റിയല്‍ എസ്റ്റേറ്റ് മാഫിയയെ കേന്ദ്രസര്‍ക്കാര്‍ പൂട്ടിയത് പോലെ സ്വര്‍ണത്തിന്റെ മറവിലുള്ള കള്ളപ്പണം; വെളുപ്പിക്കലിനും തീവ്രവാദത്തിന് പണമെത്തിക്കുന്നതും തടയാന്‍ പുതിയ നീക്കം.... ദേശവിരുദ്ധ ശക്തികള്‍ മാത്രമല്ല വന്‍കിട ബിസിനസ്സുകാരും രാഷ്ട്രീയത്തിലെ ചില അതികായന്‍മാരും സ്വര്‍ണത്തിന്റെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്....എല്ലാത്തിനും പൂട്ട് വീഴും...

റിയല്‍ എസ്റ്റേറ്റ് മാഫിയയെ കേന്ദ്രസര്‍ക്കാര്‍ പൂട്ടിയത് പോലെ സ്വര്‍ണത്തിന്റെ മറവിലുള്ള കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദത്തിന് പണമെത്തിക്കുന്നതും തടയാന്‍ പുതിയ നീക്കം. ദേശവിരുദ്ധ ശക്തികള്‍ മാത്രമല്ല വന്‍കിട ബിസിനസ്സുകാരും രാഷ്ട്രീയത്തിലെ ചില അതികായന്‍മാരും സ്വര്‍ണത്തിന്റെ മറവില്‍ വ്യാപകമായി കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്. അതുകൊണ്ട് 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകളുടെയും രേഖകളും അഞ്ച് കൊല്ലം വരെ എല്ലാ സ്വര്‍ണവ്യാപാരികളും സൂക്ഷിച്ചുവയ്ക്കണമെന്ന കേന്ദ്ര തീരുമാനം ഇത്തരക്കാര്‍ക്ക് തിരിച്ചടിയാകും. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്ന സംസ്ഥാനം കേരളമാണ്. വിദേശത്ത് നിന്ന് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും ജ്വല്ലറികള്‍ക്കും വടക്കന്‍ ജില്ലകളിലെ ചില രാഷ്ട്രീയ നേതാക്കള്‍ക്കുമാണെന്നത് പകല്‍പോലെയുള്ള സത്യമാണ്. അധികാരത്തിന്റെ തണലിലാണ് ഇവരീ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. റിയല്‍ എസ്റ്റേറ്റ് മാഫിയ തഴച്ച് വളരുകയും അവര്‍ ക്രമിനലുകളെ ഒപ്പം നിര്‍ത്തി വലിയ മാഫിയയായി രാജ്യം മുഴുവനും വളര്‍ന്നിരുന്നു. റോഡരികിലോ മറ്റോ സാധാരണക്കാരന് ഒരു സെന്റ് ഭൂമി വാങ്ങാന്‍ കഴിയാത്തത്ര വിലയായിരുന്നു. ഇടത്തരക്കാര്‍ക്കടക്കം കണ്ണായ സ്ഥലങ്ങളിലുണ്ടായിരുന്ന ഭൂമി ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയിരുന്നു. അങ്ങനെ ജനം പൊറുതിമുട്ടിയിരിക്കുന്ന സമയത്താണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു നിയമം നടപ്പാക്കിയത്. രാജ്യത്ത് ഭൂമിയോ, വീടോ വാങ്ങുമ്പോള്‍ 20,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാട് നേരിട്ട് നടത്താനാവില്ല. ഓണ്‍ലൈനായോ, ചെക്കായോ നടത്താം. 2015 ജൂണില്‍ ആദായനികുതി നിയമം ഭേദഗതി ചെയ്താണ് മോദി സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കം നടത്തിയത്.
