ടെറസിന് മുകളിൽ 2ദിവസമായി തമ്പടിച്ചത് ഡോക്ടർ: മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവാവിനെ ബന്ധുക്കൾ ഏറ്റെടുത്തു...

തൃശൂർ വടക്കാഞ്ചേരി പടിഞ്ഞാറ്റുമുറിയിലെ വീടിന്റെ ടെറസിൽ നിന്ന് യുവാവിനെ പിടികൂടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വീടിന്റെ ടെറസിൽ രണ്ട് ദിവസം തങ്ങിയ യുവാവിനെ തിരിച്ചറിഞ്ഞു. തൃശൂർ നായ്ക്കനാൽ സ്വദേശിയായ ഇയാൾ ഡോക്ടറാണ്. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് പറയുന്നു. ബന്ധുക്കൾ വന്നു യുവാവിനെ ഏറ്റെടുത്തു. വീടിന്റെ ടെറസിൽ രണ്ട് ദിവസം കഴിഞ്ഞ ഇയാളെ വീട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മോഷണശ്രമം നടന്നു എന്ന് സംശയിക്കുന്നതായാണ് വീട്ടുകാർ പറയുന്നത്.
തിരുവല്ല സ്വദേശി പ്രശാന്ത് എന്ന് പറയുന്നതല്ലാതെ മറ്റൊന്നും യുവാവ് പറയുന്നില്ലെന്ന് പോലീസ് അറിയിച്ചു. സായ്ഹൗസിൽ വിജയ കൃഷ്ണന്റെ വീടിന്റെ ടെറസിലായിരുന്നു അപരിചിതനായ യുവാവിനെ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ വീട്ടിലെ ജോലിക്കാരിക്ക് ആണ് പുറത്തു നിന്ന് ഉള്ള ആരോ ഒരാൾ അവിടെ ഉണ്ടെന്ന് തോന്നിയത്.
വീട്ടുകാർ അവിടെയാകെ പരിശോധിച്ചുവെങ്കിലും ആരെയും കണ്ടെത്തിയില്ല. ഇതോടെ ഇവർ തിരച്ചൽ അവസാനിപ്പിച്ചു. വടക്കാഞ്ചേരി ടൗണിൽ നിന്ന് അകത്തേക്ക് മാറിയുള്ള സ്ഥലമാണ് പടിഞ്ഞാറേ മുറി.
ഇവിടെയാണ് സംഭവം നടന്നത്. ഇന്നലെ രാവിലെ അടുക്കളയിൽ ഉണ്ടായിരുന്ന പ്രസീദ ജനലിന് പുറത്ത് ഒരു ശബ്ദം കേട്ടു. ഇതിന് പിന്നാലെ ഭർത്താവുമായി പുറത്തിറങ്ങി നോക്കുകയായിരുന്നു. ടെറസിന് മുകളിൽ ചെന്നപ്പോഴാണ് ടെറസ് ഡോർ തുറന്നു കിടക്കുന്നത് കണ്ടത്. ഇവിടെ പരിശോധിക്കുന്നതിനിടെ യുവാവിനെ കണ്ടെത്തുകയായിരുന്നു. ആദ്യം യുവാവ് ഓടിമാറാൻ ശ്രമിച്ചു, എന്നാൽ രണ്ടു പേരും ചേർന്ന് യുവാവിനെ പിടികൂടുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്താൽ പ്രതിയെ താഴെയെത്തിച്ചു. ടെറസിലെ ഓട് ഇളക്കിയിട്ടുണ്ടായിരുന്നു.
വടക്കാഞ്ചേരി പൊലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പ്രശാന്ത്, തിരുവല്ല എന്നു മാത്രമാണ് പ്രതി അപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. ലഹരിക്കടിമയാണോ എന്നറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. പ്രതിയുടെ ലക്ഷ്യമെന്താണെന്നറിയാൻ വിശദമായ പരിശോധന നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.
കൂടുതൽ വിശദമായ അന്വേഷണം നടത്തി യുവാവിന്റെ പേര്, വിലാസം, മറ്റ് വിവരങ്ങൾ എന്നിവ കണ്ടെത്താനുള്ള ഊർജിത പരിശ്രമങ്ങൾ നടത്തവെയായിരുന്നു യുവാവിനെ തിരിച്ചറിഞ്ഞ് ബന്ധുക്കൾ എത്തിയത്.
https://www.facebook.com/Malayalivartha
























