അണികളായ അടിമക്കുട്ടികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാതെ സമരം ചെയ്യിക്കുന്നു, വ്യാജബിരുദത്തിന്റെ ബലത്തില്‍ കോളജിലും സര്‍വകലാശാലയിലും ലക്ഷം ശമ്പളം പറ്റുന്ന അധ്യാപകരായി വിലസി നേതാക്കൾ, മാര്‍ക്ക് തട്ടിപ്പുകാരുടെയും വ്യാജന്‍മാരുടെയും അഭയകേന്ദ്രമായി സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് വെള്ളക്കൊടിയില്‍ എഴുതി സിന്ദാബാദ് വിളിച്ചു നടക്കുന്ന പ്രസ്ഥാനം. ഒരു കാലത്ത് ആദര്‍ശവാന്‍മാരുടെയും ആദര്‍ശവതികളുടെയും പ്രസ്ഥാനമായിരുന്നു....എസ്എഫ്‌ഐ എങ്കില്‍ ഇന്ന് അതിന്റെ കൊടിപിടിക്കുന്നവരെയും മുദ്രാവാക്യം ഏറ്റു ചൊല്ലുന്നവരെയും പെരുവഴിയിലിട്ട് തല്ലണം എന്നു പറയേണ്ട സ്ഥിതിയിലേക്കെത്തി.
കള്ളന്‍മാരും കൊള്ളക്കാരും എന്നതല്ല മാര്‍ക്ക് തട്ടിപ്പുകാരുടെയും വ്യാജന്‍മാരുടെയും അഭയകേന്ദ്രമായിക്കുന്നു സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. പരീക്ഷ എഴുതാതെ വിജയം, പരീക്ഷ എഴുതാതെ ഡിസ്റ്റിംഗ്ഷന്‍, അധ്യാപനം നടത്താതെ വ്യാജ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, യൂണിവേഴ്‌സികളുടെ പേരില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് തുടങ്ങി എസ്എഫ്‌ഐ പ്രസ്ഥാനത്തിന്റെ നേതാക്കളുടെ നിര തട്ടിപ്പുകേസില്‍പ്പെട്ടിരിക്കുന്നു.
പല നേതാക്കളും അറസ്റ്റ് ഭയന്നും മാനക്കേട് ഓര്‍ത്തും ഒളിവില്‍ കഴിയുന്നു. അണികളായ അടിമക്കുട്ടികളെ ക്ലാസില്‍ കയറാന്‍ അനുവദിക്കാതെ സമരം ചെയ്യിക്കുന്ന നേതാക്കള്‍ അണികളെ പറ്റിച്ച് മിടുക്കരാകുന്നു. അണികള്‍ പരീക്ഷയില്‍ തോറ്റ് കൂലിപ്പണിക്കാരും പാര്‍ട്ടിയുടെ കൂലി ക്രിമിനലുകളുമായി അഴി എണ്ണുമ്പോള്‍ നേതാക്കള്‍ വ്യാജബിരുദത്തിന്റെ ബലത്തില്‍ കോളജിലും സര്‍വകലാശാലയിലും ലക്ഷം ശമ്പളം പറ്റുന്ന അധ്യാപകരായി വിലസുന്നു.
സിപിഎമ്മില്‍ സംഭവിക്കുന്ന അതേ അടിമത്തം തന്നെയാണ് എസ്എഫ്‌ഐയിലും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എട്ടും പൊട്ടും തിരിയാത്ത കുട്ടികളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ച് അവര്‍ക്ക് സമരക്കൊടി കൊടുത്ത് വകതിരിവില്ലാത്ത പ്രായത്തില്‍ പാര്‍ട്ടിയുടെ അടിമകളാക്കി മാറ്റുന്നതാണ് അനുഭവം. ആയ കാലം പാര്‍ട്ടിക്കുവേണ്ടി കൂലിവേലയെടുക്കാന്‍ വിധിക്കപ്പെടുന്ന അണികളെ വഞ്ചിച്ച് അവരുടെ നേതാക്കള്‍ ഉന്നതങ്ങളില് എത്തിപ്പെടുന്നു.
