ഷിബിലിയുമായി ഫർഹാനയ്ക്ക് ഉണ്ടായിരുന്നത് വർഷങ്ങളായുള്ള അടുപ്പം: സിദ്ദീഖിനെ പരിചയപ്പെട്ടത് റെയിൽവേ സ്റ്റേഷനിൽ വച്ച്: പുറത്ത് വരുന്നത്....

കാമുകൻ ഷിബിലിക്ക് കൊല്ലപ്പെട്ട സിദ്ദിഖിനെ പരിചയപ്പെടുത്തി നൽകിയത് മകൾ തന്നെയെന്ന് മാതാവ് ഫാത്തിമ. ഫർഹാനയെ കോഴിക്കോട്ടേക്കു വിളിച്ചു വരുത്തിയതു സിദ്ദീഖിന്റെ നിർദേശപ്രകാരം ഷിബിലിയാണ്. സിദ്ദീഖിനെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന പരിചയപ്പെട്ടത്. ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഷിബിലിയെ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. റെയിൽവേ സ്റ്റേഷൻ ഏതെന്നു മകള്‍ പറഞ്ഞിട്ടില്ല. ഷിബിലിക്കു കോഴിക്കോട്ട് സിദ്ദീഖിന്റെ സ്ഥാപനത്തിൽ ജോലി തരപ്പെടുത്തിയത് ഫർഹാനയാണ്. എന്തെങ്കിലും ഒരു ജോലി കിട്ടട്ടെയെന്ന് കരുതിയാണ് ഷിബിലിയെ സിദ്ദീഖിന് പരിചയപ്പെടുത്തിയത്.
അങ്ങനെയെങ്കില്‍ വന്നോട്ടെയെന്ന് പറഞ്ഞ് ജോലി നല്‍കിയതാണ് സിദ്ദീഖ്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഫർഹാനയും ഷിബിലിയും വർഷങ്ങളായി അടുപ്പത്തിലാണ്. കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ആദ്യഘട്ടത്തിൽ പിൻമാറിയെങ്കിലും പിന്നീട് വീണ്ടും അടുപ്പത്തിലായി. ഷിബിലിയുടെ ഭീഷണിയെ തുടർന്നാണിതെന്നും ഫാത്തിമ ആരോപിച്ചു. ഷിബിലിയെ വിവാഹം കഴിക്കണമെന്ന് മകള്‍ പറഞ്ഞപ്പോള്‍ താന്‍ വിലക്കിയെന്ന് പിതാവ് വീരാന്‍കുട്ടി പറഞ്ഞു.
ഷിബിലി തട്ടിപ്പുകാരനെന്ന കാര്യം പലഘട്ടങ്ങളില്‍ മകളെ ഓര്‍മപ്പെടുത്തിയിരുന്നതാണ്. ഷിബിലിയെ സഹായിച്ചതിന്റെ പേരിലാണ് ഫര്‍സാന പലപ്പോഴും ആരോപണം നേരിടേണ്ടി വന്നതെന്നും കുടുംബം പറയുന്നു. അതേ സമയം മൃതദേഹം ഉപേക്ഷിക്കാൻ അട്ടപ്പാടി തിരഞ്ഞെടുത്തതു പ്രതി ഷിബിലിയെന്ന് പോലീസ് പറയുന്നു. ചെർപ്പുളശ്ശേരി സ്വദേശിയായ ഷിബിലിക്ക് അട്ടപ്പാടി ചുരം പരിചിതമാണ്. രാത്രിയായാൽ യാത്രക്കാർ കുറയുമെന്നതും എവിടെയും സിസിടിവി ഇല്ലെന്നതുമാണ് അട്ടപ്പാടി തിരഞ്ഞെടുക്കാൻ കാരണം.
മാത്രമല്ല, കാർ കൊക്കയോടു ചേർത്തു നിർത്തി എളുപ്പത്തിൽ മൃതദേഹം ഒഴിവാക്കാനും സാധിക്കും. ഒൻപതാം വളവിൽ 30 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് രണ്ട് ബാഗുകളും വലിച്ചെറിഞ്ഞത്. ഉയരത്തിൽ നിന്നു വലിച്ചെറിഞ്ഞ ബാഗുകൾ പറയിൽ ഇടിച്ചു പൊളിഞ്ഞിരുന്നു. ഒരു ബാഗിൽ നിന്നു കൈകൾ പുറത്തു കാണുന്ന നിലയിലായിരുന്നു.
