൺ 12 ന് പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പ്രതിയെ ഹാജരാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോടാണ് ഉത്തരവിട്ടത്. ഒട്ടകം രാജേഷ് എന്ന രാജേഷ് , വാള എന്ന അരുൺ , സുജൻ എന്ന ഉണ്ണി , വിൽസൺ എന്ന വിൻസെൻ്റ്, സതീശൻ എന്ന സതീഷ് , ആനന്ദ് , ഗണേഷ് എന്നിവരാണ് കൂട്ടായ്മ കവർച്ച കേസിലെ 1 മുതൽ 7വരെയുള്ള പ്രതികൾ.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 395 (കൂട്ടായ്മ കവർച്ച) , 461 ( വില പിടുപ്പുള്ള വകകൾ അലമാര കുത്തി തുറന്ന് കൈവശപ്പെടുത്തൽ) , 414 (കളവു മുതൽ ഒളിപ്പിക്കാനും വിൽക്കാനും സഹായിക്കൽ) , എക്പ്ലോസീവ് സബ്സ്റ്റൻസ്' നിയമത്തിലെ 3 , 5 എന്നീ വകുപ്പുകൾ പ്രകാരം സെഷൻസ് കേസെടുത്താണ് പ്രതികളെ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടത്. ഒട്ടകം രാജേഷ് പോത്തൻകോട് സുധീഷ് കൊലക്കേസിൽ ജാമ്യം നിരസിക്കപ്പെട്ട് തടവറക്കുള്ളിൽ കഴിയുന്നതിനാലാണ് കോടതി പ്രൊഡക്ഷൻ വാറണ്ടയച്ചത്.
അതേ സമയം ചിറയിൻകീഴ് കഞ്ചാവ് കടത്ത് കേസിലും ഒട്ടകം രാജേഷിന് പ്രൊഡക്ഷൻ വാറണ്ട്. ജൂൺ 12 ന് പ്രതിയെ ഹാജരാക്കാൻ തിരുവനന്തപുരം അഞ്ചാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. 1 മുതൽ 3 വരെ പ്രതികളായ ചിറയിൻകീഴ് അഴൂർ സ്വദേശി ഒട്ടകം രാജേഷ് എന്ന രാജേഷ് (35) , ഊരു പൊയ്ക സ്വദേശി കുരിയൻ എന്ന വിനീത് (28) , മേൽ തോന്നക്കൽ സ്വദേശി മണിക്കുട്ടൻ എന്ന പ്രതീഷ്(23) എന്നിവരാണ് വിചാരണ നേരിടുന്നത്. 2019 ഫെബ്രുവരി 21 ന് ചിറയിൻകീഴിൽ 1.100 കിലോ ഗ്രാം കഞ്ചാവ് കടത്തുന്നതിനിടെ രാജേഷ് സ്വയം നിർമ്മിച്ച 5 നാടൻ ബോംബുകളും വെട്ടുകത്തിയുമായി ആറ്റിങ്ങൽ എക്സൈസ് പിടിയിലായ കേസിലാണ് കോടതി ഉത്തരവ്. ശത്രു പക്ഷത്തുള്ള തലസ്ഥാന നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് കഞ്ചാവ് കടത്തു കേസിൽ എക്സൈസ് പിടിയിലായത്.
തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ ഹാജരാക്കാൻ 2012 ൽ ഒട്ടകം രാജേഷിൻ്റെ നേതൃത്വത്തിൽ ചിറയിൻകീഴ് ഭവനഭേദനം നടത്തി ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൂട്ടായ്മ കവർച്ച നടത്തുകയും അലമാര കുത്തിത്തുറന്ന് മോഷണം നടത്തുകയും കൂട്ടു പ്രതികളുമായി ചേർന്ന് കളവു മുതൽ ഒളിപ്പിക്കുകയും വിൽക്കുകയും ചെയ്തുവെന്നാണ് കേസ്. അതേ സമയം പോത്തൻകോട് സുധീഷ് കൊലക്കേസിൽ ഒട്ടകം രാജേഷടക്കം 9 പ്രതികളുടെ റിമാൻറ് കാലാവധി ദീർഘിപ്പിച്ച് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. വി. ബാലകൃഷ്ണൻ ഉത്തരവിട്ടു. ജാമ്യം നിരസിക്കപ്പെട്ട് റിമാൻ്റിൽ കഴിയുന്ന പ്രതികളുടെ റിമാൻറ് വാറണ്ടാണ് ദീർഘിപ്പിച്ചത്.
