കമ്യൂണിസ്റ്റ് പാർട്ടി തുല്യതയ്ക്കുവേണ്ടി നിലകൊള്ളുന്നു; പക്ഷേ പാർട്ടിക്കുള്ളിലെ പുരുഷാധിപത്യത്തിനെതിരെ പോരാട്ടം നടത്തേണ്ടിവരുന്നു; പാർട്ടിക്കുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവസരം വേണം; തുറന്നടിച്ച് കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ ടീച്ചർ

കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് പുരുഷാധിപത്യമുണ്ടെന്ന ആരോപണവുമായി സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ ടീച്ചർ രംഗത്ത്. കമ്യൂണിസ്റ്റ് പാർട്ടി തുല്യതയ്ക്കുവേണ്ടി നിലകൊള്ളുന്നു. പക്ഷേ പാർട്ടിക്കുള്ളിൽ പുരുഷാധിപത്യമുണ്ട്. ഇതിനെതിരെ പോരാട്ടം നടത്തേണ്ടിവരുന്നുവെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു. മാത്രമല്ല സമൂഹത്തിൽ വലിയൊരു കൂട്ടം ആൾക്കാർക്കും പുരുഷാധിപത്യ ചിന്തയുണ്ടെന്നും ടീച്ചർ പറഞ്ഞു . പാർട്ടിക്കുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവസരം വേണമെന്ന ആവശ്യം ഇപ്പോഴും ഉന്നയിക്കുന്നു.
തിരുത്തൽനടപടികൾക്കായുള്ള ശ്രമങ്ങൾ നടത്തുന്നു.സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവങ്ങളിൽ മാറ്റം വേണം. ഇതിനുള്ള പ്രവർത്തനങ്ങൾക്കായി സ്ത്രീകൾ മുന്നിട്ടിറങ്ങണം സധൈര്യം മുന്നോട്ട് എന്ന പ്രചാരണം പരിപാടി നടത്തുന്നത്, ഇത്തരത്തിലുള്ള ലക്ഷ്യങ്ങൾ മുന്നിൽ വച്ച് കൊണ്ടാണ്.നൈറ്റ് വാക്ക് എന്ന പേരിൽ രാത്രിയിൽ സ്ത്രീകൾ നിരത്തിലൂടെ നടക്കുന്ന പരിപാടി നടത്തിയപ്പോൾ ‘നിങ്ങൾക്ക് ഉറക്കമില്ലേ’ എന്ന് ചോദിച്ചവരുണ്ട്.
എല്ലാവരെയും പോലെ ഞങ്ങൾക്കും ഉറങ്ങണം. എന്നാൽ, പകൽപോലെ രാത്രിയും സ്ത്രീകൾക്കുകൂടിയുള്ളതാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു ആ പരിപാടി നടത്തിയതെന്നും ടീച്ചർ പറഞ്ഞു. നാടുവാഴിത്തവും മുതലാളിത്തവും സ്ത്രീവിരുദ്ധമാണ്. നാടുവാഴിത്തത്തിൽ സ്ത്രീകളെ അടിമകളായി കാണുകയാണ്. മുതലാളിത്തത്തിൽ സ്ത്രീകളെ വിപണനവസ്തുവായി കാണുകയാണ് .
ഇന്ത്യയിൽ നാടുവാഴിത്തവും മുതലാളിത്തവും ഒരുമിച്ച് സഞ്ചരിക്കുകയാണ്. കോവിഡ് കാലത്ത് കേരള ആരോഗ്യമന്ത്രിയായി നടത്തിയ പ്രവർത്തനത്തെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു. ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ‘മൈ ലൈഫ് ആസ് എ കൊമ്രേഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ച് പ്രകൃതി ഫൗണ്ടേഷൻ സംഘടിപ്പിച്ച സംവാദപരിപാടിയിൽ സംസാരിക്കയായിരുന്നു കെ.കെ. ശൈലജ ടീച്ചർ .
https://www.facebook.com/Malayalivartha