ഒരു മാസമായി സംസ്ഥാനത്തെ എസ്എഫ്‌ഐ നേതാക്കളുടെ നിലയും വിലയും കെട്ട മാര്‍ക്ക് തട്ടിപ്പുകേസുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ഇതിനു മുന്‍പ് അര്‍ഹതയുള്ളവരെ തഴഞ്ഞ് പാര്‍ട്ടി നേതാക്കളുടെ ഭാര്യമാരെ സര്‍വകലാശാലകളില്‍ പ്രഫസര്‍ തസ്തികയില്‍ തിരുകിക്കയറ്റിയ ഒട്ടേറെ സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായി. പ്രതികരിക്കാനും പ്രതിഷേധിക്കാനും പ്രതിപക്ഷമായി സംസ്ഥാനത്ത് ഒന്നുമില്ല. പിണറായി വിജയന്റെ ഏകാധിപത്യ സമീപനത്തിനു മുന്നില്‍ പാര്‍ട്ടിയും പ്രവര്‍ത്തകരും അനങ്ങില്ലെന്നിരിക്കെ സിപിഎമ്മിലും എസ്എഫ്‌ഐയിലും ഇങ്ങനെയൊക്കെ സംഭവിച്ചുകൊണ്ടിരിക്കും.
പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും അവരുടെ വിദ്യാര്‍ഥി സംഘടനയായ കെഎസ് യുവും ഇതൊന്നും അറിഞ്ഞ മട്ടുപോലുമില്ല എന്നതാണ് ഏറെ ദയനീയമായ സാഹചര്യം. ഇത്രയേറെ തട്ടിപ്പും ക്രിമിനലിസവും സ്വന്തം നേതാക്കള്‍ നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും തങ്ങളുടെ നേതാക്കളെക്കുറിച്ച് വ്യാജം പ്രചരിപ്പിക്കുന്നതാണെന്ന് വിശ്വസിക്കുകയാണ് എസ്എഫ്‌ഐ അണികളില്‍ ഏറെേേപ്പരും. ഈ സംഭവങ്ങളൊന്നും തിരിച്ചറിയാതെ ആ പാര്‍ട്ടിയുടെ കൊടിക്കൂറയ്ക്കു കീഴില്‍ ചേക്കേറുകയാണ് വിവരവും വകതിരിവുമില്ലാതെ കുറെ കുട്ടികള്‍.
ഇതേ സമയം മുഖ്യമന്ത്രി അമേരിക്കയിലും പിന്നീട് ഓരോ വിദേശ യാത്രയിലും പതിവുള്ളതുപോലെ തിരിച്ചുവരുമ്പോള്‍ ദുബായിയില്‍ പഴയ വെറുക്കപ്പെട്ടവരുടെ ലാവണത്തിലും കറങ്ങിയ ശേഷം തിരിച്ചുവന്ന് വിഷയം മാറ്റും. കേരളം ഭരണതലത്തില്‍ ഇത്രയേറെ ചീഞ്ഞുനാറുകയും ഒപ്പം അഴിമതിയുടെ നാറ്റക്കഥകള്‍ പുറത്തുവരികയും ചെയ്യുമ്പോഴും സിപിഎം കൊടിയേന്തുന്ന വിദ്യാഭ്യാസ മന്ത്രിയും മന്ത്രിണിയും ഒന്നും മൊഴിയുന്നില്ല. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലിക്കു കയറിയ എസ്എഫ്‌ഐ നേതാക്കളുടെയും അവരുടെ സഹധര്‍മിണിമാരുടെയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ പലതും വ്യാജമാണെന്ന് വസ്തുത തിരിച്ചറിഞ്ഞേക്കാം.