അതോടെ റിയല്‍ എസ്‌റ്റേറ്റ് മാറിയയുടെ നടുവൊടിഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തിയതോടെ അത്തരത്തിലുള്ള ഇടപാടുകളെ കൂടുതല്‍ നിയന്ത്രിക്കാനായി.ഈ സുപ്രധാന നീക്കങ്ങള്‍ക്ക് പിന്നാലെയാണ് സ്വര്‍ണ്ണത്തിന്റെ മറവിലുള്ള തട്ടിപ്പുകള്‍ക്ക് പൂട്ടിടുന്നത്. ആരുടെയെങ്കിലും ഇടപാടില്‍ സംശയം തോന്നിയാല്‍ ഏഴ് ദിവസത്തിനകം ഫിനാന്‍സിയല്‍ ഇന്റലിജന്‍സ് യൂണിറ്റിനെ സ്വര്‍ണവ്യാപാരികള്‍ അറിയിക്കണം. ഇതിലൂടെ ചില വ്യാപാരികളുടെ അറിവോടെ നടത്തുന്ന വഴിവിട്ട ഇടപാടുകളും അവസാനിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജ്വല്ലറികളുള്ളത് മലബാറിലാണ്. ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തിലാണ്. കടത്തുന്നവരെ കസ്റ്റംസുകാര്‍ വരെ സഹായിക്കും. അങ്ങനെ സഹായം നല്‍കിയ ഒരു വനിത ഉദ്യോഗസ്ഥയെ അടക്കം അടുത്തിടെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. അടുത്തിടെ നിരോധിച്ച സംഘടന ഉള്‍പ്പെടെയുള്ള ചില തീവ്ര ശക്തികള്‍ക്ക് വിദേശത്ത് നിന്ന് സ്വര്‍ണം ലഭിക്കുന്നുണ്ടെന്നും അത് പിന്നീട് പണമാക്കി മാറ്റുകയാണെന്നുമുള്ള ആക്ഷേപം കുറേക്കാലമായുണ്ട്. പക്ഷെ, സ്വര്‍ണം കടത്തിക്കൊണ്ടുവരുന്ന കാരിയര്‍മാരെ പിടികൂടുന്നതല്ലാതെ അതിനപ്പുറമുള്ള അന്വേഷണം കാര്യക്ഷമമായി നടക്കാറില്ല. ആരാണ് വിദേശത്ത് നിന്ന് സ്വര്‍ണം കൊടുത്തുവിട്ടതെന്നോ, ഇവിടെയാരാണ് വാങ്ങുന്നതെന്നോ യാതൊരു വിവരവും പലപ്പോഴും പുറത്തറിയാറില്ല. ഓഹരിവിപണി ഇടിയുമ്പോഴും എണ്ണവില ഉയരുമ്പോഴും പലരും വന്‍തോതില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്താറുണ്ട്.
അതിനൊക്കെ ഇനി കൃത്യമായ കണക്കും കാര്യങ്ങളും ഉണ്ടാവും. ഒരു മാസത്തിനിടെ ഒരു തവണയോ, പലതവണകളായോ 10 ലക്ഷം രൂപയ്ക്ക് മുകളിലുള്ള സ്വര്‍ണ്ണം വാങ്ങിയാലും പണിയാകും. വാങ്ങുന്നവരുടെ വിവരങ്ങള്‍, ഇടപാടിന്റെ സ്വഭാവം, തീയതി, തുക ഈ വിവരങ്ങളെല്ലാം ജ്വല്ലറിക്കാര്‍ സൂക്ഷിച്ച് വയ്ക്കണം. ഇതോടെ അവരുടെ ഉത്തരവാദിത്തം കൂടും.കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം ജ്വല്ലറികള്‍ക്ക് അടക്കം കൈമാറിയ ശേഷം ഡോളര്‍ വാങ്ങുകയും അത് വിദേശത്തേക്ക് അയയ്ക്കുകയും ചെയ്യുന്ന സമ്പ്രദായവും കേരളത്തിലുണ്ട്. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടെയാണ് ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പൊടിയാക്കി സ്വര്‍ണം എത്തിക്കുന്നുണ്ട്. ഇതിനൊന്നും യാതൊരു കണക്കുമുണ്ടാവില്ല. അതില്‍ കുറച്ച് ആഭരണങ്ങളാക്കി വില്‍ക്കും ചെറുകിട ജ്വല്ലറികളില്‍ ഇതിന്റെയൊന്നും കൃത്യമായ കണക്കുണ്ടാവില്ല. സ്വര്‍ണ കട്ടികളായെത്തിക്കുന്ന കടത്ത് സ്വര്‍ണം ജ്വല്ലറി ഉടമകള്‍ പലയിടത്തും രഹസ്യമായി സൂക്ഷിക്കും. കഴിഞ്ഞ കൊല്ലം കേരളത്തിലെത്തിച്ചത് 60,000 കിലോ സ്വര്‍ണമാണെന്നാണ് ഔദ്യോഗിക കണക്കി. ഇത് രാജ്യത്തിന്റെ ഉപഭോഗത്തിന്റെ 10 ശതമാനമാണ്. രാജ്യത്തെ ജനസംഖ്യയുടെ മൂന്ന് ശതമാനമുള്ള മലയാളിയുടെ സ്വര്‍ണ ഭ്രമത്തിന് ഏറ്റവും നല്ല ഉദാഹരണമാണിത്. ഈ സ്ഥിതിക്ക് അനധികൃതമായി എത്ര കിലോ സ്വര്‍ണമായിരിക്കും കഴിഞ്ഞ വര്‍ഷം എത്തിച്ചിരിക്കുക. 40,000 കോടി രൂപയുടെ കച്ചവടമാണ് കേരളത്തിലെ ജ്വല്ലറികളില്‍ നടന്നത്. സ്വര്‍ണം വാങ്ങുമ്പോള്‍ മൂന്ന് ശതമാനം ജി.എസ്.ടിയും പണിക്കൂലിയുടെ 8 ശതമാനവും അടയ്ക്കണം.