ഊരുപൊയ്ക മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണി (29) , ചിറയിൻകീഴ് ആഴൂർ വിള വീട്ടിൽ രാജേഷ് എന്ന ഒട്ടകം രാജേഷ് (35) , ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയിൽ മിഠായി ശ്യാംകുമാർ (29) , ചിറയിൻകീഴ് ശാസ്ത വട്ടം സ്വദേശി മൊട്ട എന്ന നിധീഷ് (27) , ശാസ്ത വട്ടം സ്വദേശി ശ്രീക്കുട്ടൻ എന്ന നന്ദിഷ് (23) , കണിയാപുരം മണക്കാട്ടു വിളാകം രഞ്ജിത് പ്രസാദ് (28) , വേങ്ങോട് കട്ടിയാട് സ്വദേശി അരുൺ (23) , വെഞ്ഞാറമൂട് ചെമ്പൂര് സച്ചിൻ (24) , കന്യാകുളങ്ങര കുണൂർ സൂരജ് (23) , വിഷ്ണു , വിനീത് എന്നിവരാണ് സുധീഷ് കൊലക്കേസിലെ 1 മുതൽ 11 വരെയുള്ള പ്രതികൾ. 9 പ്രതികൾ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലാണ്. ആറാം പ്രതിക്കും പത്താം പ്രതിക്കും കോടതി അടുത്തിടെ ജാമ്യം അനുവദിച്ചു.
ഒട്ടകം രാജേഷിൻ്റെ ഉറ്റ സുഹൃത്തും 2014 ൽ ജീവനൊടുക്കിയ തോപ്പിൽ വിനീഷിൻ്റെ കുഴിമാടത്തിൽ പ്രാർത്ഥിച്ചാണ് എല്ലാ കുറ്റകൃത്യങ്ങളും രാജേഷ് ആസൂത്രണം ചെയ്യുന്നത്. ഇപ്രകാരം ലഹരി മരുന്നു സംഘത്തേയും ക്വട്ടേഷൻ ഗ്യാംങുകളെയും കുഴിമാടത്തിനരികിൽ വിളിച്ചു വരുത്തിയാണ് സുധീഷിനെ കൊലപ്പെടുത്താൻ രാജേഷ് ഗൂഢാലോച നടത്തിയത്. രാജേഷിൻ്റെ ഉറ്റ സുഹൃത്തായ ഒന്നാം പ്രതി സുധീഷ് ഉണ്ണിയുടെ മാതാപിതാക്കളെ സുധീഷ് ആക്രമിച്ചതും സുധീഷ് ഉണ്ണിയെ കൊലപ്പെടുത്താൻ 6 ലക്ഷം രൂപയുടെ ക്വട്ടേഷൻ കൊല്ലപ്പെട്ട സുധീഷ് ഏറ്റെടുത്തതുമാണ് സുധീഷിനെ കൊലപ്പെടുത്താനുള്ള വിരോധ കാരണമായി പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഒട്ടകം രാജേഷിൻ്റെ പേരിൽ 28 ക്രൈം കേസുകളുണ്ട്.
