തമിഴ്‌നാട് കമ്പത്ത് പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കം ആരംഭിച്ചു..... ആന കൃഷി നശിപ്പിക്കുന്നുവെന്നും അതിനാൽ എത്രയും പെട്ടെന്നുതന്നെ മയക്കുവെടി... സ്വയംഭു എന്ന കുങ്കിയാനയെ കമ്പത്ത് എത്തിച്ചു.... മുത്തുവെന്ന കുങ്കിയാനയെ ഉടൻ എത്തിക്കും.... ഇതിനോടനുബന്ധിച്ച് കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു....

തമിഴ്നാട് കമ്പത്ത് പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കം ആരംഭിച്ചു. ആന കൃഷി നശിപ്പിക്കുന്നുവെന്നും അതിനാൽ എത്രയും പെട്ടെന്നുതന്നെ മയക്കുവെടി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ചുരുളിപ്പെട്ടിയിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. നിലവിൽ അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്താണ് ഉള്ളത്. കമ്പത്തിന് എട്ടുകിലോമീറ്റർ അകലെയാണ് ഈ പ്രദേശം.അരിക്കൊമ്പനെ സമതലപ്രദേശത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇവിടെവച്ച് മയക്കുവെടി വയ്ക്കാനാണ് നീക്കം. തുടർന്ന് വെള്ളമലയിലെ വരശ്‌നാട് മേഘലയിലേയ്ക്ക് മാറ്റും. രണ്ട് കുങ്കിയാനകളാണ് അരിക്കൊമ്പൻ ദൗത്യത്തിലുള്ളത്. ഇതിൽ സ്വയംഭു എന്ന കുങ്കിയാനയെ കമ്പത്ത് എത്തിച്ചു. മുത്തുവെന്ന കുങ്കിയാനയെ ഉടൻ എത്തിക്കും. ഇതിനോടനുബന്ധിച്ച് കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.മേഘമല സി സി എഫിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിക്കാനാണ് തമിഴ്നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്നു കുങ്കിയാനകളും പാപ്പാൻമാരും മയക്കുവെടി വിദഗ്ദ്ധരും ഡോക്ടർമാരും ടീമിലുണ്ടാകും.ഇന്നലെ രാവിലെയാണ് ഗൂഢല്ലൂർ കടന്ന് അരിക്കൊമ്പൻ കമ്പത്ത് എത്തിയത്. ജനവാസ മേഖലയിൽ എത്തിയ കൊമ്പൻ ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങൾ തകർത്തു.
ആനയെ കണ്ട് പേടിച്ചോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. അരിക്കൊമ്പനെ തുരത്താനുള്ള ശ്രമത്തിനിടെയും ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.1972 ലെ വന്യ ജീവി സംരക്ഷണ നിയമം 11 (എ) വകുപ്പ് പ്രകാരമാണ് അരിക്കൊമ്പനെ പിടികൂടാൻ ഇന്നലെ തമിഴ്നാട് വനം വകുപ്പ് മേധാവിയുടെ ഉത്തരവിറങ്ങിയത്. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികൾ ജനങ്ങൾക്ക് ഭീഷണിയാണെങ്കിൽ ഉപാധികളോടെ അവയെ വെടിവച്ചു കൊല്ലാൻ ഇൗ നിയമം അനുവദിക്കുന്നുണ്ട്.അരിക്കൊമ്പൻ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ രാവിലെ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കമ്പം എംഎൽഎ എൻ.രാമകൃഷ്ണൻ താമസിക്കുന്ന കമ്പം കൂളത്തേവർമുക്കിനു സമീപവും ഇന്നലെ രാവിലെ അരിക്കൊമ്പൻ എത്തിയിരുന്നു. അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എൻ.രാമകൃഷ്ണൻ എംഎൽഎയും വനം വകുപ്പിൽ സമ്മർദം ചെലുത്തി.അരിക്കൊമ്പനെ പിടികൂടാൻ തമിഴ്നാട് വനംവകുപ്പിനെ സഹായിക്കുന്നത് ആനമല കടുവ സങ്കേതത്തിലെ ടോപ്പ് സ്ലിപ്പിൽ നിന്നുള്ള 2 കുങ്കിയാനകളാണ്. കോഴിക്കമുത്തിയിലെ ആനപരിശീലന കേന്ദ്രത്തിൽ നിന്ന് സ്വയംഭൂ എന്ന കുങ്കി ഇന്നലെ വൈകിട്ട് 3 മണിയോടെ പുറപ്പെട്ടു.
അരിരാജ എന്ന മുത്തു ഇന്നു പുലർച്ചെ പുറപ്പെടും.അരിക്കൊമ്പനെപ്പോലെ വീടുകളും റേഷൻകടകളും തകർത്ത് അരി മാത്രം ഭക്ഷിക്കുന്ന ആനയായിരുന്നു അരിരാജ. 3 വർഷം മുൻപ് ആനമല വനത്തിൽ നിന്നു ജനവാസമേഖലയിലിറങ്ങിയ ആന നവമലയിലെ 7 വയസ്സുകാരിയെയും അർധനാരി പാളയത്തിലെ 2 കർഷകരെയും കുത്തിക്കൊലപ്പെടുത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു.തുടർന്നാണ് തമിഴ്നാട് വനം വകുപ്പ് പിടികൂടി ടോപ്സ്ലിപ്പിലെ കോഴിക്കമുത്തിയിലെത്തിച്ചു പരിശീലനം നൽകി കുങ്കിയാക്കിയത്. കുങ്കിയായപ്പോൾ മുത്തു എന്നു പേരിട്ടു. ആവശ്യമെങ്കിൽ കൂടുതൽ കുങ്കിയാനകളെ കമ്പത്തേക്കു കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുളിന്തോട്ടത്തിനു മുകളിലൂടെ അപ്രതീക്ഷിതമായി ഒരു ഡ്രോൺ പറന്നു. ഡ്രോൺ പറത്തിയയാളെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നതിനിടെ ഡ്രോൺ അരിക്കൊമ്പന്റെ തൊട്ടടുത്തെത്തി. ഇതോടെ ആന വിരണ്ട് പുളിത്തോട്ടത്തിന്റെ വേലി തകർത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങി. ഇതോടെ തമിഴ്നാട് പൊലീസ് സംഘം ആകാശത്തേക്ക് നിറയൊഴിച്ചു. ഇതോടെ അരിക്കൊമ്പൻ പൊലീസിനു നേരെ തിരിഞ്ഞു. വെപ്രാളത്തിൽ പൊലീസും ഓടി.
https://www.facebook.com/Malayalivartha





