എന്നാല്‍ ഇടപാടുകാരെ പരിചയമുണ്ടെങ്കില്‍ ബില്ല് നല്‍കാതെ കച്ചവടം നടത്തുന്ന രീതി വ്യാപകമാണ്. മൊത്തം കച്ചവടത്തിന്റെ 70 ശതമാനവും ബില്ലിന് പുറത്താണെന്നാണ് പറയപ്പെടുന്നത്. ഇതുവഴി സര്‍ക്കാരിന് കോടികളുടെ നികുതി നഷ്ടവും ജ്വല്ലറിക്കാര്‍ക്ക് നേട്ടവുമാണ്. കള്ളക്കടത്തിലൂടെ കൊണ്ടുവരുന്ന സ്വര്‍ണം ഉപയോഗിച്ച് ആഭരണം ഉണ്ടാക്കി വിറ്റാലുള്ള ലാഭം ഇരട്ടിയോളമാണ്. കാരണം യാതൊരു തരത്തിലുമുള്ള നികുതിയടയ്‌ക്കേണ്ട, കണക്കും കാണിക്കേണ്ട.രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്‍ബലമുള്ള കടത്തുകാര്‍ സ്വര്‍ണം എത്രയും വേഗം പണമാക്കിമാറ്റും. ദേശവിരുദ്ധ ശക്തികള്‍ ധനസമാഹരണത്തിനും മറ്റും സ്വര്‍ണം വില്‍ക്കുകയാണ് പതിവ്. ഇവരെല്ലാം ചേര്‍ന്നൊരു വലിയ സംഘമാണ് സ്വര്‍ണക്കടത്ത് അടക്കുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ചില ജ്വല്ലറികളും ഇവരുടെയൊക്കെ പങ്കാളികളാണ്. അതുകൊണ്ടാണ് ധനമന്ത്രാലയം 2020 ഡിസംബര്‍ മുതല്‍ രാജ്യത്തെ ജ്വല്ലറികളെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയിലാക്കിയത്. അതിലും കാര്യങ്ങള്‍ നില്‍ക്കാത്തത് കൊണ്ടാണ് ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.
ദേശവിരുദ്ധ ശക്തികള്‍ പണമൊഴുക്കി രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ക്കാനും അരാജകത്വം സൃഷ്ടിക്കാനും ശ്രമിക്കുന്നുണ്ട്. ഒരു വിഭാഗം ജ്വല്ലറി വ്യാപാരികള്‍ അനധികൃത കച്ചവടം നടത്തി നികുതി വെട്ടിക്കുന്നുണ്ട്. പല രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളും അവരുടെ അടുപ്പക്കാരും സ്വര്‍ണത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നുണ്ട്. ഇവരുടെ ഉദ്ദേശങ്ങളെല്ലാം രാജ്യത്തിന് ആപത്താണ്. അതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചുവടുവെയ്ക്ക് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറെ ഗുണകരമാണ്.
https://www.facebook.com/Malayalivartha





