കൊല്ലപ്പെട്ട സുധീഷ് പട്ടികജാതിയിൽപ്പെട്ടയാളായതിനാൽ പട്ടികജാതി അതിക്രമം തടയൽ നിയമ പ്രകാര പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികളെ വിചാരണ ചെയ്യുന്നത്. ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ 143 ,144 , 147 (ലഹളയുണ്ടാക്കാൻ ന്യായവിരോധമായി മാരകായുധങ്ങളുമായി സംഘം ചേരൽ) ,149 ( ന്യായവിരോധ സംഘത്തിലെ അംഗമാകൽ) , 120 - ബി (ക്രിമിനൽ ഗൂഢാലോചന) , 294 - ബി (അസഭ്യം വിളിക്കൽ) , 341 ( അന്യായ തടസ്സം ചെയ്യൽ) , 324 ( മാരകായുധം കൊണ്ട് ദേഹോപദ്രവമേൽപ്പിക്കൽ) , 326 (കാൽ മുറിച്ചു മാറ്റിയതടക്കമുള്ള കഠിന ദേഹോപദ്രവമേൽപ്പിക്കൽ) , 449 ( വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിലേക്കായുള്ള ഭവനഭേദനം) , 302 (കൊലപാതകം) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ തെളിവ് നശിപ്പിക്കലും കളവായ വിവരം നൽകലും) , ആയുധ നിയമത്തിലെ 27 , എസ് സി എസ് റ്റി നിയമത്തിലെ 3 (2)(5) വകുപ്പുകൾ പ്രകാരമാണ് കോടതി സെഷൻസ് കേസെടുത്തത്.
2021 ഡിസംബർ 11 പട്ടാപ്പകൽ 2.45 മണിക്കാണ് പോത്തൻകോട് കല്ലൂർ കോളനിയിലെ വീട് വളഞ്ഞ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വീട്ടിനുള്ളിൽ അതിക്രമിച്ച് കടന്നാണ് സുധീഷിനെ കൊലപ്പെടുത്തിയത്. രാജേഷടക്കം 11 പേർ 2 ബൈക്കുകളിലും, ഓട്ടോറിക്ഷയിലുമായെത്തിയാണ് പ്രദേശവാസികളുടെയും പിഞ്ചു കുട്ടികളുടെയും മുന്നിലിട്ട് സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്. സമീപ വീടുകളിലും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ച് സ്ഥലവാസികളെ ഭയപ്പെടുത്തിയാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചത്. ഭീഷണി മുഴക്കി സാക്ഷികളെ ഭയപ്പെടുത്തി കൊല നടത്തുന്നതാണ് ഒട്ടകം രാജേഷിൻ്റെ മോഡസ് ഓപ്പറാൻ്റി (കൃത്യം നടപ്പാക്കൽ രീതി).
സംസ്ഥാനം നടുങ്ങിയ സുധീഷ് കൊലക്കേസിൽ 10 പ്രതികൾ ഡിസംബർ 13 ,14 , 16 എന്നീ തീയതികളിലായി പിടിയിലായിട്ടും അരുംകൊലയുടെ മുഖ്യ സൂത്രധാരനും കൃത്യത്തിൽ നേരിട്ട് പങ്കും പങ്കാളിത്തവും വഹിച്ചയാളുമായ ഒട്ടകത്തെ പിടിക്കാൻ സിറ്റി - റൂറൽ പോലീസിനായില്ല. പ്രതി ജില്ല വിട്ടു പോയിട്ടില്ലെന്ന് പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും കൃത്യം നടന്ന് 10 ദിവസമായിട്ടും അറസ്റ്റ് ചെയ്യാനായില്ല. ഡിസംബർ 15 ന് രാജേഷും സുധീഷ് ഉണ്ണിയം ശ്യാമും പിരപ്പൻകോടെത്തി. ഒളിസങ്കേതത്തിൽ നിന്നും രാജേഷ് പണം സ്വരൂപിക്കാൻ ഒരാളെ കാണാൻ പോയി.