19നു രാത്രി കോഴിക്കോട്ടു നിന്നു മൃതദേഹവുമായി വന്ന കാർ അട്ടപ്പാടി ചുരത്തിലെത്തുന്നതിനു മുൻപ് ആനമൂളിയിലൂടെ പോകുന്നതിന്റെയും ചുരത്തിലേക്കു കയറിയ വാഹനം ഒരു മണിക്കൂറിനു ശേഷം തിരിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ചുരത്തിലെ ഒൻപതാം വളവിൽ മൃതദേഹം ഉപേക്ഷിച്ച ശേഷം കാർ ചെറുതുരുത്തി റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം ഈ കാറിൽ മൃതദേഹവുമായി പ്രതികൾ പല സ്ഥലത്തും സഞ്ചരിച്ചതായി പൊലീസ് പറഞ്ഞു.
ഇറ്റലിയിൽ നിന്നു നാട്ടിൽ വരുന്ന മൂത്ത മകനെ സ്വീകരിക്കാനുള്ള തയാറെടുപ്പിനിടെയാണ് സിദ്ദീഖ് കോഴിക്കോട്ടെ തന്റെ ഹോട്ടലിലേക്കു പോയത്. മകനെ കൊണ്ടുവരാൻ ഡ്രൈവറെ ഏർപ്പാടാക്കിയിരുന്നു. മകനെത്തിയിട്ടും സിദ്ദീഖിനെ കാണാതായതോടെയാണ് കുടുംബം ഹോട്ടലുമായി ബന്ധപ്പെട്ടത്. അവിടെയില്ലെന്നു വിവരം ലഭിച്ചതോടെ ഇളയ മകൻ ഹോട്ടലിൽ നേരിട്ടെത്തി പരിശോധിച്ചു. തുടർന്ന്, 18 മുതൽ സിദ്ദീഖിനെ കാണാനില്ലെന്നു തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അതോടെയാണു അന്വേഷണം ആരംഭിച്ചത്.
‘ഡി കാസ ഇൻ’ ലോഡ്ജിലെത്തി പൊലീസ് സിസിടിവി പരിശോധിച്ചിരുന്നു. 3 പേർ ഹോട്ടലിലേക്കു വരുന്നതും 2 പേർ ട്രോളി ബാഗുകളുമായി കാറിൽ തിരിച്ചു പോകുന്നതും ദൃശ്യങ്ങളിൽ കണ്ടു. അത് സിദ്ദീഖിന്റെ കാറാണെന്നു മനസ്സിലാക്കിയ പൊലീസ് കാർ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പിന്നീട് കാർ ഉപേക്ഷിച്ച നിലയിൽ ചെറുതുരുത്തിയിൽ കണ്ടെത്തുകയായിരുന്നു. എരഞ്ഞിപ്പാലത്തെ ലോഡ്ജിലേക്ക് ഈ മാസം 18നു രാത്രിയാണു താൻ എത്തിയതെന്നാണു പൊലീസിനോട് മറ്റൊരു പ്രതി ആഷിഖ് പറഞ്ഞത്. താൻ ചെല്ലുമ്പോൾ ലോഡ്ജിലെ ഒരു മുറിയിൽ സിദ്ദീഖും തൊട്ടടുത്ത മുറിയിൽ ഷിബിലിയും ഫർഹാനയും താമസിച്ചിരുന്നു.
താൻ എത്തിയ സമയത്ത് സിദ്ദീഖുമായി രണ്ടു പേരും വാക്കുതർക്കവും ബഹളവുമായിരുന്നു. ബഹളം അതിരു കടക്കുമെന്നായപ്പോൾ പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാൻ താൻ ശ്രമിച്ചു. ഒരു വിധം പറഞ്ഞവസാനിപ്പിച്ച് തിരികെ നാട്ടിലേക്കു മടങ്ങി. ഇതിനിടെ ഫർഹാന തന്നെ ഫോണിൽ വിളിച്ചു. ഇവിടെ വലിയ പ്രശ്നമാണെന്നും വീട്ടിലേക്കു പോകരുതെന്നും ലോഡ്ജിലേക്ക് വരണമെന്നും പറഞ്ഞു. അതു പ്രകാരം അവിടെ ചെന്നപ്പോൾ എന്തോ വലിയ പ്രശ്നം ഉണ്ടെന്ന് ബോധ്യപ്പെടുകയും ഫർഹാനയും ഷിബിലിയും പറഞ്ഞതു കേൾക്കാതെ വീട്ടിലേക്കു തിരിച്ചു വരികയുമാണുണ്ടായത് എന്നും പറയുന്നു.
https://www.facebook.com/Malayalivartha





















