കഠിനംകുളം കന്യാസ്ത്രീ മഠ പീഡനക്കേസ് : 3 ഇരകളെ പീഡിപ്പിച്ചതിന് 3 പോക്സോ കേസുകളിലായി 4 പ്രതികൾ ഹാജരാകാൻ ഉത്തരവ്

കഠിനംകുളം കന്യാസ്ത്രീ മഠ പോക്സോ പീഡനക്കേസിൽ 3 ഇരകളെ പീഡിപ്പിച്ചതിന് 3 പീഢനക്കേസുകളിലായി 4 പ്രതികൾ ജൂലൈ 27 ന് ഹാജരാകാൻ ഉത്തരവിട്ടു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണുത്തരവ്. പ്രതികളായ വലിയതുറ സ്വദേശികളായ 23 കാരന്‍ മേഴ്‌സണ്‍, 20 വയസ്സുള ഡാനിയല്‍ , 26 കാരനും വിവാഹിതനുമായ രഞ്ജിത്ത്, 21 കാരന്‍ അരുണ്‍ എന്നിവരാണ് ഹാജരാകേണ്ടത്. സംഭവത്തിന് മൂന്നു മാസം മുമ്പ് (2022 മെയ് മാസം) മoത്തിൽ ചേർന്ന 16 കാരികളായ 3 ഇരകളെ ആഗസ്റ്റിൽ 4 പേർ പീഡിപ്പിച്ചെന്ന കേസിലാണ് കഠിനംകുളം പോലീസ് കുറ്റപത്രം സമർപ്പിച്ചത്.. ഒരു പെൺകുട്ടിയെ ആവർത്തിച്ച് പീഡിപ്പിച്ചതിന് മേഴ്സൺ , ഡാനിയേൽ എന്നിവരെ 1 ഉം 2 ഉം പ്രതികളാക്കിയാണ് ഒരു കുറ്റപത്രം.
നവംബർ 1 ന് പോക്സോ കോടതിയിൽ സമർപ്പിച്ചത്. രഞ്ജിത്തിനെ ഏക പ്രതിയാക്കി ഒരു കുറ്റപത്രവും അരുണിനെ ഏക പ്രതിയാക്കി മറ്റൊരു കുറ്റപത്രവും സമർപ്പിക്കുകയായിരുന്നു. 3 കേസുകളിൽ പ്രതികൾ വെവ്വേറെ വിചാരണ നേരിടേണ്ടി വരും. കോൺവെൻ്റ് മതിൽ ചാടിക്കടന്ന് റൂമിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. സമുഹമാധ്യമം വഴിയുള്ള പരിചയം പ്രണയത്തിൽ കലാശിക്കുകയായിരുന്നു.
വാച്ചറുടെ കണ്ണ് വെട്ടിച്ച് കോണ്‍വെന്റിന്റെ മതില്‍ ചാടി പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328 (ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെ വിഷപദാർത്ഥം നൽകൽ) , 450 ( ജീവര്യന്ത തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിനു വേണ്ടിയും ഭവന കൈയ്യേറ്റം) , 354 (എ) ( ലൈംഗിക അതിക്രമം) , (എൽ) ( ) , 354 (ബി) (വിവസ്ത്രയാക്കാനായി കൈയ്യേറ്റമോ ബലപ്രയോഗമോ ചെയ്യൽ ) , 376 (2) (ഹോസ്റ്റൽ മാനേജ്മെൻറ് ജീവനക്കാരൻ ലൈംഗിക അതിക്രമം ചെയ്യൽ), (എൻ) (അവർത്തിച്ചുള്ള ബലാൽസംഗം ) , 34 (കൂട്ടായ്മ) , പോക്സോ ഭേദഗതി നിയമത്തിലെ 4 (1) , 3 (എ) , 6 , 5 (എൽ) , 17 , 16 (2) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് കേസെടുത്താണ് പ്രതികളെ ഹാജരാക്കാനാവശ്യപ്പെട്ടത്.
കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ, എസ് എല്‍ സുധീഷ് നൈറ്റ് പട്രോളിംഗിന് പോകുന്നതിനിടെയാണ് ആഗസ്റ്റ് 25 വെളുപ്പിന് സംശയാസ്പദമായി ഒരു ബൈക്കും രണ്ട് ജോടി ചെരുപ്പും കാണുന്നത്. വണ്ടി നിര്‍ത്തി പ്രാഥമിക പരിശോധനയില്‍ തന്നെ മോഷ്ടാക്കളുടെ ബൈക്കാകാമെന്ന് പൊലീസ് ഉറപ്പിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി എസ് ഐ തന്നെ കാര്യം പറഞ്ഞു. വീട്ടുകാരുമായി സംസാരിച്ചു നില്‍ക്കവേ തന്നെ തൊട്ടടുത്ത കോണ്‍വെന്റിന്റെ മതില്‍ രണ്ട് യുവാക്കള്‍ ചാടി കടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു.
മതില്‍ ചാടി കടന്ന് ഓടിയ യുവാക്കളെ പിന്‍തുടര്‍ന്ന് എസ്‌ഐ സുധീഷ് കീഴ്പ്പെടുത്തി. മല്‍പിടിത്തത്തിനിടെ യുവാക്കളുടെ ആക്രമണത്തില്‍ എസ് ഐക്ക് പരിക്ക് പറ്റിയെങ്കിലും പ്രതികളെ കയ്യോടെ തന്നെ പൊലീസ് പിടിച്ചു. അസമയത്ത് കോണ്‍വെന്റിലെ മതില്‍ ചാടി കടന്നത് എന്തിന് എന്ന ചോദ്യത്തിന് കാമുകിയെ കാണാന്‍ വന്നത് എന്നായിരുന്നു യുവാക്കളുടെ പ്രതികരണം. ഇതിനിടെ ഉറക്കത്തിലായിരുന്നവരെല്ലാം ഉണര്‍ന്ന് എത്തി. നാട്ടുകാര്‍ കൂടിയതോടെ യുവാക്കളുടെ പരിഭ്രമം കൂടി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.
പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ എസ് ഐ സുധീഷ് ചികിത്സയിലാണ്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മൂന്നു മാസം മുമ്പാണ് പഠനത്തിനായി പെണ്‍കുട്ടികള്‍ കോണ്‍വെന്റില്‍ എത്തിയത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് മതില്‍ ചാടി മഠത്തിലെത്തി സംസാരിച്ചിരുന്നു. ഇയാള്‍ പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി മഠത്തിലെത്തുകയും പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.
തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. മിക്കവാറും ദിവസങ്ങളിലും പ്രതികള്‍ മഠത്തില്‍ എത്തിയിരുന്നു. മദ്യവും ഭക്ഷണ സാധനങ്ങളുമായി എത്തിയിരുന്ന പ്രതികള്‍ പുലര്‍ച്ചെ ആണ് മടങ്ങി പോയിരുന്നത്. പീഡനത്തിന് ശേഷം മഠത്തിന്റെ മതില്‍ ചാടി പുറത്തു വരുമ്പോഴാണ് പൊലീസിന് മുമ്പില്‍പ്പെടുന്നത്. പിടിയിലായ യുവാക്കളുടെ മൊഴി അനുസരിച്ചാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്. മുമ്പും പീഡനത്തിന് ഇരയായതായി ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