ഈ സമയം ഒളി സങ്കേതത്തിൽ നിന്നും രണ്ടു പ്രതികളെ പോലീസ് പിടികൂടി. ഇതറിഞ്ഞ രാജേഷ് തമിഴ് നാട്ടിലൂടെ കർണ്ണാടകയിലേക്ക് കടന്നു. തുടർന്ന് തിരികെ പഴനി വഴി കേരളത്തിലെത്തി ആറ്റിങ്ങൽ കോടതിയിലോ വഞ്ചിയൂർ കോടതിയിലോ കീഴടങ്ങാൻ തീരുമാനിച്ചു. ഡിസംബർ 21 ന് കൊല്ലം സ്റ്റാൻറിലെ കെ എസ് ആർ റ്റി സി ബസ് കണ്ടക്ടർ രാജേഷിൻ്റെ ചിത്രം മൊബൈലിൽ പകർത്തി പോലീസിന് കൈമാറിയതാണ് കേരളാ പോലീസ് തേടിക്കൊണ്ടിരുന്ന സംസ്ഥാനത്തെ നടുക്കിയ കൊടും ക്രിമിനലിനെ പിടികൂടാൻ സഹായിച്ചത്. രാജേഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തതിൽ ലഭിച്ച കുറ്റസമ്മത മൊഴി പ്രകാരം കൊലക്കുപയോഗിച്ച ആയുധങ്ങൾ ചിറയിൻകീഴ് ശാസ്ത വട്ടത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചത് രാജേഷിൻ്റെ സാന്നിധ്യത്തിൽ വീണ്ടെടുത്തു. കൂടാതെ സുധീഷിൻ്റെ വെട്ടിയെടുത്ത കാൽപാദം കല്ലൂർ പാണൻ വിള വലിച്ചെറിഞ്ഞതും പോലീസ് കണ്ടെടുത്തു.
അതിനിടെ ഒളിയിടം സംശയിച്ച് ഡിസംബർ 18 ന് രാജേഷിനെ പിടിക്കാൻ ചിറയിൻകീഴ് വക്കം കായൽ വഴി വള്ളത്തിൽ പോകവേ വള്ളം മുങ്ങി എ.ആർ.ക്യാമ്പ് സിവിൽ പോലീസ് ഓഫീസർ ബാലു (27) വക്കം പണയിൽ കടവിൽ മരണപ്പെടുകയും ചെയ്തു. ഒട്ടകം രാജേഷ് അഞ്ചു തെങ്ങ് മേഖലയിലെ ഒരു തുരുത്തിൽ ഒളിവിൽ കഴിയുന്നതായാണ് രഹസ്യവിവരം ലഭിച്ചത്. വർക്കല സി ഐ യുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം യന്ത്ര വൽകൃത വള്ളത്തിൽ അങ്ങോട്ടു തിരിക്കവേയാണ് വള്ളം അപകടത്തിൽ പെട്ടത്. പോലീസാക്രമണക്കേസിലടക്കം പ്രതിയായ കൊടും ക്രിമിനലിനെ പിടിക്കാൻ വെറും 3 അംഗ സംഘത്തെ അയച്ചതിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയും സൂപ്പർവൈസിംഗ് ഉദ്യേഗസ്ഥരായ ഡിവൈഎസ്പി , റൂറൽ എസ്പി , ഐ ജി തുടങ്ങിയ മേലുദ്യോഗസ്ഥർക്കെതിരെയും പോലീസ് സേനക്കകത്തുള്ള സബോർഡിനേറ്റ് ഓഫീസേഴ്സിന് അമർഷമുണ്ട്. കൊടും ക്രിമിനലിനെ പിടിക്കാൻ പോയി വീരമൃത്യു വരിച്ച സഹപ്രവർത്തകൻ്റെ മൃതദേഹം ഒരു നോക്ക് കാണാൻ കൂട്ടാക്കാതെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മേലുദ്യോഗസ്ഥരായ ഐഎഎസ് - ഐ പി എസ് ഉദ്യോഗസ്ഥർ സൗഹൃദ ക്രിക്കറ്റ് കളി മത്സരം നടത്തിയതും സേനക്കകത്ത് വിമർശനമുണ്ടായി. മത്സരം മാറ്റി വക്കാതെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ അടക്കം മത്സരത്തിൽ പങ്കെടുത്തു. പേരൂർക്കട എസ് എ പി ക്യാമ്പിൽ ബാലുവിൻ്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോഴാണ് അതിൽ പങ്കെടുങ്കാതെ തകൃതിയായി ക്രിക്കറ്റ് കളിച്ചത്.