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ എസ്എഫ്‌ഐയുടെ സമുന്നതരായ നാലു നേതാക്കളെക്കുറിച്ച് ഞെട്ടിക്കുന്ന കഥകളാണ് പുറത്തുവരുന്നത്. ഈ വാര്‍ത്തകളുടെ നിജസ്ഥിതി ചികഞ്ഞ് പുറത്തു കൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകരെ പോലീസ് കേസില്‍ പെടുത്തുന്ന കിരാത നയം സംസ്ഥാനത്ത് തുടരുകയും ചെയ്യുന്നു. എല്ലാത്തരത്തിലും സംസ്ഥാനത്ത് നടമാകുന്നത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് പറയാതെ വയ്യ. വിദ്യാഭ്യാസം, ക്രമസമാധാനം, ഗതാഗതം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി ഏറെ വകുപ്പുകള്‍ക്കെതിരെയും ആരോപണങ്ങള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസ വകുപ്പില്‍ പൊതുവും മന്ത്രിതലത്തില്‍ പ്രത്യേകിച്ചും പുലര്‍ത്തപ്പെടുന്ന അജ്ഞതയും പിടിപ്പുകേടും സമൂഹത്തില്‍ പരിഹാസ ചിരിക്ക് വഴിയൊരുക്കുന്നു. മഴക്കാലം എത്തിയതോടെ സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ പിടിയില്‍ അമര്‍ന്നുകൊണ്ടിരിക്കുമ്പോഴും യാതൊരു സുരക്ഷാ മുന്‍കരുതലുകളും സംസ്ഥാനത്തുണ്ടാകുന്നില്ല. ഇതിനേക്കാള്‍ ഏറെ ദയനീയമാണ് പരീക്ഷ എഴുതാതെയും പഠിക്കാതെയും കോളജില്‍ പോകാതെയും ഭരണകക്ഷിയുടെ വിദ്യാര്‍ഥി സംഘനാ നേതാക്കള്‍ ഇത്തരത്തില്‍ തരം താഴ്ന്ന ചെയ്തികള്‍ നടത്തുന്നത്.
പിഎസ് സി പരിക്ഷ എഴുതാതെ റാങ്ക് ലിസ്റ്റില്‍ ഇടംപിടിച്ചതിനേക്കാള്‍ നാണം കെട്ട സംഭവങ്ങളാണ് എസ്എഫ്‌ഐ നേതൃത്വത്തിനെതിരെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തിരുവന്തപുരത്ത് പ്രമുഖ കോളജിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് തല്ലിയും കത്തിക്കുത്ത് നടത്തിയതുമൊന്നും കേരളം മറന്നിട്ടില്ല. ക്രമക്കേട് കാട്ടിയതായി സര്‍വകലാശാലകള്‍ തെളിവുനിരത്തുമ്പോഴും അതിനെ നിഷേധിക്കുകയാണ് പാര്‍ട്ടിയിലെ ഒരു നിര നേതാക്കള്‍.
പഠനം, സമരം മുദ്രാവാക്യം മുഴക്കുന്ന ഇക്കൂട്ടര്‍ തന്നെയാണ് പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുകയും വൈസ് ചാന്‍സിലറുടെ ശരീരത്തില്‍ ടാര്‍ ഒഴിക്കുകയും ചെയ്ത് മാതൃക കാട്ടിയതെന്നും ഓര്‍മിക്കുന്നത് നന്ന്. ഇത്തരം കൊടുചെയ്തികളും തട്ടിപ്പുകളും നടത്തുന്നവര്‍ക്ക് മുദ്രാവാക്യം വിളിക്കാന്‍ പോകുന്ന അടിമ അണികളെയോര്‍ത്താണ് പ്രബുദ്ധ കേരളം ലജ്ഞിക്കേണ്ടത്.
https://www.facebook.com/Malayalivartha
