കുറ്റകൃത്യം തടയുന്നതിലും ഗുണ്ടകളായ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും പോലീസ് നിഷ്ക്രിയത്വം പാലിക്കുന്നതും കോടതിയുടെ അറസ്റ്റ് വാറണ്ടുത്തരവുകൾ നടപ്പിലാക്കാതെ പ്രതികളുമായി ഒത്തുകളിച്ച് പ്രതികളെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാൻ പ്രതികളിൽ നിന്ന് പണവും പാരിതോഷികങ്ങളും പറ്റിക്കൊണ്ട് പോലീസ് വ്യാജ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ച് വിചാരണ അട്ടിമറിക്കുന്നതിനാലുമാണ് സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ തഴച്ചു വളരാനും മൃഗീയമായ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ പെരുകാനും കാരണമാകുന്നത്.
2 കൊലപാതകമുൾപ്പെടെ അനവധി വധശ്രമക്കേസ് , കൂലിത്തല്ല് , ക്വട്ടേഷൻ ആക്രമണക്കേസുകളിലും പ്രതിയായ രാജേഷ് തിരുവനന്തപുരം സിറ്റി പൂജപ്പുര - റൂറൽ ചിറയിൻകീഴ്, മംഗലപുരം, പോത്തൻകോട് , വാമനപുരം പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ജനങ്ങളുടെ പേടിസ്വപ്നമാണ്. ബോംബു നിർമ്മാണത്തിൽ വിദഗ്ധനായ ഇയാൾ കഞ്ചാവ് മൊത്ത വിൽപ്പനക്കാരൻ കൂടിയാണ്. ആന്ധ്ര , തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും മാസം തോറും കഞ്ചാവ് കിലോക്കണക്കിന് കടത്തി ക്കൊണ്ടുവന്ന് ചിറയിൻകീഴ് , ആഴൂർ , പെരുങ്ങുഴി , പോത്തൻകോട് കേന്ദ്രീകരിച്ചുള്ള ചില്ലറ വിൽപ്പനക്കാർക്ക് വിൽപ്പന നടത്തി വരവെയാണ് എക്സൈസ് പിടിയിലായത്. ജോയിൻ്റ് , സ്റ്റഫ് എന്നീ കോഡു വാക്കുകളിലാണ് കച്ചവടം നടത്തിവന്നത്.
പ്രായപൂർത്തിയാകും മുമ്പേ രാജേഷ് മണൽ - ക്വാറി മാഫിയ ക്വട്ടേഷൻ ഗുണ്ടയായി. 50 ഓളം ക്രൈം കേസുകളിൽ പ്രതിയാണ്. അടിപിടി കേസിൽ ചെറു പ്രായത്തിൽ ജയിലിലായി. പിന്നീട് ക്വട്ടേഷൻ സംഘാംഗമായി. ഒരു കൊലക്കേസിൽ പോലീസ് തെളിവുകൾ ഹാജരാക്കാത്തതിനാൽ കോടതി വെറുതെ വിട്ടു. ചിറയിൻകീഴ് ആഴൂരിൽ 2018 ൽ നടന്ന ആക്രമണക്കേസിൽ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ വെട്ടിപ്പരിക്കേൽപ്പിച്ചു സ്ഥലത്ത് നിന്നും മുങ്ങി. ഈ പോലീസ് ആക്രമണ കേസന്വേഷണത്തിൻ്റെ ഭാഗമായി രാജേഷിൻ്റെ താവളത്തിൽ നടത്തിയ റെയ്ഡിൽ 26 നാടൻ ബോംബുകളും 12 വാളുകളും പോലീസ് കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട രാജേഷിനെ ഗുണ്ടാ ആക്റ്റിൽ ഉൾപ്പെടുത്തി ജയിലിലും പാർപ്പിച്ചു. ജയിലിൽ കിടന്നു കൊണ്ടും പുറത്ത് കൂട്ടാളികളെക്കൊണ്ട് കഞ്ചാവ് കച്ചവടം നിർബാധം നടത്തി. ജയിലിൽ എത്തുന്ന സഹ തടവുകാരെ സംഘത്തിൽ ചേർത്താണ് കുറ്റകൃത്യങ്ങൾ നടത്തിവന്നത്.
https://www.facebook.com/Malayalivartha





















